ചുവന്ന ഗ്രഹത്തിലെ വിസ്മയ രാപ്പകല്‍

Share it:
ചുവന്ന ഗ്രഹത്തിലെ വിസ്മയ രാപ്പകല്‍

ചൊവ്വ: ആകാശത്ത് വര്‍ണക്കുടകള്‍ വിടര്‍ത്തുന്ന ത്രിവര്‍ണ മേഘം സൃഷ്ടിച്ച് കോടിക്കണക്കിന് ഇന്ത്യക്കാരുടെ കൈകളിലേക്ക് സ്വാതന്ത്ര്യത്തിന്‍െറ മധുരഗീതം എത്തുന്നു. നീണ്ട കോളനിവാഴ്ചയുടെ കറുത്ത ഓര്‍മകള്‍ക്കുമുകളില്‍ ഇന്ത്യയുടെ ധീരവിജയം ഉറപ്പിച്ചതിന്‍െറ ആഘോഷങ്ങള്‍ക്ക് ആദ്യമായി ബഹിരാകാശത്ത് വേദി ഉണരുന്നു. ലോകചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു രാജ്യം അതിന്‍െറ സ്വാതന്ത്ര്യദിനാഘോഷം ബഹിരാകാശത്തുവെച്ച് നടത്തുന്നത്. നൂറുവര്‍ഷത്തെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്‍െറ നെറുകയിലെത്തിയ ഐ.എസ്.ആര്‍.ഒയും ഇന്ത്യന്‍ ശാസ്ത്രലോകവും ഒറ്റക്കെട്ടായി ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്‍െറ ഉത്തമ ഉദാഹരണമാണ് ഈ സ്പേസ് ഫ്രീഡം സെലിബ്രേഷന്‍.
ചൊവ്വയില്‍ ജീവിക്കാന്‍ സാഹചര്യമുണ്ടെന്ന കണ്ടെത്തലിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യ നടത്തിയ കുതിച്ചുചാട്ടത്തിന്‍െറ വിജയമാണ് ഈ നേട്ടമെന്ന് പ്രധാനമന്തി പറഞ്ഞു.
ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പ്രത്യേകം സജ്ജീകരിച്ച ത്രിവര്‍ണ മേഘം, ആകാശ പുഷ്പങ്ങള്‍ എന്നിവയുണ്ടാകും. ലോകത്തുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കൈവെള്ളയില്‍ ആഘോഷം കാണാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും കൈവിരലില്‍ ഘടിപ്പിച്ചിട്ടുള്ള ബയോമെട്രിക് ചിപ്പ് കൈവെള്ളയില്‍ ഉരസിയാല്‍ ആഘോഷം ലൈവായി കാണാം. ബി.എസ്.എന്‍.എല്‍ ആണ് ഈ സംവിധാനം എല്ലാ ബയോമെട്രിക് ചിപ്പുകളിലും കണക്ട് ചെയ്യുന്നത്.
ലോകം ഇതുവരെ കാണാത്ത വിസ്മയകരമായ ആഘോഷത്തിന്‍െറ രാപ്പകലുകളായിരിക്കും വരുംദിവസങ്ങളില്‍ ചുവന്നഗ്രഹത്തില്‍ ദൃശ്യമാവുക. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍െറ അധിപരെ തോല്‍പിച്ചതിന്‍െറ വാര്‍ഷികാഘോഷം സൂര്യന്‍െറ അടുത്തേക്ക് എത്തിയതിന്‍െറ അഭിമാനത്തിലാണ് രാജ്യം. ഒഴുകും റോഡുകള്‍
എല്ലായിടത്തും -പ്രധാനമന്ത്രി
ചൊവ്വ: ദില്ലി-മുംബൈ അതിവേഗ ഒഴുകും പാത വിജയകരമായി നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒഴുകുംപാതകള്‍ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചൊവ്വയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശാസ്ത്ര പുരോഗതിയുടെ വാര്‍ഷികാഘോഷം ആചരിക്കുമ്പോള്‍ രാജ്യത്ത് പഴയ റോഡുകള്‍ അശാസ്ത്രീയത ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടാര്‍ റോഡുകള്‍ പൂര്‍ണമായും മാറ്റി ആറുവരിയുള്ള ഒഴുകും റോഡുകള്‍ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകില്ല എന്നതാണ്  ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഒഴുകും റോഡിന്‍െറ പ്രധാന സവിശേഷത. വേഗതയനുസരിച്ച് ട്രാക്ക് മാറാന്‍ കഴിയുന്ന വിധം ആറുട്രാക്കുകളിലായാണ് റോഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. റോബോട്ടുകള്‍ക്കാണ് റോഡിന്‍െറ പൂര്‍ണ നിയന്ത്രണം. ഉപഗ്രഹ നിയന്ത്രിത റോഡുകളും സമീപഭാവിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
സുരക്ഷ ശക്തം
പാര്‍ലമെന്‍റ് പരിസരം (ചൊവ്വ): സ്വാതന്ത്ര്യത്തിന്‍െറ 122ാം വാര്‍ഷികം ബഹിരാകാശ ദൗത്യങ്ങളുടെ വിജയാഹ്ളാദത്തിനൊപ്പം ചൊവ്വയില്‍ നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ അതിശയത്തോടെ കാണുന്ന മറ്റുരാജ്യങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് വില്‍പന നടത്തിയ ഇന്ത്യന്‍ നിര്‍മിത റോക്കറ്റുകളും റോക്കറ്റ് വിമാനങ്ങളും സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞുമാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചൊവ്വയില്‍ പ്രത്യേകമായി നിര്‍മിച്ച 2500 റോബോട്ട് സൈനികരെ രാജ്യത്തുടനീളം വിന്യസിക്കും. പ്രതിരോധമന്ത്രാലയത്തിലിരുന്ന് നിയന്ത്രിക്കാവുന്ന റോബോട്ട് സൈനികരെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി വീതിച്ചുനല്‍കിയിട്ടുണ്ട്.
പറക്കാം സ്വന്തം റോക്കറ്റില്‍
ചൊവ്വ: മുതുകില്‍ ഘടിപ്പിച്ച സ്വിച്ച് ഓണ്‍ ചെയ്ത്, പോകേണ്ട സ്ഥലം ടൈപ് ചെയ്താല്‍ അവിടെ എത്തുന്ന പോര്‍ട്ടബ്ള്‍ റോക്കറ്റ് മൊബൈലുകളാണ്  തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.  സ്കൂള്‍ ബാഗ്പോലെ പിന്നില്‍ തൂക്കിയിടാവുന്നവയാണ് ഈ റോക്കറ്റുകള്‍.
പ്രത്യേക ജാക്കറ്റുകള്‍ ധരിച്ചശേഷം സ്വന്തമായിത്തന്നെ റോക്കറ്റ് ഘടിപ്പിക്കാവുന്നതാണ്. ശേഷം ശരീരത്തിലെ ഐഡന്‍റിഫിക്കേഷന്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്താല്‍ പറന്നുയരും. അപായ സൂചനകള്‍ നല്‍കാനും എമര്‍ജന്‍സി ലാന്‍ഡിങ്ങിനും പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചൊവ്വയിലേക്ക് ഇന്ത്യ അയച്ച എന്ന ഉപകരണം കണ്ടെത്തിയ പ്രത്യേക Habitable Zoneല്‍ ആകും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കുന്നത്. 350 കോടി വര്‍ഷം മുമ്പുണ്ടായ ഉല്‍ക്കാ ഗര്‍ത്തമായ ഗേല്‍ ‘ക്രാറ്ററിലെ അയോളിപ് പാലസ്’ എന്ന ഭാഗത്താണ് സ്വാതന്ത്ര്യദിന പരേഡിന്‍െറ പരിശീലനം നടക്കുന്നത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചൊവ്വയില്‍നിന്ന് സ്വന്തം ലേഖകന്‍
രണ്ടുനൂറ്റാണ്ടുകാലത്തെ വൈദേശിക അധിനിവേശത്തിന് അന്ത്യംകുറിച്ച, സ്വാതന്ത്ര്യത്തിന്‍െറ ആവേശം നേടിയെടുത്ത ഇന്ത്യയുടെ 122ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വ ഗ്രഹത്തിലെ ഇന്ത്യന്‍ പ്രത്യേക പാര്‍ലമെന്‍റ് മന്ദിരത്തിനുമുന്നിലാകും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടുള്ള പതാക ഉയര്‍ത്തല്‍. പ്രധാനമന്ത്രി ബട്ടന്‍ അമര്‍ത്തുമ്പോള്‍ പ്രത്യേകം സജ്ജീകരിച്ച പതാക ലോകത്തെ മുഴുവന്‍ ഇന്ത്യക്കാരുടെയും പാംടോപ്പുകളില്‍ തെളിയും. ആ സമയം സ്വാതന്ത്ര്യദിനഗാനം ആലപിച്ചുകൊണ്ട് ഇന്ത്യ ഒന്നാകെ ആകാശത്ത് ത്രിവര്‍ണ പതാകപാറും. ചൊവ്വയിലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടാതെ ചന്ദ്രനിലുള്ള പ്രത്യേക രാഷ്ട്രപതി ഭവനിലും ആഘോഷങ്ങളുണ്ടാകും. ഇതിനായി   കേരളത്തില്‍നിന്നും സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
ഐ.എസ്.ആര്‍.ഒ പ്രത്യേകം രൂപകല്‍പന ചെയ്ത റോക്കറ്റുകളിലാണ് വിദ്യാര്‍ഥികള്‍ ചന്ദ്രനിലെത്തുന്നത്. ചൊവ്വയിലെ  സൈനിക താവളത്തില്‍ ആരംഭിക്കുന്ന സ്വാതന്ത്ര്യദിന പരേഡും ആഘോഷച്ചടങ്ങുകളും ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ക്ക് കൈവെള്ളയില്‍ കാണാവുന്നതാണ്. വി.എസ്.എസ്.സിയില്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പോര്‍ട്ടബ്ള്‍ റോക്കറ്റ് മൊബൈലുകള്‍ അഞ്ച് മാധ്യമം ലിറ്റില്‍ ജേണലിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ചൊവ്വയിലെ കൃഷിയിടത്ത് വിളയിച്ച ഗോതമ്പും നെല്ലും ചേര്‍ത്ത് നിര്‍മിക്കുന്ന പായസം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എം.എം.എസ് വഴി ലഭ്യമാകുന്ന സംവിധാനവും സ്വാതന്ത്ര്യദിനത്തിന് ഉദ്ഘാടനം ചെയ്യപ്പെടും.
ഓരോ സംസ്ഥാനത്തെയും ബഹിരാകാശ മണ്ഡലങ്ങളിലെ പ്രതിനിധികള്‍ കുടുംബ സമേതം ചടങ്ങില്‍ പങ്കെടുക്കും. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളില്‍പെട്ട സൈനികര്‍, രാഷ്ട്രസേവനം നടത്തിയ മികച്ച വ്യക്തികള്‍ എന്നിവര്‍ക്ക് ചൊവ്വയില്‍ നടക്കുന്ന ചടങ്ങില്‍ മെഡലുകള്‍ സമ്മാനിക്കും. ബഹിരാകാശത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിലയിരുത്താനും ആഘോഷിക്കാനുംവേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അനധികൃത മണല്‍കടത്ത് റോബോട്ടുകള്‍ തടഞ്ഞു
ചൊവ്വ: ചൊവ്വയിലെ ഇന്ത്യന്‍പ്രദേശത്തുനിന്ന് പരീക്ഷണത്തിന്‍െറ പേരില്‍ മണല്‍ കടത്താന്‍ ശ്രമിച്ച നാസയുടെ വാഹനങ്ങളെ ഐ.എസ്.ആര്‍.ഒ പ്രത്യേക റോബോട്ടുകള്‍ പിടിച്ചെടുത്തു.
ഭൂമിയിലേക്ക് പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ശേഖരിച്ച മൂന്നു റോക്കറ്റ് മണലാണ് ഇന്ത്യയുടെ സ്പേസ് റോബോട്ടുകള്‍ പിടിച്ചെടുത്തത്. ഇന്ത്യയുടെ പരീക്ഷണങ്ങള്‍ വിജയിച്ച സാഹചര്യവും മറ്റും പഠിക്കാന്‍വേണ്ടിയാണ് തങ്ങള്‍ ഇത്തരമൊരു ഉദ്യമം നടത്തിയതെന്നാണ് നാസയുടെ വിശദീകരണം. എന്നാല്‍, ഇന്ത്യന്‍ പ്രദേശത്ത് മണല്‍ഖനനത്തിനോ അനധികൃത പരീക്ഷണത്തിനോ മറ്റു രാജ്യങ്ങള്‍ക്ക് ഒരുവിധ അനുമതിയും നല്‍കില്ലെന്ന് ഇന്ത്യ അറിയിച്ചു.
ചരിത്ര ഫ്ളോട്ടുകള്‍ ചൊവ്വയില്‍
ചൊവ്വ: ആഘോഷത്തിന് മാറ്റുകൂട്ടാന്‍ 100 വര്‍ഷത്തെ ചരിത്ര ഫ്ളോട്ടുകള്‍ ചൊവ്വയില്‍ എത്തിത്തുടങ്ങി. 1969 മുതല്‍ ഉണ്ടായ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങള്‍ കാണിക്കുന്ന ചരിത്ര ഫ്ളോട്ടുകള്‍ പ്രദര്‍ശനത്തിനായാണ് ചൊവ്വയിലേക്ക് കൊണ്ടുപോയത്. ജി.എസ്.എല്‍.വി ഇനത്തില്‍പെട്ട ആധുനിക സൂപ്പര്‍സോണിക് റോക്കറ്റുകളിലാണ് ഫ്ളോട്ടുകള്‍ ചൊവ്വയിലെത്തിക്കുന്നത്. ഫ്ളോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നൃത്തം, പഞ്ചവാദ്യം എന്നിവ അവതരിപ്പിക്കുന്നതിനുമായി 1000 കലാകാരന്മാര്‍ ഇന്നെത്തും. കേരളത്തില്‍നിന്ന് 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കലാമണ്ഡലത്തില്‍നിന്ന് 122 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, പൂരക്കളി, ഒപ്പന എന്നിവയുമുണ്ടാകും.
ചൊവ്വ (Mars)
വ്യാസം : 6878 കിലോമീറ്റര്‍
ഭാരം : ഭൂമിയുടെ 11 ശതമാനം
സാന്ദ്രത : 3.94 g/cm3
ഗുരുത്വബലം : ഭൂമിയുടെ 38 ശതമാനം
സൂര്യനില്‍നിന്നുള്ള
ശരാശരി ദൂരം : 22.8 കോടി കിലോമീറ്റര്‍
ഭ്രമണകാലം
(ചൊവ്വയുടെ ഒരു ദിവസം) : 24 മണിക്കൂര്‍ 39 മിനിറ്റ്
പരിക്രമണകാലം
(ചൊവ്വാ വര്‍ഷം) : 687 ഭൗമദിനങ്ങള്‍
ശരാശരി താപനില : 55oc
സൂര്യനില്‍നിന്നുള്ള ദൂരത്തിന്‍െറ അടിസ്ഥാനത്തില്‍ സൗരകുടുംബത്തിലെ നാലാമത്തെ അംഗമാണ് ചൊവ്വ. ഗ്രഹത്തിന്‍െറ ചുവപ്പുനിറം അതിന് റോമന്‍ യുദ്ധദേവതയുടെ പേരു നല്‍കാന്‍ കാരണമായി. സൗരയൂഥത്തിലെ ആദ്യത്തെ നാലു ഗ്രഹങ്ങളുടെയും ഭൗതിക സവിശേഷതകളില്‍ വളരെയധികം സമാനതകളുണ്ട്. ഈ ഗ്രഹങ്ങളെ ‘ഭൗമഗ്രഹങ്ങള്‍’ എന്നാണ് വിളിക്കുന്നത്. വ്യാഴംമുതല്‍ നെപ്ട്യൂണ്‍വരെയുള്ള ഗ്രഹങ്ങള്‍ വലിയ വാതക ഗോളങ്ങളാണ്. ഗ്രഹോപരിതലവും അന്തരീക്ഷവും തമ്മില്‍ ഈ ഗ്രഹങ്ങളില്‍ കൃത്യമായ വേര്‍തിരിവുകളില്ല.
വളരെ നേര്‍ത്ത ഒരന്തരീക്ഷമാണ് ചൊവ്വയുടെ ചുറ്റുമുള്ളത്. ഭൂമിക്കുചുറ്റുമുള്ളതുപോലെയുള്ള ശക്തമായ ഒരു കാന്തിക ക്ഷേത്രവും (Van Allen Belt) ചൊവ്വക്കില്ല. ഗ്രഹത്തിന്‍െറ വലുപ്പക്കുറവും കാന്തിക മണ്ഡലമില്ലാത്തതും കാരണം അന്തരീക്ഷ വാതകങ്ങളെ പിടിച്ചുനിര്‍ത്താന്‍ ചൊവ്വക്ക് കഴിയുന്നില്ല. ഒരുകാലത്തുണ്ടായിരുന്ന കട്ടിയേറിയ അന്തരീക്ഷം ക്രമേണ നഷ്ടപ്പെട്ടതിന്‍െറ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗ്രഹോപരിതലം കുന്നുകളും താഴ്വരകളും ഉല്‍ക്കാ ഗര്‍ത്തങ്ങളും മരുഭൂമികളും അഗ്നിപര്‍വതങ്ങളും നിറഞ്ഞതാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ‘ഒളിമ്പസ് മോണ്‍സ്’ ചൊവ്വയിലാണ്. എവറസ്റ്റ് കൊടുമുടിയുടെ മൂന്നിരട്ടി ഉയരമുണ്ടിതിന്. ചൊവ്വയുടെ ധ്രുവമേഖലയില്‍ കട്ടിയുള്ള ഹിമാവരണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വക്ക് രണ്ട് ഉപഗ്രഹങ്ങളുണ്ട്-ഫോബോസും ഡെയ്മോസും. ഫോബോസ് എന്ന വാക്കിന് ‘ഭീതി’ എന്നും ഡെയ്മോസിന് ‘അതിഭീതി’ എന്നുമാണ് അര്‍ഥം. ഗോളാകൃതി പ്രാപിക്കാനാവശ്യമായ പിണ്ഡമില്ലാത്തതിനാല്‍ ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ക്ക് നിയതമായ ആകൃതിയില്ല. ഇവ ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍പെട്ട ഛിന്ന ഗ്രഹങ്ങളാകാനാണ് സാധ്യത.
ചൊവ്വയിലേക്കു പറന്ന ആദ്യ വാഹനം ‘മാരിനര്‍ 4’ ആണ്. 1965ലായിരുന്നു ആദ്യത്തെ പറക്കല്‍. ചൊവ്വയില്‍ ജലസാന്നിധ്യം പരിശോധിക്കുന്നതിനുവേണ്ടിയാണ് മാരിനര്‍ വിക്ഷേപിക്കപ്പെട്ടത്.
ചൊവ്വയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന നീര്‍ച്ചാലുകളുടെ അടയാളങ്ങള്‍, ഒരുകാലത്ത് ഈ ഗ്രഹവും ഭൂമിയെപ്പോലെ ജലസമൃദ്ധമായിരുന്നുവെന്നതിന്‍െറ സൂചനകളാണ് നല്‍കുന്നത്.
2005ല്‍ ചൊവ്വയില്‍ നടത്തിയ റഡാര്‍ പഠനങ്ങള്‍ ഗ്രഹത്തിന്‍െറ ധ്രുവമേഖലയില്‍ പ്രതീക്ഷിച്ചതിലധികം ഹിമപാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2007ല്‍ ‘സ്പിരിറ്റ് മാര്‍സ് റോവര്‍’ ചൊവ്വയിലിറങ്ങി ജലതന്മാത്രകളടങ്ങിയ രാസ സംയുക്തങ്ങള്‍ മണ്ണില്‍നിന്ന് ശേഖരിച്ചു. ഇപ്പോള്‍, ചൊവ്വയുടെ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. മാര്‍സ് ഒഡീസി, മാര്‍സ് എക്സ്പ്രസ്, മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ എന്നിവയാണവ. രണ്ടു പേടകങ്ങള്‍ ഗ്രഹോപരിതലത്തിലിറങ്ങി പരീക്ഷണങ്ങള്‍ നടത്തുന്നുമുണ്ട്. ഓപ്പര്‍ച്യുണിറ്റിയും ക്യൂരിയോസിറ്റിയും.
രാത്രിയില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് വളരെ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയും. ചന്ദ്രന്‍, ശുക്രന്‍, വ്യാഴം എന്നിവ കഴിഞ്ഞാല്‍ രാത്രി ആകാശത്ത് ഏറ്റവും ശോഭയോടെ കാണാന്‍ കഴിയുന്നത് ചൊവ്വയെയാണ്. ചൊവ്വയുടെ ചുവപ്പുനിറം അതിനൊരു ഭീകര പ്രതിച്ഛായ നല്‍കുന്നു. ജ്യോതിഷികള്‍ക്ക് ഇപ്പോഴും ചൊവ്വ ‘ദോഷമാണ്’.
ഭൂമിയില്‍നിന്ന് ഏഴരക്കോടി കിലോമീറ്റര്‍ അകലെയുള്ള ഈ ചെറിയ ഗ്രഹം ഭൗമജീവന് ഏതെങ്കിലുംതരത്തില്‍ ദോഷംചെയ്യുന്നുണ്ട് എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. എങ്കിലും, ജ്യോതിഷികള്‍ ചൊവ്വയെ വെറുതെവിടാനുള്ള ഭാവമില്ല. ചൊവ്വയുടെ മേല്‍മണ്ണിനടിയില്‍നിന്ന് സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. 2012 ആഗസ്റ്റ് 6ന് ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റി മേല്‍മണ്ണ് അഞ്ച് ഇഞ്ചുവരെ കുഴിക്കുകയും ഫോസിലുകള്‍ ലഭ്യമാണെങ്കില്‍ അവ ശേഖരിക്കുകയും ചെയ്യും.
ഭൂമി ജീവന്‍െറ ഗര്‍ഭഗൃഹമാണ്. എന്നാല്‍, എപ്പോഴും ജീവന് ഗര്‍ഭപാത്രത്തില്‍തന്നെ കഴിയാനാവില്ലല്ലോ. ഭാവിയില്‍ ചൊവ്വയിലേക്കുള്ള കുടിയേറ്റം ജ്യോതിശ്ശാസ്ത്രജ്ഞര്‍ സ്വപ്നംകാണുന്നുണ്ട്. ഭാവിതലമുറ വിനോദയാത്രക്കു തെരഞ്ഞെടുക്കുന്നത് ചൊവ്വയായിരിക്കും. ചൊവ്വയില്‍നിന്നുള്ള വിവാഹാലോചനകള്‍ക്കും സാധ്യതയുണ്ട്.
ചൊവ്വാകാര്യങ്ങള്‍
* ചൊവ്വയുടെ മണ്ണില്‍ ഇരുമ്പിന്‍െറ സംയുക്തങ്ങള്‍ (ഫെറിക് ഓക്സൈഡ്) ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ചുവപ്പുനിറ(RustyRed)ത്തില്‍ കാണപ്പെടുന്നത്.
* ഭൂഗുരുത്വബലത്തിന്‍െറ 38 ശതമാനമാണ് ചൊവ്വയുടെ ഗുരുത്വബലം. ഭൂമിയില്‍ 50 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചൊവ്വയില്‍ 19 കിലോഗ്രാം മാത്രമേ ഭാരമുണ്ടാകൂ.
* വളരെ നേര്‍ത്ത അന്തരീക്ഷമാണ് ചൊവ്വക്കുള്ളത്. അതുകൊണ്ടുതന്നെ ഗ്രഹത്തിലെ താപവ്യതിയാനം വളരെയധികമായിരിക്കും. മധ്യരേഖാപ്രദേശത്ത് താപനില 80oc  വരെയുണ്ടാകുമ്പോള്‍ ധ്രുവമേഖലകളില്‍ ഇത് 190oc വരെ താഴും.
* ചൊവ്വയുടെ നേര്‍ത്ത അന്തരീക്ഷത്തില്‍ പ്രധാനമായും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകമാണുള്ളത്. നൈട്രജനും ആര്‍ഗണും നാമമാത്രമായുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രധാനമായും നൈട്രജനും ഓക്സിജനുമാണുള്ളത്.
* ഭൂമിയിലെ ദിവസത്തേക്കാള്‍ 39 മിനിറ്റ് അധികമുണ്ട് ചൊവ്വയിലെ ദിവസത്തിന്.
* ഭൂമിയുടേതുപോലെതന്നെ ചൊവ്വയുടെ കോറും ഇരുമ്പുകൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മാന്‍റിലും ഉപരിതല പാളിയും സിലിക്കേറ്റ് പാറകളും ലോഹധാതുക്കളുംകൊണ്ട് സമ്പന്നമാണ്.
* യൊഹാന്‍ കെപ്ളറാണ് ചൊവ്വയുടെ ഉപഗ്രഹങ്ങളുടെ എണ്ണം ആദ്യമായി പ്രവചിച്ചത്. പ്രവചനത്തിനുപയോഗിച്ച മാനദണ്ഡം തെറ്റായിരുന്നെങ്കിലും പ്രവചനഫലം കൃത്യമായിരുന്നു.
ഐ.എസ്.ആര്‍.ഒ
ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചോ? ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍)യുടെ തുടക്കകാലത്തെ നമ്മുടെ സാങ്കേതിക പരിമിതികളിലേക്കാണ് ഇവ സൂചനനല്‍കുന്നത്. ഈ പരിമിതികളുടെ കാതങ്ങള്‍ താണ്ടിയാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ കേന്ദ്രമായി മാറിയത്.
1969ലെ സ്വാതന്ത്ര്യദിനത്തിലാണ് ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔചാരികമായി തുടക്കമാകുന്നതെങ്കിലും സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ഇതേക്കുറിച്ച അലോചനകള്‍ നടന്നിരുന്നു. 1950ല്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പ്രത്യേക താല്‍പര്യത്തോടെ ബഹിരാകാശ ഗവേഷണ പദ്ധതിക്ക് ഔദ്യാഗിക അംഗീകാരം ലഭിച്ചു. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലങ്ങളില്‍ നേതൃത്വം നല്‍കിയത് ഡോ. ഹോമി ജഹാംഗീര്‍ ബാബയായിരുന്നു. അദ്ദേഹത്തിന്‍െറ മരണശേഷം ഡോ.വിക്രം സാരാഭായിയുടെ സാരഥ്യത്തിലാണ് ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്.
1962ല്‍, ഇന്‍കോസ്പാറിന്‍െറ (ഇന്ത്യന്‍ നാഷനല്‍  കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്) രൂപവത്കരണത്തോടെയാണ് ഇന്ത്യയില്‍ ബഹിരകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതെന്ന് പറയാം. ഇന്‍കോസ്പാര്‍ ഇന്ത്യന്‍ സയന്‍സ് അക്കാദമിയുടെ ഭാഗമായി പുന$സംഘടിക്കപ്പെട്ടതോടെയാണ് ഐ.എസ്.ആര്‍.ഒ രൂപംകൊണ്ടത്.
ആര്യഭട്ടയായിരുന്നു ആദ്യമായി വിക്ഷേപിക്കപ്പെട്ട കൃത്രിമോപഗ്രഹം (1975). തുടര്‍ന്നുള്ള 40 വര്‍ഷത്തിനിടെ ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഏറെ മുന്നേറി. ഇക്കാലയളവിനുള്ളിലാണ് ചാന്ദ്രയാന്‍ പരീക്ഷണവും  ചൊവ്വാ പര്യവേക്ഷണത്തിന്‍െറ തുടക്കവും അരങ്ങേറിയത്. ഇന്ന്, ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും


Subscribe to കിളിചെപ്പ് by Email
Share it:

ചുവന്ന ഗ്രഹത്തിലെ വിസ്മയ രാപ്പകല്‍

Post A Comment:

0 comments: