മഹാബലി നാടുകാണും ഓണം

Share it:
ചിത്രം കടപ്പാട് :- മഹേഷ്‌ നമ്പ്യാർ 

മഹാബലി നാടുകാണും ഓണം
ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ പ്രചുരപ്രചാരം മഹാബലിയും വാമനനുമായി ബന്ധപ്പെട്ടതാണ്. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ കാലത്ത് രാജ്യം സ്വര്‍ഗതുല്യമായിരുന്നെന്നും ഐശ്വര്യദേവതയായ ലക്ഷ്മീദേവിതന്നെ രാജാവിനുമുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നെന്നും പറയപ്പെടുന്നു. ഇതില്‍ അസൂയപൂണ്ട ദേവേന്ദ്രന്‍ തന്‍െറ ‘ദേവലോകം’ കൂടി നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. തുടര്‍ന്ന് വാമനരൂപത്തില്‍ അവതരിച്ച മഹാവിഷ്ണു, മഹാബലി നടത്തിക്കൊണ്ടിരുന്ന ‘വിശ്വജിത്ത്’ യാഗത്തിനിടയില്‍ യാഗശാലയിലെത്തുകയും ദാനമായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും ചെയ്തു. ബ്രാഹ്മണകുമാരന്‍െറ ആവശ്യം അംഗീകരിക്കാന്‍ രാജാവ് തയാറായി.
വാമനന്‍ ഒരു ചുവടുകൊണ്ട് ഭൂമി മുഴുവന്‍ അളന്നു. രണ്ടാമത്തെ ചുവടുകൊണ്ട് സ്വര്‍ഗവും. ‘മൂന്നാമത്തെ ചുവടുവെക്കാന്‍ സ്ഥലമെവിടെ?’ വാമനന്‍ ചോദിച്ചു. മഹാബലി തൊഴുതുകൊണ്ട് വാമനന് തന്‍െറ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വര്‍ഷത്തിലൊരിക്കലെങ്കിലും തന്‍െറ പ്രജകളെ കാണാന്‍ അനുവദിക്കണമെന്ന മഹാബലിയുടെ അഭ്യര്‍ഥന വാമനരൂപിയായ മഹാവിഷ്ണു അംഗീകരിച്ചു. അങ്ങനെ എല്ലാവര്‍ഷവും ശ്രാവണമാസത്തിലെ തിരുവോണനാളില്‍ മഹാബലി പ്രജകളെ കാണാന്‍ എത്തുന്നുവെന്നാണ് കഥ.

ഓണത്തിന്‍െറ ചരിത്രവഴികള്‍
എ.ഡി നാലാം നൂറ്റാണ്ടില്‍ രചിച്ച ‘മധുരൈ കാഞ്ചി’ എന്ന തമിഴ്കൃതിയില്‍ ഓണത്തെക്കുറിച്ച് സൂചനയുണ്ട്. ഓണക്കാലത്തെ കലാപ്രകടനങ്ങളെപ്പറ്റി  എ.ഡി ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘തിരുജ്ഞാനസംബന്ധര്‍’ എന്ന കവി സൂചിപ്പിക്കുന്നു. പെരിയാഴ്വരുടെ (എ.ഡി ഒമ്പതാം നൂറ്റാണ്ട്) ‘പല്ലാണ്ട്’ എന്ന കൃതിയിലുമുണ്ട് ചില ഓണവിവരങ്ങള്‍. ഓണാഘോഷത്തിന് ഭൂമി ദാനം ചെയ്തതിനെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും തിരുവല്ലയിലെ ‘മൂവിടത്തുവേര്‍പേറി’ ഇല്ലത്തുനിന്നും കണ്ടെടുത്ത ‘സ്ഥാണുരവി രാജാവി’ന്‍േറതെന്ന് കരുതുന്ന ‘തിരുവാറ്റാ ശാസന’ത്തില്‍ പരാമര്‍ശമുണ്ട്. ചന്ദ്രോത്സവം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ കൃതികളിലും ഓണത്തെക്കുറിച്ച് പറയുന്നുണ്ട്.
ആരംഭകഥകള്‍ അനവധി
ഓണാഘോഷത്തിന്‍െറ ആരംഭത്തെപ്പറ്റി അനവധി വിശ്വാസമുണ്ട്. അവയില്‍ ചിലത് അറിഞ്ഞോളൂ.
*കേരളത്തെ സൃഷ്ടിച്ച പരശുരാമന്‍െറ സ്മരണക്കായാണ് ഓണം ആഘോഷിക്കുന്നത്.
*ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മക്കയിലേക്ക് പുറപ്പെട്ട ചേരമാന്‍ പെരുമാള്‍ രാജാവിനോടുള്ള ആദരസൂചകമായി ആ ദിവസം പുതുവത്സരപ്പിറവിയായി ആഘോഷിക്കപ്പെടുന്നു. (മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍)
 *ബുദ്ധമതാനുയായി ആയിരുന്ന ഒരു കേരളരാജാവിനെ ബഹിഷ്കരിച്ച് ഇവിടെ ആര്യമതം സ്ഥാപിച്ചതിന്‍െറ ഓര്‍മ, വിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നതാണ് ഓണം.
*ആശ്രിതര്‍, അടിയാന്മാര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ നാടുവാഴികളെയും ജന്മിമാരെയും സന്ദര്‍ശിച്ച് കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ തിരുവോണം, വിഷു എന്നീ രണ്ടു ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ തിരുവോണം കാലക്രമേണ പ്രാധാന്യം നേടി.  
 തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്‍െറ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ (അസുര ചക്രവര്‍ത്തിയായ മഹാബലിയല്ല ഇത്) കല്‍പിച്ചെന്നും അങ്ങനെയാണ് ഓണ മഹോത്സവത്തിന്‍െറ തുടക്കമെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

അങ്ങുദൂരെ... ഓണം പോലെ !
ഓണത്തോട് സാമ്യമുള്ള ഒട്ടേറെ ആഘോഷങ്ങളും ആചാരങ്ങളും മറുനാടുകളില്‍ കാണാം. ബംഗാളിലെ ‘വൈശാഖി’ അത്തരമൊരു ഉത്സവമാണ്. പൂക്കളുടെ ശേഖരണവും പാട്ടുപാടലും പലഹാര നിര്‍മാണവുമായി അവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. തായ്ലന്‍ഡില്‍ പുതുവര്‍ഷത്തിലെ ആദ്യത്തെ അഞ്ചു ദിവസങ്ങളിലെ ആഘോഷം ഓണാഘോഷത്തോട് പലതരത്തിലും സാമ്യം പുലര്‍ത്തുന്നു. ഹവായ് ദ്വീപുകളിലെ ‘കാമേ ഹമോറ’ ഉത്സവത്തിനും കംബോഡിയയിലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കും ഓണച്ചടങ്ങുകളോട് സാദൃശ്യമുണ്ട്. പണ്ട് തമിഴ്നാട്ടിലെ മധുരയില്‍, ചിങ്ങമാസത്തില്‍ ഓണാഘോഷം നടന്നിരുന്നതായി പറയപ്പെടുന്നു. ഏഴുദിവസമായിരുന്നത്രേ ആഘോഷം!

കലാകേരളത്തിന്‍െറ സ്വന്തം ഓണം
കലയുടെ കമലദളങ്ങള്‍ വിരിയുന്ന കാലമാണ് ഓണനാളുകള്‍. അരങ്ങിലും അങ്കണത്തിലും തുടങ്ങി തെരുവോരങ്ങളില്‍ വരെ സംഗീത ധാരയായി... നൃത്ത രൂപങ്ങളായി... പൂക്കളങ്ങളായി കലാകേരളത്തിന്‍െറ ഭാവന ചിറകുവിരിക്കുകയായി...
ഓണത്താറാടുമ്പോള്‍: ഉത്രാടം, തിരുവോണം നാളുകളില്‍ വീടുസന്ദര്‍ശനം നടത്തുന്ന തെയ്യക്കോലമാണ് ഓണത്താര്‍. മറ്റ് തെയ്യക്കോലങ്ങളില്‍നിന്ന് ഇതിന് ചില വ്യത്യാസങ്ങളുണ്ട്. സാധാരണയായി ചെറിയ ആണ്‍കുട്ടിയാണ് ഓണത്താറിന്‍െറ കോലം കെട്ടുക. ചെറിയ താപ്പ്, ഓണവില്ല് എന്നിവ ഓണത്താറിന്‍െറ കൈയിലുണ്ടാകും.
ഓലക്കുടയേന്തി ഓണപ്പൊട്ടന്‍: പാലക്കാട് ജില്ലയിലെ അനുഷ്ഠാന കലാരൂപമാണിത്. ‘ഓണേശ്വരന്‍’ എന്നും പേരുണ്ട്. കുരുത്തോലകള്‍ തൂക്കിയ ഓലക്കുടയും മണിയും ഈ തെയ്യക്കോലത്തിന്‍െറ കൈയിലുണ്ടാകും. ഉത്രാടം, തിരുവോണം നാളുകളിലാണ് വീട് സന്ദര്‍ശനം.
പാവ കൊണ്ടൊരു കളി: ‘ഓണക്കളിപ്പാവക്കൂത്ത്’ എന്ന പാവകളി ഓണക്കാലങ്ങളിലാണ് അവതരിപ്പിച്ചിരുന്നത്. പ്ളാവിന്‍െറ കമ്പുകൊണ്ടാണ് പാവയെ നിര്‍മിക്കുന്നത്. പിന്നണിവാദ്യങ്ങളായി ഉടുക്കും കിണ്ണവും ഉപയോഗിക്കുന്നു.
 പൂക്കളം ഓണത്തിന്‍െറ ജീവനാഡിയാണ്. അത്തം മുതല്‍ പത്തുദിവസം പൂക്കളമൊരുക്കും. ഓരോ ദിവസത്തെയും പൂക്കളങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. ‘ഇന്ന ദിവസം ഇന്ന പൂവ്’ എന്ന് കണക്കുണ്ട്. ചാണകം മെഴുകിയ നിലത്ത് ഒന്നാം ദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചാണ് കളം ഒരുക്കുക. രണ്ടാം ദിവസം രണ്ടിനം പൂക്കള്‍....അങ്ങനെ പത്താംനാള്‍ പത്തുനിറം പൂക്കള്‍. ചുവന്ന മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പൂക്കളത്തിന് നടുവില്‍ പ്രതിഷ്ഠിക്കും. ഉത്രാടത്തിനാണ് വലിയ പൂക്കളമൊരുക്കുക
കടപ്പാട് :- അഭിലാഷ് 
പൂക്കളമൊരുക്കാം:
എന്തേ തുമ്പീ തുള്ളാത്തു: കുളികഴിഞ്ഞ് പുതുവസ്ത്രം ധരിച്ച് വീട്ടുമുറ്റത്തോ തുറസ്സായ മറ്റ് സ്ഥലങ്ങളിലോ വട്ടമിരുന്നാണ് ‘തുമ്പിതുള്ളല്‍’. നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കൈയില്‍ പൂക്കുല ഉണ്ടായിരിക്കും. പാട്ടോടെ തുമ്പിതുള്ളല്‍ ആരംഭിക്കും. പാട്ടും കുരവയും താളവും ഉച്ചസ്ഥായിയിലാകുമ്പോള്‍ തുമ്പിപ്പെണ്ണ് മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുന്നു.

കളികളുടെ ഓണക്കാലം
ഓണനാളുകള്‍ മലയാളിയുടെ ‘കളിക്കാല’മാണ്. പ്രാദേശികമായ വൈവിധ്യങ്ങള്‍ക്കിടയിലും സ്വരൂപത്തില്‍ കേരളീയത്തനിമ നിലനിര്‍ത്തുന്ന അത്തരം ചില കളികളിതാ....
വള്ളംകളി: ഓണക്കാലത്തെ ഏറ്റവും പ്രസിദ്ധമായ കളി വള്ളംകളിയാണ്. ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് ഓണ ജലോത്സവം തുടങ്ങുക. ഉത്രട്ടാതി നാളില്‍ ആറന്മുളയില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ഓണാഘോഷം സമാപിക്കുന്നത്.
ആട്ടക്കളം കുത്തല്‍: ഈ ഓണക്കളി ആണ്‍കുട്ടികള്‍ക്കുള്ളതാണ്. ഒരു വലിയ വട്ടത്തിനകത്ത് ഏതാനുംപേര്‍ നില്‍ക്കുന്നു. പുറത്ത് ഒരാള്‍ നില്‍ക്കും. പുറത്തുനില്‍ക്കുന്ന കുട്ടി അകത്തുള്ളവരെ വലിച്ച് പുറത്തിറക്കണം. ഇതാണ് കളി.
ഓണത്തല്ല്: പണ്ടത്തെ ഓണക്കളികളില്‍ പ്രധാന ഇനമായിരുന്നു ഓണത്തല്ല്. നാടുവാഴികളാണ് ഓണത്തല്ല് സംഘടിപ്പിച്ചിരുന്നത്. രണ്ടു ചേരികളിലായി തല്ലുകാര്‍ അണിനിരക്കും. നാടുവാഴിയുടെ നിര്‍ദേശം കിട്ടുന്നതോടെ പൊരിഞ്ഞ തല്ല് ആരംഭിക്കുകയായി. ‘കൈയാങ്കളി’ എന്നും ഇതിന് പേരുണ്ട്.
ശരപ്രയോഗം: കോഴിക്കോട്ടും പരിസരത്തുമുള്ള ഓണവിനോദമാണിത്. പച്ചമുള കൊണ്ടുള്ള വില്ലും തെങ്ങോല കൊണ്ടുണ്ടാക്കിയ അമ്പുമാണ് ഇതിനുപയോഗിക്കുന്നത്. എയ്ത്തുകളത്തില്‍ ഇരു ചേരികളായി തിരിഞ്ഞാണ് മത്സരം. എയ്ത അമ്പിന്‍െറ എണ്ണമല്ല, തൂക്കമാണ് വിജയിച്ച ടീമിനെ കണ്ടെത്താനുള്ള മാനദണ്ഡം.
പുലിക്കളി: ഓണത്തിന് വിരുന്നെത്തുന്ന അത്യാകര്‍ഷകമായ കളിയാണിത്. ‘കടുവകളി’ എന്നും പേരുണ്ട്. ചെണ്ടയുടെയും മറ്റും അകമ്പടിയോടെയാണ് കളി. പുലിവേഷവും വേട്ടക്കാരനുമുണ്ടാകും. തൃശൂര്‍ നഗരത്തിലെ പുലിക്കളി പ്രസിദ്ധമാണ്.
 കുമ്മാട്ടിക്കളി: ശരീരം നിറയെ കുമ്മാട്ടിപ്പുല്ല് (പര്‍പ്പടകപ്പുല്ല്) പൊതിഞ്ഞാണ് പല മുഖങ്ങളുമായി കുമ്മാട്ടിയെത്തുക. കൃഷ്ണന്‍, ഹനുമാന്‍, തള്ള, പന്നി....എന്നിങ്ങനെ പല വേഷങ്ങളുമുണ്ട്. തൃശൂര്‍ ജില്ലയിലാണ് കുമ്മാട്ടിക്കളി കൂടുതല്‍.
ഓണത്തുള്ളല്‍: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ച അനുഷ്ഠാന കേളിയാണിത്. ചില പ്രത്യേക സമുദായക്കാരാണ് ഇത് നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഈ സംഘത്തിലുണ്ടാകും.
പന്തുകളി: ഓണക്കാലത്ത് യുവാക്കളുടെയും കുട്ടികളുടെയും വിനോദമാണിത്. പന്ത് തുകല്‍ കൊണ്ടുണ്ടാക്കിയതോ റബര്‍ പാല്‍ കൊണ്ട് ഉണ്ടാക്കിയതോ ആവാം. ‘ഒറ്റ’ ‘പെട്ട’ ‘ഇണ്ടന്‍’ തുടങ്ങിയവയാണ് സ്കോറുകള്‍.
മൂക്കേവിദ്യ: ‘നോക്കുവിദ്യ’ എന്നും ഈ കളി അറിയപ്പെടുന്നു. മരപ്പക്ഷിയുടെ രൂപം ഘടിപ്പിച്ച ഒരു വടി മൂക്കിന്മേല്‍ ബാലന്‍സ് ചെയ്തു നിര്‍ത്തുന്നതാണ് കളി. താഴെ വീണാല്‍ കളി തോല്‍ക്കും.

Subscribe to കിളിചെപ്പ് by Email
Share it:

Onam

Post A Comment:

3 comments:

  1. അതെന്തിനാണ് മാവേലിയെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാക്കിയിരിയ്ക്കുന്നത്?

    ReplyDelete
    Replies
    1. കുട്ടികൾക്ക് ഇഷ്ടമാവും എന്ന് കരുതിയാണ് ആ ചിത്രം നല്കിയത്.

      Delete