റേഡിയോ

Share it:

മാര്‍ക്കോണിയും ടെസ്ളയും
ലോകത്താദ്യമായി റേഡിയോക്കുള്ള പേറ്റന്‍റ് സ്വന്തമാക്കിയത് മാര്‍ക്കോണിയാണ്. 1896ലായിരുന്നു ഇത്. റേഡിയോ കണ്ടുപിടിച്ചത് ഗുഗ്ളിയെല്‍മോ മാര്‍ക്കോണിയാണെന്നാണ് നാം ചെറുപ്പം മുതലേ കേട്ടുവരുന്നത്. എന്നാല്‍, മാര്‍ക്കോണിയുടെ ഈ നേട്ടത്തിനുശേഷം ഏറെ വിവാദങ്ങളും ഇതുസംബന്ധിച്ചുണ്ടായി. നിക്കോള ടെസ്ള ഈ രംഗത്ത് 1893ല്‍തന്നെ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ‘കമ്പിയില്ലാ കമ്പി’ വഴി സന്ദേശം അയക്കാനുള്ള അദ്ദേഹത്തിന്‍െറ വിദ്യ ട്രാന്‍സിസ്റ്ററുകളുടെ മുന്‍ഗാമിയായാണ് വിലയിരുത്തപ്പെട്ടത്. മാര്‍ക്കോണിക്ക് പ്രചോദനമായതും ഈ നേട്ടമത്രെ. ടെസ്ളയുടെ കണ്ടുപിടിത്തത്തിന് അമേരിക്കയില്‍ പേറ്റന്‍റ് ലഭിച്ചിരുന്നു. എന്നാല്‍, അത് വ്യാപകമായ രീതിയില്‍ വ്യവസായികമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതിനാല്‍ പേറ്റന്‍റ് പിന്‍വലിച്ച് മാര്‍ക്കോണിക്ക് നല്‍കുകയായിരുന്നു. 1941ല്‍ അമേരിക്കയിലെ കോടതി ടെസ്ളക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍, റേഡിയോയുടെ പിതൃത്വം ഇന്നും മാര്‍ക്കോണിയുടെ പേരില്‍തന്നെ.

തരംഗങ്ങള്‍
‘റേഡിയോ’ എന്ന പദത്തിനര്‍ഥം ശബ്ദം സ്വീകരിക്കുന്നതെന്നാണ്. അതായത്, ശബ്ദം പിടിച്ചെടുക്കുന്ന സ്വീകരണി അഥവാ യന്ത്രമാണ് റേഡിയോ. നാം ഈ പദം ഉപയോഗിക്കുന്നത് സാധാരണയായി റേഡിയോ സെറ്റുകളെ സൂചിപ്പിക്കാനാണ്. റേഡിയോ തരംഗമെന്നത് പ്രകാശം, ഇന്‍ഫ്രാറെഡ് റേ, അള്‍ട്രാവയലറ്റ് റേ, എക്സ്റേ എന്നിവയെപ്പോലെ മറ്റൊന്നാണ്. റേഡിയോ വികിരണമെന്നത് നിശ്ചിത ആവൃത്തിയോടുകൂടിയ വൈദ്യുത കാന്തിക തരംഗമാണ്. കണികകള്‍ക്ക് ഒരു സെക്കന്‍ഡില്‍ സംഭവിക്കുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി തീരുമാനിക്കുന്നത്. ആവൃത്തി അനുസരിച്ച് റേഡിയോ തരംഗങ്ങളെ ദീര്‍ഘതരംഗങ്ങള്‍, ഹ്രസ്വതരംഗങ്ങള്‍, അള്‍ട്രാ ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍, റഡാര്‍ തരംഗങ്ങള്‍, മൈക്രോ തരംഗങ്ങള്‍ (വേവ്സ്) എന്നിങ്ങനെ തിരിക്കാം.
പ്രക്ഷേപണത്തിന് റേഡിയോ തരംഗങ്ങള്‍
റേഡിയോ തരംഗങ്ങള്‍ ആവൃത്തി കുറഞ്ഞവയാണ്. അതിനാല്‍ ഇവക്ക് തരംഗദൈര്‍ഘ്യം കൂടുതലായിരിക്കും. ഈ തരംഗങ്ങള്‍ക്ക് വിദൂരതയിലേക്ക് എളുപ്പം സഞ്ചരിക്കാനാവും. അയണീകരണം സംഭവിക്കാത്തതിനാല്‍ റേഡിയോ സന്ദേശങ്ങള്‍ എത്രദൂരം പിന്നിട്ടാലും അവക്ക് ഒരു കോട്ടവും സംഭവിക്കില്ല. അന്യഗ്രഹജീവികളെ തേടാനായി നമ്മുടെ ശാസ്ത്രജ്ഞര്‍ റേഡിയോ സിഗ്നലുകളെ ആശ്രയിക്കുന്നതും ഇതുകൊണ്ടാണ്.
എ.ബി.സിയും മറ്റ് നെറ്റ്വര്‍ക്കുകളും
അനേകം റേഡിയോ നെറ്റ്വര്‍ക്കുകള്‍ ലോകത്തുണ്ടായിരുന്നു. ചിലതെല്ലാം ഇന്നും നിലനില്‍ക്കുന്നു. പലതിനും പുതിയ പേരുകള്‍ വന്നു. നാഷനല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (NBC) 1926ല്‍ രൂപം കൊണ്ടതാണ്. 1919ല്‍ തുടങ്ങിയ ‘റേഡിയോ കോര്‍പറേഷന്‍ ഓഫ് അമേരിക്ക’ പില്‍ക്കാലത്ത് കൂടുതല്‍ നിലയങ്ങളെ കൂട്ടത്തില്‍ ചേര്‍ത്തതോടെ പേരുമാറ്റി ‘നാഷനല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി’യാവുകയായിരുന്നു. വ്യവസായിയായിരുന്ന വില്യം പെലെ യുനൈറ്റഡ് ഇന്‍ഡിപ്പെന്‍ഡന്‍റ് ബ്രോഡ്കാസ്റ്റേഴ്സ് എന്ന റേഡിയോ നെറ്റ്വര്‍ക്കില്‍ തന്‍െറ കമ്പനിയുടെ പരസ്യം നല്‍കിവന്നിരുന്നു. അതോടെ ഉല്‍പന്നത്തിന്‍െറ വില്‍പന കുതിച്ചുയര്‍ന്നു. അദ്ദേഹം ആ റേഡിയോ നെറ്റ്വര്‍ക് തന്നെ വിലക്കുവാങ്ങി കൊളംബിയ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം (CBS) എന്ന് പേരിട്ടു. ലോകത്തെ ആദ്യ വാണിജ്യനിലയമായ 8 എം.കെ, ഷികാഗോയിലെ മ്യൂച്ചല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം, അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ABC), ബി.ബി.സി 1, 2, 3, 4, റേഡിയോ മോസ്കോ, ബി.ബി.സി ലണ്ടന്‍ തുടങ്ങിയവും വിഖ്യാത റേഡിയോ നെറ്റ്വര്‍ക്കുകള്‍ തന്നെ.
ഇന്ത്യന്‍ റേഡിയോ
1920 ആഗസ്റ്റ് 20നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത്. ബോംബെയില്‍ (മുംബൈ) ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകള്‍നിലയില്‍നിന്നായിരുന്നു ഇന്ത്യയിലെ ആദ്യ പ്രക്ഷേപണം. അമച്വര്‍ റേഡിയോ ക്ളബുകള്‍ വഴിയായിരുന്നു ആദ്യകാല പ്രക്ഷേപണം. 1923ല്‍ കൊല്‍ക്കത്തയിലാണ് ആദ്യത്തെ റേഡിയോ ക്ളബ് പിറന്നത്.
വ്യവസായികള്‍ റേഡിയോ ക്ളബുകളെ ഏറ്റെടുത്ത് ക്രോഡീകരിച്ച് ‘ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി’ തുടങ്ങി.1931നുശേഷം കമ്പനി സര്‍ക്കാര്‍ മേല്‍നോട്ടത്തിലായി. ‘ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ്’ എന്ന പേരും സ്വീകരിച്ചു.
ഒന്നാമന്‍
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചശേഷം ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡേവിഡ് ഇ. ഹ്യൂഗ്സ്. റേഡിയോ സന്ദേശങ്ങളെ അയക്കാനും സന്ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സാങ്കേതികവിദ്യ അദ്ദേഹം ആവിഷ്കരിച്ചു. 1878ലായിരുന്നു ഈ കണ്ടുപിടിത്തം. അതായത്, മാര്‍ക്കോണിക്കുംമുമ്പ്. റോയല്‍ സൊസൈറ്റിയില്‍ ഡേവിഡ് ഇ. ഹ്യൂഗ്സ് ഇത് പ്രദര്‍ശിപ്പിച്ചെങ്കിലും ശാസ്ത്രീയമായി ഇതിന്‍െറ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹ്യൂഗ്സിനായില്ല.
ക്രിസ്റ്റല്‍ മുതല്‍ വെബ് വരെ
റേഡിയോകള്‍ പലതരമുണ്ട്. ക്രിസ്റ്റല്‍ റേഡിയോ ആദ്യകാല റേഡിയോയാണ്. ഇവക്ക് വൈദ്യുതിയും ബാറ്ററിയും വേണ്ട. വാക്വംട്യൂബുകളാണ് ആവശ്യം. മൊബൈല്‍ ഫോണുകളില്‍ പൊതുവെ കാണപ്പെടുന്നത് ട്രാന്‍സിസ്റ്റര്‍ റേഡിയോയാണ്. ട്രാന്‍സിസ്റ്റര്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക.
വെബ് റേഡിയോ, ഓണ്‍ലൈന്‍ റേഡിയോ എന്നെല്ലാം ഇന്‍റര്‍നെറ്റ് റേഡിയോക്ക് പേരുണ്ട്. ഇന്‍റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് റേഡിയോ കേള്‍ക്കാനുള്ള സൗകര്യമാണിത്. മിക്ക റേഡിയോ നിലയങ്ങളും ഇന്ന് ഇന്‍റര്‍നെറ്റ് വഴി സേവനം നല്‍കുന്നുണ്ട്. അമച്വര്‍ റേഡിയോ എന്നറിയപ്പെടുന്നതാണ് ഹാംറേഡിയോ. സ്വകാര്യവ്യക്തിക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുള്ള വിദ്യയാണിത്. വ്യത്യസ്ത ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഹാം റേഡിയോ നിലയം നടത്തുന്നയാളെ ‘ഹാം’ എന്ന് വിളിക്കും. ഈ ‘ഹാമു’കള്‍ക്ക് റേഡിയോ വഴി പരസ്പരം ആശയവിനിമയം ചെയ്യുകയുമാവാം. പരിപാടികള്‍ തയാറാക്കി ഇവര്‍ക്ക് പരസ്പരം കേള്‍പ്പിക്കാം.
നിങ്ങള്‍ കേള്‍ക്കുന്ന ഗാനം...
ആദ്യമായി മനുഷ്യന്‍െറ ശബ്ദം റേഡിയോ വഴി പുറംലോകം കേട്ടത് 1906ലെ ക്രിസ്മസ് രാത്രിയിലായിരുന്നു. അതിനുമുമ്പ് റേഡിയോ സിഗ്നലുകള്‍ അയക്കാന്‍ മാത്രമേ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നുള്ളൂ. റെയ്നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ സയന്‍റിസ്റ്റായിരുന്നു ഇതിനു പിന്നില്‍. മസാചൂസറ്റ്സിലെ ബ്രാന്‍ഡ് റോക്ക് സ്റ്റേഷനില്‍നിന്ന് വയലിനില്‍ ‘ഓ ഹോളി നൈറ്റ്...’ എന്ന് തുടങ്ങുന്ന പാട്ടും ബൈബ്ള്‍ സന്ദേശവും റേഡിയോ വഴി ജനങ്ങളിലെത്തി.
ഓള്‍ ഇന്ത്യ റേഡിയോ
ഓള്‍ ഇന്ത്യ റേഡിയോ (All India Radio) എന്നതിന്‍െറ ചുരുക്കപ്പേരാണ് AIR. 1936 ജൂണ്‍ എട്ടിന് ഈ പേര് നിലവില്‍വന്നു. ബി.ബി.സിയില്‍ പ്രവൃത്തിച്ചിരുന്ന ലയണല്‍ ഫീല്‍ഡന് വൈസ്രോയി ലിന്‍ലിത്ഗോ പ്രഭു പറഞ്ഞുകൊടുത്ത പേരാണത്രെ ഓള്‍ ഇന്ത്യ റേഡിയോ. ‘ദ നാഷനല്‍ ബെന്‍ഡ്’ എന്ന പേരില്‍ ലയണല്‍ ഫീല്‍ഡന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ബി.ബി.സിയിലെ എന്‍ജിനീയര്‍ എച്ച്.എല്‍. കിര്‍ക്കും അദ്ദേഹവും കൂടിയാണ് റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാനായി അഖിലേന്ത്യാ സര്‍വേ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ആകാശവാണി
ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്‍െറ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ 214 കേന്ദ്രനിലയങ്ങളും 77  സഹനിലയങ്ങളും 139 എഫ്.എം ട്രാന്‍സ്മിറ്ററുകളുമുണ്ടെന്നാണ്് കണക്ക്. 1957 ഒക്ടോബര്‍ രണ്ടിന് വിനോദപരിപാടികള്‍ക്കു മാത്രമായി ‘വിവിധ് ഭാരതി’ എന്ന ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. 1977ല്‍ മദ്രാസില്‍നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.
ശബ്ദം നല്‍കിയവര്‍
പെന്‍സല്‍വേനിയ റേഡിയോയിലെ അവതാരകനായിരുന്ന അലന്‍ ഫ്രീഡ്, ടോക്ഷോ അവതാരകനായിരുന്ന ജെപോള്‍ എമേഴ്സണ്‍, ‘എ പാരി ഹോം കംപാനിയനി’ന്‍െറ അവതാരകന്‍ ഗാരിസണ്‍ കെയ്ലര്‍... ഇങ്ങനെ ആഗോളപ്രശസ്തരായ അവതാരകര്‍ റേഡിയോയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. അവതരണശൈലിയാണ് അവതാരകരെ വേറിട്ടവരാക്കുന്നത്.
കേരളത്തിലുമുണ്ട് ശ്രദ്ധേയരായ ഒട്ടേറെ റേഡിയോ ശബ്ദങ്ങള്‍. നാഗവള്ളി ആര്‍.എസ് കുറുപ്പ്, ജഗതി എന്‍.കെ. ആചാരി, രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍, കെ.വി. മണികണ്ഠന്‍നായര്‍, രാജം കെ. നായര്‍, ടി.പി. രാധാമണി, സി.എസ്. രാധാദേവി, രാജകുമാരി, ഖാന്‍ കാവില്‍, സി.പി. രാജശേഖരന്‍, എം. തങ്കമണി, ആര്‍. കനകാംബരന്‍, ബോബി സി. മാത്യു, പ്രീത, ശബരിമണി... ഇങ്ങനെ പോകുന്നു ആ നിര. ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായിരുന്ന പി. പത്മരാജനും വേണു നാഗവള്ളിയും സാഹിത്യകാരന്മാരായ ഉറൂബും തിക്കോടിയനുമെല്ലാം റേഡിയോ എന്ന മാധ്യമത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്.
ആകാശവാണി കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ...
ആദ്യകാലത്ത് ഈ നാലു നിലയങ്ങളെപ്പറ്റിയാണ് നാം കേട്ടിരുന്നത്. പിന്നീട് കേരളത്തില്‍ നിലയങ്ങളുടെ എണ്ണം കൂടി. കണ്ണൂര്‍, കൊച്ചി, ദേവികുളം, മഞ്ചേരി നിലയങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല.
1934ല്‍ അഞ്ച് കിലോവാട്ട് ശക്തിയുള്ള പ്രസരണിയോടെയാണ് തിരുവനന്തപുരം (തിരുവിതാംകൂര്‍) നിലയം പ്രവര്‍ത്തനം തുടങ്ങുന്നത്. 1950ല്‍  ഇത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1950 മേയ് 14ന് കോഴിക്കോട്ട് റേഡിയോ നിലയം പ്രവര്‍ത്തനമാരംഭിച്ചു. പി. ഭാസ്കരന്‍െറ ‘വീരകേരളം’ സംഗീത പരിപാടിയും വള്ളത്തോളുമായുള്ള അഭിമുഖവുമൊക്കെയായിരുന്നു കോഴിക്കോട്ടെ ആദ്യദിവസ പരിപാടികള്‍.
കടപ്പാട്:മാധ്യമം ദിനപത്രം 

Subscribe to കിളിചെപ്പ് by Email
Share it:

റേഡിയോ

Post A Comment:

0 comments: