ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ G

Share it:
ബ്രസീല്‍
bgcolor=orangeവായിക്കു മാത്രുഭൂമി സ്പോര്‍ട്സ് വാരിക


വിളിപ്പേര്: ലിറ്റില്‍ കാനറി
കോച്ച്: ദുംഗ
ക്യാപ്റ്റന്‍: ലൂസിയോ
ഫിഫ റാങ്കിങ്: 1

ആഗോള തലത്തില്‍ ഇത്രയേറെ സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു ടീമില്ല. ലോകത്തേറ്റവും ആരാധകരുള്ള ടീമും മഞ്ഞപ്പട തന്നെ. ആറാം കിരീടം തേടിയാണ് ഇക്കുറി ദുംഗയുടെയും ടീമിന്റെയും വരവ്. ഏറ്റവും മികച്ച താരങ്ങളുമായി ബ്രസീല്‍ വരുമ്പോള്‍ എതിരാളികള്‍ തലകുനിക്കുന്നത് സ്വാഭാവികം. ആക്രമണവും പ്രതിരോധവും സമ്മേളിക്കുന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ പുതിയ വക്താക്കളാണ് ഇപ്പോള്‍ ബ്രസീല്‍. 


ടീം വിശകലനം

ഗോള്‍കീപ്പര്‍ മുതല്‍ സ്‌ട്രൈക്കര്‍വരെയുള്ള പതിനൊന്ന് പേരിലും കളിയുടെ സമസ്തമേഖലകളിലും ബ്രസീല്‍ സന്തുലിതമാണ്. ഒന്നിനൊന്ന് മികച്ച പകരക്കാരുള്ള ടീം. ഗോള്‍കീപ്പര്‍ ജൂലിയോ സെസാറും പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ലൂസിയോയും യുവാനും മൈക്കണും ഡാനി ആല്‍വ്‌സും ലൂയിസാവോയും ഗില്‍ബര്‍ട്ടോയും. മധ്യനിരയില്‍ കക്കായും ഗില്‍ബര്‍ട്ടോ സില്‍വയും റാമിറെസും ഫെലിപ്പ് മെലോയും ജൂലിയോ ബാപ്റ്റിസ്റ്റയും. മുന്നേറ്റത്തില്‍ റൊബീന്യോയും അഡ്രിയാനോയും നീല്‍മറും ലൂയി ഫാബിയാനോയും ഗ്രാഫിറ്റെയും... ഇങ്ങനെ പേരെടുത്ത് പറയാവുന്ന താരനിര മറ്റൊരു ടീമിനുമില്ല. ടീമിലേക്ക് വിളികാത്ത് റൊണാള്‍ഡീന്യോയെയും അല്കാസണ്ട്രെ പാറ്റോയെയും പോലുള്ളവര്‍ പുറത്തുനില്‍ക്കുകയാണെന്നും ഓര്‍ക്കുക. 


ലോകകപ്പിലേക്കുള്ള വഴി

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടി. 18 കളികളില്‍ ഒമ്പതു ജയം. ഏഴ് സമനില. സമനിലകളുടെ എണ്ണത്തിലുണ്ടായ വര്‍ധന മാത്രമാണ് നേരിട്ട ഏക പ്രതിസന്ധി. 33 ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 11 എണ്ണം മാത്രം വഴങ്ങി. പ്രതിരോധമികവിന് ഈ കണക്കുകള്‍ ധാരാളം. യോഗ്യതാ റൗണ്ടില്‍ ഒമ്പതു ഗോളോടെ ലൂയി ഫാബിയാനോ ടോപ്‌സ്‌കോററായി. 2009-സപ്തംബറില്‍ അര്‍ജന്റീനയെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തി ബ്രസീല്‍ യോഗ്യത നേടി. 


ലോകകപ്പില്‍

എല്ലാ ലോകകപ്പിലും പങ്കെടുത്ത ഏക ടീം. 
അഞ്ചു തവണ കിരീടം നേടി. 1958, 1962, 1970, 1994, 2002 ലോകകപ്പുകളില്‍ കിരീടം. 
1950-ല്‍ ആതിഥേയരായി. രണ്ടാം സ്ഥാനത്തെത്തി. 1998-ലും രണ്ടാം സ്ഥാനം. 
1938, 1974, 1978, ലോകകപ്പുകളില്‍ സെമി ഫൈനലിലെത്തി. 
2014 ലോകകപ്പിന്റെ ആതിഥേയര്‍.
ഇതുവരെ: 92 കളികള്‍, 64 ജയം, 14 സമനില, 14 തോല്‍വി


കോച്ച്

ദുംഗ
മൂന്നുതവണ കളിക്കാരനെന്ന നിലയില്‍ ലോകകപ്പില്‍ പങ്കെടുക്കുകയും 1994-ല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച ക്യാപ്റ്റനെന്ന നിലയിലും ദുംഗയ്ക്ക് ലോകകപ്പില്‍ അനുഭവ സമ്പത്തേറെയാണ്. 2006- ആഗസ്ത് മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്നു. 2007ലെ കോപ്പ അമേരിക്കയിലും 2009-ലെ കോണ്‍ഫെഡറേഷന്‍സ് കപ്പിലും ടീമിനെ കിരീടത്തിലെത്തിച്ചു. കോച്ചെന്ന നിലയില്‍ പരിചയസമ്പത്തില്ലെന്ന ആദ്യകാല വിമര്‍ശനങ്ങളെ പ്രകടനമികവില്‍ നിഷ്പ്രഭമാക്കിയതോടെ ദുംഗ ബ്രസീല്‍ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി. 

ദക്ഷിണ കൊറിയ
bgcolor=orangeവായിക്കു മാത്രുഭൂമി സ്പോര്‍ട്സ് വാരിക


വിളിപ്പേര്: ഏഷ്യന്‍ കടുവകള്‍
കോച്ച്: ഹു ജിങ് മൂ
ക്യാപ്റ്റന്‍: പാര്‍ക്ക് ജി സങ്
ഫിഫ റാങ്കിങ്: 47



ലോകകപ്പില്‍ ഏറ്റവും മികച്ച നേട്ടം കൊയ്ത ഏഷ്യന്‍ ടീം. 2002-ല്‍ ജപ്പാനുമൊത്ത് ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും സെമി ഫൈനലിലെത്തുകയും ചെയ്തു. 2002-ല്‍ പോര്‍ച്ചുഗലിനെയും ഇറ്റലിയെയും സ്‌പെയിനെയും പരാജയപ്പെടുത്തി. തുടര്‍ച്ചയായ ഏഴാം ലോകകപ്പിനിറങ്ങുകയാണ്.

ടീം വിശകലനം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡിലെ ശ്രദ്ധേയ താരം പാര്‍ക്ക് ജി സങ്ങാണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം. 2002-ല്‍ സെമിയിലെത്തിയ ടീമിലംഗമായിരുന്ന പാര്‍ക്ക് ഇക്കുറി ടീമിന്റെ നായകനായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ഗോളവസരങ്ങളൊരുക്കുന്നതിലും ഗോള്‍ നേടുന്നതിലും പാര്‍ക്കിനുള്ള മികവാണ് മാഞ്ചസ്റ്ററിന്റെ വിശ്വസ്തതാരങ്ങളിലൊരാളായി പാര്‍ക്കിനെ നിലനിര്‍ത്തുന്നത്. മറ്റ് ഏഷ്യന്‍ ടീമുകളെ അപേക്ഷിച്ച് യൂറോപ്യന്‍ പരിചയത്തില്‍ കൊറിയക്കുള്ള മുന്‍തൂക്കം അവരെ കരുത്തരാക്കുന്നുണ്ട്. പാര്‍ക്കിനുപുറമെ, ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സില്‍ കളിക്കുന്ന ലീ ചുങ് യോങ്, ഫ്രീബര്‍ഗില്‍ കലിക്കുന്ന ചാ ഡു റി തുടങ്ങിയ താരങ്ങള്‍ കൊറിയന്‍ ഫുട്‌ബോളില്‍ യൂറോപ്യന്‍ ശൈലിയുടെ വാഹകരാണ്. ഇവര്‍ക്ക് പുറമെ, ഫ്രഞ്ച് ലീഗില്‍ കലിക്കുന്ന സ്‌ട്രൈക്കര്‍ പാര്‍ക്ക് ചു യങ്ങിനെയും കൊറിയ പ്രതീക്ഷയോടെയാണ് കാണുന്നത്. യോഗ്യതാ റൗണ്ടില്‍ ഏഷ്യയില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരാത്തതിനാല്‍ ് കൊറിയയുടെ യഥാര്‍ഥ കരുത്ത് വെളിപ്പെട്ടിട്ടില്ല. 

ലോകകപ്പിലേക്കുള്ള വഴി

ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് സമനിലയുമായി അപരാജിതരായാണ് വരവ്. ഉത്തരകൊറിയയുമായുള്ള മത്സരങ്ങള്‍, ഒന്നില്‍ ജയിക്കുകയും രണ്ടാം പാദത്തില്‍ ഗോള്‍രഹിതമായി പിരിയുകയും ചെയ്തു. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് എട്ടാം തവണ
2002-ല്‍ ആതിഥേയരായി. നാലാം സ്ഥാനം നേടി.
1986 മുതല്‍ തുടരെ ഏഴാം ലോകകപ്പിന്.
ആദ്യലോകകപ്പ് 1954-ല്‍
ഇതേവരെ 24 കളി, നാല് ജയം, ഏഴ് സമനില, 13 തോല്‍വി

കോച്ച്

ഹു ജിങ് മൂ
2004-ല്‍ ജോ ബോണ്‍ഫ്രി ചുമതലയേറ്റതുമുതല്‍, 2007ല്‍ പിം വെര്‍വീക്ക് ഒഴിവാകുന്നതുവരെ നാല് ഡച്ച് പരിശീലകരാണ് കൊറിയയെ പരിശീലിപ്പിച്ചത്. 2007-ല്‍ ചുമതലയേറ്റെടുത്ത ഹു ജുങ് മു 36 കളികളില്‍ 18 എണ്ണത്തിലും കൊറിയയെ വിജയത്തിലേക്ക് നയിച്ചു. 14 സമനിലകളും അദ്ദേഹം നേടി. യോഗ്യതാ റൗണ്ടിന്റെ തുടക്കത്തില്‍ കാര്യമായ തിളക്കമൊന്നും നേടാനായില്ലെങ്കിലും, രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ടീമിന് യോഗ്യത നേടിക്കൊടുത്ത് വിമര്‍ശനങ്ങളെ ഇല്ലാതാക്കി. 1986, 1990, 1994 ലോകകപ്പുകളില്‍ മൂവ് കളിച്ചിട്ടുണ്ട്.

ടീം:
ഗോള്‍കീപ്പര്‍മാര്‍: ലീ വോണ്‍ ജേ, ജുങ് സുങ് റ്യോങ്, കിം യങ് ക്വാങ്. ഡിഫന്‍ഡര്‍മാര്‍: ഓ ബോയം സൂക്, കിം ഹ്യുങ് ഇല്‍, ചോ യങ് ഹ്യൂങ്, ലീ യങ് പ്യോ, ലീ ജുങ് സൂ, കിം ഡോങ് ജിന്‍, ചാ ഡു റി, ക്വാക് തായെ ഹ്വി.മിഡ്ഫീല്‍ഡര്‍മാര്‍: കിം നാം ഇല്‍, ഷിന്‍ ഹ്യുങ് മിന്‍, പാര്‍ക് ജി സങ്, കിം ജങ് വൂ, കിം ജേ സങ്, കി സങ് യോങ്, ലി ചുങ് യോങ്, കിം ബോ ക്യുങ്. സ്‌ട്രൈക്കര്‍മാര്‍: ആന്‍ ജുങ് ഹ്വാന്‍, ലീ സ്യൂങ് റ്യൂല്‍, ലീ ക്യൂന്‍ ഹോ, ലീ ഡോങ് ഹൂക്ക്. 

ഐവറി കോസ്റ്റ്‌
bgcolor=orangeവായിക്കു മാത്രുഭൂമി സ്പോര്‍ട്സ് വാരിക
വിളിപ്പേര്: ദ എലിഫന്റ്‌സ്
കോച്ച്: സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍
ക്യാപ്റ്റന്‍: ദിദിയര്‍ ദ്രോഗ്ബ
ഫിഫ റാങ്കിങ്: 27

ആരെയും വീഴ്ത്താന്‍ പോന്ന ടീം. ബ്രസീലും പോര്‍ച്ചുഗലും ഉള്‍പ്പെട്ട ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത് അതില്‍ ഐവറി കോസ്റ്റിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ്. വിഖ്യാത പരിശീലകനായ സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍ ചുമതലയേറ്റെടുത്തതോടെ ഐവറി കോസ്റ്റിന്റെ കരുത്ത് ഇരട്ടിച്ചെന്ന് കരുതുന്നവരേറെയാണ്. മികച്ച താരനിരയും പരിചയസമ്പത്തും ഈ ആഫ്രിക്കന്‍ ടീമിനെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയോടും ഹോളണ്ടിനോടും തോറ്റ് പുറത്തായെങ്കിലും, ഇക്കുറി ദ്രോഗ്ബയെയും സംഘത്തെയും എഴുതിത്തള്ളാന്‍ ആരും തയ്യാറാകില്ല. 

ടീം വിശകലനം

ആഫ്രിക്കന്‍ ടീമുകളില്‍ ഇത്രയേറെ ലോകനിലവാരമുള്ള താരങ്ങള്‍ മറ്റൊന്നിലുമില്ല. ക്യാപ്റ്റനും ചെല്‍സിയുടെ മുന്‍നിര സ്‌ട്രൈക്കറുമായ ദിദിയര്‍ ദ്രോഗ്ബ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് താരങ്ങളിലൊരാളാണ്. ചെല്‍സിയിലെ സഹതാരം സലോമന്‍ കാലു, മാഴ്‌സെയില്‍ കളിക്കുന്ന ബാക്കരി കോനെ, പോര്‍ട്‌സ്മത്തില് കളിക്കുന്ന അരുണ ഡിന്‍ഡനെ, ഗലറ്റ്‌സരെയിലെ അബ്ദുള്‍ കാദര്‍ കെയ്റ്റ എന്നിവര്‍ മുന്‍നിരയിലുണ്ട്. മധ്യനിരയില്‍ ബാഴ്‌സലോണ താരം യായ ടൂറെ, സെവിയ താരം ദിദിയര്‍ സക്കോര, ഇന്റര്‍മിലാന്‍ താരം ഇമ്മാനുവല്‍ കോനെ എന്നിവര്‍. പ്രതിരോധത്തില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കോളോ ടൂറെ, ആഴ്‌സനല്‍ താരം ഇമ്മാനുവല്‍ എബൂയി, സ്റ്റുട്ട്ഗര്‍ട്ട് താരം ആര്‍തര്‍ ബോക്ക എന്നിവരും ലോകമറിയുന്നവര്‍. 

ലോകകപ്പിലേക്കുള്ള വഴി

ഒപ്പം നില്‍ക്കാന്‍ ശക്തരായ എതിരാളികളില്ലാതിരുന്നിട്ടും ഐവറി കോസ്റ്റിന്റെ മുന്നേറ്റം അത്ര ആശ്വാസം പകരുന്നതായിരുന്നില്ല. ആഫ്രിക്കയിലെ ആറാം ഗ്രൂപ്പില്‍ ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് സമനിലയുമാണ് അവരെ യോഗ്യരാക്കിയത്. മൂന്ന് സമനിലകളും എവേ മത്സരത്തില്‍ കുടുങ്ങി. എന്നാല്‍, അവസാന റൗണ്ടില്‍ മികവിലേക്ക് കുതിച്ചുകയറിയ അവര്‍, ആറ് കളികളില്‍ അഞ്ചും വിജയിച്ച് യോഗ്യത കരസ്ഥമാക്കി. ആറ് ഗോള്‍ നേടിയ ദ്രോഗ്ബയാണ് യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോറര്‍. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ
2006-ല്‍ അരങ്ങേറ്റം, ആദ്യ റൗണ്ടില്‍ പുറത്ത്
ഇതുവരെ: മൂന്ന് കളികള്‍, ഒരു ജയം, രണ്ട് തോല്‍വി

കോച്ച്

സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍
ബോസ്‌നിയക്കാരനായ വാഹിദ് ഹാളിഹോസിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശീലകന്‍. എന്നാല്‍, 2010-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ദയനീയ പരാജയം വാഹിദിന്റെ സ്ഥാനം തെറിച്ചിപ്പു. വലിയ പരിശീലകര്‍ക്കായുള്ള ഐവറികോസ്റ്റിന്റെ യത്‌നം വിജയിച്ചതോടെയാണ് എറിക്‌സണ്‍ ചുമതലയേറ്റത്. ആറു വര്‍ഷത്തോളം ഇംഗ്ലണ്ടിന്റെയും പിന്നീട് മെക്‌സിക്കോയുടെയും പരിശീലകനായിരുന്ന എറിക്‌സണ്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ തന്ത്രശാലിയായ പരിശീലകനായാണ് വിലയിരുത്തപ്പെടുന്നത്. 2002-ലും 2006-ലും ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയെത്തിച്ച അനുഭവസമ്പത്താണ് കൈമുതല്‍

പോര്‍ച്ചുഗല്‍
bgcolor=orangeവായിക്കു മാത്രുഭൂമി സ്പോര്‍ട്സ് വാരിക
വിളിപ്പേര്: സെലക്കാവോ ഡാസ് ക്വിനാസ്
കോച്ച്: കാര്‍ലോസ് ക്വിറോസ്
ക്യാപ്റ്റന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫിഫ റാങ്കിങ്: 3

യൂസേബിയോക്കും ലൂയി ഫിഗോയ്ക്കും ശേഷം പോര്‍ച്ചുഗല്‍ ലോകത്തിനു നല്‍കിയ പ്രതിഭാധനനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായ ക്രിസ്റ്റ്യാനോയുടെ മാറ്റുരയ്ക്കപ്പെടുന്ന വേദിയാകും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്. എന്നാല്‍, യോഗ്യതാ റൗണ്ടിലുണ്ടായ അപ്രതീക്ഷിത കിതപ്പ് പോര്‍ച്ചുഗലിനെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ വെള്ളം ചേര്‍ക്കുന്നു. യോഗ്യതാ റൗണ്ടിന്റെ തുടക്കത്തില്‍ കിതയ്ക്കുകയും ഒടുവില്‍ മിന്നുന്ന ഫോമിലേക്ക് കുതിക്കുകയും ചെയ്ത പോര്‍ച്ചുഗല്‍ ശരിയായ സമയത്താണ് മികവ് വീണ്ടെടുത്തതെന്ന് വിലയിരുത്തുന്നവരും ഏറെയാണ്. എ്ന്നാല്‍, ബ്രസീലും ഐവറികോസ്റ്റുമുള്‍പ്പെട്ട മരണ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് ഈ മികവും മതിയാകില്ലെന്ന് കരുതുന്നവരും ഇല്ലാതില്ല.

ടീം വിശകലനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. അസാമാന്യ വേഗവും ഡ്രിബ്ലിങ് പാടവവും സ്‌കോറിങ് ശേഷിയുമുള്ള ക്രിസ്റ്റിയാനോ തന്റെ പ്രതിഭയോട് നീതിപുലര്‍ത്തിയാല്‍ പോര്‍ച്ചുഗലിന് എതിരാളികള്‍ പ്രശ്‌നമാകില്ല. എന്നാല്‍, യോഗ്യതാ റൗണ്ടില്‍ ഒരു ഗോളുകള്‍ പോലും നേടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചില്ല. ഇടയ്ക്കുവെച്ച് താരത്തിന് പരിക്കേറ്റതും പ്രശ്‌നമായി. പോര്‍ച്ചുഗലെന്നാല്‍ ക്രിസ്റ്റിയാനോ മാത്രമല്ലെന്ന് തെളിയിക്കുന്ന താരങ്ങളും ടീമിലുണ്ട്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന സിമാവോ സബ്രോസ, നാനി, ബ്രൂണോ ആല്‍വ്‌സ്, ഡെക്കോ, റൗള്‍ മെയ്‌രെലസ്,പെപ്പെ, മനീച്ചെ, റിക്കാര്‍ഡോ കാര്‍വാലോ, ഹോസെ ബോസിംഗ്വ എന്നിവരെയും കണക്കിലെടുക്കാതെ തരമില്ല. യോഗ്യതാ റൗണ്ടില്‍ സിമാവോയുടെ ഫോമിലാണ് ടീം കുതിച്ചത്. 

ലോകകപ്പിലേക്കുള്ള വഴി

യൂറോപ്പില് ഗ്രൂപ്പ് ഒന്നില്‍നിന്ന് കഷ്ടപ്പെട്ടാണ് പോര്‍ച്ചുഗലിന്റെ വരവ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ രഹിത സമനിലയും ഒരു തോല്‍വിയും വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ പ്രതിസന്ധിയിലായി. അവസാനം വരെ അത് തുടരുകയും ചെയ്തു. എന്നാല്‍, ബോസ്‌നിയ ഹെര്‍സഗോവിനയ്‌ക്കെതിരെയുള്ള പ്ലേ ഓഫിലുള്‍പ്പെടെ അവസാന അഞ്ച് മത്സരങ്ങളില്‍ ഗോളൊന്നും വഴങ്ങാതെ വിജയത്തിലേക്ക് മുന്നേറാനായത് യോഗ്യത ഉറപ്പാക്കി. യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരുന്ന സ്വീഡനെ പിന്തള്ളി, ഡെന്‍മാര്‍ക്കിനുപിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ യോഗ്യത ഉറപ്പിച്ചത്. ബോസ്‌നിയക്കെതിരെ പ്ലേ ഓഫില്‍, ഇരുപാദങ്ങളലും ഓരോ ഗോള്‍ ജയം.


ലോകകപ്പില്‍

പങ്കെടുക്കുന്നത് നാലാം തവണ
1966-ല്‍ മൂന്നാം സ്ഥാനം, 2006-ല്‍ നാലാം സ്ഥാനം
ഇതുവരെ 19 കളികള്‍, 11 ജയം, ഒരു സമനില, ഏഴ് തോല്‍വി


കോച്ച്

കാര്‍ലോസ് ക്വിറോസ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോഡ്ഫാദര്‍. ലൂയി ഫിഗോയുള്‍പ്പെട്ട സുവര്‍ണ തലമുറയെ തുടരെ രണ്ടുതവണ ലോക യൂത്ത് ചാമ്പ്യന്മാരാക്കി. സീനിയര്‍ തലത്തിലെ ആദ്യ കിരീടമാണ് ലക്ഷ്യം. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് മുന്‍തൂക്കം കൊടുക്കുന്ന ശൈലി പിന്തുടരുന്നു.

bgcolor=orangeകടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ്    വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് വാരിക
Share it:

ലോകകപ്പ്‌ ഫുട്ബോള്‍

Post A Comment:

0 comments: