ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌- E

Share it:
ഹോളണ്ട്‌
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: ഓറഞ്ച്
കോച്ച്:ബെര്‍ട്ട് വാന്‍ മാര്‍വിക്
ക്യാപ്റ്റന്‍: ജിയോവാനി വാന്‍ ബ്രോങ്കോസ്റ്റ്
ഫിഫ റാങ്കിങ്: 4

തുടരെ രണ്ടുവട്ടം ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാത്ത ചരിത്രമുള്ളവര്‍. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളാണ്. 1982-ല്‍ പശ്ചിമ ജര്‍മനി കൈവരിച്ചതുപോലെ, ഒരു പോയന്റ് പോലും നഷ്ടപ്പെടുത്താതെ ലോകകപ്പിന് യോഗ്യത നേടിയ ടീമാണ്. യോഗ്യതാ റൗണ്ട് അവസാന ഘട്ടത്തിലെത്തുമ്പോള്‍ത്തന്നെ ഹോളണ്ട് ടിക്കറ്റുറപ്പിച്ചിരുന്നു. 

ടീം വിശകലനം

അസാമാന്യ ഫോമില്‍ കളിക്കുന്ന ഏതാനും കളിക്കാരുടെ സാന്നിധ്യമാണ് ടീമിന്റെ ശക്തി. ബയറണ്‍ മ്യൂണിക്കില്‍ ഉജ്വല ഫോം പ്രകടിപ്പിച്ച ആര്യന്‍ റോബന്‍, റയല്‍ മാഡ്രിഡ് താരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്, ഇന്റര്‍മിലാനില്‍ കളിക്കുന്ന വെസ്ലി സ്‌നൈഡര്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ താരങ്ങള്‍ ഇക്കുറി ഡച്ച്‌നിരയിലുണ്ട്. ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ ഡെര്‍ സാറും സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍റോയും വിരമിച്ചതോടവന്ന വലിയ വിടവ് നികത്താന്‍ പോന്നവര്‍ യുവനിരയില്‍നിന്ന് ഉയര്‍ന്നുവരികയും ചെയ്തു. മുന്നേറ്റത്തില്‍ ഡിര്‍ക്ക് കുയ്റ്റ്, ക്ലാസ് യാന്‍ ഹണ്ട്‌ലാര്‍, റയാന്‍ ബാബേല്‍, റോബിന്‍ വാന്‍ പേഴ്‌സി എന്നിവരും മിഡ്ഫീല്‍ഡില്‍ നിഗല്‍ ഡി ജോങ്, ഒര്‍ലാന്‍ഡോ എന്‍ഗലാര്‍, മാര്‍ക്ക് വാന്‍ ബൊമ്മല്‍ എന്നിവരും ശ്രദ്ധാകേന്ദ്രങ്ങള്‍ തന്നെ. ക്യാപ്റ്റന്‍ ജിയോവാനി വാന്‍ ബ്രോങ്കോസ്റ്റ്, ജോണ്‍ ഹെയ്റ്റിങ്ക, ആന്ദ്രെ ഊയി, യോറി മത്യാസെന്‍ തുടങ്ങിയവര്‍ വിള്ളലില്ലാതെ പ്രതിരോധവും കാക്കുന്നു. 

ലോകകപ്പിലേക്കുള്ള വഴി

എട്ടു കളികളില്‍ എട്ടുജയവുമായാണ് ഹോളണ്ട് ലോകകപ്പിന് യോഗ്യരായത്. ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ നിലവാരം കാക്കാതെ വന്നതോടെ വളരെ നേരത്തെതന്നെ ഹോളണ്ടിന് യോഗ്യത ഉറപ്പാക്കാനായി. പ്ലേഓഫിന് പോലും യോഗ്യത നേടാത്ത രണ്ടാം സ്ഥാനക്കാരായിരുന്നു ഹോളണ്ടിന്റെ ഗ്രൂപ്പിലുണ്ടായിരുന്നത്. മൂന്ന് ഗോള്‍ വീതം നേടിയ ക്ലാസ് യാന്‍ ഹണ്‍ലാറും ഡിര്‍ക്ക് കുയ്റ്റും ടീമിന്റെ ടോപ്‌സ്‌കോറര്‍മാരായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് ഒമ്പതാം തവണ
1974-ലും 1978-ലും ഫൈനലിലെത്തി. രണ്ടുതവണയും റണ്ണഴ്‌സ് അപ്പ്
1998-ല്‍ നാലാം സ്ഥാനക്കാര്‍. 1994-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. 1990-ലും 2006ലും പ്രീ ക്വാര്‍ട്ടറില്‍
ഇതുവരെ: 36 കളികള്‍, 16 ജയം, 10 സമനില, 10 തോല്‍വി

കോച്ച്

ബെര്‍ട്ട് വാന്‍ മാര്‍വിക്
ടീമിന്റെ പരിശീലകനെന്നതിനൊപ്പം, ടീമംഗം മാര്‍ക്ക് വാന്‍ ബൊമ്മലിന്റെ ഭാര്യാപിതാവ് എന്ന പദവിയും ബെര്‍ട്ട് വാന്‍ മാര്‍വിക്കിനുണ്ട്. കളിക്കാരനെന്ന നിലയിലോ കോച്ചെന്ന നിലയിലോ പറയത്തക്ക ചരിത്രമൊന്നുമില്ലെങ്കിലും മാര്‍ക്കോ വാന്‍ ബാസ്റ്റനില്‍നിന്ന് ചുമതലയേറ്റശേഷം ടീമിനെ മികച്ച രീതിയില്‍ നയിക്കാനായി എന്നത് മാര്‍വിക്കിന്റെ പ്രശസ്തികൂട്ടുന്നു. ഫെയനൂര്‍ദിനെ 2002-ല്‍ യുവേഫ കപ്പ് ജേതാക്കളാക്കിയതാണ് കോച്ചെന്ന നിലയിലെ വലിയ നേട്ടം. കളിക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും അവരില്‍നിന്ന് മികച്ച പ്രകടനം നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് മാര്‍വിക്കിന്റെ രീതി.

ഡെന്‍മാര്‍ക്ക്‌
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: ഡാനിഷ് ഡൈനമൈറ്റ്
കോച്ച്: മോര്‍ട്ടെന്‍ ഓള്‍സന്‍
ക്യാപ്റ്റന്‍: ഡോണ്‍ ഡാല്‍ തൊമാസണ്‍
ഫിഫ റാങ്കിങ്: 35

2006 ലോകകപ്പിനും 2008 യൂറോകപ്പിനും യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉജ്വലമായ തിരിച്ചുവരവാണ് ഡെന്‍മാര്‍ക്ക് നടത്തിയത്. ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ടീമുകളുടെ കൂട്ടത്തിലാണ് ഡാനിഷ് ടീമിന്റെ സ്ഥാനം. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ കളിച്ച മൂന്നെണ്ണത്തിലും പ്രീക്വാര്‍ട്ടറിലെത്താന്‍ ടീമിനായി. ഒരു വട്ടം ക്വാര്‍ട്ടറിലും. ഇക്കുറി പോര്‍ച്ചുഗലും സ്വീഡനും ഹംഗറിയുമുള്‍പ്പെട്ട കടുത്ത ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയത് അവരുടെ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റുന്നു. 1992-ലെ യൂറോകപ്പും 1995-ലെ കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ടീം യൂറോപ്പിലെ ശക്തിദുര്‍ഗങ്ങളിലൊന്നാണ്.


ടീം വിശകലനം

യൂറോപ്പിലെ മികച്ച ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളാണ് ഡെന്‍മാര്‍ക്കിന്റെ കരുത്ത്. ക്യാപ്റ്റന്‍ ജോണ്‍ ഡാല്‍ തോമാസണ്‍ ഡച്ച് ടീം ഫെയനൂര്‍ദിന്റെ സ്‌ട്രൈക്കറാണെങ്കിലും യൂറോപ്പിലെ വലിയ ക്ലബ്ബുകളുടെ താരങ്ങള്‍ വേറെയുണ്ട്. ആഴ്‌സനലിന്റെ സ്‌ട്രൈക്കര്‍ നിക്കോളാസ് ബെന്‍ഡ്‌നര്‍, അയാക്‌സിന്റെ ഡാനിയല്‍ ജെന്‍സണ്‍, ലിവര്‍പൂളിന്റെ ഡാനിയല്‍ ആഗെര്‍, ഫിയോറന്റീനയുടെ പെര്‍ കോള്‍ഡ്രപ്പ്, യുവന്റസിന്റെ ക്രിസ്റ്റ്യാന്‍ പോള്‍സണ്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. പരിചയസമ്പന്നരായ ഡെന്നീസ് റൊമദാല്‍, ഗോള്‍കീപ്പര്‍ തോമാസ് സോറന്‍സണ്‍, മാര്‍ട്ടിന്‍ ജോര്‍ഗന്‍സണ്‍ തുടങ്ങിയവര്‍ വേറെയും. 

ലോകകപ്പിലേക്കുള്ള വഴി

യൂറോപ്പിലെ ഏറ്റവും കടുത്ത ഗ്രൂപ്പില്‍നിന്നാണ് ഡെന്‍മാര്‍ക്ക് യോഗ്യത നേടിയത്. ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള പോര്‍ച്ചുഗലിനെയും സ്വീഡനെയും മറികടന്നുള്ള വരവ് ലോകകപ്പിനോളം തന്നെ മികച്ച പോരാട്ടങ്ങളിലൂടെയാണ്. പോര്‍ച്ചുഗലിനെയും സ്വീഡനെയും എവേ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. രണ്ടാം പാദത്തില്‍ പോര്‍ച്ചുഗലിനോട് സമനില നേരിട്ടെങ്കിലും സ്വീഡനെ തോല്പിച്ച് യോഗ്യത നേടി. അഞ്ചുഗോള്‍ നേടിയ സോറന്‍ ലാര്‍സന്‍ യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോററായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് നാലാം തവണ
1998-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. 1986-ലും 2002-ലും പ്രീ ക്വാര്‍ട്ടറില്‍
ഇതുവരെ: 13 കളികള്‍, ഏഴ് ജയം, രണ്ട് സമനില, നാല് തോല്‍വി 

കോച്ച്

മോര്‍ട്ടന്‍ ഓള്‍സന്‍
ലോകകപ്പില്‍ പങ്കെടുന്ന പരിശീലകരില്‍ ഏറ്റവും കൂടുതല്‍ ഒരേ ടീമിനൊപ്പം തുടര്‍ന്നയാള്‍ എന്ന ഖ്യാതി ഓള്‍സന് സ്വന്തം. 2000-ല്‍ ടീമിന്റെ ചുമതലയേറ്റെടുത്തു. ഇപ്പോള്‍ പരിശീലകനെന്ന നിലയില്‍ പത്താം വര്‍ഷം. ഡെന്‍മാര്‍ക്കിന്റെ ഏറ്റവും പ്രശസ്തരായ താരങ്ങളിലൊരാളായിരുന്ന ഓള്‍സന്‍ 104 തവണ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.


ജപ്പാന്‍
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: സമുറായ് ബ്ലൂ
കോച്ച്: തക്കേഷി ഒക്കാഡ
ക്യാപ്റ്റന്‍: യൂജി നക്കാസാവ
ഫിഫ റാങ്കിങ്: 45

തുടര്‍ച്ചയായ നാലാം ലോകപ്പിനാണ് ജപ്പാനെത്തുന്നത്. ദക്ഷിണാഫ്രിക്കയിലേക്ക് ആദ്യം യോഗ്യത നേടിയ ടീമുകളുടെ കൂട്ടത്തിലാണ് ജപ്പാനും. യോഗ്യതാ റൗണ്ടില്‍, ബഹ്‌റൈനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ പിന്നീട് നടന്ന സൗഹൃദമത്സരങ്ങളില്‍ ജപ്പാനായി. 

ടീം വിശകലനം

കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഏതാനും താരങ്ങള്‍ ഇക്കുറിയും ടീമിലുണ്ട്. ജുനീച്ചി ഇനാമോട്ടോ, മിറ്റ്‌സുവോ ഒഗാസവാര എന്നിവര്‍ മൂന്നാം ലോകകപ്പാണ് കളിക്കുന്നത്. ഗോള്‍കീപ്പര്‍ സെയ്‌ഗോ നരാസാക്കി നാലാം ലോകകപ്പിലും. ഷുണ്‍സുകെ നക്കാമുറ, യൂജി നക്കാസാവ, ടുളിയോ ടനാക്ക തുടങ്ങിയ പരിചയസമ്പന്നരും ജപ്പാനീസ് നിരയിലുണ്ട്. എന്നാല്‍, ജപ്പാന്റെ ഏറ്റവും പ്രശസ്തനായ താരം ഷുണ്‍സുകെ നക്കാമുറ ഫോമിലല്ലെന്നത് അവരെ വലയ്ക്കുന്നു. സ്​പാനിഷ് ടീം എസ്​പാന്യോളില്‍ മികവിലേക്കുയരാനാകാതെ കഷ്ടപ്പെട്ട നക്കാമുറ തന്റെ പഴയ ടീമായ യോക്കോഹാമ മാറിനോസിലേക്ക് തിരിച്ചുപേരേണ്ടിവന്നു. കഴിഞ്ഞ ലോകകപ്പിലും നക്കാമുറ പരാജയമായിരുന്നു. 


ലോകകപ്പിലേക്കുള്ള വഴി

പ്രാഥമിക റൗണ്ടില്‍ ബഹ്‌റൈനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായ അവസാന യോഗ്യതാ റൗണ്ടിലെത്തി. അവിടെ, അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. എട്ടില്‍ നാല് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി യോഗ്യത ഉറപ്പിച്ചു. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ടീമായ ഓസ്‌ട്രേലിയയെ മറികടക്കാനായില്ലെന്നത് യോഗ്യതാ റൗണ്ടില്‍ ജപ്പാന് നിരാശപകര്‍ന്നു. ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയും രണ്ടാം പാദത്തില്‍ തോല്‍വിയുമാണ് ഓസ്‌ട്രേലിയയില്‍ നിന്നേറ്റത്.

ലോകകപ്പില്‍

പങ്കെടുക്കുന്നത് നാലാം തവണ
2002-ല്‍ ആതിഥേയരായി
2002-ല്‍ പ്രീക്വാര്‍ട്ടറില്‍
ഇതുവരെ: പത്ത് കളികള്‍, രണ്ട് ജയം, രണ്ട് സമനില, ആറ് തോല്‍വി

കോച്ച്

തകേഷി ഒക്കാഡ
ലോകകപ്പില്‍ ആദ്യമായി ജപ്പാന് യോഗ്യത നേടിക്കൊടുത്ത കോച്ച്. 1998-ല്‍ യോഗ്യതാ റൗണ്ടില്‍ ടീം പുറത്താകലിന്റെ വക്കില്‍നില്‍ക്കെ, ഷു കാമോയില്‍നിന്ന് ചുമതലയേറ്റു. ടീമിനെ ഫ്രാന്‍സ് ലോകകപ്പിലെത്തിച്ചു. ഇക്കുറി, ബോസ്‌നിയക്കാന്‍ ഇവിക്ക ഒസിമിന് പക്ഷാഘാതം വന്നതോടെ ടീമിന്റെ ചുമതലയേല്‍ക്കേണ്ടിവന്നു. 4-2-3-1, 4-4-2 എന്നീ ശൈലികള്‍ പരീക്ഷിക്കുന്നു. ടീമിനെ വാര്‍ത്തെടുക്കുന്നതിനായി, എല്ലാ കളിക്കാരെയും വിവിധ പൊസിഷനുകളില്‍ പരീക്ഷിച്ചു.



കാമറൂണ്‍
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: ദ ഇന്‍ഡൊമിറ്റബിള്‍ ലയണ്‍സ്
കോച്ച്: പോള്‍ ലെ ഗ്യൂന്‍
ക്യാപ്റ്റന്‍: സാമുവല്‍ എറ്റൂ
ഫിഫ റാങ്കിങ്: 19

നാലുവര്‍ഷത്തിനുശേഷമാണ് ലോകകപ്പിലേക്കുള്ള വരവ്. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുള്ള രണ്ട് ആഫ്രിക്കന്‍ ടീമുകളിലൊന്ന്. സാമുവല്‍ എറ്റൂ എന്ന സ്‌ട്രൈക്കറും ഒരുപിടി മികച്ച താരങ്ങളും അവരുടെ പ്രതീക്ഷകള്‍ ശക്തമാക്കുന്നു. ലോകറാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ആഫ്രിക്കന്‍ ടീമാണ് കാമറൂണ്‍. 1990-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയെങ്കിലും പിന്നീടുള്ള മൂന്ന് ലോകകപ്പുകളുടെയും ആദ്യ റൗണ്ടില്‍ പുറത്തായി. പിന്നീട് യോഗ്യതയും നേടിയില്ല.

ടീം വിശകലനം

എതിരാളികള്‍ എത്ര പേരെടുത്ത ടീമായാലും അവരെല്ലാം പേടിക്കുന്ന ഒരാള്‍ കാമറൂണ്‍ നിരയിലുണ്ട്. സാമുവല്‍ എറ്റൂ. ഇപ്പോള്‍ ഇന്റമിലാന്റെ താരമായ എറ്റൂ, ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ്. മികച്ച വാഗ്ദാനമായ പിയറി വെബോയും ഴാങ് മക്കൗണ്‍, സ്റ്റീഫന്‍ എംബിയ, അലക്‌സാന്‍ഡ്രെ സോങ് തുടങ്ങിയവരും മികച്ച പ്രകടനം നടത്താന്‍ പോന്നവരാണ്. പരിചയസമ്പന്നരായ വേറെയും താരങ്ങള്‍ ടീമിലുണ്ട്. ഡിഫന്‍ഡര്‍ റിഗോബര്‍ട്ട് സോങ്, ജെറമി നിജാപ്, തിമോത്തി അട്ടൗബ എന്നിവര്‍ അവരില്‍ ചിലരാണ്. 

ലോകകപ്പിലേക്കുള്ള വഴി

യോഗ്യതാ റൗണ്ടിന്റെ തുടക്കത്തില്‍ കാമറൂണിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ടോഗോയോട് തോല്‍ക്കുകയും മൊറോക്കോയോട് സമനില വഴങ്ങുകയും ചെയ്തതോട്, പരിശീലക സ്ഥാനത്തുനിന്ന് ഓട്ടോ ഫിസ്റ്റര്‍ പുറത്തായി. യോഗ്യതാ സ്ഥാനത്തിനായി ഗാബോണില്‍നിന്ന് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും അവര്‍ അവസാന മത്സരത്തില്‍ ടോഗോയോട് പരാജയപ്പെട്ടതോടെ കാമറൂണിന്റെ വഴി തുറന്നു. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് അഞ്ചാം തവണ.
1990-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി.
ഇതുവരെ: 17 കളികള്‍, നാല് ജയം, ഏഴ് സമനില, ആറ് തോല്‍വി

കോച്ച്

പോള്‍ ലെ ഗ്യൂന്‍
യോഗ്യതാ റൗണ്ടിനിടെ ഓട്ടോ ഫിസ്റ്റര്‍ പുറത്തായതോടെ ടീമിന്റെ ചുമതലയേറ്റു. ഫ്രാന്‍സിന്റെ പഴയ ഡിഫന്‍ഡറായ ഗ്യൂന്‍ കാമറൂണ്‍ ടീമിന് പുതിയ ആത്മവിശ്വാസം പകരുന്നതില്‍ വിജയിച്ചു. ലിയോണിനെയും റേഞ്ചേഴ്‌സിനെയും പാരിസ് സെന്റ് ജര്‍മൈനെയും പോലുള്ള വലിയ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള ഗ്യൂന്‍, കാമറൂണ്‍ ടീമില്‍ പുതിയൊരു പ്രൊഫഷണലിസം കൊണ്ടുവന്നു. ഏറെക്കാലം ക്യാപ്റ്റനായിരുന്ന റിഗോബര്‍ട്ട് സോങ്ങിനുപകരം, രാജ്യത്തെ ഏറ്റവും മികച്ച താരം സാമുവല്‍ എറ്റൂവിനെ നായകനാക്കാനുള്ള തീരുമാനം ടീമിലെ യുവതാരങ്ങളുടെ ആദരവ് നേടിക്കൊടുത്തു.

 കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ്   

Subscribe to കിളിചെപ്പ് by Email
Share it:

ലോകകപ്പ്‌ ഫുട്ബോള്‍

Post A Comment:

0 comments: