ഹോബികള്‍

Share it:

വേനലവധിക്ക് വീട്ടിലിരുന്ന് ബോറടിച്ചോ... എങ്കില്‍ ബോറഡി മാറ്റാനും വിജ്ഞാനത്തിനുമായി ചില ത് ചെയ്താലോ.കൂട്ടുകാര്‍  ഹോബികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്ത് ചോദ്യമാണിതല്ലേ... എല്ലാവര്‍ക്കും നല്ല ഹോബികള്‍ ഉണ്ടായിരിക്കും. എന്താണ് ഹോബികള്‍? എങ്ങനെ ഒരു ഹോബി കണ്ടെത്താം? എങ്ങനെ അത് തുടരാം? ഒരുകൈ നോക്കിയാലോ?
ഒരാളുടെ മനസ്സിനിണങ്ങുന്നതും ഒഴിവുസമയങ്ങളില്‍ അയാള്‍ ചെയ്യാനിഷ്ടപ്പെടുന്നതുമായ എന്തിനെയും നമുക്ക് ഹോബിയായി കണക്കാക്കാം. മനസ്സിന് സന്തോഷവും ഊര്‍ജവും നല്‍കുന്നവയാണ് ഹോബികള്‍. മാത്രമല്ല അവ നമുക്ക് ഒട്ടേറെ അറിവും പകര്‍ന്നുനല്‍കും. തുടങ്ങാം... നമുക്കും ചില ഹോബികള്‍  
മനസ്സിനിണങ്ങുന്ന പ്രവൃത്തി എന്നര്‍ഥം വരുന്ന ‘ഹോബി’ എന്ന വാക്ക് വന്നതെങ്ങനെയെന്നറിയേണ്ടേ? പണ്ടുകാലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ മരംകൊണ്ടുണ്ടാക്കിയ ഒരു തരം കുതിരയെ ഉപയോഗിക്കുമായിരുന്നു. ഇതിനെ വിളിച്ചിരുന്ന പേരാണ് ഹോബി. നമ്മള്‍ കളിക്കാന്‍ ചെറിയ കാറും ജീപ്പുമൊക്കെ  ഉപയോഗിക്കാറില്ലേ... അതുപോലെ. പക്ഷേ, ഈ കുതിര വലിയതായിരുന്നു. മുകളില്‍ കയറി ഇരിക്കാന്‍ പറ്റുന്നത്ര വലുത്. ഇതിന്‍െറ പേരില്‍ നിന്നാണ് ഹോബി എന്ന വാക്കുണ്ടായത്.
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരം ഹോബികളുണ്ട്. ഓരോ സ്ഥലത്തും അവ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും എല്ലാറ്റിന്‍െറയും ലക്ഷ്യം ഒന്നുതന്നെ. ചിലതരം ഹോബികള്‍ മനസ്സിന് സുഖം തരുന്നവ മാത്രമല്ല, പണ സമ്പാദനത്തിനും ഉപയോഗിക്കാവുന്നതാണ്.
നോക്കൂ... പലതരം കളികള്‍, ഡാന്‍സ്, പാട്ട്, മാജിക്, പൂന്തോട്ട നിര്‍മാണം, ഓമന മൃഗങ്ങളെ വളര്‍ത്തല്‍, പാചകം, പാഴ്വസ്തുക്കള്‍കൊണ്ട് രസകരമായ സാധനങ്ങള്‍ ഉണ്ടാക്കല്‍, വായന, എഴുത്ത്, യാത്ര, സ്റ്റാമ്പ്- നാണയ ശേഖരണം... ഹോബികളുടെ നിര നീണ്ടുകിടക്കുകയാണ്. ജീവിതത്തിന് അടുക്കും ചിട്ടയും പകരുന്ന, അറിവ് നല്‍കുന്ന ചില ഹോബികള്‍ നമുക്ക് നോക്കാം. അവ സ്കൂള്‍ തുറന്നാലും തുടരാം. പ്രത്യേകം ഓര്‍മിക്കുക, ഒഴിവുസമയങ്ങളിലാണ് ഇവ ചെയ്യേണ്ടത്. പഠിക്കേണ്ട സമയത്ത് പഠിക്കുകതന്നെ വേണം.
ഇലകളും പൂക്കളും ശേഖരിക്കൂ
നമ്മുടെ ചുറ്റിലും പല  നിറത്തിലും വലുപ്പത്തിലും എത്രതരം ചെടികളും പൂക്കളുമാണ് ഉള്ളതെന്നറിയാമോ? ഇനി അതൊന്നു  ശ്രദ്ധിക്കൂ...  നല്ലൊരു പ്രകൃതി നിരീക്ഷണമാവട്ടെ. പലതരം ചെടികളുടെ ഇലകളും പൂക്കളും  ശേഖരിക്കുക. അവ എങ്ങനെയാണ് സൂക്ഷിക്കുക? അതിനുണ്ട് വഴി. നമുക്കത് ഉണക്കി സൂക്ഷിക്കാം. നോട്ട് ബുക്കിനുള്ളില്‍ വൃത്തിയായി അടച്ചു വെക്കുക. കുറച്ചുദിവസത്തിനുള്ളില്‍ ഉണങ്ങുന്ന ഇവ ഒട്ടിച്ചുവെക്കാം. നിങ്ങള്‍ക്കറിയാത്ത പൂക്കളുടെയും ഇലകളുടെയുമൊക്കെ പേരെഴുതി വെക്കണേ... എല്ലാ ചെടികളും നിരീക്ഷിക്കുക. വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും നിങ്ങള്‍ അവയുടെ പ്രത്യേകതകളൊക്കെ അറിയുന്ന മിടുക്കരാകും. പ്രകൃതിയോട് നമുക്ക് അറിയാതെ ഇഷ്ടം തോന്നും.
ഇനി എന്തെല്ലാം വസ്തുക്കള്‍ ശേഖരിക്കാം. ഒന്നാലോചിച്ചുനോക്കൂ... നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ശേഖരിക്കാം.  തീപ്പെട്ടിക്കൂടുകള്‍, പലതരം വിത്തുകള്‍.. അങ്ങനെ എന്തും. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന രണ്ട് പ്രധാന ഹോബികളുണ്ട്. അവയാണ് സ്റ്റാമ്പ് ശേഖരണവും നാണയശേഖരണവും. നമുക്കതൊന്നു നോക്കാം.
നാണയം ശേഖരിക്കാം
സ്റ്റാമ്പുകള്‍ പോലെതന്നെ മൂല്യമുള്ളവയാണ് നാണയങ്ങളും. ശാസ്ത്രീയമായി നാണയങ്ങളെക്കുറിച്ചും കറന്‍സികളെക്കുറിച്ചും പഠിക്കുന്നതിനെ ‘ന്യൂമിസ്മാറ്റിക്സ്’ എന്നാണ് പറയുന്നത്.
നാണയം ശേഖരിക്കുന്നതിനെയും ഇങ്ങനെ പറയാറുണ്ട്. പുരാതന റോമിലും മെസപ്പൊട്ടോമിയയിലുമൊക്കെ നാണയങ്ങള്‍ ശേഖരിക്കുകയും ട്രഷറികളിലും മറ്റും സൂക്ഷിക്കുകയും ചെയ്തിരുന്നതായി  കണ്ടെത്തിയിട്ടുണ്ട്.  അപൂര്‍വങ്ങളായ നാണയങ്ങള്‍ അക്കാലംതൊട്ടേ വ്യക്തികളും സൂക്ഷിച്ചുവെച്ചിരുന്നു. അഗസ്റ്റസ് ചക്രവര്‍ത്തി  സുഹൃത്തുക്കള്‍ക്കും മറ്റും ഉല്‍സവകാലത്തും ആഘോഷവേളകളിലുമൊക്കെ പഴയ അപൂര്‍വ നാണയങ്ങള്‍ സമ്മാനിച്ചിരുന്നതായി രേഖയുണ്ട്. നവോത്ഥാന കാലഘട്ടത്തില്‍ ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമേ നാണയം ശേഖരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇത് ‘രാജാക്കന്മാരുടെ ഹോബി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
17-18 നൂറ്റാണ്ടുകളായപ്പോഴേക്കും സാധാരണക്കാരും നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. 1962ല്‍ ആദ്യമായി നാണയം ശേഖരിക്കുന്നവരുടെ സമ്മേളനവും മിഷിഗണില്‍ നടന്നു. ഇന്ന് ഇത് ഹോബികളുടെ രാജാവാണ്.
അപ്പോള്‍ ചരിത്രം മനസ്സിലായില്ലേ.. ഇനി തുടങ്ങാം. നാണയങ്ങളും  പണം കൊടുത്ത് വാങ്ങാം. എന്നാല്‍, നമുക്ക് നമ്മുടെ പഴയതും  പുതിയതുമായ നാണയങ്ങള്‍കൊണ്ട് ശേഖരണം ആരംഭിക്കാം. ഇപ്പോള്‍ സൂക്ഷിക്കുന്ന പല നാണയങ്ങളും കുറേക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നാം ഉപയോഗിക്കാതാകും. അപ്പോള്‍ അതിന്‍െറ മൂല്യം ഉയരും. ‘അണ’ എന്ന നാണയം നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നു. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ ചോദിച്ചുനോക്കൂ. പഴയ നാണയങ്ങളെക്കുറിച്ചറിയാം... ചിലപ്പോള്‍ ചിലതു കിട്ടിയേക്കും. അഞ്ചു പൈസ, പത്തു പൈസ, ഒന്നും ഇന്ന് നാം വിനിമയത്തിന് ഉപയോഗിക്കുന്നില്ല. ഇതൊക്കെ ശേഖരിച്ചുവെക്കൂ.നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ നാണയം ശേഖരിക്കാം. പല ടിന്നുകളിലായോ ഒരുമിച്ചോ  ആല്‍ബങ്ങളിലോ എങ്ങനെ വേണമെങ്കിലും. എന്താ ഒരുകൈ നോക്കുന്നോ?
സ്റ്റാമ്പുകള്‍ കണ്ടെത്തൂ... രാജ്യങ്ങളെയറിയൂ
വളരെ മികച്ച ഒരു ഹോബിയാണിത്. ലോകത്ത് എറ്റവും കൂടുതല്‍ പേരുടെ  വിനോദോപാധികളില്‍ ഒന്നാണ് ഇത്. അമേരിക്കയില്‍ മാത്രം 20 മില്യണിലേറെ ആളുകള്‍ സ്റ്റാമ്പുകള്‍ ശേഖരിക്കുന്നുണ്ടത്രെ. ഫിലാറ്റലിസ്റ്റ് എന്നാണ് സാധാരണയായി സ്റ്റാമ്പുകള്‍ ശേഖരിക്കുന്നവരെ വിളിക്കുക. എന്നാല്‍, സ്റ്റാമ്പുകളെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തുന്നവരാണ് യഥാര്‍ഥത്തില്‍ ഫിലാറ്റലിസ്റ്റുകള്‍.
വെറുതെ സ്റ്റാമ്പുകള്‍ സൂക്ഷിക്കുന്നതിനപ്പുറം അവയുടെ പ്രത്യേകതയും അവ പുറത്തിറക്കുന്ന രാജ്യങ്ങളും അതിന്‍െറ പാരമ്പര്യവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് വളരെ ഗൗരവത്തോടെ കാണാവുന്ന ഒന്നായി മാറുന്നു. പല രാജ്യങ്ങളിലും സ്റ്റാമ്പുശേഖരണം  വിനോദോപാധി എന്നതിനേക്കാള്‍ പണ സമ്പാദനത്തിനുള്ള മാര്‍ഗവും കൂടിയായി മാറിയിട്ടുണ്ട്. ഫിലാറ്റലി ക്ളബുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തരം ക്ളബുകളില്‍ അംഗമായാല്‍ സ്റ്റാമ്പുകള്‍ വാങ്ങാനും വില്‍ക്കാനും പുതിയ പുതിയ സ്റ്റാമ്പുകള്‍ ശേഖരിക്കാനുമൊക്കെ അവസരം ഏറെ ലഭിക്കും. നമ്മുടെ നാട്ടിലും ഇത്തരം ക്ളബുകളുണ്ടെന്നറിയാമോ? ഇന്ത്യയുടെ തപാല്‍ വകുപ്പിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയുമുണ്ട്. ഇനി കത്തയക്കാന്‍ പോകുമ്പോള്‍ പോസ്റ്റ്മാസ്റ്ററോട് ചോദിച്ചു നോക്കൂ. അദ്ദേഹം പറഞ്ഞു തരും കൂടുതല്‍ കാര്യങ്ങള്‍.
സ്റ്റാമ്പു ശേഖരണ ചരിത്രം
എപ്പോഴാണ് ആളുകള്‍ സ്റ്റാമ്പുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്? ആദ്യ കാലത്തുതന്നെ ഇത് തുടങ്ങിയെന്നാണ് ചരിത്രം പറയുന്നത്. ഏതാണ് ആദ്യത്തെ സ്റ്റാമ്പ് എന്നറിയാമോ? പെന്നി ബ്ളാക് എന്ന ബ്രിട്ടീഷ് സ്റ്റാമ്പാണ് സ്റ്റാമ്പുകളുടെ പിതാവ്. 1840ല്‍ പുറത്തിറങ്ങിയ ഇതില്‍ വിക്ടോറിയ രാജ്ഞിയുടെ പടമാണുള്ളത്. പെന്നിബ്ളാക് സ്റ്റാമ്പ് ഇറങ്ങിയ അന്നു തന്നെ ജോണ്‍ എഡ്വേര്‍ഡ് ഗ്രേ എന്നൊരാള്‍ അതുവാങ്ങിയിരുന്നു, സൂക്ഷിച്ചുവെക്കാന്‍. അന്നുമുതല്‍ ആളുകള്‍ സ്റ്റാമ്പുശേഖരിക്കുന്നുണ്ട്. ആദ്യകാലത്ത് കുട്ടികളായിരുന്നു ഇവ കണ്ടെത്തി സ്വന്തമാക്കിയിരുന്നതെങ്കില്‍ പിന്നീട് മുതിര്‍ന്നവരും ഈ ഹോബിയിലേക്ക് പതുക്കെ വരുകയായിരുന്നു.
എങ്ങനെ തുടങ്ങാം?
സ്റ്റാമ്പുശേഖരണം എങ്ങനെ തുടങ്ങാം?

പലരീതിയില്‍ ഇത് ആരംഭിക്കാം. സ്റ്റാമ്പുകള്‍ പണം കൊടുത്ത് വാങ്ങാം. അല്ലെങ്കില്‍ കത്തുകള്‍ അയക്കുമ്പോള്‍ കിട്ടുന്നത് സൂക്ഷിച്ചുവെക്കാം. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ കത്തുകളയക്കൂ. അവര്‍ തിരിച്ചയക്കും. അപ്പോള്‍കിട്ടുന്നവ ശേഖരിച്ച് ഈ ഹോബി തുടങ്ങാം. പല രീതിയില്‍ ഇവ സൂക്ഷിച്ചുവെക്കാം. ഇതിനായി പ്രത്യേകം ആല്‍ബങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ആല്‍ബങ്ങളില്ലെങ്കിലും കുഴപ്പമില്ല. നല്ലൊരു ബുക്കില്‍ ഇവ സൂക്ഷ്മതയോടെ ഒട്ടിച്ചുവെച്ചാല്‍ മതി. ശേഖരം വലുതാകുന്തോറും പല മേഖലകളിലായി  തിരിക്കാം. രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, പ്രത്യേക വിഷയത്തെക്കുറിച്ചുള്ള സ്റ്റാമ്പുകള്‍, വ്യക്തികളുടെ ചിത്രമുള്ളവ എന്നിങ്ങനെയൊക്കെ തരംതിരിച്ച് ശേഖരിക്കാം. സ്റ്റാമ്പുകള്‍ ഇളക്കിയെടുക്കുമ്പോള്‍ അരികുകളും മറ്റും കീറിപ്പോകാതെ സൂക്ഷിക്കണേ. കീറിയാല്‍ ഇവയുടെ ഭംഗി പോകും.
ഇന്ത്യയില്‍ ആരുടെ ചിത്രമുള്ള സ്റ്റാമ്പാണ് ഏറ്റവും കൂടുതല്‍ ഇറങ്ങിയിട്ടുള്ളതെന്നറിയാമോ? നമ്മുടെ രാഷ്ട്രപിതാവിന്‍േറതാണ്. പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളിലുണ്ട്. ഒരു നാടിന്‍െറ സംസ്കാരത്തിന്‍െറയും നേട്ടങ്ങളുടെയും പാരമ്പര്യത്തിന്‍െറയുമൊക്കെ പ്രതീകങ്ങളാണ് സ്റ്റാമ്പുകള്‍.
മലയാളികള്‍ ആരെങ്കിലും സ്റ്റാമ്പില്‍ കയറിക്കൂടിയിട്ടുണ്ടോ? ഉണ്ട്. ശ്രീനാരായാണ ഗുരു, സിസ്റ്റര്‍ അല്‍ഫോന്‍സാ തുടങ്ങിയവരുടെയൊക്കെ സ്റ്റാമ്പുകളുണ്ട്. അവസാനമായി ഏത് മലയാളിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തൂ... എത്ര മലയാളികളുടെ പേരില്‍ സ്റ്റാമ്പുകള്‍ ഇറങ്ങിയിട്ടുണ്ട്?
അമ്പമ്പോ!
എന്തൊരു വില !!
അപൂര്‍വമായ സ്റ്റാമ്പുകള്‍ക്ക് എത്ര വിലവരും?  ഏറ്റവും വിലപിടിപ്പുള്ള ചില സ്റ്റാമ്പുകളെപ്പറ്റി അറിയൂ...
 1. ബ്രിട്ടന്‍െറ കോളനിയായിരുന്ന മൊറീഷ്യസ് ദ്വീപിലെ ഗവര്‍ണര്‍ അവിടത്തെ ആദ്യ പോസ്റ്റര്‍ സ്റ്റാമ്പ് ഇറക്കാന്‍ തീരുമാനിച്ചു. 1847ല്‍ ആയിരുന്നു ഇത്.  സ്റ്റാമ്പില്‍ എഴുതാന്‍ പറഞ്ഞത് പോസ്റ്റ് പെയ്ഡ് (post paid)  എന്നായിരുന്നു. എന്നാല്‍, കരാറുകാരന്‍  തെറ്റിച്ചാണെഴുതിയത്. പോസ്റ്റ് ഓഫിസ് (post office) എന്ന്. 200ഓളം സ്റ്റാമ്പുകള്‍ ഇറക്കിയതിനുശേഷമാണ് തെറ്റ് ശ്രദ്ധയില്‍പെട്ടത്. ഇതില്‍ 30 എണ്ണത്തോളമേ ഇന്നുള്ളൂ. 1993ല്‍ ഈ സ്റ്റാമ്പുകളില്‍ രണ്ടെണ്ണം വിറ്റുപോയത് എത്രവിലക്കാണെന്നറിയാമോ? 3.8 മില്യണ്‍ രൂപക്ക് ! അന്ന് ഇതിന്‍െറ വില ഒരു  പെന്നി ആയിരുന്നു.
2. 1867ല്‍ അമേരിക്കയില്‍ ഇറങ്ങിയ ഒരു സ്റ്റാമ്പുണ്ടായിരുന്നു. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍െറ ചിത്രം ആലേഖനം ചെയ്ത ഇത് ഇന്ന് രണ്ടെണ്ണമേ അവശേഷിക്കുന്നുള്ളൂ. 1988ല്‍ ഈ സ്റ്റാമ്പ് വിറ്റുപോയത് എത്രവിലക്കാണെന്നോ? 3,00,000 ഡോളറിന്.
3. 1851ല്‍ ഹാവായ് ദ്വീപ് ആദ്യമായി തങ്ങളുടെ സ്റ്റാമ്പ് പുറത്തിറക്കി. ‘ഹവാലിയന്‍ മിഷനറീസ്’ എന്നാണ് ഇവ അറിയപ്പെടുന്നത്. കാരണം, അന്ന് അവിടെയുണ്ടായിരുന്ന അമേരിക്കന്‍ മിഷനറിമാരായിരുന്നു കത്തുകളയക്കാന്‍ ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. അന്ന് രണ്ട് സെന്‍റ് വിലയായിരുന്ന ഇവയുടെ ഇന്നത്തെമൂല്യം 225,000 ഡോളര്‍ ആണ്. അതായത് ഒരുകോടിയിലധികം ഇന്ത്യന്‍ രൂപ. ഇന്ന് ഇവയില്‍ 16 എണ്ണമേ അവശേഷിക്കുന്നുള്ളൂ. എങ്ങനെയുണ്ട് സ്റ്റാമ്പുകളുടെ കഥ. വിലകേട്ട് ഞെട്ടിപ്പോയോ? അപ്പോള്‍ തുടങ്ങുകയല്ലേ സ്റ്റാമ്പുശേഖരണം.

Subscribe to കിളിചെപ്പ് by Email
Share it:

ഹോബികള്‍

Post A Comment:

0 comments: