മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ - 2

Share it:
യാതനയുടെ മുറിപ്പാടുകള്‍ യാതനയുടെ മുറിപ്പാടുകള്‍

പണിതീരാത്ത ആ വീടിന്റെ മുകള്‍നിലയില്‍ 12-കാരനെ പോലീസുകാര്‍ ഉയര്‍ത്തിക്കാട്ടി. തിരമാലപോലെ ആര്‍ത്തലച്ചെത്തിയ ആണും പെണ്ണുമടങ്ങിയ ജനക്കൂട്ടം അവനെ കല്ലെറിഞ്ഞു. കടലിലും കരയിലും രാവും പകലും അവനെ പീഡിപ്പിച്ചവരും കല്ലെറിഞ്ഞവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിശന്നുകരഞ്ഞപ്പോള്‍ തെരുവുപട്ടിയെപ്പോലെ അകറ്റിയവരും അക്കൂട്ടത്തിലുണ്ട്. ആഴക്കടലില്‍ അവനെയിറക്കി സ്വന്തം രക്ഷ നോക്കിയവരുമുണ്ട്.

പ്രദേശത്തെയാകെ നടുക്കുകയും സങ്കടക്കടലിലാഴ്ത്തുകയുംചെയ്ത കേസിലെ പ്രതി. ഏഴുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന് സിമന്റുചാക്കില്‍ ഒളിപ്പിച്ചുവെച്ച കേസ്. ഒബ്‌സര്‍വേഷന്‍ ഹോമിന്റെ അഴികള്‍ക്കുള്ളില്‍ അവന്‍ പരമാവധി ഒതുങ്ങിക്കൂടി. ആരോടും മിണ്ടില്ല. ഇടതൂര്‍ന്ന കോലന്‍ മുടി, തിളങ്ങുന്ന കണ്ണുകള്‍. ഏകാകിയായിരിക്കുന്ന അവനെ ഒരിക്കല്‍ ലൈബ്രേറിയന്‍ രാംകുമാര്‍ കൈപിടിച്ച് കൊണ്ടുപോയി. മുന്നില്‍ പുസ്തകം നിവര്‍ത്തിവെച്ചു. ആദ്യം മുഖംതിരിച്ച അവന്‍ പിന്നെ വായിക്കാന്‍ തുടങ്ങി. പിന്നെപ്പിന്നെ വായനയില്‍ അഭയം കണ്ടെത്തി. 1070 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. കഥാപുസ്തകങ്ങളിലോ ബാലസാഹിത്യത്തിലോ ഒതുങ്ങിനിന്നില്ല വായന. ശാസ്ത്രവും ലോകക്ലാസിക്കുകളുമാണ് ആ ഏഴാം ക്ലാസുകാരന്‍ തിരഞ്ഞെടുത്തത്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകളും തയ്യാറാക്കി.

അവന്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചു. മനോഹരമായി വെട്ടിനിര്‍ത്തി. നട്ടുനനച്ച പേരയില്‍നിന്ന് പേരക്കയും തിന്നു. വായന അവനെ മാറ്റിമറിച്ചു. പശ്ചാത്താപത്തില്‍ അവന്‍ വെന്തുനീറി. അടുപ്പം തോന്നിയവരോട് അവന്‍ മനസ്സുതുറന്നു. പെറ്റമ്മ അനാഥാലത്തില്‍ ഉപേക്ഷിച്ചതാണ് അവനെ. അച്ഛനെന്ന് കരുതിയയാള്‍ അച്ഛന്‍തന്നെയാണോ എന്ന് അവന് ഉറപ്പില്ലായിരുന്നു. അനാഥാലയത്തിലെ ജീവിതവുമായി അവന് പൊരുത്തപ്പെടാനേ ആയില്ല. രക്ഷപ്പെട്ട് അമ്മയുടെ തറവാട്ടുവീട്ടിലെത്തിയപ്പോള്‍ അവിടെനിന്ന് ആട്ടിയിറക്കി. പിന്നെ കടലോരത്ത് അലഞ്ഞുതിരിഞ്ഞു. എന്തുപണിയും ചെയ്യും. കിട്ടുന്നത് തിന്നും. മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്കൊപ്പം കൂടും. കല്ലിടുക്കുകളിലും മറ്റും കുടുങ്ങുന്ന വലയെടുക്കാന്‍ കടലിലേക്ക് എടുത്തുചാടും.

ഒരുനേരത്തെ ഭക്ഷണമോ പത്തുരൂപയോ നല്‍കി സ്വവര്‍ഗരതിക്കാര്‍ അവനെ ചൂഷണംചെയ്തു. ഒരു രാത്രി കുടിലിനുപുറത്ത് കരച്ചില്‍കേട്ട് വാതില്‍തുറന്ന വീട്ടുകാര്‍ കണ്ട കാഴ്ച-പല്ലും താടിയും അടര്‍ന്ന് ചോരയില്‍ കുളിച്ച് കരയുന്ന കുട്ടി. വിശന്നപ്പോള്‍ നാളികേരം കടിച്ചുപറിക്കാന്‍ ശ്രമിച്ചതാണ്. അവര്‍ അവനെ കൂടെപാര്‍പ്പിച്ചു, ഭക്ഷണവും കിടക്കാനിടവും നല്‍കി. എന്നിട്ടും അവന്‍ അയല്‍പക്കത്തെ കൊച്ചുകുട്ടിയുടെ ഘാതകനായി.

കേസില്‍ അവനെ വെറുതെവിട്ടശേഷം, ഭാവിയെന്താവണമെന്ന ബോര്‍ഡിന്റെ ചോദ്യത്തിനുമുന്നില്‍ പക്വമായിരുന്നു ആ 17-കാരന്റെ മറുപടി. എന്തെങ്കിലും പണി പഠിച്ച് ആരും തന്നെ അറിയാത്ത നാട്ടില്‍പോയി ജീവിക്കണം. അവനെ ഒരു ഫാക്ടറിയുടമ ഏറ്റെടുത്തു. പോകുമ്പോള്‍ അവന്‍ പേപ്പറില്‍നിന്ന് വെട്ടിയെടുത്ത ആ കൊച്ചുപെണ്‍കുട്ടിയുടെ ചിത്രവും ചേര്‍ത്തുപിടിച്ചു. പിന്നെ 18 തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അവന്‍ വിഷം കഴിച്ച് മരിച്ചെന്നാണ് പുറംലോകം അറിഞ്ഞത്. കോടതി മോചിപ്പിച്ചെങ്കിലും മനഃസാക്ഷി അവന് മാപ്പുനല്‍കിയില്ല. സ്വന്തം തെറ്റ് സ്വന്തം ജീവന്‍ നല്‍കി അവന്‍ തിരുത്തി. സര്‍ക്കാറിന്റെ ദത്തുപുത്രനായിരിക്കെയാണ് മരണമെങ്കിലും അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടായില്ല. പെറ്റമ്മയ്ക്ക് വേണ്ടാത്ത അവനെ ആര്‍ക്കുവേണം?

വാദിച്ചതും രക്ഷിക്കാന്‍ ശ്രമിച്ചതും വെറുതെയായല്ലോ എന്നാണ് കേസില്‍ അവനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രവിശങ്കറിന്റെ സങ്കടം. അവന്റെ ബുദ്ധിശക്തിയും വായനാതാത്പര്യവും തന്നെ അദ്ഭുതപ്പെടുത്തിയിരുന്നതായും അഭിഭാഷകന്‍ ഓര്‍മിക്കുന്നു. പ്രതിഫലംപറ്റാതെയാണ് ഹാജരായിരുന്നത്. അഡ്വ. രവിശങ്കര്‍ ഒരു കാര്യംകൂടി വെളിപ്പെടുത്തി- ''ആ പെണ്‍കുഞ്ഞിനെ കൊന്നത് അവനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ സ്വയം ജീവിതം അവസാനിപ്പിച്ചെന്നും കരുതുന്നില്ല.''

മുതിര്‍ന്നവര്‍ തങ്ങളില്‍ ഏല്‍പ്പിക്കുന്ന മുറിവുകളാണ് കുട്ടികള്‍ തങ്ങളുടെ ഇരകളില്‍ പ്രയോഗിക്കുന്നത്. ബലാത്സംഗവും കൊലപാതകവും ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ ഇടുക്കിമുതല്‍ ഡല്‍ഹിവരെ നിഷ്ഠുരമായാണ് ഇരകളോട് ചെയ്തതത്രയും. കൊച്ചുകുട്ടികളാണ് പലപ്പോഴും കുട്ടികളുടെ ഇരയാവുക. കൊല്ലത്ത് ആറുമാസം പ്രായമുള്ള കുട്ടിയെ തൊട്ടിലില്‍നിന്നെടുത്ത് പീഡിപ്പിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടത് ബന്ധുവായ കുട്ടിയായിരുന്നു. പീഡനക്കേസില്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രേരണയായത് അച്ഛനമ്മമാരുടെ മറയില്ലാത്ത ലൈംഗികജീവിതവും അശ്ലീല സി.ഡി.കളും സ്വവര്‍ഗ പീഡനങ്ങളുമാണെന്ന് കാണാം. വടക്കന്‍ കേരളത്തില്‍ എട്ട് അധ്യാപകര്‍ ഇപ്പോള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളാണ്. അഞ്ച് അച്ഛന്മാരും മക്കളെ പീഡിപ്പിച്ച കൂട്ടത്തിലുണ്ട്.

വേണം, സൗന്ദര്യാത്മക വിദ്യാഭ്യാസം


അന്യലിംഗക്കാരോട് കൂടുതല്‍ ആകര്‍ഷണം തോന്നുന്ന കൗമാരത്തെ അടച്ചുപൂട്ടി നിയന്ത്രിച്ചാണ് സമൂഹം വളര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു, തൃശ്ശൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേട്ട് ഇന്ദിരാദേവി. അനാവശ്യനിയന്ത്രണങ്ങളും സംശയങ്ങളുമാണ് കൗമാരക്കാര്‍ നേരിടുന്നത്. ഒരു പ്ലസ്ടു വിദ്യാര്‍ഥി തന്റെ സഹപാഠിയോട് കുറച്ചുനേരം സംസാരിക്കുന്നത് കണ്ടാല്‍ത്തന്നെ സ്‌കൂള്‍ അധികൃതര്‍ കോലാഹലമുണ്ടാക്കുന്നു. ആരോഗ്യകരമായ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല, കുഞ്ഞുനാളിലേ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വേര്‍തിരിച്ചിരുത്തി പഠിപ്പിക്കുന്ന നമ്മുടെ സംവിധാനം. ഒരു നഗ്‌നചിത്രം കുട്ടിയില്‍നിന്ന് കണ്ടെത്തിയാല്‍ത്തന്നെ കോലാഹലമുണ്ടാക്കും രക്ഷിതാക്കളും അധ്യാപകരും. രക്ഷിതാക്കളും പഴയ മൂല്യവ്യവസ്ഥിതിയും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുമായി കഴിയുന്ന കുട്ടികളുടെ പുതിയലോകവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഹൈടെക് യുഗത്തിലെ കൂടിയ ഐ.ക്യു.വുള്ള കുട്ടികളെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് പഠിച്ചേ മതിയാവൂ. അല്ലെങ്കില്‍ അവര്‍ ഫെയ്‌സ്ബുക്ക് വഴി കഞ്ചാവ് വില്‍ക്കും വാങ്ങും. തൃശ്ശൂരില്‍ ഈ മാസം ഉണ്ടായ കേസാണിത്:

ഒരു ദിവസം തൃശ്ശൂര്‍ ജുവ നൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്നില്‍വന്നത് മൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍പക്കത്തെ 15-കാരന്റെ കേസാണ്. ഒരു കൊച്ചുകുട്ടി, നിഷ്‌കളങ്കമുഖം. കണ്ടാല്‍, ആരും വിശ്വസിക്കില്ല. അവന്‍ ഇന്റര്‍നെറ്റിലോ സിനിമയിലോ കണ്ട് മനസ്സില്‍ തങ്ങിയ ഏതോദൃശ്യം പരീക്ഷിച്ചതാവാനാണ് സാധ്യത-അഡ്വ. ഹരിദാസ് പറഞ്ഞു.

സൗന്ദര്യാത്മകവിദ്യാഭ്യാസം അവന്/അവള്‍ക്ക് ലഭിച്ചാല്‍ അവര്‍ പ്രണയമുള്ളവരായി, എന്തിലും സൗന്ദര്യം കണ്ടെത്തുന്നവരായി മാറും; അല്ലെങ്കില്‍ പീഡകരും. ചെറിയ ക്ലാസുമുതല്‍ വേര്‍തിരിക്കാതെ പരസ്പരം അറിഞ്ഞ് വളരുന്ന കുട്ടികള്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ അമിതമായ ജിജ്ഞാസയുണ്ടാവില്ലെന്നതാണ് സത്യം. വളച്ചുകെട്ടുന്ന മതിലുകള്‍ പൊളിക്കാന്‍ ഉത്സുകരാണ് ലംഘിക്കാന്‍ വെമ്പുന്ന കൗമാരമനസ്സ്. ആരോഗ്യകരമായ ലൈംഗികത എന്തെന്ന് വീട്ടില്‍നിന്നോ സ്‌കൂളില്‍നിന്നോ കുട്ടി അറിയുന്നില്ല. മുതിര്‍ന്നവര്‍ ഒളിച്ചുകാണിക്കുന്ന അശ്ലീലചിത്രങ്ങളാണ് യാഥാര്‍ഥ്യമെന്ന് അവര്‍ ധരിക്കുന്നു.

കൂട്ടുകാരെ അശ്ലീലചിത്രം കാണിക്കാന്‍ മൊബൈല്‍ മോഷ്ടിച്ചോടിയ സംഭവമുണ്ടായി, ഈയടുത്ത് തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍. എല്ലാ സ്‌കൂളിനുചുറ്റും ഫോണില്‍ തുണ്ടുചിത്രങ്ങള്‍ കയറ്റിക്കൊടുക്കുന്ന കടകളുണ്ട്. ആ മോഹവലയത്തിലാണ് നമ്മുടെ കൗമാരക്കാര്‍. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദം തിരിച്ചറിയാനും ജീവിതവീക്ഷണത്തില്‍ മാറ്റംവരുത്താനും ഉതകുന്നതാവണം വിദ്യാഭ്യാസപദ്ധതിയും രീതിയും.

ആണായാലും പെണ്ണായാലും കുട്ടികള്‍ കുറ്റവാളികളാവുന്നതില്‍ ഒന്നാംപ്രതി അവര്‍ വളരുന്ന കുടുംബംതന്നെയാണ്.

കൂട്ടുവേണ്ട, മുതിര്‍ന്നവരോട്

ഡോ. ആര്‍. ജയപ്രകാശ്് (ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്)


13 വയസ്സായിരുന്നു അവനെ അമ്മ കൊണ്ടുവരുമ്പോള്‍. റോഡിലൂടെ പോകുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്നതാണ് അവന്റെ പരിപാടി. ഒരു വര്‍ഷത്തോളമായി അവനിത് ചെയ്യുന്നുണ്ടെങ്കിലും ആദ്യമായി ഒരു പത്താംക്ലാസുകാരിയുടെ പിതാവ് പോലീസില്‍ പരാതി കൊടുത്തപ്പോഴാണ് അറസ്റ്റിലാവുന്നത്. അച്ഛന്‍ ഗള്‍ഫിലായിരുന്നു. അമ്മ തൊട്ടടുത്ത് ഒരു ഓട്ടോ ഡ്രൈവറെയാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയി കൊണ്ടുവരാന്‍ ഏല്പിച്ചത്. ഇയാള്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി അശ്ലീലചിത്രങ്ങള്‍ കാട്ടിക്കൊടുക്കുന്നത് പതിവായി. കുട്ടിക്ക് പിന്നെ ഓട്ടോസ്റ്റാന്‍ഡിലെ മുഴുവന്‍പേരുമായി ചങ്ങാത്തമായി. അവര്‍ പറയുമ്പോള്‍ രസത്തിന് സ്ത്രീകളെ ഉപദ്രവിക്കും.

ഒരു പതിറ്റാണ്ട് മുമ്പുവരെ മക്കള്‍ വിദേശചാനലുകളും അശ്ലീലചിത്രങ്ങളും കാണുന്നുവെന്നായിരുന്നു കേരളത്തിലെ രക്ഷിതാക്കളുടെ പരാതി. ഇപ്പോള്‍ അതില്ല. മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു, ക്ലാസില്‍ ഷര്‍ട്ടൂരിയിട്ട് പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചു, വഴിയേപോകുന്ന സ്ത്രീകളെ തോണ്ടി എന്നിവയൊക്കെ പറഞ്ഞാണ് മക്കളെ ചികിത്സിക്കാന്‍ കൊണ്ടുവരുന്നത്.

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ ഉണര്‍വ് പദ്ധതിപ്രകാരം അഞ്ചുവര്‍ഷത്തിനിടെ 721 സ്‌കൂള്‍വിദ്യാര്‍ഥികളെയാണ് മെഡിക്കല്‍ കോളേജില്‍ കൗണ്‍സലിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ 363 കുട്ടികളും ഗുരുതരമായ സ്വഭാവവൈകൃതം (കോണ്‍ഡക്ട് ഡിസോര്‍ഡര്‍) ഉള്ളവരായിരുന്നു. അതായത് തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സമൂഹവിരുദ്ധരും കൊലപാതകികളും ഗുണ്ടകളുമൊക്കെയായി മാറാന്‍ സാധ്യതയുള്ളവര്‍. 243 പേര്‍ പെണ്‍കുട്ടികള്‍; ഭൂരിഭാഗവും പ്രേമബന്ധങ്ങളും അമിതമായ ലൈംഗികതാത്പര്യവും ആത്മഹത്യാപ്രവണതയുമുള്ളവര്‍.

പത്തുവര്‍ഷംമുമ്പ് അമേരിക്കയിലൊക്കെയാണ് കുറ്റകൃത്യസ്വഭാവമുള്ള കുട്ടികളില്‍ ലൈംഗികാതിക്രമ സ്വഭാവംകൂടി ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തിലും ഭൂരിഭാഗം കേസുകളിലും ആ പ്രവണതയുണ്ട്. വന്ന കേസുകളിലെല്ലാം പൊതുവായി കണ്ടകാര്യം കുട്ടികളില്‍ മുതിര്‍ന്നവര്‍ ചെലുത്തുന്ന സ്വാധീനമാണ്. സ്വന്തം കുട്ടി അവനേക്കാള്‍ പ്രായവ്യത്യാസമുള്ളവരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് അനുവദിക്കരുതെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്. വലിയവരുടെ ഗ്യാങ്ങില്‍പ്പെടുന്ന കുട്ടി അവരെ സന്തോഷിപ്പിക്കാനായി എന്തും ചെയ്യും.

ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുന്നുണ്ട്. കൂടുതല്‍ കേസിലും അന്തച്ഛിദ്രങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഉള്‍പ്പെടുന്നത്. അമ്മയോടുള്ള വിരോധംകൊണ്ടാണ് മദ്യപിക്കുന്നതെന്നാണ് ഒരു 11-കാരന്‍ പറഞ്ഞത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന്റെ സ്വാധീനം കുട്ടികളിലും പ്രതിഫലിക്കുന്നുണ്ട്.

തലച്ചോര്‍ വികസനത്തില്‍ സുപ്രധാനഘട്ടത്തിലുള്ള 18 വയസ്സുവരെയുള്ളവരെ തിരുത്താനും സ്വാധീനിക്കാനും കഴിയുമെന്ന ശാസ്ത്രവെളിച്ചത്തിലാണ് ആ പ്രായത്തിലുള്ളവരെ കുട്ടികളായി പരിഗണിച്ച് ശിക്ഷയ്ക്കുപകരം തിരുത്തല്‍കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. എന്നാല്‍, നമ്മുടെ ഒബ്‌സര്‍വേഷന്‍ ഹോമുകളും സ്‌പെഷല്‍ ഹോമുകളും അത്തരം തിരുത്തല്‍ കേന്ദ്രങ്ങളാവുന്നില്ല.



Subscribe to കിളിചെപ്പ് by Email
Share it:

മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ

Post A Comment:

0 comments: