അഫ്ഗാന്‍ യുദ്ധങ്ങള്‍

Share it:

അഫ്ഗാനിസ്ഥാനെതിരായി ബ്രിട്ടിഷ് സാമ്രാജ്യത്വം നടത്തിയ യുദ്ധങ്ങള്‍. പ്രധാനമായും മൂന്ന് യുദ്ധങ്ങളാണ് (1838-42; 1878-80; 1919) ബ്രിട്ടിഷുകാരും അഫ്ഗാനിസ്താനും തമ്മില്‍ ഉണ്ടായത്. അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവായി കരുതുന്ന അഹമ്മദ്ഷാ അബ്ദാലിയുടെ (1722-73) മരണശേഷം അഫ്ഗാനിസ്താനില്‍ ആഭ്യന്തരകലാപങ്ങള്‍ ഉടലെടുത്തു.1803-ല്‍ അഫ്ഗാന്‍ അമീറായ ഷൂജാഉല്‍മാലിക് (ഷാഷൂജ) 1809-ല്‍ സ്ഥാനഭ്രഷ്ടനായി. തുടര്‍ന്ന് 1826-ല്‍ ദോസ്ത് മുഹമ്മദ്ഖാന്‍ കാബൂള്‍ പിടിച്ചടക്കി അമീര്‍ ആയി. സിക്ക് രാജാവായ രഞ്ജിത് സിങ് (1780-1839) അഫ്ഗാന്‍കാരെ തോല്‍പിച്ച് 1834-ല്‍ പെഷവാര്‍ പിടിച്ചടക്കി. ഈ ഘട്ടത്തില്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഏഷ്യയിലെ വികസനം ബ്രിട്ടീഷ് ഭരണാധികാരികളെ പരിഭ്രാന്തരാക്കി. റഷ്യക്കാരുടെ ഈ നീക്കം ബ്രിട്ടിഷിന്ത്യന്‍ ഗവണ്‍മെന്റിന് ആപത്തെന്നു മനസിലാക്കിയ ബ്രിട്ടിഷുകാര്‍, അഫ്ഗാനിസ്താന്റെ ഈ കാലത്തുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളെ കണക്കിലെടുത്തുകൊണ്ട് അഫ്ഗാന്‍ രാഷട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായിട്ടാണ് ആംഗ്ളോ-അഫ്ഗാന്‍ യുദ്ധങ്ങള്‍ എന്നുകൂടി പേരുള്ള അഫ്ഗാന്‍ യുദ്ധങ്ങള്‍ ഉണ്ടായത്.

ഒന്നാം യുദ്ധം. അക്ലന്‍ഡ് പ്രഭു (1784-1849) ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായി നിയമിതനായത് (1835) ഈ വിഷമസന്ധികളുടെ നടുവിലായിരുന്നു. റഷ്യന്‍ സഹായത്തോടെ പേര്‍ഷ്യയിലെ മുഹമ്മദ്ഷാ 1837 ന.-ല്‍ അഫ്ഗാനിസ്താനിലെ ഹീരേത്ത് ആക്രമിച്ചപ്പോള്‍ ദോസ്ത് മുഹമ്മദ്ഖാന്‍ ബ്രിട്ടീഷ് സഹായം ആവശ്യപ്പെട്ടു. പേര്‍ഷ്യനാക്രമണം പിന്തിരിക്കപ്പെട്ടതിനുശേഷം രഞ്ജിത് സിങ്ങിനെതിരെ ഇംഗ്ളിഷ് സഹായം അഫ്ഗാന്‍കാര്‍ ആവശ്യപ്പെട്ടപ്പോഴും ബ്രിട്ടീഷുകാര്‍ ആ അഭ്യര്‍ഥന നിരസിക്കുകയാണുണ്ടായത്. റഷ്യന്‍ മുന്നേറ്റം തടയാനായി ഇംഗ്ളീഷുകാര്‍ ക്യാപ്റ്റന്‍ അലക്സാണ്ടര്‍ ബോണ്‍സിനെ കാബൂളിലെ ബ്രിട്ടീഷ് പ്രതിനിധിയായി 1837-ല്‍ നിയമിച്ചു. ഈ ബ്രിട്ടീഷ് പ്രതിനിധി അഫ്ഗാനിസ്താന്‍ ആവശ്യപ്പെട്ട വ്യവസ്ഥകള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറായില്ല. അതിനെ തുടര്‍ന്ന് ദോസ്ത് മുഹമ്മദ് റഷ്യന്‍ പ്രതിപുരുഷനായ ക്യാപ്റ്റന്‍ പി. വിറ്റ്ക്കേവിച്ചനെ സ്വീകരിച്ചു. ബ്രിട്ടീഷുകാരുമായുള്ള എല്ലാ ബന്ധങ്ങളും അഫ്ഗാന്‍കാര്‍ വിഛേദിച്ചു. ഇതിനെ ചെറുക്കാന്‍ ഇംഗ്ളീഷുകാരും രഞ്ജിത്സിങ്ങും, ഷാഷൂജയും ചേര്‍ന്ന് 1838-ല്‍ ഒരു ത്രികക്ഷി സന്ധി ഉണ്ടാക്കി. 1838 ഡി.-ല്‍ ഇംഗ്ളീഷുസൈന്യം അഫ്ഗാനിസ്താന്‍ ആക്രമിച്ച് ഷാഷൂജയെ അമീര്‍ ആക്കി. തടവുകാരനാക്കപ്പെട്ട ദോസ്ത് മുഹമ്മദിനെ ഇന്ത്യയില്‍ കൊണ്ടുവന്നു. ബ്രിട്ടീഷുകാരുടെ അധീശത്വത്തെയും പുതിയ അമീറായ ഷാഷൂജയെയും അഫ്ഗാന്‍കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ദോസ്ത് മുഹമ്മദ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട് അഫ്ഗാന്‍ സൈന്യത്തെ നയിക്കാന്‍ അഫ്ഗാനിസ്താനിലെത്തി. 1840 ന. 2-ന് പര്‍വാന്‍ദാരായ്ക്കടുത്തുവച്ചുണ്ടായ യുദ്ധത്തില്‍ ദോസ്ത് മുഹമ്മദിന്റെ സേനയായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ പിറ്റേദിവസം ദോസ്ത് മുഹമ്മദ് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി. ദോസ്ത് മുഹമ്മദിനെ ഇന്ത്യയിലേക്ക് നാടുകടത്തി. ഇതുകൊണ്ടൊന്നും കാബൂളിലെ സ്ഥിതിഗതികള്‍ ശാന്തമായില്ല. കാബൂളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ഇംഗ്ളീഷുകാര്‍ സന്ധിസംഭാഷണത്തിന് തയ്യാറായി. കാബൂള്‍ വിട്ടുപോകാന്‍ ഇഷ്ടമില്ലാതിരുന്ന ബ്രിട്ടിഷ് പ്രതിനിധിയായ സര്‍ വില്യം ഹെ മക്നോട്ടണ്‍ സന്ധിസംഭാഷണം നീട്ടിക്കൊണ്ടുപോയി. ഇതില്‍ അമര്‍ഷം തോന്നിയ അഫ്ഗാന്‍കാര്‍ മക്ക്നോട്ടനെ ഒരു കൂടിക്കാഴ്ച്ചയ്ക്കു ക്ഷണിച്ചു. അവിടെവച്ച് ദോസ്ത് മുഹമ്മദിന്റെ പുത്രനായ അക്ബര്‍ഖാന്‍ അദ്ദേഹത്തെ വധിച്ചു. മക്ക്നോട്ടന്റെ വധത്തെ തുടര്‍ന്ന് ഇംഗ്ളീഷുസൈന്യം തിരിച്ചുപോരാന്‍ തുടങ്ങി. 1842 ജനു. 6-ന് 4,500 ബ്രിട്ടീഷിന്ത്യന്‍ സൈന്യവും 12,000 ക്യാമ്പുവാസികളും കൂടി കാബൂളില്‍ നിന്ന് യാത്രതിരിച്ചു. ഇവരെ അഫ്ഗാന്‍കാര്‍ പതിയിരുന്നു വധിച്ചു. ജന. വില്യം നോട്ടും ജന. ജോര്‍ജ് പോളക്കും കൂടി ആ വര്‍ഷംതന്നെ കാബൂള്‍ തിരിച്ചു പിടിച്ചെങ്കിലും പുതിയ ഗവര്‍ണര്‍ ജനറലായിവന്ന എല്ലന്‍ബറൊ പ്രഭു (1790-1871) യുദ്ധം അവസാനിപ്പിച്ച് ബ്രിട്ടിഷ് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചു. എല്ലന്‍ബറൊ പ്രഭു ഷാഷൂജയ്ക്കു പകരം 1843-ല്‍ ദോസ്ത് മുഹമ്മദിനെ തന്നെ അമീര്‍ ആയി അംഗീകരിച്ചു. തന്റെ മരണസമയംവരെ (1853) ദോസ്ത് മുഹമ്മദ് ഇംഗ്ളീഷുകാരുമായി സൌഹാര്‍ദത്തില്‍ കഴിഞ്ഞു.

രണ്ടാം യുദ്ധം. ദോസ്തുമുഹമ്മദിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ ഷേര്‍ അലിയാണ് അമീര്‍ ആയത്. ബ്രിട്ടീഷുകാര്‍ അഫ്ഗാനിസ്താനില്‍ നേരിട്ടുള്ള ഇടപെടല്‍ ഒഴിവാക്കി. പക്ഷേ, യൂറോപ്പിലും മധ്യ പൌരസ്ത്യദേശത്തും റഷ്യന്‍ നയം ആക്രമണപരമായിത്തീര്‍ന്നപ്പോള്‍ ഇംഗ്ളീഷുനയത്തിലും വ്യതിയാനങ്ങള്‍ ഉണ്ടായി. ലിറ്റണ്‍പ്രഭു (1831-91) ഇംഗ്ളീഷ് റസിഡന്റിനെ കാബൂളിലേക്ക് അയക്കാന്‍ അനുവാദം ആവശ്യപ്പെട്ടു. ഷേര്‍ അലി അതു നിഷേധിച്ചു. പക്ഷേ, ഒരു റഷ്യന്‍ പ്രതിനിധി അനുവാദം കൂടാതെ കാബൂളില്‍ എത്തിയപ്പോള്‍ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും അവിടേക്കു നിയുക്തനായി. അതിര്‍ത്തിയില്‍ വച്ച് അഫ്ഗാന്‍കാര്‍ ബ്രിട്ടീഷ് പ്രതിനിധിയെ തടഞ്ഞതോടുകൂടി (1878) രണ്ടാം അഫ്ഗാന്‍യുദ്ധം ആരംഭിച്ചു. യുദ്ധത്തില്‍ ഷേര്‍ അലി പരാജിതനായി. ഷേര്‍ അലിയുടെ മരണശേഷം (1879 ഫെ. 21) മെയ് 6-ന് അദ്ദേഹത്തിന്റെ മകന്‍ യാക്കൂബ്ഖാന്‍ ഇംഗ്ളീഷുകാരുമായി ഗണ്ഡാമക്ക് സന്ധിയില്‍ ഒപ്പുവച്ചു. അതിലെ വ്യവസ്ഥ പ്രകാരം ഇംഗ്ളീഷ് റസിഡന്റ് കാബൂളില്‍ താമസിക്കാനും ഏതാനും പ്രദേശങ്ങള്‍ ഇംഗ്ളീഷുകാര്‍ക്കു വിട്ടുകൊടുക്കാനും തീരുമാനം ഉണ്ടായി. പക്ഷേ, വീണ്ടും സംഘട്ടനങ്ങള്‍ ഉണ്ടായി. കാബൂളില്‍ റസിഡന്റായി നിയമിതനായ മേജര്‍ സര്‍ പിയറി ലൂയി കാവഗ്നരി 1879 സെപ്. 3-നു ബാലഹിസ്സാറില്‍ വച്ച് വധിക്കപ്പെട്ടു. ഇംഗ്ളീഷുസൈന്യം അഫ്ഗാനിസ്താന്‍ വീണ്ടും ആക്രമിച്ചു. ലിറ്റണ്‍ പ്രഭുവിനുശേഷം വൈസ്രോയി ആയി നിയമിതനായ റിപ്പണ്‍ പ്രഭു (1827-1909) ഒരു പുതിയ നയം ആവിഷ്ക്കരിച്ചു. ദോസ്ത് മുഹമ്മദിന്റെ സഹോദരപുത്രനായ അബ്ദുര്‍ റഹിമാനെ അമീര്‍ ആയി ഇംഗ്ളീഷുകാര്‍ അംഗീകരിക്കുകയും ഇംഗ്ളീഷ് റസിഡന്റിനെ കാബൂളില്‍ നിയമിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.

മൂന്നാം യുദ്ധം. ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഒന്നാം ലോകയുദ്ധം കഴിഞ്ഞതിനുശേഷമാണ്. അഫ്ഗാന്‍ അമീറായിരുന്ന ഹബീബുല്ലാഖാന്‍ 1919-ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അമാനുല്ലാഖാന്‍ (1892-1960) അമീറായി. അഫ്ഗാന്‍ ജനത ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയില്‍ കഴിയാന്‍ ആഗ്രഹിച്ചില്ല. ഭരണകാര്യങ്ങളില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനത അവര്‍ ചെറുത്തു. ഇത് മൂന്നാം അഫ്ഗാന്‍ യുദ്ധത്തിന് വഴിതെളിച്ചു. അന്ന് ഇന്ത്യാവൈസ്രോയിയായിരുന്ന ചെംസ്ഫോര്‍ഡ് പ്രഭു (1868-1933) അഫ്ഗാനിസ്താനെതിരായി ബ്രിട്ടീഷ് സൈന്യത്തെ കാബൂളിലേക്കയച്ചു. യുദ്ധത്തില്‍ അഫ്ഗാനിസ്താന്‍ പരാജയപ്പെട്ടു. 1921 ന. 22-ലെ റാവല്‍പിണ്ഡി സന്ധിയനുസരിച്ചു സമാധാനം പുനഃസ്ഥാപിതമായി. അതിനുശേഷം സന്ധി വ്യവസ്ഥയനുസരിച്ച് അഫ്ഗാനിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ബ്രിട്ടീഷുകാര്‍ അംഗീകരിച്ചു.

Share it:

യുദ്ധങ്ങള്‍

Post A Comment:

0 comments: