പ്രകൃതിദുരന്തങ്ങള്‍

Share it:

ഇക്കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തെ ദിനപത്രങ്ങള്‍ മാത്രം മനസ്സിരുത്തി വായിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രകൃതിദുരന്തങ്ങള്‍ ഒരു ചെറിയ കാലയളവിനുള്ളില്‍ പണ്ടില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. ജനക്ഷേമത്തിനായി നീക്കിവെക്കേണ്ട വിഭവങ്ങളുടെ നല്ല പങ്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരുന്നു. പ്രകൃതിജന്യമോ മനുഷ്യജന്യമോ ആയ ഇത്തരം ദുരന്തങ്ങള്‍ ഇനിയൊരിക്കലും ഒരിടത്തും ആവര്‍ത്തിക്കാതിരിക്കട്ടെ... മനുഷ്യന്‍ പടുത്തുയര്‍ത്തിയ സംസ്കാരങ്ങളും ജീവിതവ്യവസ്ഥകളും കടപുഴകി എറിയപ്പെടാതിരിക്കട്ടെ...!
വന്‍തോതിലുള്ള ജീവാപായം, സാമ്പത്തിക നഷ്ടം, പരിസ്ഥിതി തകര്‍ച്ച എന്നിവക്ക് ഇടയാകുന്ന തരത്തില്‍ പ്രകൃതിയില്‍ സംജാതമാകുന്ന വലിയ മാറ്റങ്ങളാണ് ‘നാച്വറല്‍ ഡിസാസ്റ്റര്‍’  എന്നാണ് ‘സെന്‍റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ എപ്പിഡെമിയോളജി ഓഫ് ഡിസാസ്റ്റേഴ്സ്’ (CRED) പ്രകൃതിദുരന്തങ്ങളെ നിര്‍വചിക്കുന്നത്. ‘പ്രകൃതിയില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന ഏതെങ്കിലും മാറ്റത്തിലൂടെ പത്തിലധികം ആളുകള്‍ മരണപ്പെടുകയോ നൂറിലധികം പേര്‍ ദുരിതബാധിതരാവുകയോ അന്തര്‍ദേശീയ സഹായം അഭ്യര്‍ഥിക്കേണ്ടുന്ന തരത്തില്‍ സ്ഥിതിഗതികള്‍ ചെന്നെത്തുകയോ  ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ അതിനെ പ്രകൃതിദുരന്തമായി കണക്കാക്കാം’-സി.ആര്‍.ഇ.ഡി പറയുന്നു.
 പ്രകൃതിദുരന്തങ്ങളെ അതിന്‍െറ സ്വഭാവങ്ങള്‍ക്കനുസരിച്ച് പലതായി വര്‍ഗീകരിക്കാറുണ്ട്.
 പ്രകൃതിദുരന്തങ്ങള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ക്രോണിക്, എപിസോഡിക് എന്നിങ്ങനെ രണ്ടായി വര്‍ഗീകരിക്കുന്നു.
1. ക്രോണിക് (Chronic)
 തീവ്രതയോടെ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ദുരന്തങ്ങളാണിവ. മരുഭൂവത്കരണം, മഞ്ഞുമലകളുടെ ഉരുകല്‍, മണ്ണിന്‍െറ ഫലപുഷ്ടി നഷ്ടമാകല്‍ എന്നിവ ക്രോണിക് ദുരന്തങ്ങളാണ്.
2. എപിസോഡിക് (episodic)
കുറഞ്ഞ സമയത്തേക്കു മാത്രം നിലനില്‍ക്കുന്നവയോ നിശ്ചിതമായ സമയക്രമത്തില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നവയോ ആയ പ്രകൃതിദുരന്തങ്ങള്‍ എപിസോഡിക് എന്നാണറിയപ്പെടുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, സൂനാമി എന്നിവ ഈ വിഭാഗത്തില്‍പെടുന്നു.
ഇവ കൂടാതെ ഭൂമിശാസ്ത്രപരമായ ദുരന്തങ്ങള്‍, കാലാവസ്ഥാപരമായ ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള മറ്റൊരു വര്‍ഗീകരണവുമുണ്ട്. ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ ഭൂമിശാസ്ത്രപരമായ ദുരന്തങ്ങളും ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, സമുദ്ര നിരപ്പിലെ മാറ്റം എന്നിവ കാലാവസ്ഥാപരമായ ദുരന്തങ്ങളുമാണ്.
രാക്ഷസത്തിരകള്‍ രൗദ്രതയോടെ...
‘സൂനാമി’ (Tsunami) ഇന്ന് ലോകജനതക്ക് ചിരപരിചിതമായ പദമാണ്. ജാപ്പനീസ് ഭാഷയില്‍ ‘തുറമുഖത്തിര’ എന്നര്‍ഥം. സമുദ്രത്തിനടിയിലുണ്ടാകുന്ന ഭൂകമ്പങ്ങളാണ് സൂനാമികള്‍ക്ക് കാരണമാകുന്നത്. വേലിയേറ്റത്തിരകള്‍ എന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഇവക്ക് വേലിയേറ്റവുമായോ വേലിയിറക്കവുമായോ ബന്ധമില്ല. പുറംകടലില്‍ മണിക്കൂറില്‍ 763 കി.മീറ്റര്‍ വേഗത്തില്‍വരെ സൂനാമിത്തിരകള്‍ സഞ്ചരിക്കാറുണ്ടെങ്കിലും അവിടെ വന്‍ തിരമാലകള്‍ സൃഷ്ടിക്കപ്പെടാറില്ല. എന്നാല്‍, ആഴംകുറഞ്ഞ ഭാഗത്തെത്തുമ്പോള്‍ വിനാശകരങ്ങളായ വന്‍തിരമാലകളായി അവ രൂപാന്തരപ്പെടുന്നു.
പൊടിക്കാറ്റ് (Dust Storm)
 മണ്ണും മണലും അടിച്ചുപറത്തുന്ന തരത്തിലുള്ള ശക്തമായ കാറ്റുകളാണ് ‘പൊടിക്കാറ്റുകള്‍’. സഹാറ, ഗോബി എന്നീ മരുഭൂമികളിലാണ് ഇവ സാധാരണ ഉണ്ടാകാറ്. സഹാറയില്‍നിന്ന് കാറ്റിലൂടെ പറന്നെത്തുന്ന മണ്ണും മണലും 7000ത്തോളം കി.മീറ്റര്‍ അകലെയുള്ള കരീബിയന്‍ ദ്വീപുകളിലും ആമസോണിന്‍െറ വടക്കന്‍ താഴ്വരയിലുമാണ് എത്തപ്പെടുന്നത്. ഓരോ വര്‍ഷവും 13 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഈ മേഖലകളില്‍ കാറ്റിലൂടെയുള്ള മണ്ണും മണലും അടിഞ്ഞുകൂടുന്നത്. 1990 ഫെബ്രുവരി 25ന് ചൈനയില്‍നിന്ന് പുറപ്പെട്ട പൊടിക്കാറ്റിന്‍െറ സഞ്ചാരപഥം ഉപഗ്രഹസംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചതില്‍നിന്ന് 10 ദിവസംകൊണ്ട് അത് 20,000 കി.മീറ്റര്‍ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു.
അയ്യോ... ചുഴലിക്കാറ്റ്!
ഉഷ്ണമേഖലയില്‍ ഉടലെടുക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകളാണ് ‘സൈക്ളോണുകള്‍’. ജപ്പാനിലും തെക്കുകിഴക്കേ ഏഷ്യയിലും ചുഴലിക്കാറ്റുകളെ ‘ടൈഫൂണുകള്‍’ എന്നാണ് വിളിക്കുന്നത്. ഉഷ്ണമേഖലക്ക് പുറത്ത്, വടക്കേ അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകള്‍ ‘ഹരിക്കേനുകള്‍’ എന്നും അറിയപ്പെടുന്നു. ചുഴലിക്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ ഭീകരമാണ്. കടല്‍ത്തിരമാലകള്‍ കുതിച്ചുയരും. തീരദേശങ്ങളില്‍ കടലാക്രമണമുണ്ടാകും. ശക്തമായ മഴക്കും ചുഴലിക്കാറ്റ് കാരണമാകാറുണ്ട്. കെട്ടിടങ്ങള്‍ തകരുകയും ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്യും. വെള്ളപ്പൊക്കം, കൃഷിനാശം, വസ്തുവഹകളുടെ നാശം എന്നിവക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള പേമാരി കാരണമാകാറുണ്ട്. ചുഴലിക്കാറ്റ് കടന്നുപോയ ഉടനെയുണ്ടാകുന്ന മര്‍ദവ്യത്യാസം ഭൂമികുലുക്കത്തിലേക്ക് നയിച്ചെന്നുവരാം. 1921 സെപ്റ്റംബര്‍ ഒന്നിന് ടോക്യോയിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് അതേദിവസം വൈകുന്നേരം ആ മേഖലയില്‍ ഭൂകമ്പത്തിനിടയാക്കിയിരുന്നു.
കാട്ടുതീ പടരുന്നേ...
മധ്യയുഗത്തില്‍ യൂറോപ്പിലെ കാടുകളുടെ മുഖ്യഭീഷണി കാട്ടുതീയായിരുന്നു. കാട്ടുതീയിലൂടെയുണ്ടാകുന്ന നാശം പ്രധാനമായും ഉത്തരാര്‍ധഗോളത്തിലെ മിതശീതോഷ്ണ വനങ്ങളെയാണ് ബാധിക്കുന്നത്. 80 ശതമാനത്തിലേറെയുള്ള സ്വാഭാവിക വനഭൂമിയുടെ നാശത്തിന് കാട്ടുതീ ഇടയാക്കിയിട്ടുണ്ട്. ഇലപൊഴിയും കാടുകളും ചപ്പാരല്‍ കാടുകളുമാണ് ഇന്ന് ഏറ്റവുമധികം കാട്ടുതീ ഭീഷണി നേരിടുന്നത്. 1987ല്‍ ചൈനക്കും സൈബീരിയക്കുമിടയിലെ ‘അമുര്‍ നദി മേഖലയിലുണ്ടായ തീപിടിത്തം 73,000 ച.കി. മീറ്റര്‍ വനഭൂമിയാണ് നശിപ്പിച്ചത്. 34,000ത്തോളം ജനങ്ങള്‍ ഭവനരഹിതരാകുകയും 200ലേറെപ്പേര്‍ വെന്തുമരിക്കുകയും ചെയ്തു. ‘ഗ്രേറ്റ് ബ്ളാക് ഡ്രാഗണ്‍ ഫയര്‍’  എന്നാണ് ഇതറിയപ്പെടുന്നത്.
തുള്ളിക്കൊരുകുടം പേമാരി!
‘മഴ’ ഏവര്‍ക്കും ആസ്വാദ്യകരമായ ഒരനുഭവമാണ്. എന്നാല്‍, കലിതുള്ളിവന്ന് ദുരന്തങ്ങള്‍ വിതച്ച് ജീവനെടുക്കുന്ന മഴയോ? അകമ്പടിയായി ശക്തമായ കാറ്റുകൂടി ഉണ്ടെങ്കിലോ? അത് വെറും മഴയല്ല, പേമാരിയാണ്.
അമേരിക്കയിലെ ഫ്ളോറിഡ മേഖലയിലാണ് പേമാരി ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ 60 എന്ന കണക്കിലാണ് ഇവിടത്തെ പേമാരിയുടെ തോത്. ട്രോപിക്കല്‍ മേഖലയിലെ ഈര്‍പ്പം നിറഞ്ഞ വായു ധ്രുവപ്രദേശങ്ങളില്‍നിന്നുള്ള വായുവുമായി ഇടകലരുന്നതിലൂടെ പേമാരിക്കുള്ള സാധ്യത വര്‍ധിക്കുന്നു. 1991 ജനുവരി 21ന് സ്വീഡനിലുണ്ടായ പേമാരിയില്‍ ഏഴു സെന്‍റിമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള ആലിപ്പഴങ്ങള്‍ (Hails) പൊഴിയുകയും 50,000 വന്‍മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 140 കി.മീറ്ററോളം നീളത്തില്‍ വൈദ്യുതി വിതരണ സംവിധാനവും താറുമാറായി. ആസ്ട്രേലിയയിലെ ട്രോപിക്കല്‍ പ്രദേശങ്ങളിലും പേമാരിയുടെ സാന്നിധ്യം ശക്തമാണ്.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും
ചരിവില്‍നിന്ന് മണ്ണും പാറയും താരതമ്യേന പൊടുന്നനെ ചരിഞ്ഞുവീഴുന്നതിന് ‘മണ്ണിടിച്ചില്‍’ എന്നു പറയുന്നു. മണ്ണിടിച്ചിലിന്‍െറ വേഗം കൂടുന്നത് ദുര്‍ബലമായ പ്രതലത്തിന്‍െറ ചരിവിനെ ആശ്രയിച്ചിരിക്കും. കൂടാതെ, മണ്ണിന്‍െറയും പാറയുടെയും ശിഷ്ടബലവും (residual strength) ഉച്ചബലവും (peak strength) തമ്മിലുള്ള അനുപാതവും നിര്‍ണായക ഘടകമാണ്. ചില ഭൗമിക പ്രക്ഷുബ്ധതകളെത്തുടര്‍ന്ന് മണ്ണും പൊട്ടിയ പാറക്കഷണങ്ങളും അടിഞ്ഞുകൂടിയ വസ്തുക്കളും പൊടുന്നനെ, വ്യാപകമായ തോതില്‍, അതിവേഗത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നും താഴോട്ടു വീഴുന്നതാണ് ‘ഉരുള്‍പൊട്ടല്‍’. കാലങ്ങളായി ഇടുക്കുകള്‍ക്കുള്ളില്‍ കെട്ടിക്കിടന്നിരുന്ന ജലസ്രോതസ്സുകളും ഈ ഭൗമപ്രതിഭാസത്തിന്‍െറ ഭാഗമായി ശക്തമായി പ്രവഹിക്കാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷകാലത്ത് കേരളത്തിന്‍െറ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലിന്‍െറ ഫലമായുണ്ടായ ദുരിതങ്ങള്‍ നമുക്ക് മറക്കാറായിട്ടില്ല.
വെള്ളം വെള്ളം...  സര്‍വത്ര!
നദികളിലും മറ്റു ജലാശയങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലുമധികം വെള്ളം പൊടുന്നനെ വന്നുചേരുന്നതിലൂടെ സംജാതമാവുന്ന അവസ്ഥയാണ് വെള്ളപ്പൊക്കം (flood, flash flood). കനത്ത മഴയാണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. 2000 ഒക്ടോബര്‍ 14,15 തീയതികളില്‍ സംഭവിച്ച വെള്ളപ്പൊക്കം ‘ഇറ്റാലിയന്‍ ആല്‍പ്സ്’ മേഖലയെപ്പോലും സ്വാധീനിക്കുന്ന തരത്തില്‍ ശക്തമായിരുന്നു. രണ്ടു ദിവസംകൊണ്ട് പെയ്ത 400-600 മി.ലിറ്റര്‍ മഴയാണ് ഇതിനിടയാക്കിയത്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ്. മധ്യേന്ത്യയില്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളാണ് (flash flood) കൂടുതല്‍ നാശത്തിനിടയാക്കുന്നത്. വ്യാപകമായി കൃഷിനാശവും ജീവഹാനി വരെയുള്ള ദുരന്തങ്ങളും ഇങ്ങനെ ഉണ്ടാകാറുണ്ട്.
ഭീതിപരത്തും ഭൂകമ്പം...
ലോകത്താകമാനം വര്‍ഷംതോറും പതിനായിരത്തോളം ആളുകളാണ് ഭൂകമ്പങ്ങളാല്‍ കൊല്ലപ്പെടുന്നത്. ഭൂവല്‍ക്കത്തില്‍ ശേഖരിക്കപ്പെടുന്ന ഊര്‍ജം, പെട്ടെന്ന് പ്രമുക്തമാകുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ‘സീസ്മിക് തരംഗങ്ങളു’ടെ ഫലമാണ് ഭൂകമ്പങ്ങള്‍. ഭൂചലനങ്ങള്‍ സാധാരണയായി ചില പ്രത്യേക മേഖലകളിലാണ് കണ്ടുവരുന്നത്. ഈ പ്രദേശങ്ങളെ ‘സീസ്മിക് മേഖല’ എന്നു പറയുന്നു. സര്‍ക്കം-പസഫിക്, ആല്‍പൈന്‍-ഹിമാലയ, അറ്റ്ലാന്‍റിക്-ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള സമുദ്ര മധ്യ മലനിരകള്‍ എന്നിവയാണ് ലോകത്തിലെ പ്രധാന ഭൂകമ്പബാധിത പ്രദേശങ്ങള്‍. ഭൂകമ്പത്തിന്‍െറ തീവ്രത കൃത്യമായി അറിയുന്നതിനുള്ള അളവാണ് ‘റിക്ടര്‍ സ്കെയില്‍’. ഇതുകൂടാതെ മെര്‍ക്കാളെ സ്കെയില്‍, റോസ്സി ഫോറല്‍ സ്കെയില്‍ എന്നീ അളവുകോലുകളുമുണ്ട്.
കേരളത്തിലും ഭൂകമ്പ സാധ്യതയോ...?
ഭൗമഘടനയുടെ അടിസ്ഥാനത്തില്‍ ഭൂകമ്പശാസ്ത്രപഠനത്തിന്‍െറ വെളിച്ചത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അഞ്ച് മേഖലകളായിട്ടാണ് തിരിച്ചിരിക്കുന്നത്. നൂറു ശതമാനം ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളാണ് അഞ്ചാം മേഖലയില്‍ വരുക. റിക്ടര്‍ സ്കെയിലില്‍ എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കാം. കേരളത്തിന്‍െറ സ്ഥാനം 60 ശതമാനം ഭൂകമ്പസാധ്യതയുള്ള മൂന്നാം മേഖലയിലാണ്. 20 ശതമാനം മാത്രം ഭൂകമ്പസാധ്യതയുള്ളതും 4.5 തീവ്രത പ്രതീക്ഷിക്കുന്ന ഒന്നാം മേഖലയില്‍ സ്ഥിതി ചെയ്യുന്നതുമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍-ഖിലാരി മേഖലയില്‍ 1993 സെപ്റ്റംബര്‍ 30ന് സംഭവിച്ച വന്‍ ഭൂകമ്പം പതിനായിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. 4.5 തീവ്രത പ്രതീക്ഷിച്ച പ്രദേശത്ത് 6.3 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ ലാത്തൂര്‍-ഖിലാരി മേഖലകളെ അപേക്ഷിച്ച് മൂന്നിരട്ടി ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിന്‍െറ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ...!l
വരള്‍ച്ചയുടെ ഭീഷണി...
സാവധാനത്തിലാണെങ്കിലും തീവ്രമായ ദുരന്തഫലങ്ങളിലേക്ക് നയിക്കുന്നതാണ് ‘വരള്‍ച്ച’ (Drought) എന്ന കാലാവസ്ഥാ പ്രതിഭാസം.  വളരെക്കാലത്തോളം മഴ ലഭിക്കാതിരിക്കുന്നതിലൂടെയാണ് വരള്‍ച്ച ഉണ്ടാകുന്നത്. വരള്‍ച്ച ഭക്ഷ്യക്ഷാമത്തിന് കാരണമാകാറുണ്ട്. മണ്ണിന്‍െറ ഫലഭൂയിഷ്ഠത കുറയാനും ഇതിടയാക്കും. വരള്‍ച്ചകാലത്ത് മേച്ചില്‍പുറങ്ങള്‍ അമിതചൂഷണത്തിന് വിധേയമായി തരിശാകാറുണ്ട്.
കൃഷിനാശം, വളര്‍ത്തുമൃഗങ്ങളുടെ നാശം, പോഷകാഹാര ദൗര്‍ലഭ്യം, തൊഴില്‍ നഷ്ടം,  പലായനം, ദാരിദ്ര്യം എന്നിവയൊക്കെയാവും ഈ പ്രതിഭാസത്തിന്‍െറ അനന്തരഫലങ്ങള്‍. 1930കളുടെയും 50കളുടെയും മധ്യത്തില്‍ അമേരിക്കയിലുണ്ടായ വരള്‍ച്ചയെ തുടര്‍ന്ന് അവിടത്തെ ഗവണ്‍മെന്‍റിന് കടുത്ത പുനരധിവാസ നടപടികള്‍ സ്വീകരിക്കേണ്ടിവന്നത് ഇതിനുദാഹരണമാണ്.
എണ്ണിയാലൊടുങ്ങാതെ...
ഐ.പി.സി.സിയുടെ (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ കൈ്ളമറ്റ് ചേഞ്ച്) റിപ്പോര്‍ട്ടനുസരിച്ച് അടുത്തകാലത്തായി ആഗോളാടിസ്ഥാനത്തില്‍ പ്രകൃതിദുരന്തങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിക്കുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം രേഖപ്പെടുത്തിയ ദുരന്തങ്ങളുടെ ഏകദേശ ചിത്രമിതാ... പ്രകൃതിദുരന്തം, എണ്ണം എന്ന ക്രമത്തില്‍.
ടൊര്‍നാഡോകള്‍ (9476) 
 വെള്ളപ്പൊക്കം (2389) 
 ചുഴലിക്കാറ്റ് (1337)
 സൂനാമി (986) 
 ഭൂകമ്പം (899) 
 വരള്‍ച്ച (782) 
 ഉരുള്‍പൊട്ടല്‍ (448)
 കൊടുങ്കാറ്റ് (793) 
 ശൈത്യക്കാറ്റ് (240) 
 അഗ്നിപര്‍വത സ്ഫോടനം (168)
 കടല്‍ക്ഷോഭം (18) 
 കാട്ടുതീ (269) 
 ക്ഷാമം (77)

ഫൈലിന്‍ താണ്ഡവം
കഴിഞ്ഞയാഴ്ച നമ്മുടെ രാജ്യത്തെ ഞെട്ടിച്ച കാറ്റാണ് ഫൈലിന്‍.  ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ താണ്ഡവമാടി വന്‍ നാശം വിതച്ചു. തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയര്‍ന്നു, മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു , വാര്‍ത്താവിനിമയ  സംവിധാനങ്ങള്‍ താറുമാറായി, വൈദ്യുതി വിതരണം നിലച്ചു, പത്ത് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ , ഒഡിഷയില്‍  ആറു  ലക്ഷം  പേരെയും ആന്ധ്രയില്‍നിന്ന് ഒരുലക്ഷം പേരെയും മാറ്റി പാര്‍പ്പിച്ചു.
ഫൈലിന്‍ എന്നാല്‍ ഇന്ദ്രനീലം
ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന 32ാമത് ചുഴലിക്കാറ്റിന് തായ്ലന്‍ഡാണ് പേര് നിര്‍ദേശിച്ചിരുന്നത്. തായ് ഭാഷയില്‍ ഫൈലിന്‍ എന്നാല്‍ ഇന്ദ്രനീലം എന്നാണര്‍ഥം. ഇതിനുമുമ്പുണ്ടായ ചുഴലിക്കാറ്റിന് മഹാസെന്‍ എന്ന് പേരിട്ടത് ശ്രീലങ്കയായിരുന്നു. ബംഗ്ളാദേശ് നിര്‍ദേശിച്ച ഹെലന്‍ എന്ന പേരാണ് അടുത്ത ചുഴലിക്കാറ്റിന് നല്‍കുക.
‘ഫൈലിന്‍’ രൂപംകൊള്ളുന്നത്
വിയറ്റ്നാം പട്ടണമായ ഹോ ചിമിന് 400 കി.മീ പടിഞ്ഞാറായി തായ്ലന്‍ഡ് തീരത്ത് ന്യൂനമര്‍ദം രൂപം കൊള്ളുന്നതായി ഒക്ടോബര്‍ നാലിന് ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രമാണ് കണ്ടെത്തിയത്. ഒക്ടോബര്‍ ആറിന് മലേഷ്യ ഉപദ്വീപിനു മുകളിലൂടെ നീങ്ങിയ ഈ ന്യൂനമര്‍ദം അടുത്തദിവസം അന്തമാന്‍ കടലിലെത്തി. ന്യൂനമര്‍ദത്തിന്‍െറ സഞ്ചാരപഥം ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ.എം.ഡി) ശ്രദ്ധിക്കുന്നത് ഒക്ടോബര്‍ എട്ടിനാണ്. ഇതിനുശേഷമാണ് ന്യൂനമര്‍ദം ബലപ്പെടുകയും ചുഴലിക്കാറ്റായി (ട്രോപിക്കല്‍ സൈക്ളോണ്‍) തീവ്രതയാര്‍ജിക്കുകയും ചെയ്തത്.
 ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചപ്പോഴാണ് ചുഴലിക്കാറ്റിന് ഫൈലിന്‍ എന്ന് പേരിട്ടത്. ട്രോപിക്കല്‍ സൈക്ളോണിന്‍െറ സാധാരണ വേഗം മണിക്കൂറില്‍ 125 കി.മീ ആണ്. വലിയ കാറ്റോട് കൂടിയ ട്രോപിക്കല്‍ സൈക്ളോണിന്‍െറ വേഗം മണിക്കൂറില്‍ 125 കി.മീ മുതല്‍ 164 കി.മീ വരെയാണ്. ഏറ്റവും ശക്തമായ ട്രോപിക്കല്‍ സൈക്ളോണിന് മണിക്കൂറില്‍ 165 കി.മീ മുതല്‍ 224 കി.മീ വരെയാണ് വേഗം. എന്നാല്‍, ശക്തമായ ഇടിമിന്നലിന്‍െറയും മഴയുടെയും അകമ്പടിയോടെ മണിക്കൂറില്‍ 260 കി.മീ ശരാശരി വേഗത്തിലുണ്ടാകുന്ന ചുഴലിക്കാറ്റിനെയാണ് കൊടുംചുഴലി എന്ന് പറയുന്നത്. സഞ്ചാരപഥത്തിലെ സമുദ്രജലത്തില്‍ നിന്നാണ് ഇത് ശക്തി സംഭരിക്കുന്നത്.
ഇപ്പോഴുണ്ടായിരിക്കുന്ന ഫൈലിനെ കൊടുംചുഴലി വിഭാഗത്തിലാണ് അന്താരാഷ്ട്ര ചുഴലിക്കാറ്റ് നിരീക്ഷണ സംഘടനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫൈലിനെ ഏറ്റവും ശക്തമായ കാറ്റായാണ് ചുഴലിക്കാറ്റുകളെ നിരീക്ഷിക്കുന്ന ബ്രിട്ടനിലെ സ്റ്റോം റിസ്ക് എന്ന സംഘടന വിലയിരുത്തുന്നത്. അതിശക്തമായ കാറ്റുകളെ ഉള്‍പ്പെടുത്തുന്ന പട്ടിക അഞ്ചിലാണ് (കാറ്റഗറി-5) അമേരിക്കന്‍ നാവിക സേനയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഫൈലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഫൈലിന്‍ ചുഴലിക്കാറ്റിന് ഇന്ത്യയുടെ പകുതി വലിപ്പമുണ്ട്.
കടപ്പാട് :- മാധ്യമം വെളിച്ചം 

Subscribe to കിളിചെപ്പ് by Email
Share it:

പ്രകൃതിദുരന്തങ്ങള്‍

Post A Comment:

0 comments: