മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട ഒരു കഥ

Share it:
ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി.

കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".

നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്."

ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.  അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:

 " ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .

ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.  തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....
Share it:

Post A Comment:

0 comments: