പ്രാവും ഉറുമ്പും

Share it:
ഒരിടത്തൊരിടത്തൊരിടത്ത്, കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു.പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു.  ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി.

ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
         
ഗുണപാഠം  - ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.
Share it:

Post A Comment:

0 comments: