ടെണ്ടുല്‍കര്‍

Share it:

ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല; സചിനെയും. ക്രിക്കറ്റ് എന്നു കേള്‍ക്കുമ്പോഴേക്കും സചിന്‍ എന്ന് നാവിന്‍തുമ്പിലത്തെുവോളം അത്രക്ക് ഇഴയടുപ്പമുണ്ട് ആ കളിയും ജീവിതവും തമ്മില്‍.
പ്രസിദ്ധ മറാത്തി നോവലിസ്റ്റായ രമേശ് ടെണ്ടുല്‍കറിന്‍െറയും ഇന്‍ഷുറന്‍സ് ജീവനക്കാരിയായിരുന്ന രജനിയുടെയും മകനായി 1973 ഏപ്രില്‍ 24ന് മുംബൈയിലാണ് സചിന്‍െറ ജനനം. പ്രശസ്ത സംഗീത സംവിധായകനായ സചിന്‍ദേവ് ബര്‍മനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് രമേശ് ടെണ്ടുല്‍കര്‍ തന്‍െറ മകന് സചിന്‍ എന്ന പേര് നല്‍കിയത്. അച്ഛന്‍െറ പേരുകൂടി ചേര്‍ത്തപ്പോള്‍ ‘സചിന്‍ രമേശ് ടെണ്ടുല്‍കര്‍’ എന്നായി പേര്!
കുസൃതിതന്നെയായിരുന്നു സചിനും ചെറുപ്പത്തില്‍. വീട്ടിനടുത്ത കുളത്തില്‍ചെന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കും. സ്കൂളില്‍ ഓരോരുത്തരുമായി വഴക്കുണ്ടാക്കും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബാറ്റും ബാളുമൊക്കെ കെട്ടിപ്പിടിച്ച് കിടക്കും. ഒരു വേനലവധിക്കാലത്ത് ടി.വി പരിപാടി കാണാന്‍ വേണ്ടി മരത്തില്‍ വലിഞ്ഞുകയറിയ കുഞ്ഞു സചിന്‍ താഴെ വീണു. വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ ജ്യേഷ്ഠന്‍ അജിത് ക്രിക്കറ്റ് പരിശീലനത്തിന് പറഞ്ഞയച്ചു. എന്നാലെങ്കിലും വികൃതി ഒന്നടങ്ങട്ടെ എന്നു കരുതി.
പക്ഷേ, സചിന്‍െറ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. മികച്ച കോച്ചായിരുന്ന രമാകാന്ത് അച്രേക്കറുടെ അടുത്തേക്കായിരുന്നു ചെന്നത്. ആദ്യമൊന്നും സചിന്‍ നന്നായി കളിച്ചില്ല. ഇതുകണ്ട അജിത് കോച്ചിനോട് അപേക്ഷിച്ചു: ‘അവന്‍ നന്നായി കളിക്കും. പക്ഷേ, നിങ്ങള്‍ അവന്‍െറ കളി വീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നതിനാലാണ് അവന് കളിക്കാന്‍ പറ്റാത്തത്. ദയവുചെയ്ത് ഒരവസരം കൂടി നല്‍കണം. അവന്‍ കാണാതെ മരത്തിനു പിന്നില്‍നിന്ന് അവന്‍െറ കളി കണ്ടുനോക്കൂ...’
അങ്ങനെ കോച്ച് ഒളിഞ്ഞിരുന്ന് അവന്‍െറ കളി കണ്ടു. സചിന്‍ തന്‍െറ ശൈലിയില്‍ അടിച്ചു തകര്‍ത്തു. കോച്ചിന് അവന്‍െറ കളി ഇഷ്ടമായി. പഠിച്ചിരുന്ന സ്കൂളില്‍നിന്ന് ടി.സി വാങ്ങി ശാരദാശ്രമം ഹൈസ്കൂളില്‍ ചേരാന്‍ സചിനോട് അദ്ദേഹം നിര്‍ദേശിച്ചു. പ്രശസ്തരായ ഒട്ടേറെ ക്രിക്കറ്റര്‍മാരെ വാര്‍ത്തെടുത്ത സ്കൂളായിരുന്നു അത്. രാവിലെയും വൈകീട്ടും കോച്ച് അച്രേക്കറിനു കീഴില്‍ പരിശീലനം. നെറ്റ്സിലെ പരിശീലനത്തില്‍ സചിനെ ഒൗട്ടാക്കുക എന്നത് ഏറെ പ്രയാസമായിരുന്നു. സചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ കോച്ച് സ്റ്റമ്പിനുമുകളില്‍ ഒരു നാണയം വെക്കും. സചിന്‍െറ കുറ്റി തെറിപ്പിക്കുന്നയാള്‍ക്ക് ആ നാണയമെടുക്കാം. പക്ഷേ, ബൗളര്‍മാര്‍ വിയര്‍ത്തെറിഞ്ഞിട്ടും വിക്കറ്റ് തെറിച്ചില്ല. ഒൗട്ടാവാതിരുന്ന സചിന്‍ ഇങ്ങനെ 13 നാണയം നേടി.
ഈസമയം സചിന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയിരുന്നു. സ്കൂള്‍ ടീമിനു പുറമെ ക്ളബിനു വേണ്ടിയും കളിച്ചുതുടങ്ങി. പേസ് ബൗളറാവാന്‍ കൊതിച്ച് നിരാശനായി മടങ്ങേണ്ടിവന്ന അനുഭവവും സചിനുണ്ട്. 1987ലായിരുന്നു അത്. 14ാമത്തെ വയസ്സില്‍. ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരെ വാര്‍ത്തെടുത്ത സ്ഥാപനമാണ് ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 355 വിക്കറ്റെടുത്ത് ലോക റെക്കോഡ് സൃഷ്ടിച്ച ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ ഡെന്നിസ് ലില്ലിയാണ് ഇതിന്‍െറ അമരക്കാരന്‍. ഫാസ്റ്റ് ബൗളറാവണമെന്ന മോഹവുമായി സചിനും പോയി ചെന്നൈയിലേക്ക്. എന്നാല്‍, പ്രകടനത്തില്‍ തൃപ്തനാവാതിരുന്നു ഡെന്നിസ് ലില്ലി, സചിനോട് ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു.
സചിന്‍ കളിച്ചു തെളിഞ്ഞുവരുന്ന കാലം. മുംബൈയിലെ പ്രദര്‍ശനമത്സരങ്ങളിലും ക്ളബ് മത്സരങ്ങളിലുമെല്ലാം സചിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. 14ാം വയസ്സില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സചിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍െറ ‘ബെസ്റ്റ് ജൂനിയര്‍ ക്രിക്കറ്റ് അവാര്‍ഡ്’ ലഭിച്ചില്ല. സചിന്‍െറ പ്രതിഭ കണ്ടറിഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ തന്‍െറ പാഡുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് ആശ്വസിപ്പിച്ചു.
20 വര്‍ഷങ്ങള്‍ക്ക് ശേഷം, ഗവാസ്കറുടെ പേരിലുണ്ടായിരുന്ന 34 ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന ലോകറെക്കോഡ് സചിന്‍ തകര്‍ത്തപ്പോള്‍ ഈ സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. ‘എന്നെ ഏറെ പ്രചോദിപ്പിച്ച ഒന്നായിരുന്നു അത്’ -സചിന്‍ നന്ദിയോടെ സ്മരിച്ചു.
1987ല്‍ ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യയും ഇംഗ്ളണ്ടും തമ്മില്‍ നടന്ന സെമിഫൈനലില്‍ ബൗണ്ടറി ലൈനിനരികെ ബാള്‍ പെറുക്കി നല്‍കുന്ന ‘ബാള്‍ ബോയ്’ ആയിരുന്നു സചിന്‍. 1988 സചിന്‍െറ കളി ജീവിതത്തെ മാറ്റിമറിച്ച വര്‍ഷമായിരുന്നു. ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്‍റര്‍ സ്കൂള്‍ ഗെയിംസില്‍, സെന്‍റ് സേവിയേഴ്സ് ഹൈസ്കൂളിനെതിരെ ശാരദാശ്രമം സ്കൂളിനുവേണ്ടി സചിന്‍ ക്രീസിലിറങ്ങി. കൂടെ കളിക്കൂട്ടുകാരനായ വിനോദ് കാംബ്ളിയും. തകര്‍ത്തു കളിച്ച ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് അഭേദ്യമായ 664 റണ്‍സ്! ആ കളിയില്‍ 326 റണ്‍സായിരുന്നു സചിന്‍െറ സംഭാവന. ഇതേ താരജോടി പിന്നീട് ഇന്ത്യക്കുവേണ്ടിയും ഒന്നിച്ചു കളിച്ചു എന്നത് കൗതുകകരമായി തോന്നിയേക്കാം.
1987ല്‍ മുംബൈ രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാനായില്ല. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ഗുജറാത്തിനെതിരെ രഞ്ജിയില്‍ സെഞ്ച്വറിയോടെ തകര്‍പ്പന്‍ അരങ്ങേറ്റമായിരുന്നു. രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി സചിന്‍. പിന്നെ, സചിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രഞ്ജി, ഇറാനി, ദുലീപ് ട്രോഫികളിലായി ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍ റണ്‍സിന്‍െറ പെരുമഴയായിരുന്നു.
1989ല്‍ തന്‍െറ 16ാമത്തെ വയസ്സില്‍ സചിന്‍ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞു. പാകിസ്താനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിലായിരുന്നു ആ കൊച്ചുപയ്യന്‍െറ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ 15 റണ്‍സെടുത്ത സചിന് വഖാര്‍ യൂനുസിന്‍െറ പന്തില്‍ കുറ്റിതെറിച്ച് മടങ്ങാനായിരുന്നു വിധി. സിയാല്‍കോട്ടില്‍ നടന്ന നാലാമത്തെ ടെസ്റ്റിലാകട്ടെ വഖാര്‍ യൂനുസിന്‍െറ പന്ത് തട്ടി പരിക്കേല്‍ക്കുകയും ചെയ്തു. ചോരയൊലിക്കുന്ന മൂക്കുമായി ആ കൗമാരക്കാരന്‍ പിന്നെയും ക്രീസില്‍ തുടര്‍ന്നു.
പാകിസ്താനെതിരത്തെന്നെ ഏകദിനത്തിലും അരങ്ങേറിയെങ്കിലും പൂജ്യനായി മടങ്ങി. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സചിന്‍.
പിന്നീടങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിനെയും ലോകക്രിക്കറ്റിനെയും അടക്കിവാഴുകയായിരുന്നു സചിന്‍. റെക്കോഡുകളോരോന്നായി സചിന്‍ കീഴടക്കി. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ സെഞ്ച്വറികള്‍, റണ്‍സ്, ഏകദിനത്തിലെ ആദ്യ ഡബ്ള്‍ സെഞ്ച്വറി... അങ്ങനെ പോകുന്നു ഒറ്റയടിക്ക് എണ്ണിത്തീര്‍ക്കാനാവാത്ത റെക്കോഡുകള്‍. ക്യാപ്റ്റനായും കളിക്കാരനായും കാല്‍ നൂറ്റാണ്ടോളമാണ് സചിന്‍ കളത്തില്‍ വാണത്.
വ്യോമസേനയുടെ ഗ്രൂപ് ക്യാപ്റ്റന്‍
ക്രിക്കറ്റില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ സചിന്‍ ടെണ്ടുല്‍കറിന് ആദരസൂചകമായി വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റന്‍ പദവിയും നല്‍കിയിട്ടുണ്ട്. ഈ പദവി നേടുന്ന ആദ്യ കായികതാരമാണ് സചിന്‍. 1983ല്‍ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കപില്‍ ദേവിന് 2008ല്‍ അതിര്‍ത്തി സേനയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കിയിരുന്നു.
വ്യോമസേന ഇതുവരെ 21 പ്രമുഖര്‍ക്ക് മാത്രമേ ആദരസൂചകമായി സ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ളൂ. 1944ല്‍ ഫൈ്ളറ്റ് ലഫ്റ്റനന്‍റ് പദവി ലഭിച്ച ജൗഹര്‍ രാജ യശ്വന്ത് റാവു ആയിരുന്നു ആദ്യ വ്യക്തി. 1990ല്‍ വിജയ്പത് സിംഘാനിയക്ക് എയര്‍ കമഡോര്‍ സ്ഥാനം നല്‍കിയതാണ് സചിന് മുമ്പ് നല്‍കിയ അവസാനത്തെ ആദരബഹുമതി.
സചിനും ടെന്നിസും
ക്രിക്കറ്റാണ് വഴിയെങ്കിലും ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കായികയിനം കൂടിയുണ്ടായിരുന്നു സചിന് -ടെന്നിസ്. ഒഴിവുവേളകളില്‍ പലപ്പോഴും അദ്ദേഹം ടെന്നിസ് റാക്കറ്റേന്തിയിരുന്നു. വിഖ്യാത ടെന്നിസ് താരങ്ങളായ ജോണ്‍മക്കന്‍റോ, പീറ്റ് സാംപ്രാസ്, ബോറിസ് ബെക്കര്‍ എന്നിവരെ സചിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, സചിനോടും ആരാധനയുണ്ടായിരുന്നു ഒരു താരത്തിന്. ജോണ്‍ മക്കന്‍റോ തന്‍െറ മുടിയില്‍ സചിന്‍െറ പേര് കൊത്തിവെച്ചിരുന്നു. അര്‍ജന്‍റീനയുടെ ഫുട്ബാള്‍ താരം ഡീഗോ മറഡോണയും സചിന്‍െറ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു.

ഭാരത് രത്ന

ജാതിയോ സാമൂഹിക പദവിയോ തൊഴിലോ മാനിക്കാതെ മാനുഷിക നന്മക്ക് നല്‍കുന്ന മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരത്രത്ന. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിലെ ഉന്നതമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് 2011 വരെ ഭാരത്രത്ന നല്‍കിപ്പോന്നിരുന്നത്. 2011ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഈ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് കായിക മേഖലക്കുള്ള സംഭാവനകളെകൂടി ഉള്‍പ്പെടുത്തി. അതോടുകൂടി മാനുഷിക നന്മക്കുള്ള നിസ്തുല സേവനം നല്‍കുന്നവര്‍ക്കെല്ലാം രാജ്യം ഭാരത്രത്ന നല്‍കി ആദരിക്കുന്നു. 1954 ലാണ് ഭാരത്രത്ന പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭാരത്രത്ന നല്‍കുന്നത്. അവാര്‍ഡ് പ്രഖ്യാപിക്കുന്ന വര്‍ഷം പരമാവധി മൂന്നുപേര്‍ക്കുവരെ ഭാരത്രത്ന നല്‍കാന്‍ നിയമാവലി അനുവദിക്കുന്നു. 1954 വരെ ഭാരത്രത്ന നിയമാവലി പ്രകാരം ജീവിച്ചിരിന്നവര്‍ക്കു മാത്രമേ  നല്‍കൂ. എന്നാല്‍, 1966 ലെ ഭേദഗതിയില്‍ മരണാനന്തരം ഭാരത്രത്ന നല്‍കാമെന്ന് കൂട്ടിച്ചേര്‍ത്തു. അതിനുശേഷം സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള 12 പേര്‍ക്ക് മരണാനന്തരം ഭാരത്രത്ന അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 1992ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് നല്‍കിയ ഭാരത്രത്ന നിയമപരമായ സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കപ്പെട്ടു.
1977 ജൂലൈ 13 മുതല്‍ 1980 ജനുവരി 16 വരെ ഭാരത്രത്ന അവാര്‍ഡ് നിര്‍ത്തിവെക്കപ്പെട്ടിരുന്നു. ഇതുവരെ 43 പേര്‍ക്കാണ് ഭാരത്രത്ന നല്‍കിയത്. ഇന്ത്യക്കാര്‍ക്കുമാത്രമേ ഭാരത്രത്ന നല്‍കാവൂ എന്ന നിഷ്കര്‍ഷ ഇല്ലാത്തതിനാല്‍ മനുഷ്യനന്മക്കായി അവസാനശ്വാസം വരെ നിലകൊണ്ട വിദേശപൗരത്വമുള്ള നേതാക്കളെയും ഭാരതത്തിന്‍െറ പരമോന്നതമായ സിവിലിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. വിദേശപൗരനായ ഖാന്‍ അബ്ദുല്‍ ഗഫാര്‍ഖാന് 1987ലും വര്‍ണവിവേചനത്തിനെതിരെ നിലകൊണ്ട് ലോകജനതക്ക് ആവേശവും കരുത്തും നല്‍കിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റുകൂടിയായി മാറിയ നെല്‍സണ്‍ മണ്ടേലക്ക് 1990ലും ഭാരത്രത്ന നല്‍കി ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സചിന്‍ ടെണ്ടുല്‍കറിനും (2014), പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍. റാവുവിനും (2014) ഭാരത്രത്ന അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും സചിന് അവാര്‍ഡ് നല്‍കിയതിനെതിരെ കോടതിയില്‍ പരാതി നല്‍യിരിക്കുകയാണ്. ജീവിച്ചിരിക്കെ ഏറ്റവും പ്രായം കുറഞ്ഞ ഭാരത്രത്ന അവാര്‍ഡ് ജേതാവാണ് സചിന്‍ ടെണ്ടുല്‍കര്‍. ജീവിച്ചിരിക്കെ ഏറ്റവും പ്രായം കൂടിയ അവാര്‍ഡ് ജേതാവ് ദൊണ്ടോ കേശവ് കര്‍വേ (നൂറാം വയസ്സില്‍) ആണ്. ആദ്യത്തെ ഭാരത്രത്ന പുരസ്കാര  ജേതാക്കളാണ്  സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സി.വി. രാമന്‍, സി. രാജഗോപാലാചാരി എന്നിവര്‍. 1954ലാണ് ഇവര്‍ക്ക് ഭാരത്രത്ന ലഭിച്ചത്.

Subscribe to കിളിചെപ്പ് by Email
Share it:

ടെണ്ടുല്‍കര്‍

വ്യക്തികള്‍

Post A Comment:

0 comments: