നമ്മുടെ ഭൂമി

Share it:
മാര്‍ച്ച് 22  ലോക ഭൗമദിനം (Earth Day : March 22)
ഭൂമിയുടെ മേല്‍ കൂടാരംകെട്ടി കഴിയുന്ന നമുക്ക് ഈ വിശാല സൗഭാഗ്യം തന്ന മഹാപ്രപഞ്ചത്തിന് നന്ദി രേഖപ്പെടുത്താനും മണ്ണിനെ സ്നേഹിച്ചു തുടങ്ങാനും ഒരോര്‍മ്മ ദിനം
അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തില്‍ ജൈവസാന്നിധ്യമുള്ള ഏക ഗ്രഹമാണ് നമ്മുടെ ഭൂമി എന്നാണ് ഇതുവരെയുള്ള നമ്മുടെ വിശ്വാസം. ഭാവിയില്‍ ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാവുകയില്ല. ജീവിക്കാന്‍ ഒരിടം എന്നതിനപ്പുറം താന്‍ ജീവിക്കുന്ന ഗ്രഹത്തെക്കുറിച്ചും അതിന്‍െറ ജൈവപരമായ സാധ്യതകളെക്കുറിച്ചും നിരവധി പഠനങ്ങള്‍ മനുഷ്യന്‍ നടത്തിക്കഴിഞ്ഞു. ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്‍െറ കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് മനുഷ്യന്‍ ശ്രമിച്ചിരുന്നു.
ഭൂമിയെന്ന ഗ്രഹത്തെക്കുറിച്ച് നിരവധി സങ്കല്‍പങ്ങള്‍ കൊണ്ടുനടന്നിരുന്നവരാണ് മനുഷ്യര്‍. ഇന്നുള്ളതുപോലെ വിജ്ഞാനത്തിന്‍െറ സാധ്യതകള്‍ ഒട്ടുമില്ലാതിരുന്ന പഴയകാലങ്ങളില്‍ കുറെ ജിജ്ഞാസ മാത്രമായിരുന്നു അവന് കൈമുതലായുണ്ടായിരുന്നത്. എന്നാല്‍, ആകാംക്ഷാഭരിതമായ സംശയങ്ങള്‍തന്നെ ഭൂമിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് നിമിത്തമായി മാറി.


ഭൂമിക്ക് അതിന്‍േറതായ ഒരു പ്രത്യേക ഘടനയുണ്ട്. പകുതി വേവിച്ച ഒരു മുട്ടയോട് വേണമെങ്കില്‍ നമുക്ക് ഭൂമിയുടെ ഘടനയെ ഉപമിക്കാം. ഏറ്റവും പുറമെയായി കട്ടിയേറിയ ഭൂവല്‍ക്കം. അതിനു താഴെയായി ആഴത്തില്‍ വിശാലമായ മാന്‍റില്‍, ഏറ്റവും ഉള്ളില്‍ അകക്കാമ്പ് അഥവാ കോര്‍ എന്നിങ്ങനെയാണ് ഈ ഘടനയെ വിഭജിക്കാവുന്നത്.
ഇന്നത്തേതില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ ഭൗമാവസ്ഥ. അന്തരീക്ഷത്തില്‍ ഓക്സിജന്‍െറ സാന്നിധ്യമോ പ്രകൃതിയില്‍ ജലാശയങ്ങളോ ഉണ്ടായിരുന്നില്ല. സൗരയൂഥത്തിന്‍െറ രൂപവത്കരണത്തിനുശേഷം അവശേഷിച്ചിരുന്ന ഏതാനും പദാര്‍ഥങ്ങളാണ് അന്ന് ഭൂമിയില്‍ കാണപ്പെട്ടിരുന്നത്. ഈ അവശിഷ്ട പദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്ന്, റേഡിയോ ആക്ടിവുകളുടെ വിഘടനഫലമായി താപം സ്വീകരിക്കുകയുണ്ടായി. പരസ്പരമുള്ള തീവ്രതയേറിയ സമ്മര്‍ദത്തിന്‍െറ തുടര്‍ച്ചയായി ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് രൂപാന്തരം പ്രാപിച്ചു. താരതമ്യേന വലുപ്പമേറിയ പദാര്‍ഥങ്ങള്‍ മധ്യഭാഗത്തായി താഴുകയും മൃദുവായതും വലുപ്പം കുറഞ്ഞത് ഭൂമിയുടെ പാളികളുടെ ഘടനയിലേക്ക് ചെന്നുചേരുകയും ചെയ്തു.
ഭൂമിയിലെ ആദ്യനാളുകളില്‍ അനുഭവവേദ്യമായിരുന്ന അന്തരീക്ഷമണ്ഡലം സോളാര്‍ നെബുലയാല്‍ ചുറ്റപ്പെട്ടും താരമ്യേന ലഘുവായ വാതകങ്ങളാല്‍ വലയം ചെയ്യപ്പെട്ടും നിലകൊണ്ടു. ഹൈഡ്രജന്‍, ഹീലിയം തുടങ്ങിയവയാണ് ഇത്തരം വാതകള്‍ക്ക് ഉദാഹരണങ്ങള്‍. തുടര്‍ച്ചയെന്നോണം സംഭവിച്ച ഇത്തരം വ്യതിയാനങ്ങളും പ്രക്രിയകളും ഭൂമിയുടെ നാല്‍പതു ശതമാനത്തോളം വരുന്ന ചുറ്റളവിലായിരുന്നു അനുഭവപ്പെട്ടത്. കൂടാതെ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം അന്തരീക്ഷത്തിലെ സമ്മര്‍ദഭാവങ്ങളെയും വെള്ളത്തെയും ഉള്‍ക്കൊള്ളുന്നതിന് പര്യാപ്തമായിത്തീര്‍ന്നു.
ഊഷ്മാവ് അസ്ഥിരമായി നില്‍ക്കുന്ന അവസ്ഥ സംജാതമാവുകയും ഭൂമിയുടെ ഉപരിതലം അന്തരീക്ഷത്തിന്‍െറ പാളികളില്‍ സംയോജിതമാവുകയും ചെയ്തു. അന്തരീക്ഷത്തിന്‍െറ ഉപരിഭാഗം വേഗതയില്‍ തണുത്തുറഞ്ഞപ്പോള്‍ ഖരമായ ഭൂവല്‍ക്കത്തിന്‍െറ രൂപവത്കരണം നടക്കുകയും ചെയ്തു. 150 മില്യണ്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നായിരുന്നു ഈ പരിണാമം.
ജീവന്‍െറ ഉദ്ഭവം
ജീവന്‍െറ തുടിപ്പുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് നിരന്തരമായ അന്വേഷണങ്ങളിലൂടെ ശാസ്ത്രലോകം കടന്നുപോയി. പ്രിമിറ്റിവ് കാലഘട്ടത്തില്‍, അതായത് മൂന്നു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏകകോശ ജീവികളുടെ സാന്നിധ്യം ഭൂമിയില്‍ അനുഭവപ്പെട്ടു. പിന്നീട് ഈ ഏകകോശ ജീവികള്‍ ബഹുകോശ ജീവികളുടെ രൂപാന്തരണത്തിലേക്ക് വഴിമാറി.
ഭൂമിയുടെ ഭ്രമണം
സൂര്യനും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേര്‍ന്നതിനെയാണ് സൗരയൂഥം എന്നുപറയുന്നത്. സൂര്യനാണ് സൗരയൂഥത്തിന്‍െറ കേന്ദ്രം. സൂര്യനില്‍നിന്ന് ഏകദേശം 14,96,00,000 കിലോമീറ്റര്‍ അകലെയാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് അതിന്‍െറ സ്വയം ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. ഭൂമിക്ക് ഒരു തവണ സൂര്യനെ ചുറ്റിസഞ്ചരിക്കണമെങ്കില്‍ 365 ദിവസമാണ് വേണ്ടത്. ഭൂമിയുടെ ശരാശരി ഭ്രമണവേഗത മണിക്കൂറില്‍ 107218 കിലോമീറ്ററാണ്. അതായത് സെക്കന്‍ഡില്‍ 29.8 കിലോമീറ്റര്‍. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണം ഒരു വര്‍ഷവും സ്വയംഭ്രമണം ഒരു ദിവസത്തെയുമാണ് സൂചിപ്പിക്കുന്നത്.
ഗുരുത്വാകര്‍ഷണം
ഭൂമിയുടെ ഗുരുത്വാകര്‍ഷണശക്തിക്കു പിറകിലുള്ള ശാസ്ത്രരഹസ്യം പുറത്തുകൊണ്ടുവരാന്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ മനുഷ്യന്‍ ശ്രമം നടത്തിയിരുന്നു. ബി.സി നാലാം നൂറ്റാണ്ടില്‍ ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിലാണ് ഈ ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചത്. സൂര്യനാണ് പ്രപഞ്ചകേന്ദ്രമെന്ന ആര്യഭടന്‍െറ സിദ്ധാന്തത്തെ വിമര്‍ശിച്ച ഇന്ത്യയിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തന്‍, ഭാരമേറിയ എല്ലാ വസ്തുക്കളെയും ഭൂകേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുക എന്നത് ഭൂമിയുടെ പ്രകൃത്യാലുള്ള ശക്തിയാണെന്ന് പറഞ്ഞു. ഭൂമിയില്‍ ജലത്തിന്‍െറ ഒഴുക്കും അഗ്നിയുടെ ജ്വലനവും കാറ്റിന്‍െറ ചലനവുമെല്ലാം ഈ പ്രകൃതിശക്തിയുടെ ഭാഗമാണ്. അരിസ്റ്റോട്ടിലിന്‍െറയും ബ്രഹ്മഗുപ്തന്‍െറയും കണ്ടെത്തലുകള്‍ക്കുശേഷം 16ാം നൂറ്റാണ്ടിന്‍െറ അവസാനത്തില്‍ ഗലീലിയോ ഗലീലി എന്ന ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനാണ് ഗുരുത്വാകര്‍ഷണ ശക്തിയുടെ ആധുനിക സിദ്ധാന്തം കൊണ്ടുവന്നത്. ഗലീലിയോയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഐസക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം രൂപവത്കരിച്ചത്.
ഭൂമിയുടെ പഴക്കം
ഭൂമിയുടെ പഴക്കമെത്രയെന്ന് നിര്‍ണയിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആദ്യമായി സൗരയൂഥത്തിന്‍െറ പ്രായമെത്രയെന്ന് ചിന്തിക്കണം. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൗരയൂഥം ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതെന്ന് വ്യത്യസ്ത പഠനങ്ങളിലൂടെ വ്യക്തമായതാണ്. തുടര്‍ന്ന് നിരവധി വര്‍ഷങ്ങളിലൂടെ അരങ്ങേറിയ പരിണാമ പ്രക്രിയകളിലൂടെയാണ് ഭൂമി രൂപമെടുത്തത്.
ഭൂമിയുടെ പഴക്കം അല്ലെങ്കില്‍ പ്രായമെത്രയെന്ന് കണ്ടെത്തുന്നതിന് വ്യത്യസ്തമായ നിരവധി മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിരുന്നു. പലപ്പോഴും ഇത്തരം വീക്ഷണങ്ങള്‍ രസകരമായ നിരവധി അറിവുകള്‍ സമ്മാനിക്കുന്നതായിരുന്നു.
Share it:

Post A Comment:

0 comments: