മഴ

Share it:

വേനല്‍ കടുത്തതോടെ കേരളത്തില്‍ കുടിവെള്ളമില്ലാതാകാന്‍ തുടങ്ങി. ഒപ്പം കുടിവെള്ളത്തിനായുള്ള സമരമുറകളും തലപൊക്കി ത്തുടങ്ങി.

വെള്ളമില്ലാതെ കഞ്ഞിവെക്കല്‍, ധര്‍ണ, മാര്‍ച്ച്..... എന്നിങ്ങനെ പോകുന്നു സമരങ്ങള്‍. വെള്ളത്തിനായി അലയുന്ന വീട്ടമ്മമാര്‍, കുടങ്ങളുമായി കുടിവെള്ള ടാങ്കര്‍ ലോറികളെ കാത്തിരിക്കുന്നവര്‍..... ഇനി രണ്ടു മാസക്കാലത്തെ ദൃശ്യം ഇതായിരിക്കും.

രണ്ടുമാസം കഴിഞ്ഞാല്‍ സിനിമയുടെ രണ്ടാം പകുതിപോലെ സീന്‍ മാറും.കാലവര്‍ഷം, കനത്തമഴ! വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. വെള്ളപ്പൊക്കത്തില്‍ വീട്ടിനകത്തേക്കുവരെ വെള്ളം കയറും. കാലവര്‍ഷത്തെ പഴിച്ചുകഴിയുന്ന കാലം.

മൂന്നു പതിറ്റാണ്ടിലേറെ കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചയ്ക്ക് മാറ്റമില്ല.

ആണ്ടില്‍ ആറുമാസവും കേരളത്തില്‍ മഴയാണ്. എന്നിട്ടും കടുത്ത കുടിവെള്ളക്ഷാമം. കാലവര്‍ഷസമയത്ത് 41 നദികളിലൂടെ വെള്ളം കുത്തിയൊഴുകി കടലിലേക്ക് പോവുകയാണ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ടു ചരിച്ചുവെച്ചതുപോലുള്ള കേരളത്തിന്റെ കിടപ്പുമൂലം ഒരുദിവസം കനത്ത മഴ പെയ്താല്‍ അടുത്ത ദിവസം ഈ വെള്ളമെല്ലാം ഒഴുകി കടലിലെത്തും.

മഴവെള്ളത്തെ പിടിച്ചുനിര്‍ത്തി ഭൂമിയിലാഴ്ത്താനോ മഴവെള്ളം സംഭരിക്കാനോ നാം ഇനിയും വേണ്ടത്രശ്രമം തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ മഴക്കാലം കഴിഞ്ഞാല്‍ കേരളം വറ്റിവരളും.

മഴയുടെ നാട്

പ്രതിവര്‍ഷം മൂവായിരം മില്ലിമീറ്റര്‍ മഴയാണ് നമുക്ക് കേരളത്തില്‍ കിട്ടുന്നത്. ദേശീയ ശരാശരിയെക്കാള്‍ രണ്ടര ഇരട്ടി കൂടുതല്‍. 44 നദികള്‍, കായലുകള്‍, കുളങ്ങള്‍, ചതുരശ്ര കിലോമീറ്ററില്‍ 250 കിണറുകള്‍, ആകെ അരക്കോടിയോളം കിണറുകള്‍ - ഇതൊക്കെയാണ് കേരളത്തിലെ ജലസമ്പത്തിന്റെ കണക്കുകള്‍.

കാടുവെട്ടി, കൃഷിയിടങ്ങള്‍ നികത്തി, തണ്ണീര്‍ത്തടങ്ങളും കുളങ്ങളും ഇല്ലാതാക്കി, കുന്നുകളെല്ലാം ഇടിച്ചു നികത്തി..... വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂജലമായി തീരാനുള്ള എല്ലാ മാര്‍ഗങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഴക്കാലത്ത് ഭൂമിക്ക് വെള്ളം കൊടുത്താലേ വേനലില്‍ തൊണ്ടവരളുമ്പോള്‍ ഭൂമി നമുക്ക് വെള്ളം തരൂ എന്ന പ്രകൃതിനിയമം നാം മറക്കുന്നു.

മഴവെള്ള സംരക്ഷണവും മഴ കൊയ്ത്തും വീടുകളില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. പറമ്പിലെ വെള്ളത്തെ അവിടെത്തന്നെ താഴാന്‍ അനുവദിക്കുക, മഴവെള്ള സംഭരണികള്‍ പണിയുക, മരം വെച്ചുപിടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ കുടിവെള്ളക്ഷാമത്തില്‍ നിന്ന് കരകയറാന്‍ കഴിയൂ. വാര്‍ഡ്തലത്തിലും പഞ്ചായത്ത് തലത്തിലും ഇതിനുള്ള ബോധവത്കരണം നടത്തേണ്ടതുണ്ട്.

കുടിവെള്ളമില്ലാത്ത ലോകം

ലോകത്ത് ആറിലൊരാള്‍ക്ക് ഇന്ന് ശുദ്ധമായ കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. മാത്രമല്ല, ഒരു ലക്ഷം ഗ്രാമങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്. 2032 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം ജനങ്ങളേയും കുടിവെള്ളക്ഷാമം ബാധിക്കും.

വന്‍തോതിലുള്ള ജലചൂഷണംമൂലം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഭൂജലവിതാനം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ഭക്ഷ്യവസ്തുക്കളില്‍ പകുതി ഉത്പാദിപ്പിക്കുന്ന ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ജലവിതാനം കൂടുതല്‍ താഴുന്നത്. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ എത്രയോ ഇരട്ടി വെള്ളമാണ് കിണറുകളും കുഴല്‍ക്കിണറുകളും വഴി ഊറ്റിയെടുക്കുന്നത്. ഇതിനാലാണ് ഭൂജലവിതാനം ക്രമാതീതമായി താഴുന്നത്.

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയടക്കം മിക്ക നഗരങ്ങളിലും കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. 401 വന്‍ നഗരങ്ങളിലെ 203 സ്ഥലങ്ങളില്‍ ദിവസം ശരാശരി 100 ലിറ്റര്‍ താഴെ വെള്ളമേ ഒരാള്‍ക്ക് ഇപ്പോള്‍ കിട്ടുന്നുള്ളൂ. മഹാരാഷ്ട്രയില്‍ മൂന്നിലൊരാള്‍ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിക്കുകയാണ്.

മലയാളിയുടെ കുളി

മലയാളിയുടെ കുളി ലോകപ്രശസ്തമാണ് എന്ന് പറയുമ്പോള്‍ അതിശയോക്തി തോന്നേണ്ടതില്ല. ജലക്ഷാമം രൂക്ഷമാകുമ്പോഴും വെള്ളത്തിന്റെ ചെലവ് ചുരുക്കാന്‍ മലയാളി പഠിക്കുന്നില്ല.

ഒരാള്‍ക്ക് ഒരുദിവസം എല്ലാ ആവശ്യങ്ങള്‍ക്കുംകൂടി 135 ലിറ്റര്‍ വെള്ളം മതിയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി വെള്ളമാണ് നാം പാഴാക്കുന്നത്. ഒരുവീട്ടില്‍ 75 ശതമാനം വെള്ളവും കുളിമുറിയിലും കക്കൂസിലുമായിട്ടാണ് ഒഴിച്ചുകളയുന്നത്. ഇതില്‍ 40 ശതമാനം കക്കൂസിലാണ് പോകുന്നത്. 20 ശതമാനം വെള്ളം നാം പാത്രവും തുണിയും കഴുകാന്‍ ഉപയോഗിക്കുന്നു. കുടിക്കാനും പാചകത്തിനും വെറും അഞ്ചുശതമാനം വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

കുളിമുറിയില്‍ കയറിയാല്‍ എത്ര വെള്ളമാണ് നാം പാഴാക്കുന്നത്? നല്ലൊരു 'നീരാട്ട്' കഴിയുമ്പോള്‍ നാലഞ്ച് ബക്കറ്റ് വെള്ളമാണ് ചെലവ്. കക്കൂസിലെ ഫ്‌ളഷ് ഒന്ന് അമര്‍ത്തിയാല്‍ ഒറ്റയടിക്ക് എട്ട്പത്ത് ലിറ്റര്‍ പോകും. അടുക്കളയില്‍ പാത്രം കാഴുകാന്‍ പൈപ്പ് തുറന്നിട്ടാല്‍ പാഴാകുന്ന വെള്ളത്തിന് കണക്കില്ല. ഒരു ബക്കറ്റിലെടുത്ത് കഴുകിയാല്‍, ഈ വെള്ളത്തിന്റെ പത്തിലൊന്ന് മതി. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഒന്നോ രണ്ടോ കുടം വെള്ളംകൊണ്ട് ഒരുകുടുംബം ഒരുദിവസം കഴിച്ചുകൂട്ടുമ്പോഴാണ് നമ്മുടെ ഈ ധാരാളിത്തം എന്നത് ഓര്‍ക്കണം. 

കുപ്പിവെള്ളം രക്ഷ

കുടിവെള്ളത്തിന് പണമോ എന്ന് അതിശയത്തോടെ ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരുയാത്ര തുടങ്ങിയാല്‍ കുപ്പിവെള്ളമില്ലാതെ നമുക്ക് 'ജീവിക്കാന്‍' കഴിയില്ല.

പ്രതിവര്‍ഷം 8900 കോടി ലിറ്റര്‍ വെള്ളമാണ് കുപ്പിവെള്ളം ബിസിനസ്സിലൂടെ വിറ്റുപോകുന്നത്. 2200 കോടി അമേരിക്കന്‍ ഡോളറാണ് ഇതുവഴി കമ്പനികള്‍ സമ്പാദിക്കുന്നത്. ഏഷ്യാ പസഫിക് രാജ്യങ്ങളിലാണ് കുപ്പിവെള്ളത്തിന് പ്രിയം. ഉത്പാദനത്തില്‍ യഥാക്രമം 14, 15 ശതമാനമാണ് ഇവിടങ്ങളിലെ ഉപയോഗം. വടക്കേ അമേരിക്കയില്‍ പത്ത് ശതമാനമാണ് ഉപയോഗം.

Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

1 comments:

  1. മഴക്കണക്കുകൾ സഹിതമുള്ള കുറിപ്പ് ഇഷ്റ്റപ്പെട്ടു.

    (മഴ എന്നെയും പ്രലോഭിപ്പിച്ചു....http://jayandamodaran.blogspot.com/2010/07/blog-post.html)

    ReplyDelete