കാര്‍ഷിക ജീവിതവും കവികളും

Share it:
കാര്‍ഷിക ജീവിതം കേരളീയ ജീവിതത്തിന്‍െറ ആത്മാവാണ്. നെല്ലറകളും കൊയ്ത്തുപാടങ്ങളും കന്നുകാലികളും കര്‍ഷകരും വിളവെടുപ്പു പാട്ടുകളും നിറഞ്ഞ കേരളീയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന പാഠഭാഗമാണ് എട്ടാം ക്ളാസിലെ ‘ഉര്‍വരതകളുടെ സംഗീതം’ എന്ന അധ്യായം. വൈലോപ്പിള്ളി ശ്രീധരമേനോന്‍, എസ്.കെ. പൊറ്റെക്കാട്ട് , തകഴി എന്നിവരുടെതാണ് പാഠഭാഗങ്ങള്‍.

നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന സംസ്കാരത്തെ ഓര്‍മിപ്പിക്കുന്നതാണ് അധ്യായം. പാരമ്പര്യത്തിന്‍െറ അടയാളപ്പെടുത്തലുകളായിരുന്നു കാര്‍ഷികവൃത്തി.
വികസനത്തിന്‍െറ പേരില്‍ നമ്മുടെ വയലുകളില്‍ ഉയര്‍ന്നുവരുന്ന കെട്ടിടങ്ങളും റോഡുകളും ഓര്‍മകളുടെ തിരിച്ചുപോക്കിന് നമ്മെ പ്രേരിപ്പിക്കുന്നു. ഓരോ കുടുംബവും തങ്ങളുടെ വീട്ടിലേക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ അധ്വാനിച്ച് ഉല്‍പാദിപ്പിച്ചിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നുവെന്നത് അഭിമാനകരമാണ്. എന്നാല്‍, ആധുനികതയുടെ കടന്നുകയറ്റത്തില്‍ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ കാര്‍ഷിക സംസ്കാരമായിരുന്നു. തമിഴ്നാട്ടില്‍നിന്ന് വരുന്ന പച്ചക്കറികളാണ് കേരളീയരെ തീറ്റിപ്പോറ്റുന്നത്. നമ്മുടെ കൃഷിനിലയങ്ങള്‍ ഭീതിദമാംവണ്ണം കുറഞ്ഞു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലക്കുറവും കൃഷിക്കാരുടെ അഭാവവും വിളനിലങ്ങളുടെ കുറവും പുതിയ തലമുറ കാര്‍ഷിക രംഗത്തേക്ക് കടന്നുവരാത്തതും ഈ മേഖലയെ തകര്‍ത്തു.
വൈലോപ്പിള്ളി ശ്രീധരമേനോന്‍  
കാര്‍ഷിക സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന കാവ്യരീതി പുലര്‍ത്തിയ കവിയാണ് വൈലോപ്പിള്ളി. 1911 മേയ് 11ന് എറണാകുളം ജില്ലയിലെ കലൂരിലായിരുന്നു ജനനം. അദ്ദേഹത്തിന്‍െറ ആദ്യ കവിതാസമാഹാരമാണ് 1947ല്‍ പുറത്തിറങ്ങിയ ‘കന്നിക്കൊയ്ത്ത്’. കാല്‍പനിക കാവ്യ രീതികളില്‍നിന്ന് വിഭിന്നമായി കൃഷി രീതികളെയും സാമൂഹിക മാറ്റത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍െറ കവിതകള്‍ വേറിട്ട ശബ്ദമായി ഉയര്‍ന്നുനിന്നു.
കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത്, വിത്തും കൈക്കോട്ടും, കയ്പവല്ലരി, ഓണപ്പാട്ടുകാര്‍, മാമ്പഴം തുടങ്ങിയ  കവിതകള്‍ കാര്‍ഷിക സംസ്കാരത്തെയും ഗ്രാമീണ ജീവിതത്തെയും കുറിച്ചുള്ളതാണ്.
കന്നിക്കൊയ്ത്ത്
പാടത്തെ കൃഷിയിറക്കുന്ന സ്ത്രീ തൊഴിലാളികള്‍ പാടുന്ന പാട്ടിന്‍െറ ഈണത്തിലുള്ള വരികളാണ് അദ്ദേഹം രചിച്ചത്. സ്ത്രീകള്‍ പരസ്പരം സംസാരിച്ച് നേരം കളയുന്നതിനെപ്പറ്റി കവി സൂചിപ്പിക്കുന്നു. ഇങ്ങനെ ഗ്രാമീണ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന വരികളാണ് കന്നിക്കൊയ്ത്തില്‍ ഉള്ളത്.
കേവലം കാര്‍ഷിക കവി എന്ന വൃത്തത്തില്‍ മാത്രമല്ല വൈലോപ്പിള്ളിയുടെ സ്ഥാനം. കേരള സാമൂഹിക മണ്ഡലം നടുങ്ങി വിറച്ച ‘കുടിയൊഴിക്കലും’ ‘യുഗപരിവര്‍ത്തന’വും അദ്ദേഹത്തിന്‍െറ മികച്ച സംഭാവനകളാണ്.
‘കൊള്ളാന്‍ വല്ലതുമൊന്ന് കൊടുക്കാനി-ല്ലാതില്ലൊരു മുള്‍ച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ ഹൃദയ
പ്പനിനീര്‍ പൂന്തോപ്പില്‍’
എന്ന് ഓരോ ജീവജാലങ്ങളുടെപ്രാധാന്യത്തെപ്പറ്റിയും പാടിയ കവിയാണ് വൈലോപ്പിള്ളി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച കവി 1985 ഡിസംബര്‍ 22ന് അന്തരിച്ചു. അദ്ദേഹത്തിന്‍െറ ആത്മകഥയാണ് ‘കാവ്യലോക സ്മരണകള്‍’.
തകഴി
കുട്ടനാടന്‍ കര്‍ഷകരുടെ ഹൃദയവേദനകള്‍ മലയാളികള്‍ക്ക് മുന്നില്‍ ഇത്രമേല്‍ ഭംഗിയായി അവതരിപ്പിച്ച മറ്റൊരു കഥാകാരനില്ല. ആലപ്പുഴയും കര്‍ഷകത്തൊഴിലാളികളും തകഴിയുടെ കഥകളിലെയും നോവലുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു.
1912 ഏപ്രില്‍ 17ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ജനിച്ച അദ്ദേഹം നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്.
രണ്ടിടങ്ങഴി, ചെമ്മീന്‍, തോട്ടിയുടെ മകന്‍ തുടങ്ങിയ നിരവധി നോവലുകള്‍ രചിച്ച അദ്ദേഹം എന്നും സാധാരണക്കാരന്‍െറ വിഷയങ്ങളായിരുന്നു പ്രമേയമാക്കിയത്.
കര്‍ഷകത്തൊഴിലാളികളെയും കയര്‍തൊഴിലാളികളെയും കഥാപാത്രങ്ങളാക്കിയ തകഴിയുടെ ‘കയറും’ ‘രണ്ടിടങ്ങഴിയും’ കേരളീയ സാമൂഹിക മണ്ഡലത്തെ ആഴത്തില്‍ സ്വാധീനിച്ചു. ഇംഗ്ളീഷിലേക്കും നിരവധി വിദേശ ഭാഷകളിലേക്കും അദ്ദേഹത്തിന്‍െറ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
1956ല്‍ എഴുതിയ ചെമ്മീന്‍ 1965ല്‍ സിനിമയാക്കി. രാമു കാര്യാട്ട് ആയിരുന്നു സംവിധാനം ചെയ്തത്. 1965ലെ ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ സ്വര്‍ണപതക്കം ഈ സിനിമ കരസ്ഥമാക്കി.
1999 ഏപ്രില്‍ 10ന് തകഴി അന്തരിച്ചു.
അരിശ്രീ
നമ്മുടെ മുഖ്യ ഭക്ഷ്യധാന്യമായ അരിയുടെ മഹത്വത്തെപ്പറ്റിയും അതിന്‍െറ കൃഷിരീതിയെ ബാലി ദ്വീപുകാര്‍ സമീപിക്കുന്നതിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുകയാണ് അരിശ്രീ എന്ന പാഠഭാഗം.
ഓരോ കാര്‍ഷികവൃത്തിയും അതുമായി ഉള്‍ച്ചേരുന്ന ജനങ്ങളുടെ വ്യക്തിജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതിന്‍െറ ഉദാഹരണമാണ് പാഠഭാഗം.
കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു ജനത മണ്ണില്‍ കൃഷിയിറക്കി എങ്ങനെയാണ് ഉല്‍പാദനം നടത്തുന്നത് എന്ന് ഈ പാഠഭാഗത്തിലൂടെ നാമറിയുന്നു.
പാരമ്പര്യവും വിശ്വാസങ്ങളും കഠിനാധ്വാനവും കൂട്ടായ്മയുമാണ് കാര്‍ഷികവൃത്തിയില്‍ ബാലിജനത പിന്തുടരുന്നത്. പലതും അന്ധവിശ്വാസങ്ങളായി നമുക്ക് തോന്നാമെങ്കിലും സാംസ്കാരിക പ്രതിഫലനമായി ഈ വിശ്വാസങ്ങള്‍ ബാലിക്കാരോടൊപ്പമുണ്ട്.
 ലോകത്തിന്‍െറ പല ഭാഗത്തും സഞ്ചരിച്ച എസ്.കെ. പൊറ്റെക്കാട്ടാണ് ‘അരിശ്രീ’ എന്ന ലേഖനം എഴുതിയത്. ഒരു പ്രത്യേക ദേശത്ത് എത്തിച്ചേര്‍ന്നാല്‍ അവിടത്തെ ജനങ്ങളുടെ ആഹാരക്രമങ്ങളും വിശ്വാസങ്ങളും മനസ്സിലാക്കുകയും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവയുടെ സ്ഥാനം കണ്ടെത്തുകയും ചെയ്യുക എന്നത് എസ്.കെയുടെ മറ്റു യാത്രാവിവരണങ്ങളിലും കാണാം.
എസ്.കെ. പൊറ്റെക്കാട്ട്
ശങ്കരന്‍കുട്ടി എന്ന എസ്.കെ. പൊറ്റെക്കാട്ട് 1913ല്‍ കോഴിക്കോട്ട് ജനിച്ചു. 10 നോവലുകളും 18 യാത്രാവിവരണങ്ങളും ഉള്‍പ്പെടെ 60ഓളം പുസ്തകങ്ങള്‍ രചിച്ചു. യാത്രാവിവരണങ്ങളുടെ മികവുള്ള കൃതികള്‍ രചിച്ച അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്കാരത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹനാക്കിയ കൃതിയാണ് ‘ഒരു ദേശത്തിന്‍െറ കഥ’. ലോകത്തിന്‍െറ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ച അദ്ദേഹം താന്‍ സഞ്ചരിച്ച രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതാംശങ്ങള്‍ ഒപ്പിയെടുത്ത് എഴുതി. ഈജിപ്ത്, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ആഫ്രിക്കയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
കൃഷിക്കാരന്‍
കുട്ടനാടിന്‍െറ കഥാകാരനാണ് തകഴി എന്ന തകഴി ശിവശങ്കരപ്പിള്ള. കുട്ടനാട് കേരളത്തിന്‍െറ നെല്ലറയാണ്. സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു കൃഷിക്കാരന് തന്‍െറ പാടത്തുനിന്നും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥയാണ് തകഴിയുടെ ‘കൃഷിക്കാരന്‍’ എന്ന കഥ. പാരമ്പര്യ കൃഷിക്കാരുടെ വേദനകളും സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുന്നതിന്‍െറ ആകുലതകളും ഇവിടെ വെളിവാകുന്നു. ചുറ്റുമുള്ള പാടങ്ങളില്‍നിന്ന് വെള്ളം തന്‍െറ കൃഷിയിടത്തിലേക്ക് ഒഴുകി തന്‍െറ വളര്‍ച്ചയെത്തിയ നെല്ല് നശിക്കുന്നത് കാണുമ്പോള്‍ ആ കൃഷിക്കാരന്‍ അനുഭവിക്കുന്ന വേദനയാണ് ഓരോ പഴയ കര്‍ഷകനും അനുഭവിക്കുന്നത്.
തന്‍െറ കൃഷിയെ രക്ഷിക്കാന്‍ രാത്രി വയല്‍വരമ്പില്‍ മട വെട്ടാന്‍ തന്‍െറ സുഹൃത്ത് ഉപദേശിച്ചപ്പോഴും നീതിക്കു നിരക്കാത്തത് താന്‍ ഒരിക്കലും ചെയ്യില്ലെന്ന് ആണയിടുന്ന ആ കൃഷിക്കാരന്‍ സത്യത്തിന്‍െറയും ധര്‍മത്തിന്‍െറയും പ്രതീകമാണ്. മുതലാളിമാരില്‍ ചിലര്‍ പാവപ്പെട്ടവരോട് കാണിക്കുന്ന വിവേചനത്തിന്‍െറയും അനീതിയുടെയും ചിത്രങ്ങളാണ് കഥയില്‍ ഉള്ളത്.
വര്‍ഷങ്ങളായി താന്‍ കൃഷിചെയ്തു വന്ന പാടം ‘ഔക്കുട്ടി’ എന്ന പുതു പണക്കാരന് തിരുമുല്‍പാട് നല്‍കിയപ്പോള്‍ ഹൃദയം തകര്‍ന്ന കേശവന്‍നായരെ നമുക്ക് ഈ കഥയില്‍ കാണാം. കൃഷിനശിച്ചിട്ടും പതിവുപോലെ എന്നും കൃഷിക്കളത്തിലെത്തുന്ന കേശവന്‍ നായര്‍ നഷ്ടപ്പെട്ട പഴയ കാര്‍ഷിക സംസ്കാരത്തിന്‍െറയും നന്മയുടെയും അടയാളമായി ഈ കഥയില്‍ നിലകൊള്ളുന്നു.
Subscribe to കിളിചെപ്പ് by Email
Share it:

കവികൾ

കാർഷിക രചനകൾ

Post A Comment:

0 comments: