Google Search

Friday, January 13, 2012

കാര്‍ട്ടൂണ്‍ കുലപതി

image

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേരില്‍ ലോകപ്രശസ്തനായ കേശവ ശങ്കരപ്പിള്ള 1902 ജൂലൈ 31ന് കായംകുളത്ത് ജനിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. 1927ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തശേഷം, അദ്ദേഹം ബോംബെയില്‍ പോയി നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും പഠനം തുടര്‍ന്നില്ല. ബോംബെയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും വിഷയമാക്കിയുള്ള അദ്ദേഹത്തിന്‍െറ കാര്‍ട്ടൂണുകള്‍ വര്‍ത്തമാനപത്രങ്ങളെയും പൊതുജനങ്ങളെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. അധികം താമസിയാതെ ശങ്കര്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്' എന്ന പത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയും 1932 മുതല്‍ 1946 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ഇന്ത്യന്‍ പത്രലോകത്ത് എക്കാലവും ഓര്‍മിക്കപ്പെടേണ്ടവയാണ്. 1948ലാണ് അദ്ദേഹം 'ശങ്കേഴ്സ് വീക്കിലി' തുടങ്ങിയത്. ക്രിയാത്മകമായ വിമര്‍ശവും തിളക്കമാര്‍ന്ന ഹാസ്യവുമായിരുന്നു ശങ്കറിന്‍െറ കാര്‍ട്ടൂണുകളുടെ സവിശേഷത. 1975 ആഗസ്റ്റില്‍ 'ശങ്കേഴ്സ് വീക്കിലി'യുടെ പ്രസിദ്ധീകരണം ശങ്കര്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പിന്നീട് അദ്ദേഹം 'ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റി'ന്‍െറ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1957ല്‍ ശങ്കര്‍ സ്ഥാപിച്ചതാണ് 'ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ്.'
1956ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1976ല്‍ പത്മവിഭൂഷണ്‍, 1977ല്‍ പോളണ്ടിലെ കുട്ടികളുടെ കമ്മിറ്റി നല്‍കുന്ന ബഹുമതിയായ  ഓര്‍ഡര്‍ ഓഫ് സ്മൈല്‍, 1979ല്‍ കനേഡിയന്‍ പുരസ്കാരം, 1980ല്‍ ഹംഗറിയില്‍നിന്നുള്ള പുരസ്കാരം, ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയില്‍ നിന്നുള്ള പുരസ്കാരം  (എഫ്.ആര്‍.ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ രാജ്യം ഇപ്പോള്‍ ഇല്ല. ജി.ഡി.ആര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക്കുമായി ചേര്‍ന്ന് ഒറ്റ ജര്‍മനിയായി), ഇന്‍ഡോ-ചെക് ഫ്രന്‍ഡ്ഷിപ്പിന്‍െറ പേരില്‍ ചെക്കോസ്ലവാക്യയില്‍നിന്ന് സ്വര്‍ണമെഡല്‍ (ഈ രാജ്യം ഇപ്പോള്‍ രണ്ടായി)  എന്നിങ്ങനെ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടായിരുന്നു. കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിച്ച സേവനത്തിന് ലഭിച്ചതാണ് അന്താരാഷ്ട്ര ബഹുമതികളെല്ലാം.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശങ്കറിന്‍െറ ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും സ്നേഹവും ബഹുമാനവും ശങ്കറിന് നെഹ്റുവിനോടുണ്ടായിരുന്നു. എന്നാല്‍, നെഹ്റുവിന്‍െറ കടുത്ത വിമര്‍ശകന്‍ ശങ്കറായിരുന്നു! ശങ്കര്‍ വരച്ച ആയിരക്കണക്കിന് കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും നെഹ്റുവിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാലമനസ്കനായിരുന്ന നെഹ്റു ആ കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ അഭിനന്ദിക്കുകയും 'ശങ്കര്‍, താങ്കള്‍ എന്നെ ഒരിക്കലും വിടരുത്' എന്നു പറയുകയും ചെയ്തിരുന്നു! ശങ്കര്‍ അവശനായി രോഗശയ്യയില്‍ കിടന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന നിരവധി കുട്ടികള്‍ക്ക്, കിടന്നകിടപ്പില്‍ അദ്ദേഹം ഒരേ ചിത്രമേ വരച്ചുകൊടുത്തിട്ടുള്ളൂ, നെഹ്റുവിന്‍െറ! ദല്‍ഹി സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ബഹുമാനിച്ച, ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതിയായ ശങ്കര്‍ 1989 ഡിസംബര്‍ 26ന് അന്തരിച്ചു.

കാര്‍ട്ടൂണ്‍
കടലാസ് എന്നര്‍ഥമുള്ള 'കാര്‍ട്ടോണ്‍' എന്ന ഇറ്റാലിയന്‍ പദത്തില്‍നിന്നാണ് ഹാസ്യചിത്രം എന്നര്‍ഥം വരുന്ന 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ളീഷ് പദമുണ്ടായത്. 1841ല്‍ 'പഞ്ച്'എന്ന മാസികയുടെ പ്രസിദ്ധീകരണം മുതല്‍ക്കാണ് കാര്‍ട്ടൂണിന് ഇന്നുള്ള പ്രാമുഖ്യമുണ്ടായത്. ഹാസ്യചിത്രം എന്ന പദത്തേക്കാളേറെ 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ളീഷ് പദത്തിനാണ് മലയാള ഭാഷയിലും പത്രപ്രവര്‍ത്തനരംഗത്തും പ്രചാരമുള്ളത്.
ചിത്രകലയില്‍നിന്ന് വ്യത്യസ്തമായി കാര്‍ട്ടൂണില്‍ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച്, ആശയത്തിനും ഉദ്ദേശ്യത്തിനുമാണ്. പ്രതീകാത്മകമായ സൂചനകളില്‍കൂടി വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്നത്. അതിശയോക്തി കലര്‍ത്തി വരക്കുന്ന ഒരു ചിത്രം കാര്‍ട്ടൂണാവുകയില്ല. വെറുതെ ചിരിക്കാന്‍ വേണ്ടി വരക്കപ്പെടുന്നതുമല്ല കാര്‍ട്ടൂണ്‍. ചിത്രകാരന്‍ തന്‍െറ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കണ്ട്  അത് വരകളിലൂടെ ആവിഷ്കരിക്കുകയാണ് കാര്‍ട്ടൂണില്‍. വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുന്നതിനേക്കാളേറെ അവരുടെ ബുദ്ധിയെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതിലാണ് കാര്‍ട്ടൂണിസ്റ്റിന്‍െറ സര്‍ഗപ്രതിഭ വ്യക്തമാകുന്നത്. ഇതിന് സമൂഹം, രാഷ്ട്രീയം, സമകാലിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്ചയും കൂടിയേ കഴിയൂ. കാര്‍ട്ടൂണിസ്റ്റിന്‍െറ രചനയുടെ പശ്ചാത്തലം മിക്കപ്പോഴും നഴ്സറിഗാനങ്ങള്‍, പുരാണ കഥാഭാഗങ്ങള്‍, ലളിതമായ ഉപമകള്‍ തുടങ്ങിയവയായിരിക്കും. ഈ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന കാര്‍ട്ടൂണുകളില്‍ നിഗൂഢമായിരിക്കുന്ന ആക്ഷേപഹാസ്യം ശക്തമായ സാമൂഹിക വിമര്‍ശത്തിനുള്ള ഉപാധിയായി മാറുന്നു. കാര്‍ട്ടൂണുകളെ മധുരം പുരട്ടിയ കയ്പ് ഗുളികകളോടുപമിക്കാം. കാര്‍ട്ടൂണില്‍ ഒളിഞ്ഞിരിക്കുന്ന കയ്പുള്ള ഭാഗം ആരെ ഉദ്ദേശിച്ചാണോ പ്രയോഗിച്ചത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞാലേ കാര്‍ട്ടൂണിന്‍െറ ലക്ഷ്യം വിജയിക്കുകയുള്ളൂ.

ദേശീയതലത്തില്‍ അറിയപ്പെടുന്നവര്‍
ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് രാഷ്ട്രീയ ഹാസ്യ ചിത്രരചനക്ക് തീരെ പ്രചാരമില്ലാതിരുന്ന കാലത്ത് അതിനു തുടക്കംകുറിച്ചത് മലയാളിയായ ശങ്കര്‍ ആയിരുന്നു. 1948ല്‍ അദ്ദേഹം ആരംഭിച്ച 'ശങ്കേഴ്സ് വീക്കിലി'യുടെ പ്രസിദ്ധീകരണത്തോടെയാണ് ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ കലാരൂപത്തിന്‍െറ വളര്‍ച്ച ആരംഭിക്കുന്നത്. ദേശീയവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി രചിച്ച  കാര്‍ട്ടൂണുകളാണ് അദ്ദേഹത്തെ ഇന്ത്യയിലെ 'രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്‍െറ പിതാവ്' എന്ന പദവിക്കര്‍ഹനാക്കിയത്. കാര്‍ട്ടൂണ്‍ കലാരൂപത്തിന്‍െറ വളര്‍ച്ചക്ക് പ്രേരണ നല്‍കിയ 'ശങ്കേഴ്സ് വീക്കിലി'യിലൂടെയാണ് ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും പ്രശസ്തരായത്. ശങ്കറിന്‍െറ പണിപ്പുരയില്‍ ശിക്ഷണം നേടിയവരാണ് അബു എബ്രഹാം, കുട്ടി, ഒ.വി. വിജയന്‍, രാജീന്ദര്‍ പുരി, സാമുവല്‍, യേശുദാസന്‍, ബി.എം. ഗഫൂര്‍ തുടങ്ങിയവര്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ മുന്‍നിരയിലാണ് സ്ഥാനം. ഇന്ത്യയില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവല്‍ ആണ്. മറിയോ എന്ന പേരിലറിയപ്പെടുന്ന മറിയോ ജോവോ റൊസാരിയോ, ഡിബ്രിട്ടോ മിറാന്‍ഡ, 'കെവി' എന്ന തൂലിക നാമത്തിലൂടെ പ്രശസ്തനായ കേരളവര്‍മ, വെങ്കിട ഗിരി രാമമൂര്‍ത്തി, സുധീര്‍ ധര്‍, വാസു, പ്രകാശ്, റാത്ത്, ജോംടണ്‍, ഉണ്ണി, ചാറ്റര്‍ജി, വിഷ്ണു, വിക്കി പട്ടേല്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ദേശീയ പ്രശസ്തിയാര്‍ജിച്ചവരാണ്.

 

കാര്‍ട്ടൂണ്‍ രംഗത്തെ ലോകപ്രശസ്തര്‍

കാര്‍ട്ടൂണ്‍ കലാരൂപത്തിന് തുടക്കം കുറിച്ചത് ഫ്ളാന്‍ഡേഴ്സിലെ പീറ്റര്‍ ബ്രൂഗെല്‍ ദ എല്‍ഡര്‍ (1520-69) ആണ്. മതനവീകരണ-നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്ത് ബ്രൂഗെലിന്‍െറ കാര്‍ട്ടൂണുകള്‍ക്ക് വലിയ പ്രശസ്തിയുണ്ടായിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്ന് പല കലാകാരന്മാരും കാര്‍ട്ടൂണ്‍ രംഗത്തേക്ക് കടന്നുവരുകയുണ്ടായി. എന്നാല്‍, ഭരണാധികാരികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ലേഖനങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് 17ാം നൂറ്റാണ്ടോടെ നിഷിദ്ധമായിത്തീര്‍ന്നു. 17ാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ ഈ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായി. ഡെച്ച് ഹാസ്യ ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്ന റൊമെയ്ന്‍ ഡെ ഹുഗെ (1645-1708) കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി.
ഇംഗ്ളണ്ടിലെ വില്യം ഹോഗാര്‍ത്ത് (1697-1764), ജെയിംസ് ഗില്‍റേ (1757-1815), തോമസ് റൗലന്‍സ് സണ്‍ (1756-1827) എന്നിവരാണ് കാര്‍ട്ടൂണ്‍  കലാരൂപത്തിന് ഉണര്‍വ് നല്‍കിയ ആദ്യകാല ഇംഗ്ളീഷ് ചിത്രകാരന്മാര്‍. ജോര്‍ജ് ക്രൂയിഷാങ്ക്, 'എച്ച്ബി' എന്ന തൂലികാ നാമത്തില്‍ വരച്ചിരുന്ന ജോണ്‍ ഡോയില്‍ (1798-1868) എന്നിവരും മികച്ച ഇംഗ്ളീഷ് കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. അക്കാലത്തെ പ്രമുഖ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റുകള്‍ ഡാമിയേ, ഗ്രാന്‍വില്‍, ചാള്‍സ് ജോസഫ്, ട്രവീദേ വില്ളെ എന്നിവരായിരുന്നു. ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുപോലും കാര്‍ട്ടൂണുകള്‍ കാരണമായിട്ടുണ്ട്. ഫ്രാന്‍സിലെ ഫിലിപ്പോണ്‍ ആരംഭിച്ച 'ലെ കാരിക്കേച്ചര്‍', 'ലെചാരിവാരി' എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന കാര്‍ട്ടൂണുകളാണ് ലൂയിഫിലിപ്പ് രാജാവിന്‍െറ പതനത്തിനു വഴിതെളിച്ചത്. ഒലാഫ് ഗുല്‍ ബ്രാന്‍സണ്‍, ബ്രൂണോ പാര്‍ക്ക്, തോമസ് തിയൊ ഡോര്‍ ഹൈനെ എന്നിവര്‍ ജര്‍മനിയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളാണ്.

കേരളത്തിലെ പ്രമുഖര്‍

മലയാള പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് വളരെക്കാലം മുമ്പേ പ്രചാരമുണ്ടായിരുന്നു. ഹാസ്യത്തെപ്പറ്റിയും ഹാസ്യചിത്രരചനയുടെ സങ്കേതങ്ങളെക്കുറിച്ചും അഗാധജ്ഞാനമുണ്ടായിരുന്ന സഞ്ജയനാണ് അതിന് മുന്‍കൈ എടുത്തത്.
എം.ആര്‍. നായര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാണിക്കോത്ത് രാമുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. സഞ്ജയന്‍െറ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'സഞ്ജയന്‍', 'വിശ്വരൂപം' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാര്‍ട്ടൂണുകള്‍ പുറത്തുവന്നത്. സഞ്ജയന്‍െറ ശിക്ഷണത്തിലൂടെയാണ് കുട്ടിയിലെ കാര്‍ട്ടൂണ്‍ പ്രതിഭ വെളിച്ചം കണ്ടത്.
കേരളത്തില്‍ ആദ്യകാലത്ത് കാര്‍ട്ടൂണ്‍ രചനയില്‍ പേരെടുത്ത ഒരാളാണ് വത്സന്‍. 'സഞ്ജയന്‍', 'വിശ്വരൂപം' എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു എം. ഭാസ്കരന്‍. 'ബോബനും മോളിയും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പ്രശസ്തനായ ടോംസ്, 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പ്രശസ്തനായ അരവിന്ദന്‍, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍, തോമസ്, കെ.എസ്. പിള്ള, പി.കെ. മന്ത്രി, ശിവറാം, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ബി.എം. ഗഫൂര്‍, സോമനാഥന്‍, വേണു, ഗോപീകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ദേവപ്രകാശ്, സഗീര്‍, ഇ. സുരേഷ്, പീറ്റര്‍, ഹരികുമാര്‍, പി.വി. കൃഷ്ണന്‍, രജീന്ദ്രകുമാര്‍, ഋഷി  തുടങ്ങിയവര്‍ മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളാണ്.

കാര്‍ട്ടൂണ്‍ കുലപതിSocialTwist Tell-a-Friend

ശ്രദ്ധിക്കണേ... നമ്മുടെ കുട്ടികളെ

സ്നേഹത്തോടെയുള്ള ഒരു നോട്ടം, ഒരു തലോടല്‍, ഒരു പുഞ്ചിരി, കുറച്ച് നല്ല വാക്കുകള്‍ ഇതാണ് ഓരോ കുട്ടിക്കും ആവശ്യമുള്ള കാര്യങ്ങള്‍. എന്നാല്‍, ഇവ കിട്ടേണ്ടുന്ന കുടുംബത്തില്‍നിന്നും സ്കൂളില്‍നിന്നും ലഭിക്കാതായാല്‍ അത് കടുത്ത മാനസിക പിരിമുറുക്കവും പഠന പിന്നാക്കാവസ്ഥയും ഉണ്ടാക്കുന്നുണ്ടെന്നതാണ് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടിക്ക് തന്‍െറ ഏതു പ്രയാസവും തുറന്നുപറയാന്‍ സാധിക്കുന്ന, പറഞ്ഞാല്‍ അവക്കുള്ള പരിഹാരം കിട്ടുമെന്നുറപ്പുള്ള കൂട്ടുകാരായി മാറാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. പഠനകാലയളവില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നമുക്ക് കണ്ടെത്താം...

വിഷാദരോഗം (Depression)
ഇന്ന് പല കുട്ടികളിലും വ്യാപകമായി കണ്ടുവരുന്ന പഠനരോഗങ്ങളില്‍ ഒന്നാണ് വിഷാദം. ദുഃഖമാണ് പലപ്പോഴും കുട്ടികളെ ഈ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. തന്‍െറ കാര്യങ്ങള്‍ പറയാന്‍ ആരോരുമില്ലാതാവുകയും തന്നെ കേള്‍ക്കാന്‍ ഒരാളെപ്പോലും കിട്ടാതെ വരുകയും ചെയ്യുമ്പോഴാണ് വിഷാദം പടികടന്നെത്തുക. ഉത്സാഹിയായ ഒരാള്‍ പെട്ടെന്ന് അസ്വസ്ഥനായി കഴിയുന്നതാണ് വിഷാദത്തിന്‍െറ പ്രധാന ലക്ഷണം. പഠനകാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റാന്‍ വിഷാദരോഗത്തിനടിപ്പെട്ടവര്‍ക്ക് കഴിയില്ല. അതിനാല്‍, വിഷാദകാരണം കണ്ടെത്തി ഇല്ലാതാക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കര്‍ത്തവ്യമാണ്.

വിഷാദരോഗ ലക്ഷണങ്ങള്‍

  • താല്‍പര്യമില്ലായ്മ
  • ക്ഷീണം, ഉന്മേഷമില്ലായ്മ
  • ഒറ്റക്കിരിക്കാനുള്ള താല്‍പര്യം
  • കളികള്‍, ടി.വി, സിനിമ എന്നിവയിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ
  • കോപം വരുക
  • അമിതമായ ചിന്ത
  • ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറല്‍
  • ഉറക്കക്കുറവ്
  • ഭക്ഷണം കഴിക്കുന്നത് കുറയുക
  • പ്രതികരണശേഷി കുറയല്‍
  • ശ്രദ്ധക്കുറവ്

പലതരം വിഷാദങ്ങള്‍
 വിഷാദരോഗങ്ങള്‍ പലതരത്തില്‍ ഉണ്ടാകാം. അവ ഏതെല്ലാമെന്ന് താഴെ കൊടുക്കുന്നു. ഇവയുടെ കാരണം കണ്ടെത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്.

  • ചെറിയ രീതിയിലുള്ള വിഷാദരോഗം
  • ഉന്മാദം കലര്‍ന്ന വിഷാദം
  • കാലാവസ്ഥക്ക് അനുസരിച്ചുള്ള വിഷാദം
  • ഹോര്‍മോണിന്‍െറ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകുന്ന വിഷാദം
  •  ഉറക്കവും വിശപ്പും കൂടുതലായാലുള്ള വിഷാദം

പഠനവൈകല്യം
വിഷാദംപോലെ ഇന്ന് കുട്ടികളില്‍ കൂടുതലായിക്കൊണ്ടിരിക്കുന്ന തകരാറാണ് പഠനവൈകല്യം എന്നത്. ഓരോ ക്ളാസ്മുറിക്കകത്തും മൂന്നോ നാലോ പേര്‍ ഇത്തരം പഠനവൈകല്യമുള്ളവരാകാം. ബുദ്ധിപരമായ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കുമെങ്കിലും ചില വിഷയങ്ങളിലോ വിഷയങ്ങളിലെതന്നെ പ്രത്യേക മേഖലകളിലോ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് പഠനവൈകല്യമെന്നത്. ലേണിങ് ഡിസെബിലിറ്റി (എല്‍.ഡി) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ഡിസ്ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാല്‍ക്കുലിയ, ഡിസ്പ്രാക്സിസ്, ശ്രവണക്കുറവ് തുടങ്ങിയവയാണ് പ്രധാന പഠനവൈകല്യങ്ങള്‍. എന്നാല്‍, ശരിയായ രീതിയില്‍ കൃത്യമായ ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കിയാല്‍ പഠനപുരോഗതിയിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കും.

ഡിസ്ലെക്സിയ
വായനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിന്നാക്കാവസ്ഥയാണ് ഡിസ്ലെക്സിയ. വായിക്കുമ്പോള്‍ ചിഹ്നങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക, പദങ്ങള്‍ വിട്ടുപോവുക, വരികള്‍ വിടുക, വരികളില്‍ ഇല്ലാത്ത വാക്കുകള്‍ ഉണ്ടെന്നു തോന്നുക എന്നിവയെല്ലാം ഈ വൈകല്യത്തില്‍പെടുന്നു.
ഡിസ്ഗ്രാഫിയ
എഴുതുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകളാണ് ഡിസ്ഗ്രാഫിയ. പ്രൈമറി ക്ളാസുകളില്‍ ഈ തകരാറുള്ളവര്‍ കൂടുതലായിരിക്കും. ചിഹ്നങ്ങള്‍ മാറുക, അക്ഷരങ്ങള്‍ തലതിരിച്ചെഴുതുക, അക്ഷരങ്ങള്‍ മാറ്റിയെഴുതുക, വാക്യങ്ങളില്‍ നിറയെ തെറ്റുണ്ടാവുക എന്നിവയെല്ലാം ഈ പഠനവൈകല്യത്തില്‍പെടുന്നു.

ഡിസ്കാല്‍ക്കുലിയ
ഗണിതം പൊതുവെ പ്രശ്നമുള്ള ഒരു വിഷയമാണ് കുട്ടികള്‍ക്ക്. ഭാഷയും സയന്‍സുംപോലെ എളുപ്പമല്ല ഗണിതമെന്നത്. ഗണിതപ്രശ്നത്തില്‍  തെറ്റുകള്‍ എത്ര തിരുത്തി മനസ്സിലാക്കിക്കൊടുത്താലും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്ന വൈകല്യമാണ് ഡിസ്കാല്‍ക്കുലിയ.

ഡിസ്പ്രാക്സിസ്
തലച്ചോറിലെ പ്രധാനഭാഗമായ സെറിബല്ലവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കാണുന്ന പഠനവെകല്യമാണ് ഡിസ്പ്രാക്സിസ്. സൂക്ഷ്മപേശികളുടെ ചലനത്തിലുണ്ടാകുന്ന പ്രയാസമാണിത്. കൈകാലുകള്‍, കണ്ണ് എന്നിവയുടെ ഏകോപനവും നിയന്ത്രണവും അസാധ്യമാകുന്ന തകരാറാണിത്.
കൂടാതെ കേള്‍വിക്കുറവ്, കണ്ട വസ്തുക്കള്‍ വ്യക്തമായി പറയാന്‍കഴിയാതിരിക്കുക, ചാര്‍ട്ടുകള്‍ വായിച്ച് സൂചനകളിലെത്താന്‍ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം പഠനവൈകല്യത്തില്‍പെടുന്നു.ഇത്തരം പഠനവൈകല്യങ്ങള്‍ മറികടക്കാന്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടതും അധ്യാപകര്‍തന്നെയാണ്.

കേള്‍വിത്തകരാര്‍
പൂര്‍ണമായും കേള്‍ക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇതുമൂലം കൃത്യമായ പ്രതികരണശേഷി അസാധ്യമാകുന്നു. പല കാരണങ്ങള്‍കൊണ്ട് ഈ വൈകല്യം ഉണ്ടാകാം.

  • തുടര്‍ച്ചയായ ജലദോഷം
  • ചെറിയ ശബ്ദം കേള്‍ക്കാതിരിക്കല്‍.
  • ഇടക്കിടെ ചെവിവേദന
  • ചെവിയില്‍ പഴുപ്പ്, നീരൊലിപ്പ്

ലക്ഷണങ്ങള്‍

  • മറ്റുള്ളവര്‍ പറയുമ്പോള്‍ ചെവി വട്ടംപിടിക്കല്‍.
  • പറഞ്ഞവ വീണ്ടും പറയാന്‍ അധ്യാപകനോട് ആവശ്യപ്പെടുക.
  • ആശയവിനിമയത്തിനിടെ ആംഗ്യഭാഷകൂടി ഉപയോഗിക്കുക.

പരിഹാരങ്ങള്‍

  • കേള്‍വിശക്തി പരിശോധന നടത്തുക.
  • വൈദ്യസഹായം തേടുക.
  • ശ്രവണോപകരണങ്ങള്‍  ഉപയോഗിക്കുക.
  • കേള്‍വി പരിശീലനം നല്‍കുക.

ഓട്ടിസം
തന്‍െറ ലോകത്ത് സ്വയംമുഴുകി പരിസരവുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്ന അവസ്ഥയാണ് ഓട്ടിസം. പുതിയ പാഠ്യപദ്ധതിമൂലം ഈ രോഗം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടികളില്‍ ചെറിയ വിഭാഗം ഇതിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാരണമില്ലാതെ ചിരിക്കുക, കരയുക, വീണാല്‍ വേദനയറിയാതിരിക്കുക, സംസാരിക്കുമ്പോള്‍ അവ്യക്തത, മുഖത്തുനോക്കി സംസാരിക്കാതിരിക്കല്‍, ചില വസ്തുക്കളോട് മാത്രം അമിത താല്‍പര്യം, ശബ്ദം, സ്പര്‍ശം എന്നിവയോട് പ്രതികരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന്‍െറ പ്രാഥമിക ലക്ഷണങ്ങളായിത്തീരാം.
ചികിത്സ അന്യമായ ഒരു പ്രശ്നവും പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കുണ്ടാവില്ല. എന്നാല്‍, അവരുടെ പ്രശ്നങ്ങള്‍ എന്തെന്ന് കണ്ടെത്താതിരിക്കുമ്പോഴാണ് പഠനവൈകല്യങ്ങള്‍ പിന്നീട് ഗുരുതരമായ രോഗത്തിന് കാരണമാവുക. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എന്തു വൈകല്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ കുട്ടികള്‍ക്കില്ലാതാക്കുവാന്‍ സാധിക്കും. സര്‍വശിക്ഷാ അഭിയാനും കേരള മഹിളാ സമഖ്യയുമെല്ലാം ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ കുട്ടികളെ രാജ്യത്തിന്‍െറ നല്ല ഭാവിക്കുതകുന്ന വ്യക്തിത്വങ്ങളാക്കാന്‍ നമുക്കും കൈകോര്‍ക്കാം.
 

മറികടക്കാം വൈകല്യങ്ങള്‍

എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്നവിധത്തില്‍ ബോധനരീതിയും തന്ത്രങ്ങളും ക്രമീകരിക്കുക.
****
കുട്ടികള്‍ക്കാവശ്യമായ അന്തരീക്ഷം വീട്ടിലും വിദ്യാലയത്തിലും ഒരുക്കുക.
****
തന്നെ കൃത്യമായി ശ്രദ്ധിക്കുന്നുവെന്ന തോന്നലുളവാക്കും വിധത്തില്‍ അധ്യാപകര്‍ പെരുമാറുക.
****
എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലേക്കെത്തിക്കാനാവശ്യമായ തന്ത്രങ്ങള്‍ പ്രയോഗിക്കുക.
****
ഓരോ കുട്ടിക്കും അവരുടെ പരമാവധി കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുക.
 

വിഷാദരോഗം മാറ്റാന്‍
കുട്ടികളെ നല്ലതുപോലെ ശ്രദ്ധിച്ചാല്‍ വിഷാദരോഗത്തില്‍നിന്ന് മോചിതരാക്കാന്‍ നമുക്ക് കഴിയും.
അതിനായി നാം ചെയ്യേണ്ടത്;

  • അവര്‍ക്ക് സന്തോഷം ഉണ്ടാകുന്ന സാഹചര്യം പരമാവധി സൃഷ്ടിക്കുക.
  • ഒറ്റക്കിരുത്താന്‍ അനുവദിക്കരുത്
  • സ്കൂളുകളില്‍ സംഘപ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം പങ്കാളികളാക്കുക
  • ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അവസരം നല്‍കുക
  • ചിന്തിക്കുമ്പോള്‍ പഠനകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സാഹചര്യം ഒരുക്കുക.
  • കളികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക
  • ഇഷ്ടമുള്ള കാര്യങ്ങള്‍ എഴുതാനും വരക്കാനും അവസരം നല്‍കുക. കഥകള്‍, പാട്ടുകള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍ എന്നിവ പങ്കുവെക്കുക.

കാഴ്ചത്തകരാര്‍

ജനിക്കുമ്പോള്‍ കാഴ്ചക്കുറവില്ലാത്ത പല കുട്ടികള്‍ക്കും അവരുടെ ജീവിതശൈലിയുടെ പ്രത്യേകതകള്‍മൂലം കാഴ്ചത്തകരാറുകള്‍ സംഭവിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തലുകള്‍. കാഴ്ചക്കുറവ്, മങ്ങല്‍, ഭാഗികമായ കാഴ്ച എന്നിവ അനുഭവിക്കുന്നവരെയാണ് കാഴ്ചവൈകല്യമുള്ളവരുടെ ഗണത്തില്‍ പെടുത്തുന്നത്. ടി.വി, കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ എന്നിവ ദീര്‍ഘനേരം ദിവസേന ഉപയോഗിക്കുന്ന കുട്ടികളാണ് കാഴ്ചവൈകല്യത്തിന്‍െറ കൂട്ടത്തിലേക്ക് ഇപ്പോള്‍ വ്യാപകമായി കടന്നുചെല്ലുന്നത്.

കാഴ്ചത്തകരാര്‍ കണ്ടെത്താം
പല കുട്ടികളുടെയും കാഴ്ചയിലെ വൈകല്യം കണ്ടെത്തുന്ന ഡോക്ടര്‍മാര്‍ അധ്യാപകര്‍ തന്നെയാണ്. തകരാറുള്ളവരെ എളുപ്പം കണ്ടെത്താം.

  • അക്ഷരങ്ങള്‍,വാക്കുകള്‍ വായിക്കാന്‍ ബുദ്ധിമുട്ട്.
  • ചെറിയ അക്ഷരങ്ങള്‍ ഏതെന്ന് അധ്യാപകനോട് ഇടക്കിടെ ചോദിക്കല്‍.
  • ബോര്‍ഡിലെഴുതിയവ കാണാതിരിക്കുക.
  • എഴുതുവാന്‍ ബോര്‍ഡിനടുത്തേക്ക് ഓടിവരുക.
  • കണ്ണിന്‍െറ അടുത്തുപിടിച്ച് പുസ്തകങ്ങള്‍ വായിക്കുക.

ചെയ്യേണ്ടത്

  • രക്ഷിതാക്കളെ അറിയിക്കുക.
  • ചികിത്സ നടത്തുക.
  • ആവശ്യമെങ്കില്‍ കണ്ണട ലഭ്യമാക്കുക
ശ്രദ്ധിക്കണേ... നമ്മുടെ കുട്ടികളെSocialTwist Tell-a-Friend

Friday, December 09, 2011

അണക്കെട്ടുകളും ഭൂകമ്പവും

image
അണക്കെട്ടുകളുടെ നിര്‍മാണവും സാന്നിധ്യവും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുമോ? ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനടുത്തുണ്ടായ ചെറു ഭൂചലനങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതലായി ഉന്നയിക്കപ്പെടുന്ന സംശയമാണിത്.
നമ്മുടെ രാജ്യത്ത് ഈ വിഷയം ഏറ്റവുമാദ്യം ചര്‍ച്ചചെയ്യപ്പെട്ടത്  1967ല്‍ മഹാരാഷ്ട്രയിലെ കൊയ്നാനഗറില്‍  ഭൂചലനമുണ്ടായപ്പോഴാണ്. അവിടെ കൊയ്ന അണക്കെട്ടിന് സമീപമായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. അന്ന് അവിടെ 180 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ മിക്കവാറും വീടുകള്‍ തകര്‍ന്നു. 1900ത്തില്‍ കോയമ്പത്തൂരില്‍ ഉണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂചലനം കൂടിയായിരുന്നു അത്. കൊയ്നാനഗറിലുണ്ടായ ദുരന്തത്തിന്‍െറ കാരണം അവിടത്തെ കൂറ്റന്‍ അണക്കെട്ടാണെന്ന് (നൂറ് മീറ്റര്‍ ഉയരവും 800 മീറ്റര്‍ നീളവും) ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചതോടെയാണ് നമ്മുടെ രാജ്യത്ത് ഈ വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്. സ്വാഭാവികമായും ഈ വാദത്തിനെതിരെയും ആളുകള്‍ രംഗത്തെത്തി.
രാജ്യത്തെ പ്രമുഖ എന്‍ജിനീയറായിരുന്ന ഡോ. കെ.എല്‍. റാവുവിനെ പോലുള്ളവര്‍ ഭൂകമ്പവും അണക്കെട്ടും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന അഭിപ്രായക്കാരായിരുന്നു. ഇക്കാര്യത്തില്‍  അദ്ദേഹത്തിന്‍െറ വിശദീകരണം വളരെ രസാവഹമായിരുന്നു. അണക്കെട്ടിനെ ഈച്ചയോടും ഭൂമിയെ ആനയോടും ഉപമിച്ച അദ്ദേഹം ഈച്ചയുടെ അനക്കം ആനയെ ഒരു തരത്തിലും ബാധിക്കില്ളെന്ന് വാദിച്ചു. ഏതായാലും കൊയ്നാ നഗര്‍ ഭൂകമ്പത്തിന്‍െറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളൊന്നും നടക്കാതിരുന്നത് ഇതു സംബന്ധിച്ച ചര്‍ച്ച വഴിയിലുപേക്ഷിക്കുന്നതിന് കാരണമായി.
യഥാര്‍ഥത്തില്‍, കൊയ്നാനഗര്‍ സംഭവത്തിന് മുമ്പുതന്നെ ശാസ്ത്രലോകത്ത് ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പ്രകൃതിയില്‍ മനുഷ്യന്‍െറ കൈകടത്തലുകള്‍ ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമോ എന്നായിരുന്നു ആ അന്വേഷണങ്ങളുടെ കാതല്‍. പ്രേരിത ഭൂചലനം(ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി) എന്നാണ് ഇത്തരം ഭൂചലനങ്ങള്‍ അറിയപ്പെടുന്നത്. മനുഷ്യന്‍െറ പ്രവൃത്തികള്‍മൂലം ഭൂമിയുടെ അകക്കാമ്പിലുണ്ടാകുന്ന മര്‍ദവ്യതിയാനം ഭൂചലനത്തിന് ഇടയാക്കുമെന്നാണ്  ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയുടെ മര്‍മം.
ഖനനം, അണക്കെട്ടുകള്‍, താപനിലയങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം ഭൂകമ്പങ്ങള്‍ക്ക് കാരണമാകാം. 1932ലാണ് അണക്കെട്ടിന്‍െറ സാന്നിധ്യം മൂലം ഒരു ഭൂകമ്പം ഉണ്ടായതായി ആദ്യമായി രേഖപ്പെടുത്തിയത്. അല്‍ജീരിയയിലെ ഒയൂദ് ഫോദ അണക്കെട്ടിന് സമീപമുണ്ടായ ചെറു ചലനമായിരുന്നു അത്. ഇറ്റലിയിലെ വാജോന്‍റ് ഡാമിന്‍െറ നിര്‍മാണവേളയിലും അവിടെ ചെറു ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അവിടെ  വന്‍ ദുരന്തം ഉണ്ടായത് പിന്നീടാണ്. 1963ല്‍ ഉണ്ടായ മലയിടിച്ചിലില്‍ നിറഞ്ഞുനിന്നിരുന്ന അണക്കെട്ട് തകര്‍ന്ന് 2000 ആളുകള്‍ കൊല്ലപ്പെട്ടു.
ഇതിനകം 30ഓളം അണക്കെട്ടുകളെങ്കിലും ഇത്തരത്തില്‍ പ്രേരിത ഭൂകമ്പങ്ങള്‍ക്ക് കാരണമായിട്ടുള്ളതായി പറയപ്പെടുന്നു. എന്നാല്‍, ഇവിടെയെല്ലാം ചെറു ചലനങ്ങളാണ് കൂടുതലായും അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ മാപിനിയില്‍ ആറില്‍ കൂടുതല്‍ രേഖപ്പെടുത്തിയവയും ഉണ്ട്. ഉദാഹരണത്തിന്, 1975ല്‍ കാലിഫോര്‍ണിയയിലെ ഒരോവില അണക്കെട്ടിന് സമീപത്തുണ്ടായ ഭൂചലനം 6.1 തീവ്രതയുള്ളതായിരുന്നു.
എന്നാല്‍, ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയെ ചോദ്യംചെയ്തും പല പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഭൂചലനം ഉണ്ടാകുന്നത് പ്രധാനമായും ഭൂമിയുടെ ടെക്ടോണിക ഫാള്‍ട്ട് ലൈനുകളിലാണ് (ഭ്രംശ രേഖ). ഇവിടെത്തന്നെ ഭൂകമ്പം സംഭവിക്കുന്നത് നിശ്ചിത കാലയളവിലുമാണ്. അഥവാ, ഒരു ഫാള്‍ട്ട് ലൈനില്‍ ഒരിക്കല്‍ ഭൂചലനുമുണ്ടായാല്‍ അവിടെ കുറെ കാലത്തേക്ക് അതേ തീവ്രതയില്‍ മറ്റൊരു ചലനമുണ്ടാകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ ഒരു നൂറ് വര്‍ഷമെങ്കിലും കഴിഞ്ഞാവും മറ്റൊരു ചലനമുണ്ടാവുക. എന്നാല്‍, നാലില്‍ താഴെ തീവ്രതയുള്ള ചെറു ചലനങ്ങള്‍ ഉണ്ടാകാം. അത് അത്രതന്നെ അപകടകരമല്ല. ഇക്കാലയളവിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രേരിത ഭൂചലനങ്ങളുടെ ശരാശരി തീവ്രത നാലില്‍ താഴെ മാത്രമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട്

ഇടുക്കി ജില്ലയില്‍ പെരിയാര്‍ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ചുണ്ണാമ്പ് മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളവയില്‍  ഇന്ന് നിലവിലുള്ള ഏക അണക്കെട്ടാണിത്. മുല്ലയാര്‍, പെരിയാര്‍ എന്നീ നദികളിലെ ജലമാണ് ഈ അണക്കെട്ടില്‍ സംഭരിക്കുന്നത്. അതുകൊണ്ടാണ് അണക്കെട്ടിന് മുല്ലപ്പെരിയാര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര, തേനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജലസേചനം നടത്തുന്നതിനാണ് ഡാം നിര്‍മിച്ചത്.  1895ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ നിര്‍മാണവും പിന്നീട് തിരുവിതാംകൂര്‍ രാജാവുമായുണ്ടാക്കിയ പാട്ടക്കരാറുമൊക്കെയായി ബന്ധപ്പെട്ട് വലിയ ചരിത്രം തന്നെയുണ്ട്. 1800കളുടെ തുടക്കത്തിലാണ് തമിഴ്നാട്ടിലെ രാമനാഥപുരം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായത്. അവിടെ മുത്തുലിംഗ സേതുപതി രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ പ്രദേശത്തിന്‍െറ അധികാരം പിടിച്ചെടുത്തത്. അക്കാലത്ത് രൂക്ഷമായ വരള്‍ച്ചയാണ് അവിടത്തുകാര്‍ അനുഭവിച്ചിരുന്നത്. പ്രധാന ജല സ്രോതസ്സായ വൈഗ നദി വറ്റിവരണ്ടിരുന്നു. എന്നാല്‍, ഇങ്ങ് തിരുവിതാംകൂറിലാകട്ടെ, പ്രളയവുമായിരുന്നു. വൈഗയിലേക്ക് കേരളത്തിലെ പ്രളയ ബാധിത പെരിയാര്‍  നദിയില്‍ നിന്ന് ജലമെത്തിക്കുക എന്നതായിരുന്നു തമിഴ്നാട്ടിലെ വരള്‍ച്ചക്ക് പരിഹാരമായി ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം. ഇതിനെ കുറിച്ച് പഠനം നടത്തുന്നതിനായി അവര്‍ പല എന്‍ജിനീയറിങ് വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ജെയിംസ് കാഡ്വെല്ലിനെപ്പോലുള്ള സാങ്കേതിക വിദഗ്ധര്‍ പദ്ധതി പ്രായോഗികമല്ളെന്ന അഭിപ്രായം മുന്നോട്ടുവെച്ചിട്ടും ബ്രിട്ടീഷുകാര്‍ പദ്ധതി ചര്‍ച്ചയുമായി മന്നോട്ടു പോവുകയായിരുന്നു. പിന്നീട്,1850ല്‍ ക്യാപ്റ്റന്‍ ഫാബറിന്‍െറ നിര്‍ദേശപ്രകാരം പെരിയാറില്‍ ചെറിയ തടയണ കെട്ടി വെള്ളം തിരിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്നുള്ള അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആദ്യ നിര്‍ദേശം വന്നത്. മേജര്‍ റീവ്സ ആണ് പ്രസ്തുത പദ്ധതി മുന്നോട്ടവെച്ചത്. 162 അടി ഉയരമുള്ള കൂറ്റന്‍ അണകെട്ടി വൈഗയുടെ കൈവഴികളിലേക്ക് വെള്ളം തിരിച്ചുവിടുകയായിരുന്നു അത്. എന്നാല്‍, അണകെട്ടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് ജനറല്‍ വാക്കറുടെ നിര്‍ദേശപ്രകാരം പദ്ധതി തുടരുകയായിരുന്നു. അങ്ങനെ 1887ല്‍ അണക്കെട്ടിന്‍െറ നിര്‍മാണം ആരംഭിച്ചു. പത്ത് സ്പില്‍വേകളടങ്ങുന്നതായിരുന്നു അണക്കെട്ട്. 65 ലക്ഷം രൂപ മുടക്കി നിര്‍മിച്ച അണക്കെട്ടിന് ബ്രിട്ടീഷ് എന്‍ജിനീയര്‍ കല്‍പിച്ച ആയുസ്സ് കേവലം 50 വര്‍ഷം.

പാട്ടക്കരാര്‍ വിവാദം

ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കരാര്‍ സ്വാതന്ത്ര്യാനന്തരവും തുടരുകയായിരുന്നു. ഇതിനിടെ ഈ ജലം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും തുടങ്ങി. മാത്രമല്ല, തമിഴ്നാട് കൂടുതല്‍ ജലം കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലും, 1976ല്‍ കരാര്‍ ഒരു ഭേദഗതിയും കൂടാതെ പുതുക്കി.
പിന്നീട് അവിടെ ഉണ്ടായ ചെറു ചലനങ്ങളാണ് ഡാമിന്‍െറ സുരക്ഷയെ സംബന്ധിച്ച ആശങ്ക ഉടലെടുക്കുന്നതിനും ഈ വിഷയത്തില്‍ കേരളത്തെ മാറ്റിച്ചിന്തിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്. കരാറില്‍നിന്ന് പിന്‍മാറാനുള്ള കേരളത്തിന്‍െറ ശ്രമത്തെ തമിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. തമിഴ്നാടിന് കൂടുതല്‍ ജലം നല്‍കണമെന്നായിരുന്നു ഇതു സംബന്ധിച്ച് കോടതി വിധി. ഇതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അത് തള്ളുകയായിരുന്നു.

പുതിയ വിവാദം

അണക്കെട്ടിന്‍െറ സുരക്ഷയെക്കുറിച്ച ഭീതിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. 50 വര്‍ഷത്തെ ആയുസ്സുള്ള അണക്കെട്ട് ഇപ്പോള്‍ നൂറിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബേബി ഡാമുള്‍പ്പെടെയുള്ളവയുടെ സുരക്ഷയെ സംബന്ധിച്ചും ഭീഷണിയുയര്‍ന്നിട്ടുണ്ട്. കൂടാതെ, അടുത്തിടെ ഇവിടെയുണ്ടായ ചെറിയ ഭൂചലനങ്ങള്‍ വലിയ അപകടത്തിന്‍െറ സൂചനയാണ് നല്‍കുന്നത്. ചില ഭൂമിശാസ്ത്രജ്ഞരുടെ പഠനങ്ങളില്‍ ഇതൊരു ഭ്രംശമേഖലയാണെന്ന നിഗമനവും ഉണ്ട്. അതുകൊണ്ടുതന്നെ, ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അത് കേരളത്തിലെ അഞ്ച് ജില്ലയെയെങ്കിലും ബാധിക്കും. അതിനാലാണ് പുതിയ കരാറിനു വേണ്ടി കേരളം വാദിക്കുന്നത്.

സൗത് ഫോര്‍ക്ക് അണക്കെട്ട് ദുരന്തം


കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചുകൊണ്ടിരിക്കെ, അങ്ങ് അമേരിക്കയിലുണ്ടായ ഒരു അണക്കെട്ട് ദുരന്തത്തെക്കുറിച്ച് പറയാം. 1889 മേയ് 31നാണ് സംഭവം.  പെന്‍സില്‍വാനിയയിലെ കോണ്‍മോവ് തടാകത്തിന് കുറുകെ സ്ഥാപിച്ചിരുന്ന സൗത് ഫോര്‍ക്ക് അണക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നു.1853ല്‍ ജലസേചനാവശ്യാര്‍ഥം നിര്‍മിച്ചതായിരുന്നു ഈ അണക്കെട്ട്. അണക്കെട്ട് തകര്‍ന്നതോടെ അതില്‍  സംഭരിക്കപ്പെട്ടിരുന്ന മുഴുവന്‍ ജലവും തൊട്ടടുത്ത ജോണ്‍സ് ടൗണിലേക്ക് ഒഴുകുകയും പ്രദേശത്ത് വന്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്തു. ജോണ്‍സ് ടൗണ്‍ പ്രളയം എന്നാണ് ഈ ദുരന്തം അറിയപ്പെടുന്നത്. ദുരന്തത്തില്‍ 2200 ആളുകള്‍ കൊല്ലപ്പെടുകയും മേഖലയിലെ ഏതാണ്ട് മുഴുവന്‍ വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.

ദുരന്തം ഇതു മാത്രമോ?


അണക്കെട്ടുകള്‍ തകരുന്നതും അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും മാത്രമാണോ ദുരന്തങ്ങള്‍? ഈജിപ്തിലെ പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ടിന്‍െറ കാര്യമെടുക്കുക. അവിടെ ഡാമിന് കേടുപാടുകള്‍ സംഭവിച്ചതായോ ഭൂചലനമുണ്ടായതായോ കേട്ടുകേള്‍വിയില്ല. എങ്കിലും അസ്വാനും ഒരു ദുരന്തമായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. നൈല്‍ നദിയിലെ ഏകദേശം 11 ശതമാനം വെള്ളവും  തടഞ്ഞുനിര്‍ത്തപ്പെട്ടത് കാരണം ബാഷ്പീകരിച്ചു പോവുകയാണ്. എക്കല്‍ സമ്പുഷ്ടമാണ് നൈല്‍ നദി. അസ്വാന്‍ ഈ എക്കലിനെയും തടഞ്ഞുനിര്‍ത്തുന്നുണ്ട്. ഇത് കാരണം നൈലിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് എക്കല്‍ എത്തുന്നില്ല. ഇത് അവിടുത്തെ കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവിടുത്തെ മണ്ണിന്‍െറ ഫലഭൂവിഷ്ടത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിവെക്കും. തീരമേഖലയില്‍ മണ്ണൊലിപ്പ് കൂടുന്നതിനും ജലത്തിലെ ലവണാംശം വര്‍ധിക്കുന്നതിനുമൊക്കെ അസ്വാന്‍ അണക്കെട്ട് കാരണമാകുന്നുണ്ട്.
അപ്പോള്‍, അണക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങളും അപകടങ്ങളുമെല്ലാം പതിയിരിക്കുന്നത് നാം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും. നേരിട്ടുള്ള ദുരന്തങ്ങളാണ് സാധാരണ പരാമര്‍ശിക്കപ്പെടാറുള്ളത്. എന്നാല്‍, ഇത്തരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. നമ്മുടെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ഭീമന്‍ ജലസംഭരണികളിലുമെല്ലാം ഈ അപകടം പതിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക. ഒരു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ ഒരായിരം ആവാസവ്യവസ്ഥകള്‍ അവിടെ തകര്‍ക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ അതിരപ്പിള്ളി, സൈലന്‍റ്വാലി തുടങ്ങിയ ജലവൈദ്യുത പദ്ധതികളെ പരിസ്ഥിതി സ്നേഹികള്‍ എതിര്‍ക്കുന്നത്.

പുതിയ അണക്കെട്ട് പരിഹാരമോ?


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന പരിഹാര നിര്‍ദേശങ്ങള്‍ രണ്ടാണ്: തമിഴ്നാടുമായുള്ള കാലഹരണപ്പെട്ട കരാര്‍ പുതുക്കുക, പുതിയ അണക്കെട്ട് നിര്‍മിക്കുക. തമിഴ്നാടിന് തുടര്‍ന്നും ജലം നല്‍കുമെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ട് . അതിനാല്‍, പുതിയ കരാര്‍ ആവശ്യമാണ്. എന്നാല്‍, പുതിയ അണക്കെട്ട് എത്രത്തോളം പരിഹാരമാണ്? ഇപ്പോഴുണ്ടായ ഭൂചലനം തുടര്‍ന്നും അവിടെ സംഭവിച്ചാല്‍ പുതിയ അണക്കെട്ടും ഭീഷണിയാവില്ളേ?  അതൊരു  ഭ്രംശ മേഖലയാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടല്ളോ.
ഇവിടെ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കവിഞ്ഞുവെന്ന് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞുവല്ളോ. ഇത്രയും അളവിലുള്ള ജലത്തെ താങ്ങിനിര്‍ത്തുന്നത് അണക്കെട്ട് മാത്രമല്ല. ചുറ്റുമുള്ള മല നിരകളും കൂടിയാണ്. അപ്പോള്‍, വലിയ അളവിലുള്ള ജലമര്‍ദത്തെ താങ്ങാനുള്ള ശേഷി ഈ മലനിരകള്‍ക്കും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായി ഈ മലനിരകളെല്ലാം നന്നേ ചെറുപ്പമാണത്രെ. അങ്ങനെയെങ്കില്‍ വലിയ അളവിലുള്ള ജലം ഈ 'കുഞ്ഞുമലകള്‍'ക്ക് ഉള്‍ക്കൊള്ളാനാവില്ളെന്ന് അനുമാനിക്കേണ്ടിവരും. ഇവിടെ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുകൂടി പറയാം. താങ്ങാവുന്നതിലുമപ്പുറം ജലം ഇവിടെയെത്തുമ്പോള്‍, മലനിരകള്‍ അവയെ വലിച്ചെടുക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇതിനെ ടണല്‍ ഇറോഷന്‍ എന്നാണ് പറയുക. ഇത് വന്‍ തോതിലുള്ള മണ്ണിടിച്ചിലിനും മറ്റും കാരണമാകും. കഴിഞ്ഞ വര്‍ഷം ഇവിടെ ചെറിയ തോതില്‍ ടണല്‍ ഇറോഷനുണ്ടായത്രെ.
അപ്പോള്‍ ഭൂകമ്പത്തിനും ടണല്‍ ഇറോഷനും ഒരുപോലെ സാധ്യതയുള്ള ഒരു മേഖലയില്‍ ഇനി പുതിയ ഒരു അണക്കെട്ട് അഭികാമ്യമാണോ? ഈ അപകടം കണക്കിലെടുത്ത്,  ലോക രാജ്യങ്ങള്‍ കൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കാറില്ല. ചെറിയ ജലവൈദ്യുത പദ്ധതികള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ഒരേസമയം അപകടമുക്തവും പ്രകൃതിക്ക് ഇണങ്ങുന്നതുമാണ് ഇത്തരം പദ്ധതികള്‍. നമുക്കും ആ വഴിയില്‍ ചിന്തിക്കുകയല്ളേ നല്ലത്.


മുല്ലപ്പെരിയാര്‍ വിഷയത്തിലും ഞങ്ങളുടെ ആലപ്പുഴ അശ്രദ്ധമായിത്തന്നെ


നാട് മുഴുവന്‍ ഇടുക്കിയിലെ സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട സമര-ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇടുക്കി ജില്ലയിലാണ്. അണക്കെട്ട് ഇടുക്കിയിലാണെന്ന ഒറ്റക്കാരണത്താലാണത്. എന്നാല്‍, ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ജില്ലയുണ്ട്, ആലപ്പുഴ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ പൂര്‍ണമായും നശിക്കാവുന്ന ജില്ല. ഒരുപക്ഷേ, ഇടുക്കി ജില്ലയെക്കാളും നാശനഷ്ടം ആലപ്പുഴയില്‍ ഉണ്ടായേക്കാം. പൂര്‍ണമായി ജലാശയങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനുഷ്യരും സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള ഭൂപ്രകൃതിയും ആലപ്പുഴയുടെ ഉന്മൂലനത്തില്‍ പങ്കാളികളാവും. സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള സ്ഥലമായതിനാല്‍ മലമ്പ്രദേശത്തുള്ള ജലം ഇങ്ങോട്ടാണ് ഒഴികിയെത്തുക. കിഴക്കുനിന്ന് വെള്ളം വന്നാല്‍, പടിഞ്ഞാറ് അറബിക്കടലും ചുറ്റുമുള്ള കായലും ആലപ്പുഴക്കാരന്‍െറ രക്ഷപ്പെടലിന് തടസ്സമാവുന്നു.
കഴിഞ്ഞദിവസമുണ്ടായ ഹര്‍ത്താല്‍ ഒഴിച്ചാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആലപ്പുഴ ജില്ലയില്‍ കാര്യമായ സമരങ്ങളോ ദുരന്തനിവാരണ സജ്ജീകരണങ്ങളോ ഉണ്ടായിട്ടില്ല.
2004ലുണ്ടായ സൂനാമിയുടെയും പിന്നീടുണ്ടായിട്ടുള്ള കടലാക്രമണങ്ങളുടെയും ദുരിതത്തില്‍നിന്ന് ഇതുവരെ മുക്തമാവാത്ത പ്രദേശങ്ങള്‍ അനവധിയാണ്. ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപുഴ, വലിയഴീക്കല്‍, തോട്ടപ്പള്ളി, പുന്നപ്ര, പാനൂര്‍, പല്ലന തുടങ്ങിയ സ്ഥലങ്ങളില്‍ സൂനാമി വിതച്ച വിപത്തില്‍നിന്ന് മോചിതരാകാത്ത ആളുകളും കെട്ടിടങ്ങളും ധാരാളമാണ്.
മറ്റൊരു ജലദുരന്തം കാത്തിരിക്കുന്ന ആലപ്പുഴക്ക് അധികൃതരും ജനസേവകരും അര്‍ഹമായ പരിഗണന നല്‍കാന്‍ മറക്കരുതേ.

എന്‍െറ പേടി നിങ്ങള്‍ക്ക് മനസ്സിലാകുമോ?


എനിക്കു ഭയമാകുന്നു. ശക്തിയായ മഴപെയ്താല്‍ ആ മഴവെള്ളം ഡാമില്‍ എത്തുമല്ളോ എന്നോര്‍ത്ത് കൂടുതല്‍ ഭയപ്പെടുന്നു ഞാന്‍. ഈ ദിവസങ്ങളില്‍ ഭൂകമ്പങ്ങള്‍ ജില്ലയുടെ വിവിധ സ്ഥാനങ്ങളില്‍ ഉള്ളതായി ഞാന്‍ പത്രത്തില്‍ വായിച്ചു. ഈ വലിയ ഭൂകമ്പമുണ്ടായാല്‍ ഡാം പൊട്ടുമെന്നും വായിച്ചു. അതുകൊണ്ട് ഞാന്‍ എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്. ഡാം തകര്‍ന്നാല്‍ നാലുജില്ലകള്‍ -ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എല്ലാം ഇല്ലാതാകുമെന്ന് പറയുന്നു. ഒപ്പം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും. വളരെനാളുകളായി നമ്മള്‍ നിര്‍മിച്ച കെട്ടിടങ്ങളും സ്മാരകങ്ങളും നശിക്കും. എന്നെപ്പോലുള്ള കുട്ടികളും ധാരാളം മരിക്കും.
ഇങ്ങനെ മരിക്കുന്നത് നമ്മുടെ സഹോദരങ്ങളല്ളേ... അതുണ്ടാവരുതേ എന്നാണെന്‍െറ പ്രാര്‍ഥന.
മഴപെയ്യുമ്പോഴുണ്ടാകുന്ന ജലം മുഴുവന്‍ നമ്മുടെ പറമ്പില്‍ തങ്ങാന്‍ അനുവദിച്ചാലോ.. ചെറിയ കുഴികളുണ്ടാക്കി മഴവെള്ളം മുഴുവന്‍ നമ്മുടെ പറമ്പില്‍തന്നെ താഴ്ന്നുപോകാന്‍ കുഴികളുണ്ടാക്കിയാല്‍ മുല്ലപ്പെരിയാറിലേക്ക് അധികം വെള്ളം ചെന്നുചേരില്ല. വെള്ളത്തിന്‍െറ വലിയ ശക്തിയുണ്ടെങ്കിലേ ഡാമിന് എന്തെങ്കിലും സംഭവിക്കൂ. നമ്മുടെ തോടുങ്ങളും ചെറുപുഴകളും വെട്ടി വഴിതിരിച്ചുവിട്ടാലും മതി. ഡാമിലേക്ക് ഇനി ഒത്തിരി വെള്ളം എത്തിച്ചേരേണ്ട. കാരണം, ഇടുക്കി ജില്ലയില്‍ താമസിക്കുന്ന എനിക്കറിയാം. പേടിതന്നെ. ഇതുവായിക്കുന്ന നിങ്ങള്‍ക്ക് അതുമനസ്സിലാകുമോ, എനിക്കറിയില്ല.
കടപ്പാട് : മാധ്യമം വെളിച്ചം 
അണക്കെട്ടുകളും ഭൂകമ്പവുംSocialTwist Tell-a-Friend

Friday, November 11, 2011

മുല്ലാ നാസറുദ്ദീന്‍ കഥകള്‍

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തേക്ക് വളരെ സാവകാശം നടക്കുന്ന ഒരു കാളയുടെ പുറത്തുകയറി മുല്ല വന്നെത്തി. എല്ലാവരും ചിരിച്ചു: 'കാളയ്ക്ക് ഓടാനാവില്ല.'
'പക്ഷേ, ഞാനതു കണ്ടിട്ടുണ്ട്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ഇത് കുതിരയേക്കാള്‍ വേഗത്തില്‍ ഓടിയിരുന്നു.'- മുല്ല പറഞ്ഞു. 'ഇപ്പോള്‍ കൂടുതല്‍ വളര്‍ന്ന സ്ഥിതിക്ക് കൂടുതല്‍ വേഗതയില്‍ ഓടാന്‍ കഴിയേണ്ടതല്ലേ?'




വളര്‍ച്ച
എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തേക്ക് വളരെ സാവകാശം നടക്കുന്ന ഒരു കാളയുടെ പുറത്തുകയറി മുല്ല വന്നെത്തി. എല്ലാവരും ചിരിച്ചു: 'കാളയ്ക്ക് ഓടാനാവില്ല.'
'പക്ഷേ, ഞാനതു കണ്ടിട്ടുണ്ട്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ഇത് കുതിരയേക്കാള്‍ വേഗത്തില്‍ ഓടിയിരുന്നു.'- മുല്ല പറഞ്ഞു. 'ഇപ്പോള്‍ കൂടുതല്‍ വളര്‍ന്ന സ്ഥിതിക്ക് കൂടുതല്‍ വേഗതയില്‍ ഓടാന്‍ കഴിയേണ്ടതല്ലേ?'


നിയമത്തിന്റെ അക്ഷരങ്ങള്‍
നാസറുദ്ദീന് തെരുവില്‍നിന്ന് വളരെ വിലപിടിച്ച ഒരു മോതിരംകിട്ടി. അത് സ്വന്തമാക്കണമെന്ന് കലശലായ മോഹം. പക്ഷേ, അങ്ങനെ വല്ലതും കണ്ടുകിട്ടുന്ന ആരും ചന്തസ്ഥലത്തുചെന്ന് അക്കാര്യം മൂന്നുതവണ വിളിച്ചുപറയണമെന്നാണ് നിയമം. എന്നിട്ടും കണ്ടുകിട്ടിയില്ലെങ്കില്‍ അത് കിട്ടിയവനെടുക്കാം.
മുല്ല പുലര്‍ച്ചയ്ക്ക് മൂന്നു മണിക്ക് അങ്ങാടിയില്‍ചെന്ന് തനിക്കു മോതിരം കിട്ടിയകാര്യം വിളിച്ചുപറഞ്ഞു.
മൂന്നാമത്തെ വിളിയോടെ ഉണര്‍ന്നെണീറ്റ ആളുകള്‍ തെരുവുകളിലേക്ക് കുതിച്ചെത്തി. അവര്‍ക്ക് കാര്യമെന്താണെന്ന് വ്യക്തമായില്ല.
'എന്താണ് മുല്ലാ സംഗതി?'- അവര്‍ ചോദിച്ചു.
നാസറുദ്ദീന്‍ പറഞ്ഞു: 'മൂന്നുതവണ ആവര്‍ത്തിക്കാനേ നിയമം അനുശാസിക്കുന്നുള്ളൂ. നാലാംതവണ ആവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ, ഞാന്‍ നിങ്ങളോട് വേറൊരു കാര്യം പറയാം -ഞാനിപ്പോള്‍ ഒരു രത്‌നമോതിരത്തിന്റെ ഉടമയാണ്.'

ആഴം
ചന്തയിലെത്തിയ മുല്ല പക്ഷികളെ വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ടു. ഓരോ പക്ഷിക്കും അഞ്ഞൂറു റിയാലാണ് വില. മുല്ല വിചാരിച്ചു -എന്റെ പക്ഷി ഇതിനേക്കാള്‍ വലുതാണ്. അതിന് ഇതിനേക്കാള്‍ അധികം വിലകിട്ടണം.
പിറ്റേന്ന് തന്റെ പ്രിയപ്പെട്ട പിടക്കോഴിയേയുംകൊണ്ട് ചന്തയിലെത്തി. പക്ഷേ, ആരും അതിന് അമ്പതു റിയാലില്‍ കൂടുതല്‍ വില പറഞ്ഞില്ല. മുല്ല തൊള്ളയിടാന്‍ തുടങ്ങി:
'ജനങ്ങളേ, ഇതെന്തൊരു മര്യാദകേടാണ്? ഇന്നലെ ഇതിന്റെ പകുതി വലിപ്പമുള്ള പക്ഷികളെ നിങ്ങള്‍ ഇതിന്റെ പത്തിരട്ടി വിലയ്ക്കാണല്ലോ വാങ്ങിയത്.'
ആരോ വിശദീകരിച്ചുകൊടുത്തു. 'നാസറുദ്ദീന്‍, അതൊക്കെ തത്തകളായിരുന്നു. അവയ്ക്ക് കൂടുതല്‍ വിലകിട്ടും. അവ സംസാരിക്കും.'
'വിഡ്ഢീ' -നാസറുദ്ദീന്‍ ഒച്ചവെച്ചു: അവയ്ക്കു സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് നീ അവയെ കൂടുതല്‍ വിലമതിക്കുന്നു. ഈ പക്ഷി അദ്ഭുതകരമായ ചിന്തകളുള്ളപ്പോഴും ചിലച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നില്ല. എന്നിട്ട് നീ അതിനെ തള്ളിപ്പറയുന്നു!'

രക്ഷിക്കുന്നതിന്റെ തത്ത്വം
ആ രണ്ടു പെണ്‍കുട്ടികളില്‍ ആരെ കല്യാണം കഴിക്കണം എന്ന കാര്യത്തെപ്പറ്റി ഒരു തീരുമാനത്തിലെത്താന്‍ മുല്ലയ്ക്കു കഴിഞ്ഞില്ല. ഒരിക്കല്‍ അവര്‍ രണ്ടുപേരുംകൂടി ഒന്നിച്ചുവന്നു മുല്ലയോടു ചോദിച്ചു: 'കൂട്ടത്തില്‍ ആരെയാണ് നിങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത്?'
മുല്ല പറഞ്ഞു: 'ഈ ചോദ്യം ഒരു പ്രായോഗിക സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ചോദിക്കൂ.'
'ഞങ്ങള്‍ രണ്ടിലൊരാള്‍ പുഴയില്‍ വീണാല്‍ നിങ്ങള്‍ ആരെയാണ് രക്ഷിക്കുക?'- ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്ണ് ചോദിച്ചു.
തടിച്ചി എങ്കിലും പണക്കാരിയായ മറ്റേ പെണ്ണിനെ നോക്കി മുല്ല ചോദിച്ചു: 'ഓമനേ, നിനക്കു നീന്താനറിയാം, ഇല്ലേ?'

ചേരായ്മ
നാസറുദ്ദീന്‍ ചന്തയില്‍വെച്ച് ഒരു ചുമട്ടുകാരനോടു പറഞ്ഞു: 'ഈ ചാക്കെടുത്ത് എന്റെ വീട്ടിലെത്തിക്കൂ.'
അയാള്‍ വിനയത്തോടെ പറഞ്ഞു: 'താങ്കള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാം. എവിടെയാണ് താങ്കളുടെ വീട്?'
നാസറുദ്ദീന്‍ അമ്പരന്ന് അയാളെ നോക്കി. 'നീ ഒരു വകതിരിവുകെട്ട തെമ്മാടിയും കൊള്ളക്കാരനുമാണെന്നു തോന്നുന്നു. എന്റെ വീട് എവിടെയാണെന്ന് എപ്പോഴെങ്കിലും ഞാന്‍ നിന്നോടു പറയുമെന്ന് നീ വിചാരിക്കുന്നുണ്ടോ?'

ദൈവകാരുണ്യം
അര്‍ധരാത്രി.നാട്ടുവെളിച്ചം മാത്രമേയുള്ളൂ. തോട്ടത്തില്‍ വെളുത്ത എന്തോ ഒന്നു കണ്ടു. നാസറുദ്ദീന്‍ അമ്പും വില്ലും എടുത്തുചെന്ന് ആ വസ്തുവിനെ എയ്തു. അതുകഴിഞ്ഞ് അതെന്താണെന്നു നോക്കാന്‍ പുറമേക്കു പോയി. ഏതാണ്ട് തകര്‍ന്ന മട്ടിലാണ് മടങ്ങിവന്നത്. അദ്ദേഹം ഭാര്യയോടു പറഞ്ഞു:
'അതൊരു നേര്‍ത്ത പ്രയോഗമായിരുന്നു. എങ്കിലും ഒന്നാലോചിച്ചുനോക്കൂ. അവിടെ ഉണങ്ങാനിട്ട എന്റെ വെള്ളക്കുപ്പായത്തിനകത്ത് ഞാനുണ്ടായിരുന്നെങ്കില്‍, എന്താ കഥ? നേരെ ഹൃദയം തുളച്ചാണ് ആ അമ്പ് പോയത്.'

പിതാവിന്റെ കാല്പാടുകള്‍
നാസറുദ്ദീന്റെ കുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. അതില്‍ ഏറ്റവും ഇളയ കുഞ്ഞിനോട് ആരോ ചോദിച്ചു.
'എന്താണ് വഴുതിനങ്ങ?'
ആ കുട്ടി ഉടനെ മറുപടി പറഞ്ഞു: 'ഇനിയും കണ്ണുതുറന്നിട്ടില്ലാത്ത കന്നുകുട്ടി.'
ആനന്ദോന്മത്തനായിത്തീര്‍ന്ന മുല്ല അവനെ വാരിയെടുത്ത് ഉമ്മ വെച്ചു.
'ഇതു കേട്ടോ നിങ്ങള്‍? അവന്റെ പിതാവിനെപ്പോലെത്തന്നെ. ഞാന്‍ ഇക്കാര്യം ഒരിക്കലും അവനോടു പറഞ്ഞിട്ടില്ല. അതവന്‍ സ്വന്തമായി ഉണ്ടാക്കിയതാണ്.'

ഒടുവുനാള്‍
നാസറുദ്ദീന്റെ കൊഴുത്ത ആട്ടിന്‍കുട്ടിയെ കണ്ട് അയല്‍വാസികള്‍ക്ക് കൊതിയൂറി. അതിനെ കൊന്ന് വിരുന്നൊരുക്കാന്‍ അവര്‍ പലതവണ മുല്ലയെ പ്രേരിപ്പിച്ചു. അതിനൊന്നും അദ്ദേഹം വഴങ്ങിയില്ല. എല്ലാ പദ്ധതികളും പരാജയപ്പെട്ടപ്പോള്‍ അടുത്ത 24 മണിക്കൂറിനകം ലോകാവസാനമാണെന്ന് അവര്‍ മുല്ലയെ ബോധ്യപ്പെടുത്തി.
'ശരി, നമുക്ക് അതിനെ തിന്നുകളയാം.'
അങ്ങനെ, ആടിനെ ശരിപ്പെടുത്തി. കേമമായ വിരുന്നു നടന്നു.
തീറ്റി കഴിഞ്ഞ ഉടനെ കുപ്പായങ്ങളൊക്കെ ഊരിവെച്ച് അവര്‍ വിശ്രമിക്കാന്‍ കിടന്നു. ആ തളര്‍ച്ചയില്‍ അവരെല്ലാം മയങ്ങിപ്പോയി. അവര്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ എല്ലാവരുടെയും കുപ്പായങ്ങള്‍ മുല്ല തീയിട്ടു കഴിഞ്ഞിരുന്നു.
എല്ലാവരുംകൂടി ഒച്ചവെച്ചു.
മുല്ല അവരോടു സമാധാനമായി ചോദിച്ചു:
'സഹോദരന്മാരേ, നാളെ ലോകാവസാനമല്ലേ? അപ്പോള്‍പ്പിന്നെ എന്തിനാണ് നമുക്കൊക്കെ കുപ്പായം?'

ഒട്ടകങ്ങളെ ശല്യപ്പെടുത്തരുത്
നാസറുദ്ദീന്‍ ഒരു ശ്മശാനത്തില്‍ അലഞ്ഞുനടക്കുകയായിരുന്നു. അദ്ദേഹം കാലുതെറ്റി ഒരു പഴയ ശവക്കുഴിയിലേക്കു വീണു. താന്‍ മരിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് മുല്ല ആലോചിച്ചുതുടങ്ങുമ്പോഴേക്ക് ഒരു ശബ്ദം കേട്ടു. മരണാനന്തരം ശവക്കുഴിയില്‍വെച്ച് കണക്കു ചോദ്യത്തിനു വരുന്ന മുന്‍കര്‍-നകീര്‍ മലക്കുകള്‍ തന്റെ നേരെ വരികയാണ് എന്നു മുല്ല വിചാരിച്ചു. അത് ഒട്ടകസംഘം കടന്നുപോകുന്നതിന്റെ ശബ്ദമായിരുന്നു.
മുല്ല കുഴിയില്‍നിന്ന് പുറത്തേക്ക് ചാടി ഒരു മതിലിന്മേല്‍ ചെന്നു വീണു. ഈ ബഹളത്തില്‍ ഒട്ടകങ്ങള്‍ വെകളിയെടുത്തോടി. ശുണ്ഠിപിടിച്ച ഒട്ടകയാത്രക്കാര്‍ മുല്ലയെ കണക്കിന് പ്രഹരിച്ചു.
അസഹ്യമായ വേദനയോടെ മുല്ല വീട്ടിലേക്കോടി. വീട്ടിലെത്തിയപാടെ ഭാര്യ ചോദിച്ചു:
'എന്താണ് വല്ലാതിരിക്കുന്നത് ? വൈകാന്‍ കാരണമെന്ത്?' 
'ഞാന്‍ മരിച്ചുപോയിരുന്നു' -മുല്ല പറഞ്ഞു.
സകലതും മറന്ന് അദ്ദേഹത്തിന്റെ ഭാര്യ 'അതെങ്ങനെയുണ്ട് ' എന്നു ചോദിച്ചു.
'ഒട്ടും മോശമല്ല. ഒട്ടകങ്ങളെ ഉപദ്രവിക്കരുത് എന്നു മാത്രം. ഉപദ്രവിച്ചാല്‍ അവര്‍ നിങ്ങളെ തല്ലും.'

സന്തോഷം ഉണ്ടാക്കുവാനുള്ള വഴി
ഒരു സഞ്ചാരി വളരെ നിരാശനായി വഴിയരികില്‍ ഇരിക്കുന്നത് മുല്ല കണ്ടു. എന്താണ് പ്രശ്‌നം എന്നദ്ദേഹം അന്വേഷിച്ചു.
'സഹോദരാ, എനിക്ക് ജീവിതത്തില്‍ ഒന്നിനും താല്‍പ്പര്യമില്ല '- അയാള്‍ പറഞ്ഞുതുടങ്ങി: 'എനിക്ക് അളവില്ലാത്ത സമ്പത്തുണ്ട്. സൗകര്യങ്ങള്‍ എനിക്കു മടുത്തു. വീട്ടില്‍ ഞാന്‍ അനുഭവിക്കുന്ന ജീവിതത്തെക്കാളും കൗതുകകരമായി വല്ലതും കണ്ടുകിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയതാണ് ഞാന്‍. ഇതുവരെയും ഒരു സന്തോഷവും കണ്ടെത്തിയില്ല.'
മറ്റെന്തെങ്കിലും പറയുംമുമ്പ് നാസറുദ്ദീന്‍ പൊടുന്നനെ അയാളുടെ പണക്കിഴി കടന്നെടുത്ത് ഓടിക്കളഞ്ഞു. ആ പ്രദേശം മുല്ലയ്ക്കു നല്ല പരിചയമുണ്ടായിരുന്നതിനാല്‍ വളഞ്ഞുതിരിഞ്ഞ വഴിയിലൂടെ ഓടി വളരെ വേഗം സഞ്ചാരിയുടെ കണ്ണില്‍നിന്ന് മറഞ്ഞു. മറ്റൊരു വളഞ്ഞവഴിക്ക് അദ്ദേഹം നേരത്തേ സഞ്ചാരി ഇരുന്ന സ്ഥലത്ത് തന്നെ എത്തി. അപ്പോഴും അയാള്‍ മുല്ല പോയ വഴി പിന്തുടര്‍ന്ന് ഓടുകയായിരുന്നു. 
നാസറുദ്ദീന്‍ പണക്കിഴി, നേരത്തേ സഞ്ചാരി ഇരുന്ന സ്ഥലത്ത് വെച്ച് ഒരു മരത്തിന്റെ മറവില്‍ ഒളിച്ചിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ പണക്കിഴി നഷ്ടപ്പെട്ടതിന്റെ വ്യസനവും ഓട്ടത്തിന്റെ ക്ഷീണവും ഒക്കെയായി സഞ്ചാരി നേരത്തേ ഇരുന്ന സ്ഥലത്ത് തിരിച്ചെത്തി. അവിടെ തന്റെ സഞ്ചി കണ്ടപ്പോള്‍ അയാള്‍ ആഹ്ലാദാരവത്തോടെ അത് ചാടിപ്പിടിച്ചു.
അത് കണ്ട് മുല്ലാ നാസറുദ്ദീന്‍ സ്വയം പറഞ്ഞു: 'സന്തോഷം ഉണ്ടാക്കുവാനുള്ള ഒരു വഴിയാണിത്.'

നേരത്തേ പറയാത്തതെന്ത്?
നാസറുദ്ദീനും ശിഷ്യനുംകൂടി യാത്രപോവുകയായിരുന്നു. വഴിവക്കിലുള്ള വലിയ വീടുകളുടെ പടിവാതില്‍ക്കല്‍ അവര്‍ ചെന്നു മുട്ടും. ഊരു തെണ്ടുന്ന ഭിക്ഷുക്കളായ 'ദര്‍വീശു'കളുടെ രൂപഭാവങ്ങളുള്ള രണ്ടുപേര്‍ക്കും വീട്ടുകാര്‍ വേണ്ടത്ര ഭക്ഷണവും വെള്ളവും കൊടുത്തു.
അപ്പോഴൊക്കെ നാസറുദ്ദീന്‍ ആവുന്നത്ര ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. ശിഷ്യന്‍ ഒരു പ്രത്യേക രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്. അല്പം ഭക്ഷണം കഴിക്കും, പിന്നെ ലേശം വെള്ളം കുടിക്കും, അതുകഴിഞ്ഞ് അല്പമൊന്ന് നടക്കും, പിന്നെയും വന്നിരുന്ന് അല്പം ഭക്ഷണം കഴിക്കും, വീണ്ടും ലേശം വെള്ളം കുടിക്കും, അത് കഴിഞ്ഞ് നടക്കും.
പലേടത്തും ഈ ഭക്ഷണരീതി ആവര്‍ത്തിച്ചു കണ്ടപ്പോള്‍ ഒരു ദിവസം മുല്ല 'എന്താണിങ്ങനെ' എന്നു ചോദിച്ചു.
'ഉസ്താദ്, ഞാന്‍ ആദ്യം അല്പം ഭക്ഷണം കഴിക്കും. അത് വയറ്റില്‍ അമര്‍ന്നുകിട്ടുന്നതിനുവേണ്ടി ലേശം വെള്ളം കുടിക്കും. അതെല്ലാം ഒന്ന് ശരിയായിക്കിട്ടാന്‍ അല്പം നടക്കും-അങ്ങനെയാവുമ്പോള്‍ ധാരാളം ഭക്ഷണം ചെല്ലും.'
ഇതുകേട്ട് ശുണ്ഠിവന്ന നാസറുദ്ദീന്‍ തന്റെ മെതിയടി ഊരി ശിഷ്യന്റെ തലയ്ക്കു ചുട്ട ഒരടി വെച്ചുകൊടുത്തു:
'ദുഷ്ടാ, ഇത്രയും വിലപിടിച്ച ഒരു രഹസ്യജ്ഞാനം എന്നില്‍ നിന്ന് മറച്ചുവെയ്ക്കുവാന്‍ നിനക്കെങ്ങനെ ധൈര്യംവന്നു? അതുകൊണ്ട് മാത്രം എനിക്കെത്ര ഭക്ഷണം നഷ്ടപ്പെട്ടുപോയി?'

ദൗര്‍ലഭ്യം
നാസറുദ്ദീന്‍ നോക്കിനടത്തുന്ന നാട്ടിന്‍പുറത്തെ ചായപ്പീടികയിലേക്ക് നായാട്ടിനു പോകുന്ന വഴിയില്‍ അവിചാരിതമായി മഹാരാജാവ് നായാട്ടു സംഘത്തോടൊപ്പം എഴുന്നള്ളി. അവര്‍ മുട്ടപൊരിച്ചതു വേണമെന്ന് ആവശ്യപ്പെട്ടു.
മുല്ലയെ പരിചയമുണ്ടായിരുന്ന മഹാരാജാവ് ചോദിച്ചു: 'ഞങ്ങളുടെ ഭക്ഷണത്തിന് എത്ര പൈസ തരണം, മുല്ലാ? '
'തിരുമേനീ, ആയിരം പൊന്ന്.'
മഹാരാജാവ് പുരികക്കൊടി ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു: 
'എന്താ, ഈ ഭാഗത്ത് മുട്ടയ്ക്ക് വില വളരെ കൂടുതലാണോ? മുട്ട ഇവിടെ അത്ര ദുര്‍ല്ലഭമാണോ? '
'ഇവിടെ ദുര്‍ല്ലഭമായിട്ടുള്ളത് മുട്ടയല്ല, രാജസന്ദര്‍ശനങ്ങളാണ്.'

ആത്മനിയന്ത്രണം
ഒരു ചങ്ങാതിയോടൊപ്പം നാസറുദ്ദീന്‍ ചായപ്പീടികയിലെത്തി. പണം ലാഭിക്കുവാന്‍ വേണ്ടി അവര്‍ ഒരു പാത്രം വഴുതിനങ്ങ പകുത്തു കഴിക്കാന്‍ തീരുമാനിച്ചു. വഴുതിനങ്ങ വെറുതെ പുഴുങ്ങിയതു വേണോ, മസാലചേര്‍ത്തതു വേണോ എന്നതിനെപ്പറ്റി അവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം ഒരുപാടുനേരം നീണ്ടുനിന്നു.
വിശപ്പുകൊണ്ടും ക്ഷീണംകൊണ്ടും വലഞ്ഞ നാസറുദ്ദീന്‍ അവസാനം വഴങ്ങി. അദ്ദേഹം മസാല ചേര്‍ക്കാതെ വെറുതെ പുഴുങ്ങിയ വഴുതിനങ്ങ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ചങ്ങാതി അപ്പോഴേക്കും ക്ഷീണംമൂലം തലകറങ്ങി വീണു. നാസറുദ്ദീന്‍ ചാടിയെണീറ്റു.
'മുല്ലാ, നിങ്ങള്‍ വൈദ്യനെ വിളിക്കാന്‍ പോവുകയാണോ?' -അടുത്തിരുന്ന ഒരാള്‍ വിളിച്ചുചോദിച്ചു.
'വിഡ്ഢീ! ഞാന്‍ അടുക്കളയിലേക്കാണ്. വഴുതിനങ്ങ മസാല ചേര്‍ത്തതു മതി എന്നുപറയാന്‍.'

ആകെ ആവശ്യമുള്ളത്
വിഡ്ഢിയും ക്രൂരനുമായ രാജാവ് നാസറുദ്ദീനോടു കല്പിച്ചു: 'ഒരു സൂഫിയാണെന്ന് തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ തൂക്കിക്കൊല്ലും.'
'ഞാന്‍ വിചിത്രമായ കാഴ്ചകള്‍ കാണുന്നു'-പൊടുന്നനെ മുല്ല പറഞ്ഞു: 'അതാ ആകാശത്തില്‍ ഒരു സ്വര്‍ണപ്പക്ഷി, ഭൂമിക്കടിയില്‍ ഭൂതങ്ങള്‍.'
'എങ്ങനെയാണ് നിങ്ങള്‍ ഖരവസ്തുക്കള്‍ക്കുള്ളിലൂടെ കാണുക? എങ്ങനെ ആകാശവിദൂരതയിലേക്ക് നോക്കാന്‍ കഴിയും? '
'അതിനാകെ ആവശ്യമുള്ളത് അല്പം ഭയമാണ്.'

കുതിരപുരാണം
നാസറുദ്ദീന്‍ പറഞ്ഞു: 'ഒരു ദിവസം ഞാന്‍ രാജധാനിയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ഗംഭീരനായ ഒരു കുതിരയെ കൊണ്ടുവന്ന് രാജകുമാരന് കാഴ്ചവെച്ചു. അത് അത്രമാത്രം ഉയരവും ഊക്കുമുള്ള കുതിരയായിരുന്നു. ആര്‍ക്കും അതിന്റെ പുറത്തുകയറി സഞ്ചരിക്കാനായില്ല. പെട്ടെന്ന് ആവേശത്തോടെ ഞാന്‍ വിളിച്ചുപറഞ്ഞു: ഈ കൂറ്റന്‍ കുതിരയുടെ പുറത്തുകയറി സഞ്ചരിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും ധൈര്യമുണ്ടാവില്ല. നിങ്ങള്‍ക്കാര്‍ക്കും അതിന്റെ മുതുകില്‍ ഇരിക്കാന്‍പോലും കഴിയില്ല. അതും പറഞ്ഞ് ഞാന്‍ മുന്നോട്ടുപോയി...'
ആരോ ചോദിച്ചു: 'എന്നിട്ടെന്തു സംഭവിച്ചു?'
മുല്ല പറഞ്ഞു: 'എനിക്കും അതു സാധിച്ചില്ല.'

വീഴ്ച
എന്തോ വീഴുന്ന ശബ്ദം കേട്ട് മുല്ലയുടെ ഭാര്യ ഓടിച്ചെന്നു.
'എന്താ, എന്തു പറ്റി? '
'ഓ. ബേജാറാകാനൊന്നുമില്ല. എന്റെ കുപ്പായം മുകളിലെ ജനാലയില്‍നിന്ന് താഴേക്ക് വീണതാണ് '-മുല്ല സമാധാനിപ്പിച്ചു.
'അതിനിത്ര ശബ്ദമോ? '
'ങ്ആ... കുപ്പായത്തിനകത്ത് അപ്പോള്‍ ഞാനും ഉണ്ടായിരുന്നു.'

    
Subscribe to കിളിചെപ്പ് by Email
മുല്ലാ നാസറുദ്ദീന്‍ കഥകള്‍SocialTwist Tell-a-Friend

Monday, November 07, 2011

കൃഷ്ണമൃഗം



ആന്ദ്രപ്രദേശ് , ഹരിയാന,പഞ്ചാബ്‌ എന്നിവിടങ്ങളിലെ സംസ്ഥാന മൃഗമാണ്‌ കൃഷ്ണമൃഗം . വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ മാന്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ ഉണ്ട്. എങ്കിലും തെക്കേ ഇന്ത്യയില്‍ ഇവ വളരെ കുറച്ചേ കാണപ്പെടുന്നുള്ളൂ.

ആഫ്രിക്കയില്‍ ഇരുപത്തി നാലോളം ഇനം കൃഷ്ണമൃഗങ്ങള്‍ ഉണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഒന്നോ രണ്ടോ ഇനം മാത്രമേ ഉള്ളു.. ഇതില്‍ പ്രധാനം 'ആന്റി ലോപ് സെര്‍വികാപ്ര' എന്നാ ശാസ്ത്രിയ നാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണമൃഗമാണ് . ഇവയെ 'കരിമാന്‍' അഥവാ 'കാലാ ഹിരന്‍' എന്നും വിളിക്കാറുണ്ട്. പുള്ളിമാന്‍ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷകമായ മാനാണ് കൃഷ്ണമൃഗം . ബോവിടെ ജന്തു കുടുംബത്തിലെ ഉപ വിഭാഗമായ ആന്റിറിലോപ്പിനെയില്‍ ഉള്പ്പെട്ടവയാണ് ഇവ.
നേര്‍ത്ത ചെമ്പ് നിറവും വെള്ളയും ചേര്‍ന്ന ഉടലും ശാഖകള്‍ ഇല്ലാത്ത പിരിയാന്‍ കൊമ്പുകളാണ് കൃഷ്ണമൃഗത്തിന്റെ എടുത്തുപറയേണ്ട സവിശേഷത . കൊമ്പിന് രണ്ടടിയോളം നീട്ടം വയ്ക്കാറുണ്ട്. ഇവയുടെ കൊമ്പ് ഒരിക്കലും പൊഴിഞ്ഞു പോകാറില്ല.

കരിമാണ് രണ്ടടിയോളം ഉയരവും ഏതാണ്ട് കിലോ ഭാരവും ഉണ്ടാകും.പുര്‍ണമായും സസ്യഭുക്കായ കരിമാന്റെ പ്രധാന ഭക്ഷണം പുല്ലും ഇലയും കായും പഴാങ്ങളുമാണ്. പകലാണ്‌ ഇവയുടെ സഞ്ചാരം . മറ്റു മാനുകളെപ്പോലെ കുട്ടത്തോടെ കസിയനാണ് ഇവക്കും ഇഷ്ടം . എന്നാല്‍ കരിമാനുകളുടെ എണ്ണം വല്ലാതെ കുറഞ്ഞുവരികയാണ്. വംശനാശത്തിന്റെ വക്കിലായതുകൊണ്ട് കാടുകളില്‍ ഇവയെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ് . 
Subscribe to കിളിചെപ്പ് by Email
കൃഷ്ണമൃഗംSocialTwist Tell-a-Friend

Sunday, November 06, 2011

ബക്രീദ് ആശംസകള്‍

എല്ലാ വായനക്കാര്‍ക്കും പി.എസ്.സി.ഹെല്പരിന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍ .....
ബക്രീദ് ആശംസകള്‍SocialTwist Tell-a-Friend

നിര്‍ദേശങ്ങള്‍ / അഭിപ്രായം അറിയിക്കു