ഗാന്ധിമാർ

Share it:
ഒക്ടോബര്‍ രണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം. യു.എന്‍ ഈ ദിനം അഹിംസാ ദിനമായി ആചരിക്കുന്നു.
ഗാന്ധിജിയുടെ ആദര്‍ശശുദ്ധിയും ലളിത ജീവിതവും അഹിംസയും മാതൃകയാണ്. സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും സഹകരണത്തിന്‍െറയും
ആ മഹദ് ജീവിതസന്ദേശം ദേശാതിര്‍ത്തികളില്‍ ഒതുങ്ങിയില്ല. അദ്ദേഹം ആവേശവും പ്രചോദനവുമായവരില്‍ രാഷ്ട്രനേതാക്കളും
ജനനേതാക്കളുമുണ്ടായിരുന്നു. അവര്‍ ‘ഗാന്ധി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.
ആ ഗാന്ധിമാരെ ‘കിളിചെപ്പ് ’ പരിചയപ്പെടുത്തുന്നു...
.....................................................................
മഹാത്മാഗാന്ധി
.....................................................................
രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. പിതാവ് കരംചന്ദ് ഗാന്ധി. മാതാവ് പുത്ലിബായി. പോര്‍ബന്തര്‍, രാജ്കോട്ട് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1883ല്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു.  
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ് എന്നിവര്‍ മക്കള്‍. 1888ല്‍ നിയമപഠനത്തിനായി ലണ്ടനില്‍ എത്തുകയും 1891ല്‍ ഇന്നര്‍ടെമ്പ്ളില്‍വെച്ച് ബാരിസ്റ്റര്‍ പദവി നേടുകയും ചെയ്തു. ബോംബെ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ദാദാ അബ്ദുല്ല ആന്‍ഡ് കമ്പനിയിലെ നിയമോപദേഷ്ടാവായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടനക്ക് രൂപംനല്‍കി. ഇന്ത്യക്കാരും കറുത്ത വര്‍ഗക്കാരും അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശബ്ദിച്ചു. ദക്ഷിണാഫ്രിക്കന്‍ ജീവിതം ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി. 1908ല്‍ ജൊഹാനസ്ബര്‍ഗിലായിരുന്നു ആദ്യ ജയില്‍വാസം.
1915ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ഇതിന്‍െറ ഓര്‍മക്കാണ് 2003 മുതല്‍ ജനുവരി ഒമ്പത് പ്രവാസിദിനമായി ആചരിച്ചു തുടങ്ങിയത്. 1917 ഏപ്രില്‍ 15ന് ബിഹാറിലെ ചമ്പാരനില്‍ നീലം തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയതാണ് ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം. അവസാനത്തേത് 1948ല്‍ ഹിന്ദു-മുസ്ലിം മൈത്രിക്കും. 1919ല്‍ ഇന്ത്യന്‍ സത്യഗ്രഹ പ്രസ്ഥാനവും 1920ല്‍ നിസ്സഹകരണ പ്രസ്ഥാനവും ആരംഭിച്ചു. അദ്ദേഹം അഞ്ചുതവണ കേരളം സന്ദര്‍ശിച്ചു. 1920ല്‍ ആയിരുന്നു ആദ്യ സന്ദര്‍ശനം. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഗാന്ധിജിയായിരുന്നു. 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടനുബന്ധിച്ചായിരുന്നു ഇത്.  സുഭാഷ് ചന്ദ്രബോസാണ് ഗാന്ധിജിയെ ആദ്യമായി ‘രാഷ്ട്രപിതാവ്’ എന്നുവിളിച്ചത്. റംഗൂണില്‍ അദ്ദേഹം നടത്തിയ റേഡിയോ പ്രക്ഷേപണത്തിലായിരുന്നു ഇത്. മഹാത്മാ എന്ന് വിശേഷിപ്പിച്ചത് രവീന്ദ്രനാഥ ടാഗോറും. 1948 ജനുവരി 30ന് വെള്ളിയാഴ്ച 5.17ന് ഗാന്ധിജി ബിര്‍ല ഹൗസില്‍ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു മരിച്ചു. ഈ ദിവസം രക്തസാക്ഷിദിനമായി ആചരിക്കുന്നു. സര്‍വോദയ ദിനം എന്നും അറിയപ്പെടുന്നു. 1948ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ടെങ്കിലും മരണാനന്തരം ഈ പുരസ്കാരത്തിന് പരിഗണിക്കാറില്ലെന്ന കാരണം പറഞ്ഞ് നിഷേധിക്കപ്പെട്ടു.
1919 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത് ഗാന്ധിജിയായിരുന്നു. ഈ കാലഘട്ടത്തെ ഗാന്ധിയുഗം എന്നറിയപ്പെടുന്നു. 
.....................................................................
അമേരിക്കന്‍ ഗാന്ധി

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍
.....................................................................
അമേരിക്കയിലെ വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നു. 1929 ജനുവരി 15ന് അറ്റ്ലാന്‍റയില്‍ മാര്‍ട്ടിന്‍ ലൂഥറിന്‍െറയും (മൈക്കല്‍ കിങ്) അര്‍ബര്‍ട്ട് വില്യംസിന്‍െറയും മകനായി ജനിച്ചു. സാമൂഹിക നീതി നിഷേധിക്കപ്പെട്ട കറുത്തവര്‍ഗക്കാരുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം യത്നിച്ചു. ഗാന്ധിജിയുടെ അഹിംസയും നിസ്സഹകരണവുമായിരുന്നു സ്വീകരിച്ച മാര്‍ഗം. 1955ല്‍ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭത്തിന് തുടക്കമിട്ടു. റോസപാര്‍ക്സന്‍ എന്ന കറുത്ത വനിത വെള്ളക്കാരന് ബസ് യാത്രക്കിടെ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചു. അലബാമയിലെ മൗണ്ട് ഗോമറിയില്‍ നടന്ന ഈ സംഭവമാണ് പൗരാവകാശ പ്രക്ഷോഭത്തിന് ഹേതു. ഇത് സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് (എസ്.സി.എല്‍.ഡി) എന്ന സംഘടനക്ക് രൂപംനല്‍കുന്നതിലേക്ക് നയിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ സംഘടനയുടെ ആദ്യ പ്രസിഡന്‍റായി. 1963  ആഗസ്റ്റ് 28ന് മൂന്നുലക്ഷത്തോളം അനുയായികളുമായി അദ്ദേഹം വാഷിങ്ടണിലേക്ക് മാര്‍ച്ച് നടത്തി. പ്രസിഡന്‍റ് അബ്രഹാം ലിങ്കണ്‍ നൂറുവര്‍ഷം മുമ്പ് അടിമത്തവും വര്‍ണവിവേചനവും നിയമംമൂലം നിരോധിച്ചിട്ടും അവ തുടരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വാഷിങ്ടണ്‍ ഡി.സിയിലെ ലിങ്കണ്‍ സ്മാരകത്തിന് എതിര്‍വശത്തുള്ള നാഷനല്‍ മാളിലായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇവിടെവെച്ചാണ് ‘ഐ ഹാവ് എ ഡ്രീം’ (എനിക്ക് ഒരു സ്വപ്നമുണ്ട്) എന്ന വിശ്വപ്രസിദ്ധ പ്രസംഗം മാര്‍ട്ടിന്‍ ലൂഥര്‍ നടത്തുന്നത്. വെള്ളക്കാരനൊപ്പം കറുത്തവനും തുല്യസ്ഥാനമുള്ള സുവര്‍ണകാലമായിരുന്നു കിങ്ങിന്‍െറ സ്വപ്നം.  1964ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. അപ്പോള്‍ വയസ്സ് 35 മാത്രം. നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അപ്പോള്‍ അദ്ദേഹം. വര്‍ഗ, വര്‍ണ അസമത്വത്തിനെതിരായ പോരാട്ടത്തില്‍ അഹിംസയുടെയും സമാധാനത്തിന്‍െറയും മാര്‍ഗം സ്വീകരിച്ചത് മുന്‍നിര്‍ത്തിയായിരുന്നു പുരസ്കാരം. സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ച് ഒരു മാര്‍ച്ച് സംഘടിപ്പിക്കാന്‍ തയാറെടുക്കുന്നതിനിടെ 1968 ഏപ്രില്‍ നാലിന് (39ാമത്തെ വയസ്സില്‍) ടെന്നസിയിലെ മെംഫിസ് നഗരത്തിലെ ഒരു മോട്ടലില്‍ വെച്ച് ജെയിംസ് ഏള്‍ റേ എന്ന ഘാതകന്‍െറ വെടിയേറ്റു മരിച്ചു.
.....................................................................
ശ്രീലങ്കന്‍ ഗാന്ധി
എ.ടി. അരിയരത്നെ
.....................................................................

അഹങ്കാമഗ ട്യൂഡര്‍ അരിയരത്നെയാണ് ശ്രീലങ്കന്‍ ഗാന്ധി. 1931 നവംബര്‍ അഞ്ചിന് ശ്രീലങ്കയിലെ ഉനവതുണയില്‍ ജനിച്ചു. മഹാത്മാഗാന്ധിയുടെ അഹിംസ, ആത്മത്യാഗം, ഗ്രാമോദ്ധാരണം തുടങ്ങിയ തത്ത്വങ്ങളില്‍ അദ്ദേഹം ആകൃഷ്ടനായി. മതനിരപേക്ഷമായ വികസനാശയങ്ങളും ബുദ്ധമത തത്ത്വങ്ങളും ഏറെ സ്വാധീനിച്ച അദ്ദേഹം നിസ്വരുടെ ഉന്നമനത്തിനും ഗ്രാമവികസനത്തിനുമായി സര്‍വോദയ ശ്രമദാന പ്രസ്ഥാനം ആരംഭിച്ചു. ശ്രീലങ്കയില്‍ ഉടനീളം അദ്ദേഹം സഞ്ചരിക്കുകയും കുടുംബ കൂട്ടായ്മകളും ധ്യാനസദസ്സും സംഘടിപ്പിക്കുകയും ചെയ്തു. കൊളംബോയിലെ നളന്ദ കോളജ് വിദ്യാര്‍ഥികളായ 40 പേരും 12 അധ്യാപകരും ചേര്‍ന്ന് ഒരു വിദ്യാഭ്യാസ പരീക്ഷണം എന്ന നിലയില്‍ അവികസിത ഗ്രാമങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ചു. ഈ പരീക്ഷണ വിജയം 1958ല്‍ സ്ഥാപിച്ച സര്‍വോദയ പ്രസ്ഥാനത്തിന് മാര്‍ഗദര്‍ശിയായി. മഹിന്ദ കോളജിലും ഗാലെ വിദ്യോദയ സര്‍വകലാശാലയിലും വിദ്യാഭ്യാസം. വിദ്യോദയ സര്‍വകലാശാല അദ്ദേഹത്തെ ഡി.ലിറ്റ് നല്‍കി ആദരിച്ചു. ഫിലിപ്പൈന്‍സും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി. ധാരാളം അംഗീകാരങ്ങള്‍ അരിയരത്നെയെ തേടിയെത്തി. മഗ്സാസെ അവാര്‍ഡ് (1969), ഗാന്ധി സമാധാന പുരസ്കാരം (1996), നിവാനോ സമാധാന സമ്മാനം (1992), ലങ്കയിലെ ഉയര്‍ന്ന ദേശീയ അവാര്‍ഡായ ലങ്കാഭിമാന്യ അവാര്‍ഡ് (2007) തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയ ചില പുരസ്കാരങ്ങളാണ്.

.....................................................................
അതിര്‍ത്തി ഗാന്ധി

ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍
.....................................................................
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ ബ്രിട്ടീഷ് ഇന്ത്യയിലെ അതിര്‍ത്തിഗ്രാമമായ അഷ്ടനഗറിലെ ഉസ്മാന്‍ സായിയില്‍ 1890ല്‍ ജനിച്ചു. ഇപ്പോള്‍ പാകിസ്താനിലാണ് ഈ പ്രദേശം. മതപാഠശാലയിലെ പ്രാഥമിക പഠന ശേഷം പെഷാവറിലെ മിഷന്‍ സ്കൂളില്‍ ഉപരിപഠനം. ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതവും പ്രവര്‍ത്തനവുമായിരുന്നു അദ്ദേഹത്തിന്‍േറത്. ബാദ്ഷാ ഖാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട അദ്ദേഹം റൗലറ്റ് ആക്ടിനെ എതിര്‍ത്താണ് സജീവ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1921ലെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. സാമൂഹിക മാറ്റത്തിലൂടെയേ സ്വാതന്ത്ര്യം പ്രാപ്തമാവൂ എന്നറിഞ്ഞ അദ്ദേഹം 1929ല്‍ ഖുദായ് ഖിദ്മത്ഗാര്‍ (ദൈവ സേവകര്‍) എന്ന സംഘടന സ്ഥാപിച്ചു. ഓള്‍ ഇന്ത്യ മുസ്ലിംലീഗിന്‍െറ ഇന്ത്യാ വിഭജനവാദത്തെ അദ്ദേഹം എതിര്‍ത്തു. കോണ്‍ഗ്രസും വിഭജനത്തെ അംഗീകരിച്ചപ്പോള്‍ തീവ്ര ദു$ഖിതനായി. ഒട്ടേറെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ അദ്ദേഹം രണ്ടാംലോക യുദ്ധകാലത്തെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍നിന്ന് അകന്നെങ്കിലും 1940ല്‍ സംഘടനയില്‍ സജീവമായി. 1987ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഭാരതരത്ന നല്‍കി. ഈ സമ്മാനം ലഭിക്കുന്ന ആദ്യ വിദേശിയാണ് അദ്ദേഹം. 1988 ജനുവരി 20ന് നിര്യാതനായി.
.....................................................................

കെനിയന്‍ ഗാന്ധി
ജോ മോ കെനിയാത്ത
.....................................................................
കെനിയയിലെ അടിമത്തത്തിനെതിരെ പ്രവര്‍ത്തിച്ച നേതാവാണ് ജോ മോ കെനിയാത്ത എന്ന കമാവു വാ എന്‍ഗെന്‍ഗി. കെനിയയുടെ സ്രഷ്ടാക്കളിലൊരാളായി അറിയപ്പെടുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയിലെ ഗതുണ്ടുവില്‍ 1893 ഒക്ടോബര്‍ 20ന് ജനിച്ചു. ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം. 1947ല്‍ കെനിയന്‍ ആഫ്രിക്കന്‍ യൂനിയന്‍ പ്രസിഡന്‍റായി. കികുയു ഗോത്രക്കാര്‍ രൂപവത്കരിച്ച മൗമൗ പ്രസ്ഥാനവുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ്ചെയ്തു. അദ്ദേഹം കുറ്റം നിഷേധിച്ചു. കെനിയാത്തക്കുവേണ്ടി വാദിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്‍െറ പാര്‍ലമെന്‍റിലെ അംഗമായ ചമന്‍ലാലിനെ കെനിയയിലേക്ക് അയച്ചു. പക്ഷേ, അദ്ദേഹം തടവിലാക്കപ്പെട്ടു. 1959ല്‍ ജയില്‍മോചിതനായെങ്കിലും വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. 1961ല്‍ സ്വതന്ത്രനായി. ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്ത വന്‍ സ്വീകരണം കെനിയാത്തക്ക് നല്‍കി. 1964 ഡിസംബര്‍ 12ന് റിപ്പബ്ളിക്കായപ്പോള്‍ കെനിയയുടെ ആദ്യ പ്രസിഡന്‍റായി. ‘സഫറിങ് വിത്തൗട്ട് ബിറ്റര്‍നെസ്’ ആത്മകഥയാണ്. 1978 ആഗസ്റ്റ് 22ന് 88ാം വയസ്സില്‍ നിര്യാതനായി.
.....................................................................

ബര്‍മീസ് ഗാന്ധി
ഓങ്സാന്‍ സൂചി
.....................................................................
ബര്‍മീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ ഓങ്സാനിന്‍െറയും ഇന്ത്യയിലും നേപ്പാളിലും ബര്‍മയിലും അംബാസഡറായി പ്രവര്‍ത്തിച്ച ഖിന്‍ചിയുടെയും മകളായി ഓങ്സാന്‍ സൂചി 1945 ജൂണ്‍ 19ന് യാംഗോനില്‍ ജനിച്ചു. ഒക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം മൂന്നുവര്‍ഷം ഐക്യരാഷ്ട്രസഭയില്‍ ജോലിചെയ്തു. ബ്രിട്ടീഷുകാരനായ മൈക്കല്‍ ഹാരിസിനെ വിവാഹം ചെയ്തു. പിന്നീട് ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി. രണ്ട് മക്കള്‍. 1988ല്‍ രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍ നാട്ടിലെത്തിയ സൂചി ബര്‍മയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഹിംസയായിരുന്നു സമരമാര്‍ഗം. 1988ല്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് രൂപംനല്‍കി. അവരുടെ പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട ഭരണകൂടം 1989ല്‍ സൂചിയെ വീട്ടുതടങ്കലിലാക്കി. 1990ലെ തെരഞ്ഞെടുപ്പില്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി ഉജ്ജ്വല വിജയം നേടി. അധികാരം കൈമാറാന്‍ പട്ടാള ഭരണകൂടം വിസമ്മതിച്ചു. 1995ല്‍ മോചിതയായതു മുതല്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 1990ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള നോര്‍വേയുടെ തൊറോള്‍ഫ് റാഫ്റ്റോ പുരസ്കാരം ലഭിച്ചു. 1991ല്‍ യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍െറ സഖറോവ് പുരസ്കാരവും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരവും അവരെ തേടിയെത്തി. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുമുള്ള അഹിംസാത്മക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൂചി സമീപ ദശകങ്ങളില്‍ ഏഷ്യ ദര്‍ശിച്ച അസാമാന്യ വ്യക്തിത്വമാണെന്ന് നോര്‍വീജിയന്‍ പുരസ്കാര സമിതി ബഹുമതിപത്രത്തില്‍ കുറിച്ചിട്ടു. 2012 ഏപ്രിലില്‍ പാര്‍ലമെന്‍റിന്‍െറ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി കൃതികളുടെ കര്‍ത്താവായ അവരുടെ പ്രധാന കൃതിയാണ് ‘വോയ്സ് ഓഫ് ഹോപ്’.
.....................................................................
ദക്ഷിണാഫ്രിക്കന്‍ ഗാന്ധി
നെല്‍സന്‍ മണ്ടേല
.....................................................................
വര്‍ണവെറി ജീവിതം നരകതുല്യമാക്കിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഈ വിവേചനത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ ധീരനാണ് നെല്‍സന്‍ മണ്ടേല. 1918 ജൂലൈ 18ന് മ്വേസോയില്‍ (Mvezo) തെമ്പു ഗോത്രത്തില്‍ ജനിച്ചു. പിതാവ് ഗാസ്ല ഹൊറി മഫാകനൈസ്വ. മാതാവ് നോസികേനിഫായി. ഇളംപ്രായത്തില്‍ തന്നെ കറുത്ത വര്‍ഗക്കാരോടുള്ള വിവേചനത്തില്‍ അദ്ദേഹം ഏറെ ദു$ഖിച്ചു. കോളജ് വിദ്യാഭ്യാസ കാലത്ത് ഒലിവര്‍ താംബോ എന്ന സുഹൃത്തിനൊപ്പം സമരത്തിന് നേതൃത്വം നല്‍കിയതിന് മണ്ടേലയെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കി. പിന്നീട് നിയമത്തില്‍ ബിരുദം നേടി. 1942ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗമായി. 1944ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് യൂത്ത്വിങ് സ്ഥാപിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വര്‍ണവെറി ചെറുക്കാന്‍ യത്നിച്ചു. 1952ല്‍ ഇതിന്‍െറ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1956 മുതല്‍ ’61 വരെ ജയിലില്‍ കഴിയേണ്ടിവന്നു. ജയില്‍മോചിതനായ ശേഷം ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് സായുധ വിഭാഗത്തിന് (ഉംഖോണ്ടോ വിനിസ്വേ) രൂപംകൊടുത്തു. വിധ്വംസക പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 1964 മുതല്‍ നീണ്ട 26 വര്‍ഷം അദ്ദേഹം ജീവപര്യന്തം തടവ് അനുഭവിച്ചു. 1994ല്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ദക്ഷിണാഫ്രിക്കയുടെ കറുത്തവര്‍ഗക്കാരനായ ആദ്യ പ്രസിഡന്‍റാവുകയും ചെയ്തു. 1999 വരെ പദവിയില്‍ തുടര്‍ന്നു. ഫ്രഡറിക് ഡി ക്ളാര്‍ക്കിനൊപ്പം 1993ല്‍ നൊബേല്‍ സമ്മാനം പങ്കിട്ടു. 1990ല്‍ ഭാരതരത്നം ലഭിച്ചു. ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുന്നു. ‘ലോങ് വാക് ടു ഫ്രീഡം’ അദ്ദേഹത്തിന്‍െറ ആത്മകഥയാണ്.
.....................................................................
ആഫ്രിക്കന്‍ ഗാന്ധി
കെന്നത്ത് കൗണ്ട
.....................................................................
സാംബിയയുടെ സ്വാതന്ത്ര്യസമര സേനാനിയായ കെന്നത്ത് ഡേവിഡ് കൗണ്ട ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നു. രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം 1964 മുതല്‍ സാംബിയന്‍ പ്രസിഡന്‍റ് പദവി അലങ്കരിച്ചു. 1924 ഏപ്രില്‍ 28ന് ജനിച്ചു. 1951ല്‍ നോര്‍തേണ്‍ റൊഡേഷ്യന്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗമായി. പിന്നീട് അതിന്‍െറ സെക്രട്ടറി ജനറലായി.  ആഫ്രിക്കന്‍ നാഷനല്‍ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി സ്ഥാപിച്ചു. 1962ല്‍ കാബിനറ്റ് മന്ത്രിയായി. രണ്ടുവര്‍ഷം കഴിഞ്ഞ് സാംബിയയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. 1964ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം സാംബിയയുടെ ആദ്യ പ്രസിഡന്‍റായി. റൊഡേഷ്യയിലെയും ദക്ഷിണാഫ്രിക്കയിലെയും വെള്ളക്കാരുടെ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചു. 1990ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കേണ്ടിവന്നു. 1991ല്‍ അധികാരത്തില്‍നിന്ന് പുറത്തായി. പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന അദ്ദേഹം എയ്ഡ്സിനെതിരെയും മറ്റു സന്നദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി.
.....................................................................

Subscribe to കിളിചെപ്പ് by Email
Share it:

ഗാന്ധിമാർ

മഹാത്മാ ഗാന്ധി

Post A Comment:

0 comments: