പ്രകൃതിയോടിണങ്ങും നാരുകള്‍ part-1

Share it:

വസ്‌ത്രം, ചാക്ക്‌, സഞ്ചി, ചരട്‌ എന്നുവേണ്ട സാധനങ്ങള്‍ പൊതിഞ്ഞുകെട്ടാനുള്ള ചാക്കുനൂല്‍ മുതല്‍ അമൂല്യങ്ങളായ പട്ടുവസ്‌ത്രങ്ങള്‍വരെ നാരുകള്‍കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. പ്രകൃതിവിഭവങ്ങളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന നാരുകളാണു പ്രകൃതിദത്ത നാരുകള്‍. പരുത്തി, ചണം, ലിനന്‍, കമ്പിളി, കയര്‍, ചൂരല്‍, ആസ്‌ബസ്‌റ്റോസ്‌ തുടങ്ങിയവ മുതല്‍ വാഴനാരുവരെ ഇതിലുള്‍പ്പെടുന്നു. പ്രകൃതിദത്ത നാരുകള്‍ മൂന്നുവിധമുണ്ട്‌. സസ്യങ്ങളില്‍നിന്നു ലഭിക്കുന്നവ, ജന്തുക്കളില്‍നിന്നു ലഭിക്കുന്നവ, ഖനിജമായി കിട്ടുന്നവ.

35 ദശലക്ഷത്തിലധികം ടണ്‍ പ്രകൃതിദത്ത നാരുകള്‍ പ്രതിവര്‍ഷം ലോകത്ത്‌ ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. കൃത്രിമനാരുകളുടെ ഉല്‌പാദനമാകട്ടെ ഇതിന്റെ എത്രയോ മടങ്ങുവരും. ഉല്‌പാദനച്ചെലവിന്റെ ആധിക്യം, കൃഷിസ്‌ഥലത്തിന്റെ കുറവ്‌ എന്നിവയാണു പ്രകൃതിദത്ത നാരുകളുടെ ഉല്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്‌.

*************************

പണ്ട്‌... പണ്ട്‌

ശിലായുഗം മുതല്‍തന്നെ മനുഷ്യന്‍ പ്രകൃതിദത്തനാരുകള്‍ ഉപയോഗിച്ചുവന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ക്രമേണ ചണം, ഫ്‌ളാക്‌സ്, പട്ട്‌, കമ്പിളി, പരുത്തി എന്നിവയുടെ ഉപയോഗം കൂടിക്കൂടിവന്നു. മധ്യകാലഘട്ടത്തില്‍ കമ്പിളി ഉല്‌പാദനം പ്രധാന തൊഴിലായിരുന്നു. 1750 ഓടുകൂടിയാണ്‌ പട്ടും പരുത്തിയും വ്യാവസായികാടിസ്‌ഥാനത്തില്‍ സംസ്‌കരിച്ചുതുടങ്ങിയത്‌.

*************************

സസ്യനാരുകള്‍

സസ്യങ്ങളുടെ കുരുക്കള്‍, പട്ടകള്‍, ഇലകള്‍, ഫലങ്ങള്‍ എന്നിങ്ങനെ പലതില്‍നിന്നും നാരുകള്‍ ഉല്‌പാദിപ്പിക്കുന്നു. പരുത്തി, ഫ്‌ളാക്‌സ്, ചണം, ചീനപ്പുല്ല്‌, വാഴപ്പോള, കൈത, ചൂരല്‍, ചകിരി തുടങ്ങിയവയില്‍ നിന്നെല്ലാം സസ്യനാരുകള്‍

ഉല്‌പാദിപ്പിക്കുന്നു.

*************************

പരുത്തി

ഭാരതമാണു പരുത്തിയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌. സസ്യനാരുകളില്‍ ഏറ്റവും പ്രധാനമായതു പരുത്തിയാണ്‌. പരുത്തിച്ചെടിയുടെ കുരുക്കളെ ആവരണം ചെയ്യുന്ന പഞ്ഞി ഏതാണ്ട്‌ ശുദ്ധമായ സെല്ലുലോസ്‌ ആണ്‌. മനുഷ്യന്‍ തന്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ വസ്‌ത്രം നിര്‍മിക്കുന്നതിനു വേണ്ടി പുരാതനകാലം മുതല്‍ പരുത്തി ഉപയോഗിച്ചുപോന്നു. സിന്ധുനദീതട നാഗരികതയുടെ ഈറ്റില്ലമായ മോഹന്‍ജദാരോവില്‍ നിന്നു പരുത്തിവസ്‌ത്രങ്ങളുടെ ഭാഗങ്ങള്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. പരുത്തി, സ്വര്‍ണം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കരസ്‌ഥമാക്കാനായിരുന്നു കൊളംബസ്‌ ഇന്ത്യയിലേക്കുവന്നത്‌. തമിഴ്‌നാട്ടില്‍ ലോകത്തിലേക്ക്‌ ഏറ്റവും നല്ലയിനം പരുത്തിത്തുണിയുള്ളതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലാണ്‌ ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യുന്നത്‌. എങ്കിലും ഉല്‌പാദനത്തില്‍ നമുക്കു നാലാംസ്‌ഥാനമേയുള്ളൂ. അമേരിക്കയും റഷ്യയും ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ മഹാരാഷ്‌ട്രയും ഗുജറാത്തുമാണു പരുത്തികൃഷിയില്‍ മുമ്പില്‍. പരുത്തിവസ്‌ത്രമാണ്‌ ഏറ്റവും പ്രമുഖമായ പരുത്തി ഉല്‌പന്നം. പരുത്തിവസ്‌ത്രങ്ങള്‍ക്കാകട്ടെ ഇന്നു പ്രിയമേറിവരുകയാണ്‌. കൂടാതെ ലിന്റോസ്‌ എന്ന പേരില്‍ കമ്പള നിര്‍മ്മാണത്തിനും സൈലോസ്‌, റയോണ്‍, പേപ്പര്‍ തുടങ്ങിയവയുടെ ഉല്‌പാദനത്തിനും പരുത്തി ഉപയോഗിച്ചുവരുന്നു. മാല്‍വേസി കുടുംബത്തില്‍പ്പെടുന്ന പരുത്തിയുടെ ശാസ്‌ത്രനാമം ഗോസിപ്പിയം അര്‍ബോറിയം എന്നാണ്‌.

*************************

പഞ്ഞി കടയല്‍

പരുത്തിക്കായ്‌കള്‍ പറിച്ചെടുത്തു കായില്‍നിന്നു കുരുമാറ്റി പഞ്ഞിവേര്‍തിരിച്ചെടുക്കുന്നതിനെയാണു പഞ്ഞികടയല്‍ (ട്ടദ്ധദ്ധദ്ദ) എന്നുപറയുന്നത്‌. ആദ്യകാലങ്ങളില്‍ കൈകൊണ്ടാണു പഞ്ഞികടഞ്ഞിരുന്നത്‌. പിന്നീട്‌ കൈകള്‍കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ചര്‍ക്കവന്നു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത്‌ ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്രയായിമാറി. വ്യാവസായികാടിസ്‌ഥാനത്തില്‍ യന്ത്രവത്‌കൃത റോളര്‍ജിന്നുകള്‍ ഉപയോഗിച്ചാണു വന്‍തോതില്‍ പഞ്ഞികടയുന്നത്‌.

*************************

ചകിരിയും കയറും

തേങ്ങയുടെ തൊണ്ടില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ചകിരിപിരിച്ചുണ്ടാക്കിയാണ്‌ കയര്‍ ഉണ്ടാക്കുന്നത്‌. പച്ചത്തൊണ്ട്‌ ഉപ്പുരസമുള്ള ജലാശയത്തില്‍ രണ്ടുമുതല്‍ പത്തുമാസംവരെ മുക്കിയിട്ട്‌ അഴുക്കിയെടുത്തു തല്ലിച്ചതച്ചാണു ചകിരി എടുക്കുന്നത്‌. പിച്ചിയുണക്കിയ ചകിരി കൈകൊണ്ടോ റാട്ടുകൊണ്ടോ പിരിച്ചാണു കയര്‍ ഉണ്ടാക്കുന്നത്‌. കയറില്‍നിന്ന്‌ തടുക്ക്‌, പായ്‌, കാര്‍പ്പെറ്റ്‌, വടം, ബ്രഷുകള്‍, മണ്ണൊലിപ്പ്‌ തടയാനുള്ള കയര്‍ പുതപ്പ്‌ തുടങ്ങിയ പലവസ്‌തുക്കളും ഉണ്ടാക്കാം. പുരാതനകാലം മുതല്‍തന്നെ കയര്‍ ഉപയോഗത്തിലുണ്ടായിരുന്നു. 13-ാം നൂറ്റാണ്ടില്‍ കപ്പല്‍ നിര്‍മാണത്തിനു കയര്‍ ഉപയോഗിച്ചിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ കേരളത്തിലാണു കയര്‍ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്‌. കയര്‍ ഉല്‌പാദനത്തില്‍ ലോകത്ത്‌ ഒന്നാം സ്‌ഥാനം ഇന്ത്യയ്‌ക്കാണ്‌.
Share it:

നാരുകള്‍

Post A Comment:

0 comments: