അവധിക്കാലം

Share it:

നായയും പുലിയും: രണ്ടുപേരാണ് ‘നായയും പുലിയും’ കളിക്കാന്‍ വേണ്ടത്. കല്ലുകൊണ്ടുള്ള ഒരുതരം കളിയാണിത്. ചെറിയ 16 കല്ലുകളും വലിയ മൂന്നു കല്ലുകളുമാണ് വേണ്ടത്. ചെറിയ കല്ലുകള്‍ നായകളും വലിയ കല്ലുകള്‍ പുലികളുമാണ്. ഇങ്ങനെയാണ് കളിക്ക് ഈ പേരുണ്ടായത്. നിലത്ത് കരികൊണ്ടോ മണ്ണില്‍ കട്ടകൊണ്ടോ പ്രത്യേക രീതിയിലുള്ള കളിക്കളം വരക്കും. കരുക്കള്‍ വെക്കേണ്ടത് വരകള്‍ കൂടിച്ചേരുന്നിടങ്ങളിലാണ്. കരുക്കള്‍ ഓരോന്നായി കളത്തില്‍ നിരത്തിവെച്ചാണ് കളിയാരംഭിക്കുക. മൂന്നു പുലിക്കരുക്കളും കളത്തില്‍ വെച്ചുകഴിഞ്ഞാല്‍ പിന്നെ, പുലിക്കരുക്കള്‍ നീക്കേണ്ടത് നായക്കരുക്കള്‍ വെക്കുന്നതിനനുസരിച്ചാണ്. പതിനാറ് നായക്കരുക്കളും വെച്ചതിനുശേഷമേ കരുക്കള്‍ നീക്കി കളി തുടങ്ങൂ. നായക്കരു പുലിക്കരുവിന്‍െറ തൊട്ടടുത്തുവന്നാല്‍ നായക്കരുവിന്‍െറ പിറകില്‍ കരുവില്ലെങ്കില്‍ പുലിക്കരു നായക്കരുവിനെ മറികടന്ന് പിറകിലുള്ള സ്ഥാനത്തുവെക്കും. പുലിക്കരുകൊണ്ട് കളിക്കുന്ന ആളിന് ആ നായക്കരുക്കള്‍ കിട്ടുന്നു. പുലിക്കരുകൊണ്ട് കളിക്കുന്നയാള്‍ നായക്കരുവിനെ കൊത്തിയെടുക്കാന്‍ ശ്രമിക്കും. പുലിക്കരുകൊണ്ടു കളിക്കുന്നയാള്‍ നായക്കരുവിനെയെല്ലാം കൊത്തിയെടുത്താല്‍ നായക്കരുക്കാരന്‍ തോല്‍ക്കുന്നു.
നായക്കരുകൊണ്ടു കളിക്കുന്നയാള്‍ കൊത്താനുള്ള സൗകര്യം ഉണ്ടാക്കാതെ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കും. സൂത്രത്തില്‍ കരുക്കള്‍ നീക്കിയാല്‍ പുലിക്കരുവിനെ കുടുക്കാന്‍ സാധിക്കും. ഇങ്ങനെ പുലിയെ കുടുക്കിയാല്‍ പുലിക്കരുക്കാരന്‍ തോറ്റു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കളിക്കാവുന്ന ഒരു കളിയാണിത്.
ഒളിച്ചേ... കണ്ടേ...
ഒരു നാടന്‍ വിനോദമാണിത്. കുട്ടികളുടെ രണ്ടു ടീമാണ് ഈ കളിക്കായി വേണ്ടത്. ഒരു ടീമില്‍പെട്ട കുട്ടികള്‍ വൃക്ഷങ്ങളിലോ മച്ചിന്‍പുറത്തോ കുഴിയിലോ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്നവരുടെ കൂകല്‍ കേട്ടാല്‍ മറു ടീമില്‍ ഉള്ളവര്‍ തിരച്ചില്‍ തുടങ്ങും. കുറെ അന്വേഷിച്ചിട്ടും ഒളിച്ചവരെ മുഴുവന്‍ കണ്ടെത്താനായില്ലെങ്കില്‍ അന്വേഷിക്കുന്നവര്‍ തോറ്റു എന്നു വിളിച്ചുപറഞ്ഞാല്‍ മാത്രമേ ഒളിച്ചിരിക്കുന്നവര്‍ പുറത്തുവരൂ. ഒളിച്ചിരുന്ന ടീം കളി ജയിക്കുകയും ചെയ്യും. ഒളിച്ചുകളി ചില പ്രദേശങ്ങളില്‍ മറ്റൊരു രീതിയിലാണ് കളിക്കുന്നത്. ഒരു കുട്ടി മാത്രമാകും മറ്റുള്ളവരെ കണ്ടെത്തേണ്ടത്. കണ്ടെത്തേണ്ട കുട്ടി കണ്ണുകള്‍ അടച്ച് മരത്തില്‍ ചാരി ഒന്നുമുതല്‍ 50 വരെ എണ്ണും. ഈ സമയത്ത് മറ്റുള്ളവര്‍ പോയി ഒളിക്കും. 50 വരെ എണ്ണിയതിനുശേഷം ഒളിച്ചിരിക്കുന്നവരെ ഈ കുട്ടി അന്വേഷിക്കും.
ഏതു മരത്തില്‍ തൊട്ടാണോ എണ്ണിയത്, ഒളിച്ചവര്‍ ആ മരത്തില്‍ വന്നു തൊട്ടാല്‍ കുട്ടി തോറ്റു. മരത്തില്‍ അവര്‍ തൊടുംമുമ്പ് ഒളിച്ചിരിക്കുന്നവരെ തൊട്ടാല്‍ കുട്ടിക്ക് ജയം. കണ്ണുപൊത്തിക്കളി എന്നൊരു പേരുകൂടി ഇതിനുണ്ട്. ചില സ്ഥലങ്ങളില്‍ സാറ്റു കളിയെന്നും ഈ കളി അറിയപ്പെടുന്നു.  ഈ കളിക്കും  പ്രാദേശിക വ്യത്യാസങ്ങളുണ്ട്.
ശ്വാസംവിടാതെ
പെണ്‍കുട്ടികളുടെ ഒരു പ്രധാന കളിയാണ് ചിക്കു കളി. കളിസ്ഥലത്ത് എട്ടുകളങ്ങളുള്ള ദീര്‍ഘചതുരം വരച്ച് ഒരു പരന്ന കല്ല് (കക്ക്) എറിഞ്ഞാണ് ഈ കളി കളിക്കുക. ശ്വാസംവിടാതെ കിറ്റ്, കിറ്റ്... എന്നു പറഞ്ഞാണിത് കളിക്കുന്നത്. ശ്വാസംവിട്ടാല്‍ കളിയില്‍നിന്ന് പുറത്താകും. ആദ്യം പരന്ന കല്ല് ഒന്നാമത്തെ കളത്തില്‍ ഇടുന്നു.
അതെടുത്തതിനുശേഷം എട്ടു കളത്തിലൂടെയും സഞ്ചരിക്കും. പിന്നെ രണ്ടാം കളത്തില്‍ ഇടണം. ഇങ്ങനെ എട്ടു കളത്തിലും കക്ക് ഇട്ടാണ് കളിക്കുക. പിന്നെ ഉള്ളം കൈയില്‍വെച്ചും കൈമുഷ്ടിയില്‍ വെച്ചും പുറംകൈയില്‍വെച്ചും കളിക്കും. ഒടുവില്‍ കളിതുടങ്ങിയ സ്ഥാനത്തിന്‍െറ മറുവശത്തുചെന്ന് തിരിഞ്ഞുനിന്ന് കക്ക് പിറകോട്ടെറിയും. അതിനുശേഷം കക്ക് വീണ സ്ഥലം അടയാളപ്പെടുത്തും. പിന്നെ കളിക്കുമ്പോള്‍ കക്ക് വീണ കളത്തില്‍ എത്തിയാല്‍ ശ്വാസം വിടാവുന്നതാണ്.

ഏറു കിട്ടുമേ...
കാരകളി ആണ്‍കുട്ടികളുടെ ഒരു പ്രധാന വിനോദമാണ്. ഒരു വട്ടത്തിനുള്ളില്‍ ചെറിയ കുഴികള്‍ കുഴിക്കണം. കുഴികളുടെ എണ്ണം പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചുവേണം. ഓരോ കുട്ടിക്കും അവകാശപ്പെട്ട കുഴി ഏതെന്ന് മുന്‍കൂട്ടി നിശ്ചയിക്കണം. ആദ്യം ഒരു കുട്ടി കുറച്ചകലെനിന്ന് കുഴികളുടെ നേരെ പന്തുരുട്ടും. പന്ത് ആ കുട്ടിയുടെ കുഴിയില്‍തന്നെ വീണാല്‍, അതെടുത്ത് മറ്റ് കുട്ടികളെ എറിയാം. വേറെ കുഴിയിലാണ് വീണതെങ്കില്‍ ആരുടെ കുഴിയിലാണോ വീണത് ആ കുട്ടി പന്തെടുത്ത് പന്തുരുട്ടിയവനെ എറിയും. പിന്നീട്, ഓരോ കുട്ടിയായി കളി തുടരും. ഈ കളി കുഴിപ്പന്തുകളി എന്നും അറിയപ്പെടുന്നു.
തൂപ്പുവെച്ചുകളി
തൂപ്പ് ഒളിച്ചുവെച്ച് കണ്ടെത്തുന്ന കളിയാണ് തൂപ്പുവെച്ചുകളി. തൂപ്പായി ഉപയോഗിക്കുന്നത് മരത്തിന്‍െറ ചെറു ചില്ലയാണ്. കളിസ്ഥലത്ത് വലിയൊരു വൃത്തംവരക്കുക. വരയുടെ മുകളില്‍ കുട്ടികള്‍ ഇരിക്കും. കൈകൊണ്ട് മുഖംപൊത്തി വേണം ഇരിക്കാന്‍. ഒരു കുട്ടി തൂപ്പ് എടുത്തുകൊണ്ട് ഇരിക്കുന്ന കുട്ടികളെ ചുറ്റി നടക്കും. നടക്കുന്നതിനിടയില്‍ ഇരിക്കുന്നവരില്‍ ഏതെങ്കിലുമൊരാളുടെ പിറകില്‍ തൂപ്പുവെക്കും. തൂപ്പുവെച്ച കുട്ടി മറ്റുള്ളവരെ ചുറ്റി വരുമ്പോഴേക്കും അത് ആരുടെ പിറകിലാണോ അവര്‍ അതു കണ്ടെത്തിയിരിക്കണം. ഇല്ലാ എങ്കില്‍ തൂപ്പുവെച്ച കുട്ടി ഇരിക്കുന്ന കുട്ടിയെ തൂപ്പുകൊണ്ട് അടിക്കും.
ആരുടെ പിറകിലാണോ തൂപ്പ് ഉള്ളത് അവര്‍ അത് കണ്ടെത്തിയാല്‍ ഉടനെ എഴുന്നേറ്റ് തൂപ്പെടുത്ത് ആദ്യ കുട്ടി നടന്നതുപോലെ വൃത്തത്തിനപ്പുറം നടക്കണം.  ആദ്യത്തെ കുട്ടിക്ക് ആ സ്ഥലത്ത് ഇരിക്കാം. പിന്നെ, രണ്ടാമത്തെ കുട്ടി തൂപ്പ് മറ്റൊരു കുട്ടിയുടെ പിറകില്‍ വെക്കും. ഇങ്ങനെ കളി തുടരാം.
തൊട്ടാലൊട്ടും
രണ്ടു ടീമുകളായി തിരിഞ്ഞാണ് കാക്കാപ്പീലി കളിക്കുക. കളിസ്ഥലത്തിന്‍െറ നടുക്കുകൂടി ഒരു വരവരച്ച് ഓരോ സംഘക്കാര്‍ ഓരോ ഭാഗത്തും നില്‍ക്കും. ഒരു സംഘത്തിലെ കുട്ടി ‘കാക്കാപ്പീലി കോയിപ്പീലി’ എന്ന് ശ്വാസം വിടാതെ തുടര്‍ച്ചയായി പറഞ്ഞുകൊണ്ട് എതിര്‍ ടീമിലെ കുട്ടികളെ തൊടാന്‍ ശ്രമിക്കണം. ആരെയാണോ തൊട്ടത് ആ കുട്ടി തൊട്ട കുട്ടിയുടെ ടീമിലാകും. ചിലപ്പോള്‍ തൊടാന്‍ പോയ കുട്ടിയെ എതിര്‍ സംഘക്കാര്‍ വളഞ്ഞുപിടിച്ച് അവരുടെ സംഘത്തില്‍ ചേര്‍ത്തുവെന്നും വരാം. കളിക്കൊടുവില്‍ ഏതു ടീമിലാണോ കുട്ടികളുടെ എണ്ണം കുറയുന്നത് ആ ഭാഗക്കാര്‍ പരാജയപ്പെട്ടതായി കണക്കാക്കും.
അടികിട്ടും ഗോലി കളി
ഒരു രസികന്‍ കളിയാണ് ഗോലി കളി. മണ്ണില്‍ ചെറുതായൊരു കുഴിയുണ്ടാക്കി അതിനു അല്‍പം അകലെയായി ഒരു വരയിടുന്നു. അവിടെനിന്നും ഗോലി കുഴിയില്‍ വീഴിക്കുകയാണ് വേണ്ടത്. വലതുകൈ വിരലിലെ നടുവിരലില്‍ ഇടതു കൈവിരലുകൊണ്ട് ചേര്‍ത്തുപിടിച്ചുവേണം ഗോലി വീഴ്ത്താന്‍.  ആദ്യം കുഴിയില്‍ വീഴ്ത്തുന്നയാള്‍ക്ക് മറ്റുള്ളവരുടെ ഗോലികള്‍ അടിച്ചുതെറിപ്പിക്കാം. വീണ്ടും ഗോലി കുഴിയിലിട്ടാല്‍ അയാള്‍ വിജയിയാകും. മറ്റുള്ളവര്‍ കളി തുടരും. തോല്‍ക്കുന്നയാള്‍ കുഴിയുടെ പിന്നില്‍ കൈചുരുട്ടി നിലത്തുവെച്ച് ഇരിക്കണം. മറ്റുള്ളവര്‍ ഗോലികൊണ്ട് അവന്‍െറ കൈയിലടിക്കും.
ഉപ്പുസോഡി
രണ്ടു ടീമുകളായി തിരിഞ്ഞ് കളിക്കുന്ന ഒരു നാടന്‍ വിനോദമാണ് ഉപ്പുസോഡി. ആകെ 12 കുട്ടികളാണ് ഈ കളിക്ക് വേണ്ടത്. ആറുപേരുള്ള രണ്ട് ടീമുകളാകണം. ഒരു ടീമിലെ ആറുപേര്‍ രണ്ടുവരിയായി നില്‍ക്കും. എതിര്‍ടീമില്‍പെട്ട ആറുപേരില്‍ ഒരാള്‍ മറുടീമില്‍ വരിവരിയായി നില്‍ക്കുന്നവരെ തൊടാനനുവദിക്കാതെ മറുഭാഗത്ത് കടന്ന് അവിടെ  നേരത്തേ തന്നെ കൂട്ടിവെച്ച കല്ലുകള്‍ വാരി തന്‍െറ ടീമില്‍പെട്ടവര്‍ക്ക് എറിഞ്ഞുകൊടുക്കണം. വരയില്‍നില്‍ക്കുന്ന എതിര്‍ വിഭാഗക്കാര്‍ എറിയുന്ന കല്ല് പിടിക്കാന്‍ ശ്രമിക്കും.
കരു വെട്ടി കളിക്കാം
രണ്ടു ടീമുകളായി തിരിഞ്ഞ് കളിക്കുന്ന ഒരു കളിയാണ് ദായക്കളി. ഈ കളിയില്‍ രണ്ടോ നാലോ ആളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ചെറിയ 25 കളങ്ങളുള്ള സമചതുരമാണ് കളിക്കളം. ചില കളങ്ങളില്‍ X എന്ന ചിഹ്നം ഇടുന്നു. കളിക്കുന്നവര്‍ ഇരിക്കേണ്ടത് ഈ X എന്ന ചിഹ്നത്തിനു നേരെയാണ്.
X എന്ന ചിഹ്നം ഇട്ട കളം ‘ചേല’ എന്ന പേരില്‍ അറിയപ്പെടുന്നു. നേര്‍ക്കുനേര്‍ ഇരിക്കുന്നവര്‍ ഒരേ ടീമില്‍പെട്ടവരാണ്. മൂന്ന് അല്ലെങ്കില്‍ നാല് കരുക്കള്‍ വീതം ഓരോരുത്തര്‍ക്കും ഉണ്ടാവും. ഇതുകൂടാതെ, കക്കക്കവിടി നാലെണ്ണം വീതം വേണം. അതെറിഞ്ഞാണ് കളിക്കുക. കക്ക മേല്‍പ്പോട്ടെറിയുകയും വീഴുന്നത് നാലും മലര്‍ന്ന് ആയാല്‍ സംഖ്യ നാലെന്നും മൂന്നെണ്ണം മലര്‍ന്നുവീണാല്‍ മൂന്നും  രണ്ടെണ്ണമാണെങ്കില്‍ സംഖ്യ രണ്ടുമായിരിക്കും.
        ഒരെണ്ണം മാത്രമാണ് മലര്‍ന്നുവീഴുന്നത് എങ്കില്‍
            മാത്രമേ കളിക്കളത്തില്‍ പ്രവേശിക്കാന്‍ പറ്റൂ. ഒരെണ്ണം
     മലര്‍ന്നു വീഴുന്നത് ദായം എന്നാണ് പറയുന്നത്. അവന്‍ നേര്‍ക്കുള്ള ചേല (കളം)യിലൂടെയാണ് കരു നീക്കേണ്ടത്. കരു കളത്തില്‍ വെച്ചാല്‍പ്പിന്നെ കവിടി വീഴുന്നതനുസരിച്ചാവും കരു നീക്കേണ്ടത്. ഇങ്ങനെ കരു നീക്കുമ്പോള്‍ എതിര്‍ ടീമില്‍പെട്ട ആളുടെ കളത്തില്‍ തന്‍െറ കരു വന്നാല്‍ എതിര്‍കക്ഷിയുടെ കരു വെട്ടി പുറത്തുകളയാം. ഇങ്ങനെ ആദ്യം  വെട്ടി പുറത്തു കളയുന്നയാള്‍ വിജയിയാകും. ഇത് ‘എട്ടുകളി’  എന്നും അറിയപ്പെടുന്നു.
കോലടിച്ച്...
എട്ടോ പത്തോ ജോടി യുവാക്കള്‍ക്ക് കോല്‍ക്കളിയില്‍ പങ്കെടുക്കാം. കളരിയഭ്യാസവുമായി വളരെ ബന്ധമുള്ള കളിയാണ് കോല്‍ക്കളി. കേരളത്തിന്‍െറ പല ഭാഗങ്ങളിലുമുണ്ട് കോല്‍ക്കളി. ചിലങ്കയിട്ട കോലുകളും ചിലങ്കയിടാത്ത കോലുകളും കളിക്കാര്‍ ഉപയോഗിക്കാറുണ്ട്്. ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടില്‍ തുടങ്ങിയ വന്ദനകളിയോടെയാണ് കോല്‍ക്കളി ആരംഭിക്കുന്നത്. അറുപതില്‍പരം ഇനങ്ങള്‍ കോല്‍ക്കളിയിലുണ്ട്. അതില്‍ ചിലതാണ് ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, പുറത്തുചുറ്റല്‍, ചിന്ത് തുടങ്ങിയവ. കളിക്കുന്നവരുടെ ജാതി വ്യത്യാസമനുസരിച്ച്
പാട്ടുകള്‍ക്കും രീതികള്‍ക്കും വ്യത്യാസമുണ്ടാകും.
യാദവരുടെ വിനോദനൃത്തമായിരുന്നു കോല്‍ക്കളിയെന്നൊരു ഐതിഹ്യമുണ്ട്. കോല്‍ക്കളി രൂപപ്പെടുത്തിയത് ദ്രോണാചാര്യര്‍ ആണെന്നും ഐതിഹ്യമുണ്ട്. ദ്രോണര്‍ ശിഷ്യന്മാരായ പാണ്ഡവരെയും കൗരവരെയും കോല്‍ക്കളി പഠിപ്പിച്ചെന്ന് വിവരിക്കുന്ന ഒരു കോല്‍ക്കളിപ്പാട്ടുതന്നെയുണ്ട്.
മൂക്കേവിദ്യ
ഓണക്കാലത്ത് നടത്താറുള്ള ഒരു കലാപ്രകടനമാണ് മൂക്കേവിദ്യ. ഈ കലാപ്രകടനം കണ്ടുവരുന്നത് കേരളത്തിന്‍െറ തെക്കുഭാഗത്താണ്. ഒരു വടി ബാലന്‍സ് ചെയ്ത് മൂക്കിന്മേല്‍ നിര്‍ത്തും. വടിയുടെ അറ്റത്ത് ഒരു മരപ്പാവയുമുണ്ടാവും. ഇത് നോക്കുവിദ്യ എന്നും അറിയപ്പെടുന്നു.
കരഗാട്ടം
തമിഴില്‍ കരഗനൃത്തം എന്നറിയപ്പെടുന്ന കളിയാണിത്. നാട്ടിന്‍പുറങ്ങളില്‍ കരഗാട്ടം എന്നും അറിയപ്പെടുന്നു. തലയില്‍ കുടംവെച്ച ശേഷം നൃത്തം ചെയ്യുക. കൈകൊണ്ടുപോലും
കുടത്തില്‍ പിടിക്കുകയില്ല. തലയില്‍
കുടംവെച്ചു നിയന്ത്രിക്കാന്‍
കഴിയുന്നവര്‍ക്കേ
ഇതു ചെയ്യാനാവൂ.
വൃത്തം വരച്ച്
കബഡിയുമായി ബന്ധമുള്ള നാടന്‍ കളിയാണ് കവിടികളി. ഈ കളി കുടുകുടുകളി, കുക്കുടുകളി എന്നെല്ലാം അറിയപ്പെടുന്നു.
കവിടി കളിക്കാന്‍ കളിസ്ഥലത്ത് ഒരു വലിയ വൃത്തംവരക്കുക. ഏകദേശം നാലു മീറ്റര്‍ അകലെയായി ഒരു ചെറിയ വൃത്തവും വരക്കുക. കുട്ടികള്‍ രണ്ടു ടീമുകളായിത്തിരിഞ്ഞാണ് കളിക്കുക. ഒരു ടീമിലെ അംഗങ്ങള്‍ വലിയ വൃത്തത്തില്‍ നില്‍ക്കും. ചെറിയ വൃത്തത്തിനുള്ളില്‍ ആ ടീമിലെത്തന്നെ ഒരു കുട്ടി നില്‍ക്കുന്നു. എതിര്‍ടീമിലെ കുട്ടികള്‍ ചെറിയ വൃത്തത്തിനു പുറമെയും നില്‍ക്കുക. വലിയവൃത്തത്തില്‍ നില്‍ക്കുന്ന കുട്ടികളില്‍ ഒരാള്‍ കവിടി... കവിടി... എന്ന് ശ്വാസം വിടാതെ പറഞ്ഞ് ഓടി ചെറിയ വൃത്തത്തിലെ കുട്ടിയെ ചുറ്റി തിരിച്ചുവരണം. അതിനിടയില്‍ ശ്വാസം വിട്ടാല്‍ കുട്ടി പുറത്തായി. ഓടുന്നതിനിടയില്‍ എതിര്‍ടീമുകാരെ തൊടാന്‍ കുട്ടി ശ്രമിക്കും. തൊടാന്‍ അനുവദിച്ചാല്‍ അവര്‍ തോറ്റതായി കണക്കാക്കും. ഇങ്ങനെ വലിയ വൃത്തത്തിനുള്ളിലുള്ള എല്ലാവര്‍ക്കും കളിക്കാവുന്നതാണ്.
പകിട പകിട...
ഒരു ഗ്രാമീണ വിനോദമാണ് പകിടകളി. പകിട ഉണ്ടാക്കുന്നത് മരക്കഷണംകൊണ്ടോ ഓടുകൊണ്ടോ ആയിരിക്കും. പകിടക്ക് നാലു വശങ്ങളാണ് ഉണ്ടാവുക. ഒരു വശത്ത് അടയാളമില്ല. മറ്റു വശങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ. രണ്ടു പകിടകള്‍ ചേര്‍ത്താണ് ഉരുട്ടേണ്ടത്. ഉരുട്ടുമ്പോള്‍ പകിട വീഴുന്നതിനനുസരിച്ചാവും കളിയുടെ ജയവും തോല്‍വിയും. അടയാളമില്ലാത്ത ഭാഗം മലര്‍ന്നുവീണാല്‍ ‘വാര’യാണ്. ഒരടയാളം മാത്രമുള്ള ഭാഗം വീണാല്‍ ‘ദായം’ എന്നാണ് പറയുക. രണ്ടു പേരാണ് ഈ കളി കളിക്കുക. കളിക്കളം ഈ കളിക്ക് ആവശ്യമാണ്. കളിക്കളത്തിന് 25 കളങ്ങളാണ് ഉണ്ടാവുക. പകിട വീഴുന്നതിനനുസരിച്ച് ചെറിയ കരുക്കള്‍ ഈ കള്ളികളില്‍ കയറ്റിക്കൊണ്ടിരിക്കും. കള്ളിയുടെ നടുക്ക് ആരുടെ കരുവാണോ ആദ്യം എത്തുക അയാള്‍ വിജയിയാവുന്നു.
‘വാര’ വീഴുന്നയാള്‍ എളുപ്പം വിജയിക്കും. വാര വീണാല്‍ പന്ത്രണ്ടെണ്ണമാണ് കണക്കാക്കുന്നത്.
കുടമേന്തി ചുവടുവെച്ച്
കുടം തലയില്‍ വെച്ചുകൊണ്ടുള്ള കളിയാണിത്. സ്ത്രീകളാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടാറുള്ളത്. കുടം തലയില്‍വെച്ച ശേഷം താളത്തില്‍ ചുവടുവെക്കുകയും കുടം മേല്‍പോട്ടെറിയുകയും താഴെ പോകാതെയും ചുവടു തെറ്റാതെയും പിടിക്കുകയും ചെയ്യും.
ഉറുമ്പുറുമ്പേ...
കുട്ടികളുടെ പ്രിയപ്പെട്ട കളികളിലൊന്നാണ് ഉറുമ്പുകളി. കുട്ടികള്‍ വട്ടമിരുന്ന് കമഴ്ത്തിയ കൈപ്പടത്തിനു മേല്‍ക്കുമേല്‍ നുള്ളിപ്പിടിച്ച് ഈ പാട്ടുപാടിക്കൊണ്ട് വട്ടം കറക്കും.
‘ഉറുമ്പോ ഉറുമ്പോ
വെളിച്ചെണ്ണക്കുടത്തിലെ
ഉറുമ്പോ ഉറുമ്പോ
ശര്‍ക്കരക്കുടത്തിലെ
ഉറുമ്പോ ഉറുമ്പോ!’
ഇങ്ങനെ ‘ഇട്ടുംപ്രാച്ചി’ എന്നു പറയുന്നതുവരെ കൈകള്‍ വട്ടംകറക്കും. അതിനുശേഷം കൈകള്‍ വേര്‍പെടുത്തും. ഇങ്ങനെ കളി തുടരാവുന്നതാണ്.
കുട്ടിയും കോലും
ഇരുപതു സെന്‍റിമീറ്ററോളം നീളംവരുന്ന ഒരു മരക്കമ്പാണ് കുട്ടി. നീളത്തിലുള്ള ഒരു കുഴിയുടെ മേലെ കുട്ടി വെക്കുക. അതിനുശേഷം കളിക്കുന്നതില്‍ ഒരാള്‍ കുഴിയുടെ മീതെയുള്ള കുട്ടി തെറിപ്പിക്കുന്നു. അപ്പോള്‍ മറ്റുള്ള കുട്ടികള്‍ ‘കുട്ടി’ പിടിക്കാന്‍ നോക്കും. കുട്ടി പിടിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചെങ്കില്‍ ‘കുട്ടി’ തെറിപ്പിച്ച ആളിന് കളി നഷ്ടപ്പെടും. കുട്ടി പിടിക്കാന്‍ ആര്‍ക്കും സാധിച്ചില്ലെങ്കില്‍ കളിക്കാരന് കളി തുടരാം. കളിക്കാരന്‍ കോല്‍ കുത്തിപ്പിടിക്കും. എതിര്‍പക്ഷക്കാരില്‍ ഒരാള്‍ കുഴിയില്‍ കുത്തിപ്പിടിച്ച കോലിനു നേരെ കുട്ടി എറിയും. ഏറ് വടിയില്‍ കൊണ്ടാല്‍ എറിഞ്ഞയാളിനു കളിക്കാം. ഇല്ലെങ്കില്‍ കളിക്കാരന്‍ കുട്ടിയുടെ ഒരറ്റത്തടിച്ച് കുട്ടി ഉയരുമ്പോള്‍ വടി കൊണ്ടടിച്ച് തെറിപ്പിക്കും. അടി കൊള്ളാതെ കുട്ടി നിലത്തുവീണാല്‍ കളി നഷ്ടപ്പെടും.
അതിനുശേഷം കുട്ടി വീണ സ്ഥലത്തുനിന്ന് കുഴിയിലേക്കുള്ള ദൂരം വടികൊണ്ട് അളക്കും. അളക്കുമ്പോള്‍ അളവായി പറയുന്നത് കെട്ടാ, ഐക്കിട്ട, ശാന്തവര, മായൂറ്റി, അക്ഷിക്കോണ്, ആറേങ്ക്, ശുക്ക്, നല്ലേകോട്ട എന്നിങ്ങനെയാണ്. ഒരു നിശ്ചിത അളവ് ആയാല്‍ അടിക്കുന്നവന്‍ ചോദിക്കണം, ഇട്ടിട്ടോ വെച്ചിട്ടോ എന്ന്. എതിര്‍പക്ഷക്കാരില്‍നിന്ന് മറുപടി കിട്ടിയശേഷം മേലോട്ടു കുട്ടി എറിഞ്ഞ് മൂന്നു തട്ടി ദൂരേക്ക് തെറിപ്പിക്കും.
അതിനുശേഷം എതിര്‍പക്ഷത്തുള്ള ഒരുവന്‍ ശ്വാസംവിടാതെ കുട്ടി എടുത്ത് പച്ചില... പച്ചില എന്നു പറഞ്ഞ് ഓടി കുഴിയില്‍ വന്നു തൊടണം. ശ്വാസം വിട്ടുപോയാല്‍ ഇരട്ടിദൂരം ഓടേണ്ടിവരും.
ചെരക്കാപ്പിഞ്ച്
ചെരക്കാപ്പിഞ്ച് കളി സ്ത്രീകളുടെ കളിയാണ്. ഒരാളൊഴികെ മറ്റെല്ലാവരും കൈകോര്‍ത്ത് നില്‍ക്കും. കൈകോര്‍ത്തുനില്‍ക്കുന്ന സംഘത്തിന്‍െറ മുന്നില്‍ ഒരാള്‍നിന്ന് ‘ചെരയ്ക്കാപ്പിഞ്ച്’ എന്നാവശ്യപ്പെടും. സംഘത്തിലുള്ളവര്‍ അതിനുത്തരം നല്‍കണം. സംഘത്തിലുള്ളവര്‍ പറയുന്ന മറുപടി നട്ടതേയുള്ളൂ, മുളച്ചതേയുള്ളൂ, കായ്ച്ചതേയുള്ളൂ എന്നൊക്കെയാണ്. ചോദ്യവും ഉത്തരവും ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ മൂപ്പെത്തിയോ എന്ന് നോക്കുന്ന ഭാവത്തില്‍ സംഘത്തില്‍പെട്ടവരുടെ തലയില്‍ കൊട്ടിനോക്കും. പിന്നെ ഒരാളെ പിടിച്ച് വലിക്കുകയും ചെയ്യും. ഇതാണ് ചെരക്കാപ്പിഞ്ചു കളി.
ആട്ടക്കളം കുത്തല്‍
ആട്ടക്കളം കുത്തല്‍ പ്രചാരമുള്ളത് മധ്യകേരളത്തിലാണ്. കളിക്കളത്തിനു പറയുന്നതാണ് ആട്ടക്കളം എന്ന്. കളിക്കളം വലിയൊരു വൃത്തമാണ്. കളിക്കുന്ന കുട്ടികള്‍ ആ വൃത്തത്തിനുള്ളില്‍ നില്‍ക്കും. ഒന്നു രണ്ടുപേര്‍ പുറത്തും നില്‍ക്കും. പുറത്തുനില്‍ക്കുന്നവര്‍ വൃത്തത്തിനുള്ളില്‍ നില്‍ക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. ആട്ടക്കളത്തിന്‍െറ വരയില്‍ ചവിട്ടരുത്. ചവിട്ടിയാല്‍ അകത്തുള്ളവര്‍ കുത്തുകയും അടിക്കുകയും ചെയ്യും. കളിക്കാരെല്ലാം പുറത്താകുന്നതുവരെ കളി തുടരാം.
ചൊവടുകളി
ചൊവടുകളി പ്രചാരത്തിലുള്ളത് മലബാറിലാണ്. ഈ കളി വട്ടക്കളി എന്ന പേരിലും അറിയപ്പെടുന്നു. ഈ കളിയുടെ പ്രത്യേകത പാട്ടുകളും അതിനൊപ്പിച്ചുള്ള ചുവടുകളുമാണ്. നന്നായി ഇത് കളിക്കണമെങ്കില്‍ നല്ല മെയ്വഴക്കം ഉണ്ടാവണം. ഇതില്‍ പന്ത്രണ്ടോളം കളികളുണ്ട്. നൂലാം മാല ചുറ്റിക്കെട്ടി, നീങ്ങിച്ചവുട്ട് തുടങ്ങിയവയാണ് ഇതില്‍ ചിലത്.
കാക്ക വരുന്നേ...
അഞ്ചിലധികം പേര്‍ക്ക് പങ്കുചേരാവുന്ന കളിയാണ് കല്ലുസോഡി. നാലു കള്ളികളുള്ള ഒരു കളിക്കളം. ഓരോ കള്ളിയെയും കോട്ട എന്നാണ് പറയുന്നത്. കളിക്കളത്തിന്‍െറ നടുഭാഗത്തായി നാലു കല്ലുകള്‍ വെക്കും. കളത്തിലെ വരകളിലൂടെ കളിക്കാരിലൊരാള്‍ സഞ്ചരിക്കും. സഞ്ചരിക്കുന്നയാള്‍ ‘കാക്ക’ എന്നാണറിയപ്പെടുന്നത്. മറ്റുള്ളവര്‍ കോട്ടകളില്‍ നില്‍ക്കും. കോട്ടകളില്‍ നില്‍ക്കുന്നവര്‍ കളത്തിന്‍െറ നടുഭാഗത്തുള്ള കല്ലുകള്‍ എടുക്കണം. കല്ലെടുക്കുമ്പോള്‍ കാക്ക വന്ന് തൊട്ടാല്‍ സ്പര്‍ശനമേറ്റയാള്‍ കാക്കയാകും. കാക്ക തൊടാതെ കല്ലെടുക്കുന്ന കുട്ടി അത് മറ്റുള്ളവര്‍ക്ക് എറിഞ്ഞുകൊടുക്കും. കാക്ക അപ്പോള്‍ കല്ല് പിടിക്കാന്‍ ശ്രമിക്കും. കാക്കക്ക് കല്ല് കിട്ടിയാല്‍ കല്ലെറിഞ്ഞയാള്‍ ‘കാക്ക’.
കുരുകുരുമെച്ചം...
പെണ്‍കുട്ടികളുടെ ഒരു വിനോദമാണ് കുരുകുരുമെച്ചം കളി. കുട്ടികള്‍ രണ്ടു ടീമായി തിരിയണം. അതിനുശേഷം ‘കുരുകുരു ചെല്ലം പെണ്ണുണ്ടോ’ എന്നാരംഭിക്കുന്ന പാട്ട് ഒരു സംഘം പാടും. എതിര്‍സംഘം അതിനു മറുപടിയായി മറ്റൊരു പാട്ടു പാടും. ഈ പാട്ടില്‍ നിന്നാണ് കളിക്ക് ഈ പേരുവന്നത്.
തുള്ള് തുമ്പീ...
തുമ്പി തുള്ളുന്നത് പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും ആണ്. ഓണക്കളികളില്‍ പ്രധാനമാണ് തുമ്പി തുള്ളല്‍. തുമ്പച്ചെടികളോ ചെറിയ മരച്ചില്ലകളോ കൈയില്‍ പിടിച്ച് ഒരാള്‍ നടുവിലിരിക്കും. മറ്റുള്ളവര്‍ പാട്ടുപാടി മരച്ചില്ലകള്‍കൊണ്ട് നടുവിലിരിക്കുന്നയാളെ അടിക്കും. പാട്ടിന്‍െറ താളം മുറുകുമ്പോള്‍ നടുവിലിരിക്കുന്നയാള്‍ തുമ്പിയിളകിയതുപോലെ തുള്ളുകയും മറ്റുള്ളവരുടെ പിറകെ ഓടുകയും ചെയ്യും. അല്‍പസമയം ഓടിയതിനുശേഷം തുമ്പിയെ ശാന്തമാക്കാന്‍ മറ്റൊരു പാട്ടു പാടും.
ഉറികളി
കളിസ്ഥലത്ത് തൂക്കിയിടുന്ന ചരടുകള്‍ പിടിച്ചുകൊണ്ട് പാട്ടുകള്‍ പാടി വട്ടം ചുറ്റിക്കളിക്കും. പാട്ടുപാടി കഴിയുമ്പോഴേക്കും ചരട് ഒരു ഉറിയുടെ ആകൃതിയായിത്തീരും. അതിനുശേഷം ആടിക്കളിച്ച് ആ ഉറിയുടെ കെട്ട് അഴിക്കുകയും ചെയ്യണം. ചരടുകുത്തി കളി എന്നും ഉറികളി അറിയപ്പെടുന്നു.
കിളി തൊടാതെ
പന്ത്രണ്ടു കള്ളികളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത് വരക്കുക. കളിയില്‍ ഏര്‍പ്പെടുന്നവര്‍ രണ്ട് ടീമുകളായി തിരിയുക. ദീര്‍ഘചതുരത്തില്‍ വിലങ്ങനെയുള്ള ഓരോ വരയും അറിയപ്പെടുന്നത് തട്ട് എന്നാണ്. കളിക്കുന്നതില്‍ ഒരു കുട്ടി ദീര്‍ഘചതുരത്തിന്‍െറ വരയിലൂടെ കിളിയായി ഓടും. എതിര്‍ടീമില്‍പെട്ട നാലോ അഞ്ചോ പേര്‍ തട്ടുകള്‍ കണ്ട് മറുവശത്തെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, എതിര്‍ടീമിലുള്ളവരെ തടയാന്‍ കിളിയുടെ ടീമിലുള്ളവര്‍ ഓരോ തട്ടിലും സ്ഥാനമുറപ്പിച്ചിട്ടുണ്ടാവും. ഇവരെ കബളിപ്പിച്ചുവേണം തട്ട് കടക്കാന്‍. തട്ട് കടക്കുമ്പോള്‍ കിളി തൊടാന്‍ പാടില്ല. കിളി തൊടാതെ മറുവശത്ത് എത്തിയാല്‍ പോയന്‍റ് ലഭിക്കും. കിളിത്തട്ടു കളിയില്‍ പോയന്‍റിന് ഉപ്പ് എന്നാണ് പറയുന്നത്. ഇത് ആണ്‍കുട്ടികളുടെ വിനോദമാണ്.
പുഞ്ചകളി
കളിസ്ഥലത്ത് വലിയൊരു വൃത്തംവരച്ച് അതിന്‍െറ നടുവില്‍ ഒരു കമ്പ് നാട്ടും. കളിക്കാര്‍ രണ്ടു ഭാഗങ്ങളായി തിരിഞ്ഞ് ഒരു വിഭാഗം വൃത്തത്തിനുള്ളിലും മറുവിഭാഗം വൃത്തത്തിനു പുറത്തും നില്‍ക്കണം. ചെറിയ മരച്ചില്ലകള്‍ പിടിച്ചുകൊണ്ടാവും വൃത്തത്തിനുള്ളില്‍ നില്‍ക്കുന്നത്. പുറത്തുനില്‍ക്കുന്നവര്‍ വൃത്തത്തിനുള്ളിലെ കമ്പ് എടുക്കാനായി ശ്രമിക്കും. പെണ്‍കുട്ടികളുടെ ഒരു വിനോദമാണ് ഈ കളി. കൂടുതല്‍ പ്രചാരം ആലപ്പുഴ ജില്ലയിലാണ്.

Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

0 comments: