പ്രകൃതിയോടിണങ്ങും നാരുകള്‍ part-2

Share it:
ചണം

ടിലിയേസി കുടുംബത്തില്‍പ്പെടുന്ന ഒരു സസ്യനാരുവിളയാണു ചണം. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ രണ്ടാംസ്‌ഥാനമാണ്‌ ഇതിനുള്ളത്‌. വേദങ്ങളിലും മഹാഭാരതത്തിലും ചണനാരിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്‌. പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ ചണം ധാരാളമായി കൃഷിചെയ്‌തിരുന്നുവെന്നും വിദേശങ്ങളിലേക്കു കയറ്റിഅയയ്‌ക്കുകയും ചെയ്‌തിരുന്നതിനു ധാരാളം തെളിവുകള്‍ ഉണ്ട്‌. 1590-ല്‍ അബുല്‍ ഫൈസല്‍ എഴുതിയ ആയിനെ-അക്‌ബരി എന്ന പ്രസിദ്ധഗ്രന്ഥത്തില്‍ ചണനാരുകൊണ്ടുണ്ടാക്കിയ തുണിയെപ്പറ്റി പരാമര്‍ശമുണ്ട്‌. ആറുമാസംകൊണ്ടു ചണം വിളവെടുക്കാം. വെട്ടിയെടുത്ത ചണം ചെറിയ കെട്ടുകളാക്കി കുത്തനെവയ്‌ക്കുന്നതോടെ തണ്ടില്‍നിന്ന്‌ ഇലകള്‍ കൊഴിഞ്ഞുപോകും. ഇലകള്‍ കൊഴിഞ്ഞശേഷം തണ്ടുകള്‍ വെള്ളത്തില്‍ മുക്കിയെടുത്ത്‌ അഴുക്കുന്നു. ഇതിന്‌ ഒരാഴ്‌ച മുതല്‍ ഒരു മാസംവരെ സമയമെടുക്കും. അഴുകിയ നാര്‌ കഴുകി ഉണക്കിയെടുത്തു വ്യാവസായികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ചണനാര്‌ പ്രധാനമായും ചാക്കുകള്‍ ഉണ്ടാക്കാനായാണ്‌ ഉപയോഗിക്കുന്നത്‌. ചണനാരും പരുത്തിയും ചേര്‍ത്ത്‌ കാര്‍പെറ്റുകളും ഉണ്ടാക്കാറുണ്ട്‌. ബാഗുകള്‍, കര്‍ട്ടനുകള്‍, ചരടുകള്‍ എന്നിവ ഉണ്ടാക്കാനും ചണനാര്‌ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്ക, അമേരിക്ക, ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, മലയ, ഫിലിപ്പീന്‍സ്‌ ജപ്പാന്‍, മലയ, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളിലെല്ലാം ചണം കൃഷിചെയ്‌തുവരുന്നു. ഇന്ത്യയില്‍ ചണം കൂടുതലായി കൃഷിചെയ്യുന്നത്‌ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ്‌. ചണവ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന സംസ്‌ഥാനം പശ്‌ചിമബംഗാളാണ്‌.

*************************

ചണമ്പ്‌

പാപ്പിലിയോണേസി കുടുംബത്തില്‍പ്പെടുന്ന ഒരു നാരുവിളയാണു ചണമ്പ്‌. ശാസ്‌ത്രനാമം കോട്ടലേറിയ ജന്‍സിയ. കാട്ടുചണം, ബോംബൈ ചണം, ബനാറസ്‌ ചണം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ചണം സംസ്‌കരിച്ചെടുക്കുന്നതുപോലെതന്നെയാണു ചണമ്പും നാരുകളായാണ്‌ എടുക്കുന്നത്‌. പലതരത്തിലുള്ള കയറുകള്‍, പരുക്കന്‍ തുണി, ധാന്യസഞ്ചികള്‍, ടെന്റ്‌, മീന്‍പിടിത്തവല എന്നിവയുണ്ടാക്കുന്നതിനു ചണമ്പ്‌ ഉപയോഗിക്കുന്നു. ചണനാരിനേക്കാള്‍ ബലവത്താണു ചണമ്പ്‌നാര്‌. റയോണ്‍, കൃത്രിമപട്ട്‌, റാപ്പിങ്‌ പേപ്പര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഇത്‌ ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന നാരുവിളയാണ്‌ ചണമ്പ്‌.

*************************

ഫ്‌ളാക്‌സ് (ചെറുചണം)

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാരുവിളകളില്‍ ഒന്നാണു ചെറുചണം. ലിനന്‍ തുണിയുടെ നിര്‍മാണത്തിനായിരുന്നു ഈ സസ്യം കൂടുതലായി ഉപയാഗിച്ചിരുന്നത്‌. വടക്കന്‍ യൂറോപ്പില്‍ നവീനശിലായുഗം മുതല്‍ക്കേ ചെറുചണത്തിന്റെ നാരുകള്‍ ഉപയോഗിച്ച്‌ ലിനന്‍ തുണികള്‍ നെയ്‌തിരുന്നത്രേ. ലോകത്തിലെ ശൈത്യപ്രദേശങ്ങളിലും ഉപോഷ്‌ണമേഖലാ പ്രദേശങ്ങളിലുമാണു പ്രധാനമായും ഫ്‌ളാക്‌സ് കൃഷിചെയ്‌തുവരുന്നത്‌. ഏകദേശം ഒരുമീറ്റര്‍ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ വിളയാണു ചെറുചണം. ഉണക്കിയ തണ്ടില്‍ നിന്നുമാണു വസ്‌ത്രനിര്‍മാണത്തിനുള്ള നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത്‌. ഫ്‌ളാക്‌സ് നാരുകള്‍കൊണ്ട്‌ നിര്‍മിക്കുന്ന കടലാസിലാണ്‌ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്‌. ശാസ്‌ത്രനാമം ന്തദ്ധഗ്മണ്ഡ ഗ്മന്ഥദ്ധന്ധന്റന്ധദ്ധന്ഥന്ഥദ്ധണ്ഡഗ്മണ്ഡ കുടുംബം : ന്തദ്ധന്റ ങ്കനുന്റനു

*************************

പട്ടുനൂല്‍

ഒരു നിശാശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണു പട്ടുനൂല്‍പ്പുഴു. മാതൃശലഭം മള്‍ബെറിച്ചെടികളിലാണു മുട്ടയിടുന്നത്‌. മള്‍ബറിയില തിന്നുവളരുന്ന പുഴുക്കള്‍ സ്വശരീരത്തില്‍ നിന്നു സ്രവിക്കുന്ന പട്ടുനൂല്‍കൊണ്ടു ശരീരത്തിനുചുറ്റും ഒരു കവചം (കൊക്കൂണ്‍) നിര്‍മ്മിച്ചു സമാധിയടയുന്നു. 300 മീറ്ററോളം നീളമുള്ള നൂല്‍ ഉപയോഗിച്ച്‌ മൂന്നുദിവസംകൊണ്ടാണു സമാധിക്കൂട്‌ നിര്‍മ്മിക്കുന്നത്‌. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും മുഖ്യ വ്യവസായമാണ്‌ പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍. മള്‍ബറിയില തീറ്റയായിക്കൊടുത്ത്‌ പുഴുക്കളെ കൃത്രിമമായി വളര്‍ത്തി, ദേഹത്തെ പൊതിഞ്ഞ നൂലു വേര്‍പെടുത്തിയെടുത്തു പട്ടുതുണികള്‍ നെയ്‌തെടുക്കുന്നു.മുപ്പത്തിയഞ്ചുദിവസത്തെ വളര്‍ച്ചയ്‌ക്കുശേഷമാണു പുഴു സമാധിയിരിക്കാന്‍ തയാറെടുക്കുന്നത്‌. അറുപതു മണിക്കൂര്‍കൊണ്ടു നൂല്‍നൂല്‍പ്പ്‌ പൂര്‍ത്തിയാക്കും. ഒറ്റനൂലുകൊണ്ടുള്ളതാണ്‌ സമാധിക്കൂട്‌. ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുള്ള ശ്രവമാണു പട്ടൂനൂലായി പരിണമിക്കുന്നത്‌. ദ്രാവകരൂപത്തിലുള്ള ശ്രവം വായുസമ്പര്‍ക്കത്തില്‍ കട്ടിയാവുമ്പോള്‍ പുഴു അതു നൂലായി നൂറ്റെടുക്കുന്നു. ഫിബ്രോയിന്‍ ആണു നൂലിന്റെ മുഖ്യഘടകം. സെറിസിന്‍ എന്ന പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. പട്ടുനൂല്‍ പുഴുവിന്റെ ശാസ്‌ത്രനാമം ബോംബിക്‌സ് മോറി.

*************************

കമ്പിളി

പ്രധാനമായും ചെമ്മരിയാടിന്റെ രോമമാണു കമ്പിളി. കോലാടുകള്‍, ഒട്ടകം, അല്‍പ്പക, ലാമ, വിക്കൂന തുടങ്ങിയ മൃഗങ്ങളുടെ രോമവും കമ്പിളി എന്നുതന്നെയാണ്‌ അറിയപ്പെടുന്നത്‌. കമ്പിളി എന്നുപറയുന്നതു പ്രധാനമായും കെരാറ്റിന്‍ എന്ന വസ്‌തുവാണ്‌. വസന്തകാലമാകുന്നതോടെയാണു സാധാരണയായി ആടുകളുടെ രോമം വെട്ടുന്നത്‌. ആടുകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ രോമം ഉണ്ടാവുന്നത്‌ ഈ കാലത്താണ്‌. ഒരേ ആടിന്റെതന്നെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നു വെട്ടിയെടുക്കുന്ന രോമം ഗുണനിലവാരത്തിലും പലനിലയിലുള്ളതായിരിക്കും. മൃദൃത്വം, തിളക്കം, നിറം, നീളം, ചുരുളിച്ച, മേനി എന്നിവ നോക്കിയാണു കമ്പിളിയുടെ ഗുണനിലവാരം നിശ്‌ചയിക്കുന്നത്‌. ലോകത്തൊട്ടാകെ പ്രതിവര്‍ഷം ഏകദേശം 250 കോടി കി.ഗ്രാം കമ്പിളി ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, ഇന്ത്യ, പാകിസ്‌ഥാന്‍ എന്നിവയാണു പ്രധാനമായും കമ്പിളിയുല്‌പാദന രാജ്യങ്ങള്‍. കമ്പിളിനാരിന്റെ നേര്‍മ്മയും നീളവും അനുസരിച്ച്‌ തരംതിരിച്ചശേഷം വലിയ പാത്രങ്ങളിലിട്ട്‌ കഴുകി ഉണക്കുന്നു. ആദ്യത്തെ കഴുകലോടുകൂടിതന്നെ ഇതിന്റെ 60 ശതമാനംവരെ തൂക്കം കുറയും. രോമത്തിലെ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ലിനോളിന്‍ പ്രത്യേകം ശേഖരിക്കുന്നു. (ഔഷധനിര്‍മ്മാണ വ്യവസായത്തിലും സുഗന്ധദ്രവ്യവ്യവസായത്തിലും ലിനോളിനു വലിയ പ്രാധാന്യമുണ്ട്‌.) ബലം, ഈട്‌, ഇലാസ്‌തികത എന്നിവയാണു കമ്പിളിയുടെ പ്രധാന ഗുണങ്ങള്‍. എളുപ്പം തീപിടിക്കുകയില്ലാത്തതും ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവും കമ്പിളിയുടെ പ്രത്യേകതകളാണ്‌. ഒരു കമ്പിളിനാരിന്‌ അതേ കനത്തിലുള്ള സ്വര്‍ണ നൂലിനോളം ബലമുണ്ടായിരിക്കും. ഒരു കമ്പിളിനാര്‌ അതിന്റെ ഇരട്ടിനീളത്തോളം വലിയുകയും ചെയ്യും. ഈര്‍പ്പം ആഗിരണം ചെയ്യുന്നതോടൊപ്പം ചൂട്‌ പുറത്തേക്കു വിടുകയും ചെയ്യുന്നതുകൊണ്ട്‌ തണുപ്പകറ്റാന്‍ കമ്പിളി നല്ലതാണ്‌. കമ്പിളിനാരുകള്‍ക്ക്‌ വായു ഉള്‍ക്കൊള്ളാനുള്ള ശക്‌തിയുള്ളതുകൊണ്ട്‌ ശീതകാലത്തു ചൂടുനല്‍കാനും ഉഷ്‌ണകാലത്തു തണുപ്പുനല്‍കാനും കമ്പിളിക്കു കഴിയുന്നു.
Share it:

നാരുകള്‍

Post A Comment:

0 comments: