രസതന്ത്ര ലോകം: ആചാര്യന്മാര്‍

Share it:
ആന്ത്വാന്‍ ലോറാങ്‌ ലാവോസിയെ (1743 - 1794)

ആധുനിക രസതന്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഫ്രഞ്ച്‌ രസതന്ത്രജ്‌ഞന്‍. രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നപദാര്‍ഥങ്ങളുടെ ഭാരം കൃത്യമായി അളന്നത്‌ ലാവോസിയെയാണ്‌. തന്റെ കണ്ടെത്തലുകള്‍ എലിമെന്ററി ട്രിറ്റീസ്‌ ഓണ്‍ കെമിസ്‌ട്രി എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ജ്വലനം എന്നത്‌ ഒരു രാസമാറ്റമാണെന്നും ജ്വലനത്തില്‍ വസ്‌തു ഓക്‌സിജനുമായി ചേരുകയാണെന്നും അദ്ദേഹം കണ്ടെത്തി. വാതകങ്ങളുടെ ഒരു മിശ്രിതമാണ്‌ വായുവെന്നും ജലത്തില്‍ ഹൈഡ്രജനും ഓക്‌സിജനും അടങ്ങിയിട്ടുണ്ടെന്നും ലാവോസിയെ കണ്ടെത്തി.

*************************

മേരി ക്യൂറി (1867-1934)

റേഡിയോ ആക്‌റ്റിവിറ്റിയുമായി ബന്ധപ്പെട്ട്‌ ശാസ്‌ത്രരംഗത്ത്‌ പ്രശസ്‌തയാവുകയും രണ്ടുതവണ നോബല്‍ സമ്മാനത്തിനര്‍ഹയാകുകയും ചെയ്‌ത ഫ്രഞ്ചുശാസ്‌ത്രജ്‌ഞ. ഹെന്‍റി ബെക്കറേല്‍, പിയറി ക്യൂറി എന്നിവരോടൊപ്പം 1903ല്‍ റേഡിയോ ആക്‌റ്റിവിറ്റി കണ്ടുപിടിച്ചതിന്‌ അവര്‍ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹയായി. 1911 ല്‍ ശുദ്ധമായ റേഡിയം വേര്‍തിരിച്ചെടുത്തതിന്‌ മേരി ക്യൂറി രസതന്ത്രത്തിലും നോബല്‍ സമ്മാനത്തിനര്‍ഹയായി. പൊളോണിയം എന്ന മൂലകം കണ്ടെത്തിയതും ക്യൂറി ദമ്പതികള്‍ തന്നെ.

************************

റോബര്‍ട്ട്‌ ബോയില്‍ (1627 1691)

രസതന്ത്രത്തിന്‍െറ പിതാവ്‌ എന്നു കരുതപ്പെടുന്ന ഐറിഷ്‌ രസതന്ത്രജ്‌ഞന്‍. വാതകങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ബോയില്‍ നിയമത്തിന്‍െറ രൂപീകരണത്തിന്‌ വഴിതെളിച്ചു. 1661ല്‍ പ്രസിദ്ധീകരിച്ച ദ സ്‌കെപ്‌റ്റിക്കല്‍ കെമിസ്‌റ്റ് (The Scepticial Chemist) എന്ന കൃതി ആധുനിക രസതന്ത്രത്തിന്‍െറ അടിത്തറ പാകുന്നതായിരുന്നു. മൂലകമെന്ന പദം ആദ്യമായി നിര്‍വചിച്ചത്‌ ഇതിലാണ്‌. വ്യാപ്‌തവും മര്‍ദവും തമ്മിലുള്ള ബന്ധമെന്തെന്ന്‌ വിശദമാക്കുന്ന ബോയില്‍ നിയമം ഇദ്ദേഹത്തിന്‍െറ സംഭാവനയാണ്‌.

*************************

ഡിമിട്രി ഇവാനോവിച്ച്‌ മെന്‍ഡലിയേഫ്‌ (1834-1907)

ഇന്ന്‌ പ്രചാരത്തിലുള്ള ആവര്‍ത്തന പട്ടികയ്‌ക്ക്‌ രൂപം നല്‍കിയത്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞനായ മെന്‍ഡലിയേഫ്‌ ആണ്‌. 1869 ലാണ്‌ മെന്‍ഡലിയേഫ്‌ തന്‍െറ ആവര്‍ത്തന നിയമം പ്രസിദ്ധപ്പെടുത്തിയതും ആദ്യത്തെ ആവര്‍ത്തന പട്ടിക നിര്‍മിച്ചതും. ആവര്‍ത്തന പട്ടികയില്‍ അറ്റോമിക സംഖ്യ 101 ആയ മൂലകത്തിന്‌ അദ്ദേഹത്തിന്‍െറ ബഹുമാനാര്‍ത്ഥം മെന്‍ഡലീവിയമെന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

*************************

സര്‍ ഹംഫ്രി ഡേവി (1778 1829)

സോഡിയം, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടെ നിരവധി മൂലകങ്ങളും സംയുക്‌തങ്ങളും കണ്ടുപിടിച്ചതിനുളള ബഹുമതി, ബ്രിട്ടീഷ്‌ രസതന്ത്രജ്‌ഞനായ ഹംഫ്രി ഡേവിക്കുള്ളതാണ്‌. സേഫ്‌റ്റി ലാമ്പ്‌ ആദ്യമായി കണ്ടെത്തിയതും ഡേവി ആണ്‌. 1778-ല്‍ ഇംഗ്ലണ്ടിലെ പെന്‍സാന്‍സിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചു. ചിരിവാതകം (Laughing Gas) എന്നറിയപ്പെടുന്ന നൈട്രസ്‌ ഓക്‌സൈഡ്‌ നിര്‍മ്മിച്ചത്‌ 1799-ല്‍ ഹംഫ്രി ഡേവിയാണ്‌.

*************************

ജോസഫ്‌ പ്രീസ്‌റ്റ്ലി (1733-1804)

കാര്‍ബണ്‍ ഡൈ ഒാക്‌സൈഡ്‌ വാതകവും അതിനെ വെള്ളത്തില്‍ ലയിപ്പിച്ചാല്‍ കിട്ടുന്ന സോഡാവെള്ളവും കണ്ടുപിടിച്ചത്‌ പ്രീസ്‌റ്റ്ലിയാണ്‌.

ഒാക്‌സിജന്‍ കണ്ടുപിടിച്ചതും അദ്ദേഹം തന്നെ. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ ഷെയറില്‍ ആണ്‌ പ്രീസ്‌റ്റ്ലി ജനിച്ചത്‌. 1766-ല്‍ ലണ്ടനില്‍വച്ച്‌ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിനെ പരിചയപ്പെട്ടതിനു ശേഷമാണ്‌ പ്രീസ്‌റ്റ്ലിക്ക്‌ ഗവേഷണത്തില്‍ താത്‌പര്യം ജനിച്ചത്‌. പ്രീസ്‌റ്റ്ലി കണ്ടുപിടിച്ച വാതകങ്ങളുടെ കൂട്ടത്തില്‍ അമോണിയ, സള്‍ഫര്‍ ഡയോക്‌സൈഡ്‌, ഹൈഡ്രജന്‍ ക്ലോറൈഡ്‌ എന്നിവയും പെടുന്നു.

*************************

ജോണ്‍സ്‌ ജേക്കബ്‌ ബെര്‍സീലിയസ്‌ (1779-1848)

മൂലകങ്ങള്‍ക്കും സംയുക്‌തങ്ങള്‍ക്കും പ്രതീകങ്ങള്‍ നല്‍കാന്‍ ഇന്നുപയോഗിക്കുന്ന പദ്ധ തി ആവിഷ്‌കരിച്ചതാണ്‌ ബെര്‍സീലിയസിന്‍െറ ഏറ്റവും വലിയ സംഭാവന. മൂലകങ്ങളുടെ പ്രതീകങ്ങളായി അവയുടെ ലാറ്റിന്‍ പേരുകളുടെ ആദ്യത്തെ അക്ഷരം ഉപയോഗിക്കാമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. രാസപ്രതിപ്രവര്‍ത്തനങ്ങളില്‍ ആറ്റങ്ങളുടെ ചില സമൂഹങ്ങള്‍ക്ക്‌ പറയത്തക്ക മാറ്റം വരുന്നില്ലെന്ന്‌ ബെര്‍സീലിയസ്‌ തെളിയിച്ചു. ഇത്തരം സമൂഹങ്ങള്‍ക്ക്‌ അദ്ദേഹം റാഡിക്കല്‍ എന്ന പേര്‌ നല്‍കി. സെലീനിയം, സിലിക്കണ്‍, തോറിയം എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ചത്‌ ബെര്‍സീലിയസും ഹിസിംഗറും ചേര്‍ന്നാണ്‌.

*************************

ഗ്ലെന്‍ തിയോഡോര്‍ സീബോര്‍ഗ്‌ (1912-1999)

യു. എസ്‌. ആണവ രസതന്ത്രജ്‌ഞന്‍. 1951-ല്‍ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം എഡ്വിന്‍ മാറ്റിസന്‍ മക്‌മില്ലനോടൊപ്പം പങ്കിട്ടു. യുറേനിയത്തേക്കാള്‍ ഭാരം കൂടിയ മൂലകങ്ങളെ കണ്ടെത്തുകയും വേര്‍തിരിച്ചെടുക്കുകയും ചെയ്‌തതിനാണ്‌ ഇവര്‍ സമ്മാനിതരായത്‌. ഒമ്പത്‌ ട്രാന്‍സ്‌ യുറേനിയം മൂലകങ്ങളായ പ്ലൂട്ടോണിയം, അമേരിസിയം, ക്യൂറിയം, ബെര്‍ക്കിലിയം, കാലിഫോര്‍ണിയം, ഐന്‍സ്‌റ്റീനിയം, ഫെര്‍മിയം, മെന്‍ഡലീവിയം, നൊബീലിയം എന്നിവ കണ്ടെത്തുന്നതിന്‌ സീബോര്‍ഗ്‌ പ്രധാന പങ്കുവഹിച്ചു.

Share it:

ആചാര്യന്മാര്‍

Post A Comment:

0 comments: