The Indian Parliament- A Comparative Perspective

Share it:
ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ കേന്ദ്രനിയമനിര്‍മാണസഭ, പാര്‍ലമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ദ്വിമണ്ഡലസഭയായാണ് പാര്‍ലമെന്റിന്റെ സംവിധാനം. ഭരണഘടനയുടെ 79-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി, ലോക്‌സഭ (House of the People), രാജ്യസഭ (Council of States)എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് പാര്‍ലമെന്റ്. രാജ്യത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറല്‍ സംവിധാനവും ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകാട്ടുന്നു. ജനങ്ങളെയൊന്നാകെ ലോക്‌സഭ പ്രതിനിധാനം ചെയ്യുമ്പോള്‍ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സഭയും സഭയിലെ അംഗങ്ങളും മാറ്റത്തിനു വിധേയമാകുന്നുവെങ്കിലും പാര്‍ലമെന്റ് മൊത്തത്തില്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേകത.
1950 ജനവരി 26-ന് നിലവില്‍വന്ന ഭരണഘടനയനുസരിച്ച് രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പ് 1951-52 ല്‍ നടന്നു. 1952 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിലവില്‍ വന്നു.

രാഷ്ട്രപതി

രാജ്യത്തലവനായ രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനയില്‍ ഇത്തരം വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജാവ്, പ്രഭുസഭ, ജനസഭ ഇവ ചേര്‍ന്നതാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. നേരേമറിച്ച് അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ല. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നിവയുടെ പരസ്പരപൂരകമായ പ്രവര്‍ത്തനം ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സാധ്യമാവുന്നു. പാര്‍ലമെന്റ് വിളിച്ചുകൂട്ടുക, നിര്‍ത്തിവെക്കുക, സംയുക്തസമ്മേളനം വിളിച്ചുകൂട്ടുക, ലോക്‌സഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങള്‍ രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിയില്ലാതെ നിയമമാവില്ല.
അഞ്ചുവര്‍ഷമാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി. ഭരണഘടനാ ലംഘനം നടത്തിയതായി തെളിഞ്ഞാല്‍ രാഷ്ട്രപതിയെ വിചാരണ ചെയ്ത് തല്‍സ്ഥാനത്തുനിന്നും നീക്കാനുള്ള (impeachment) അധികാരം പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കുമാണ്. കുറ്റാരോപണപ്രമേയം രണ്ടു സഭകളില്‍ ഏതെങ്കിലും ഒന്നില്‍ അവതരിപ്പിക്കാം. പ്രമേയം പാസാവാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ആരോപണത്തെപ്പറ്റി അന്വേഷിക്കേണ്ട ചുമതല പിന്നീട് ഇതര സഭയ്ക്കാണ്. ആരോപണം തെളിയിക്കപ്പെട്ടതായുള്ള പ്രമേയം പ്രസ്തുത സഭയിലെ മൊത്തം അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായാല്‍, രാഷ്ടപതിയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാം.

ലോക്‌സഭ

പാര്‍ലമെന്റിന്റെ അധോമണ്ഡലമാണ് ലോക്‌സഭ. ജനങ്ങള്‍ നേരിട്ട് ലോക്‌സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഭരണഘടനയനുസരിച്ച് ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ 552 വരെയാകാം. സംസ്ഥാനങ്ങളില്‍ നിന്ന് 530-ല്‍ കവിയാതെയും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് 20-ല്‍ കവിയാതെയും അംഗങ്ങള്‍ ഉണ്ടാകാം. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് അഭിപ്രായമുണ്ടാകുന്നപക്ഷം ആ സമുദായത്തിലെ രണ്ട് അംഗങ്ങളെവരെ ലോക്‌സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ടപതിക്ക് അധികാരമുണ്ട്. നിലവില്‍ സഭയില്‍ നിശ്ചയിച്ചിട്ടുള്ള അംഗസംഖ്യ 545 ആണ്. ലോക്‌സഭയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സാണ്.
സഭയുടെ ആദ്യ സമ്മേളനദിവസം മുതല്‍ അഞ്ചുവര്‍ഷമാണ് ലോക്‌സഭയുടെ കാലാവധി. പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാലുടന്‍, പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പഴയ സഭ പിരിച്ചുവിടുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ഒരു തവണ ഒരു വര്‍ഷം എന്ന തോതില്‍ സഭയുടെ കാലാവധി നീട്ടാന്‍ രാഷ്ട്രപതിക്ക് കഴിയും. അടിയന്തരാവസ്ഥയ്ക്കുശേഷം, ദീര്‍ഘിപ്പിച്ച കാലപരിധി ആറുമാസത്തിലധികം തുടരാന്‍ പാടില്ല.
വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ലോക്‌സഭ സമ്മേളിച്ചിരിക്കണം. രണ്ട് സമ്മേളനങ്ങള്‍ തമ്മിലുള്ള ഇടവേള ആറുമാസത്തില്‍ കുറവായിരിക്കണം.
കേന്ദ്രമന്ത്രിസഭയ്ക്ക് ലോക്‌സഭയോട് മാത്രമേ കൂട്ടുത്തരവാദിത്വമുള്ളൂ. സഭയില്‍ അവിശ്വാസപ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവെച്ചൊഴിയേണ്ടതാണ്. ബജറ്റ്, ധനകാര്യബില്‍ എന്നിവയുടെ കാര്യത്തില്‍ ലോക്‌സഭയ്ക്കാണ് രാജ്യസഭയേക്കാള്‍ അധികാരം.
പൊതുതിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിലും, ഓരോവര്‍ഷത്തേയും ആദ്യ സമ്മേളനത്തിലും പ്രസിഡന്റ് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധനചെയ്യുന്നു. തിരഞ്ഞെടുപ്പിനുശേഷമുള്ള ഇത്തരം സമ്മേളനത്തിനുമുന്‍പ്, ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയും ലോക്‌സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പും കഴിഞ്ഞിരിക്കും.

രാജ്യസഭ

പാര്‍ലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ (Council of States). ഭരണഘടനയനുസരിച്ച് സഭയിലെ അംഗസംഖ്യ 250-ല്‍ കൂടാന്‍ പാടില്ല. 1952 ഏപ്രില്‍ 3-ന് രാജ്യസഭ രൂപവത്കരിക്കപ്പെട്ടു. അതേവര്‍ഷം തന്നെ മെയ് 3-ന് സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് എന്ന് ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന സഭയുടെ പേര് രാജ്യസഭ എന്നാക്കി മാറ്റിയത് 1954 ആഗസ്ത്് 23-നാണ്.
സഭയിലെ നിലവിലുള്ള അംഗസംഖ്യ 245 ആണ്. ഇതില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എം. എല്‍ എമാര്‍ തിരഞ്ഞെടുക്കുന്ന 233 അംഗങ്ങള്‍ ഉണ്ട്. സാഹിത്യം, കല, ശാസ്ത്രം, സാമൂഹികസേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നു. ഡല്‍ഹി, പുതുച്ചേരി എന്നിവയൊഴികെ മറ്റു കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് രാജ്യസഭാ പ്രാതിനിധ്യമില്ല.
രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സാണ്. ലോക്‌സഭയില്‍ നിന്ന് വ്യത്യസ്തമായി, രാജ്യസഭ ഒരു സ്ഥിരം സംവിധാനമാണ്. പിരിച്ചുവിടലിന് സഭ വിധേയമല്ല. മൂന്നില്‍ ഒന്ന് അംഗങ്ങള്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ വിരമിക്കുന്നു. ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി.
കാലാവധി പൂര്‍ത്തിയാക്കാതെ ഏതെങ്കിലും അംഗം സ്ഥാനമൊഴിഞ്ഞാല്‍ ആ ഒഴിവിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ അംഗത്തിന്, ശേഷിക്കുന്ന കാലയളവു മാത്രമേ രാജ്യസഭയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത വ്യക്തികള്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാം. എന്നാല്‍ ഇവര്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.

പ്രത്യേക അധികാരങ്ങള്‍

സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന സഭയെന്ന നിലയില്‍ രാജ്യസഭയ്ക്ക് ചില പ്രത്യേക അധികാരങ്ങള്‍ നിലവിലുണ്ട്.
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഒരു വിഷയത്തില്‍ (State List) രാഷ്ട്രത്തിന്റെ നന്മയെക്കരുതി, പാര്‍ലമെന്റില്‍ മാത്രമേ നിയമനിര്‍മാണം നടത്താന്‍ കഴിയുകയുള്ളുവെന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ രാജ്യസഭയ്ക്കു തീരുമാനിക്കാം.
അഖിലേന്ത്യാസര്‍വീസ് രൂപവത്കരണത്തില്‍ നിയമനിര്‍മാണാവകാശം രാജ്യസഭയ്ക്കാണ്.
ലോക്‌സഭ പിരിച്ചുവിട്ടിരിക്കുന്ന അവസരത്തില്‍, അടിയന്തരാവസ്ഥ (ആര്‍ട്ടിക്കിള്‍ 352, 360), സംസ്ഥാന സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ (ആര്‍ട്ടിക്കിള്‍ 356) എന്നിവയ്ക്ക് അംഗീകാരം നല്‍കുന്നത് രാജ്യസഭയാണ്.

സ്പീക്കര്‍

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സ്പീക്കറുടെ പങ്ക് നിര്‍ണായകമാണ്. സഭാനടപടികളുടെ പൂര്‍ണനിയന്ത്രണം സഭാധ്യക്ഷനായ സ്പീക്കര്‍ക്കാണ്. ഭരണഘടനയും സഭാചട്ടങ്ങളും മുന്‍കാലങ്ങളിലെ കീഴ്‌വഴക്കങ്ങളും സഭാധ്യക്ഷന്റെ അധികാരപരിധി വിപുലമാക്കുന്നു. സഭാനടപടികളില്‍ സ്പീക്കറുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്.
ലോക്‌സഭയില്‍ വോട്ടിങ്ങിലൂടെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ്. സഭയുടെ പ്രഥമസമ്മേളനത്തില്‍ത്തന്നെ ഈ തിരഞ്ഞെടുപ്പ് നടക്കുന്നു. അഞ്ചുവര്‍ഷമാണ് അവരുടെ കാലാവധി. ലോക്‌സഭ പിരിച്ചുവിട്ടാലും സ്പീക്കര്‍ക്ക് തന്റെ പദവി നഷ്ടമാകുന്നില്ല. പുതിയ സഭയുടെ ആദ്യസമ്മേളനത്തിനു തൊട്ടുമുന്‍പുവരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാം.

ലോക്‌സഭാ സ്പീക്കറുടെ
പ്രധാന അധികാരങ്ങള്‍


* അംഗങ്ങള്‍ക്ക് ചോദ്യത്തിനുള്ള അനുമതി നല്‍കുക
* സഭയില്‍ ബില്ലവതരണത്തിന് അനുവാദം നല്‍കുക
* സഭയുടെ മുമ്പാകെയുള്ള ബില്ലുകള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാന്‍ അനുമതി നല്കുക.
* അംഗങ്ങള്‍ക്ക് പ്രസംഗിക്കാന്‍ അവസരം കൊടുക്കുകയും പ്രസംഗസമയം നിജപ്പെടുത്തുകയും ചെയ്യുക.
* ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ സഭയില്‍നിന്ന് പുറത്താക്കുക.
* സഭാംഗങ്ങളുടെ അവകാശം ഹനിക്കപ്പെടുന്ന സംഭവങ്ങളിന്മേല്‍ അന്വേഷണത്തിന് പ്രിവിലേജസ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക.
* ഒരു ബില്‍ മണി ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുക.
* സഭയിലെ പ്രതിപക്ഷനേതാവിന് ഔദ്യോഗികാംഗീകാരം നല്‍കുക.
* കൂറുമാറ്റനിരോധനനിയമം ലംഘിക്കുന്ന അംഗങ്ങളെ അയോഗ്യരാക്കുക.
* സഭയുടെ പ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാഖ്യാനിക്കുക.
* വിവിധ സഭാകമ്മിറ്റി ചെയര്‍മാന്‍മാരെ നിയമിക്കുക.


രാജ്യസഭാ ചെയര്‍മാന്‍

രാജ്യസഭാധ്യക്ഷനെ ചെയര്‍മാന്‍ എന്നു വിളിക്കുന്നു. ലോക്‌സഭയില്‍നിന്നു വ്യത്യസ്തമായി, ഉപരാഷ്ട്രപതിയാണ് ഈ പദവി വഹിക്കുന്നത്. ലോക്‌സഭാ സ്പീക്കറുടെ ചുമതലകളെല്ലാം രാജ്യസഭാചെയര്‍മാനുമുണ്ട്.
ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭാംഗമായിതിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള, മുപ്പത്തഞ്ചു വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം. അഞ്ചുവര്‍ഷമാണ് ഔദ്യോഗിക കാലാവധി. അതേസമയം ഉപരാഷ്ട്രപതിയെ നീക്കണമെന്ന പ്രമേയം രാജ്യസഭ ഭൂരിപക്ഷത്തോടെ പാസാക്കുകയും ലോക്‌സഭ അതിനംഗീകാരം നല്‍കുകയും ചെയ്താല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.
ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭയുടെ ചുമതല ഡെപ്യൂട്ടി ചെയര്‍മാന്‍ ഏറ്റെടുക്കുന്നു. രാജ്യസഭാംഗങ്ങള്‍ ഭൂരിപക്ഷാടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക കാലാവധി അഞ്ചുവര്‍ഷമാണ്. എന്നാല്‍ രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിക്കുന്നതോടുകൂടി ഡെപ്യൂട്ടി ചെയര്‍മാന് തന്റെ പദവി നഷ്ടമാകും.

സഭാചെയര്‍മാന്‍മാരുടെ പാനല്‍

സഭാനടപടികള്‍ നിയന്ത്രിക്കാന്‍ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ സഭയില്‍ ഇല്ലാത്ത അവസ്ഥ നേരിടാന്‍ ഇരുസഭകളും ചെയര്‍മാന്‍മാരുടെ പാനല്‍ രൂപവത്കരിക്കാറുണ്ട്. പാനലിലെ അംഗങ്ങളില്‍ ഒരാളായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്പീക്കറുടെ പദവി വഹിക്കുന്നത്.

ഇരുസഭകള്‍ തമ്മിലുള്ള തര്‍ക്കം

ഒരു ബില്ലിന്‍മേല്‍ ഇരുസഭകളും വ്യത്യസ്ത നിലപാടെടുത്താല്‍ തര്‍ക്കപരിഹാരത്തിനായി പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനമാണ് മാര്‍ഗം. ഇത്തരം സന്ദര്‍ഭത്തില്‍ ഭരണഘടനയുടെ 108-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഇരുസഭകളുടെയും പൊതു സമ്മേളനം വിളിച്ചുകൂട്ടുന്നു. ലോക്‌സഭാ സ്പീക്കര്‍ക്കാണ് ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അവകാശം. തര്‍ക്കവിഷയം പൊതുസഭയില്‍ വോട്ടിനിട്ട് പരിഹരിക്കപ്പെടുന്നു.
ഭരണഘടനാഭേദഗതികളുടെ പേരിലുണ്ടാകുന്ന ഭിന്നതകള്‍ക്ക് ഈ രീതി ബാധകമല്ല. ഭേദഗതികള്‍ ഓരോ സഭയും വെവ്വേറെ വോട്ടിനിട്ട് പാസാക്കേണ്ടതാണ്. ഏതെങ്കിലും ഒരു സഭയില്‍ ഭേദഗതി പാസായില്ലെങ്കില്‍ അത് ഉപേക്ഷിക്കേണ്ടിവരും.

പാര്‍ലമെന്റ് സമ്മേളനങ്ങള്‍

സാധാരണയായി വര്‍ഷത്തില്‍ മൂന്നു തവണ പാര്‍ലമെന്റ് സമ്മേളിക്കുന്നു.
1. ബജറ്റ് സമ്മേളനം-ഫിബ്രവരി, മാര്‍ച്ച്, ഏപ്രില്‍, മെയ്
2. മണ്‍സൂണ്‍ സമ്മേളനം-ജൂലായ്, ആഗസ്ത്്, സപ്തംബര്‍
3. ശൈത്യകാല സമ്മേളനം -നവംബര്‍,
ഡിസംബര്‍

മന്ത്രിസഭ

രാഷ്ട്രത്തിന്റെ നേതൃപദവി പ്രസിഡന്റിനാണെങ്കിലും, അധികാരങ്ങള്‍ വിനിയോഗിക്കുന്നത് പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന ക്യാബിനറ്റാണ്. ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവിനെ പ്രസിഡന്റ് മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിക്കുന്നു. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള അംഗസംഖ്യ ഇല്ലെങ്കില്‍, ഇതര പാര്‍ട്ടികള്‍ ആരെ പിന്തുണയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലും പ്രസിഡന്റിന് തീരുമാനമെടുക്കാം. രാജ്യസഭാംഗത്തെയോ പാര്‍ലമെന്റ് അംഗമല്ലാത്ത വ്യക്തിയെയോ ഇത്തരത്തില്‍ പ്രധാനമന്ത്രിയായി നിയമിക്കാവുന്നതാണ്. പാര്‍ലമെന്റംഗമല്ലെങ്കില്‍ അദ്ദേഹം ആറുമാസത്തിനുള്ളില്‍ ഇരുസഭകളിലൊന്നില്‍ അംഗത്വം നേടിയിരിക്കണം.
പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി മറ്റു മന്ത്രിമാരെ നിയമിച്ച് വകുപ്പുകള്‍ വിഭജിച്ചുനല്‍കുന്നു. പാര്‍ലമെന്റംഗമല്ലാത്ത വ്യക്തികള്‍ മന്ത്രിപദവിയിലെത്തിയാല്‍ അവര്‍ ആറു മാസത്തിനകം അംഗത്വമെടുത്തിരിക്കണം. ഇരുസഭകളിലെയും ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കാന്‍ മന്ത്രിമാര്‍ക്ക് അനുവാദമുണ്ട്.
മന്ത്രിസഭാംഗങ്ങളെ ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍ (Ministers of State), ഡെപ്യൂട്ടി മന്ത്രിമാര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ ഉപദേശിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം മന്ത്രിസഭയുടെ അടിസ്ഥാനമായ ക്യാബിനറ്റിനാണ്........
കടപ്പാട്:മാത്രുഭൂമി
തയ്യാറാക്കിയത്: സന്തോഷ് വിത്സണ്‍
Share it:

The Indian Parliament

Post A Comment:

0 comments: