മുത്തശ്ശിമാവിന്‍െറ ചോട്

Share it:
മുത്തശ്ശിമാവിന്‍െറ ചോട്. കലപില കൂട്ടി കുട്ടിക്കൂട്ടം. മാവിലെ കുടികിടപ്പുകാരായ അണ്ണാറക്കണ്ണന്മാരുടെ സര്‍ക്കസ്. ചില്ലകളില്‍ വന്നുംപോയുമിരിക്കുന്ന കിളിക്കൂട്ടം. ഇവരോടൊക്കെ മാങ്ങയിരക്കുന്ന കുഞ്ഞിക്കൈകള്‍.
ഇളകുന്ന കാറ്റിനോടാണ് പിന്നത്തെ കൊഞ്ചല്‍. കാറ്റിന്‍െറ ഓരോ ഇളക്കത്തിനൊപ്പവും വീഴുന്ന മാമ്പഴം. അത് സ്വന്തമാക്കാനുള്ള മത്സരപ്പാച്ചില്‍. തര്‍ക്കം. കടിപിടി. ചില്ലറയടിപിടി...‘ചങ്ങായിമാരെ’ പറ്റിക്കാനുണ്ട് അന്നൊക്കെയൊരു വിദ്യ. കാറ്റൊന്നു കനത്താല്‍, മുമ്പെറിഞ്ഞുവീഴ്ത്തിയ പച്ചമാങ്ങ ആരും കാണാതെ മാവിലെറിയും. പഴുത്തമാങ്ങക്ക് ഉന്തിത്തള്ളി ഓടിവന്നെടുത്ത് ഇളിഭ്യരാകുന്നവര്‍. അവരെ നോക്കി, പണി പറ്റിച്ചവന്‍െറ പരിഹാസച്ചിരികള്‍... മുഖം കോട്ടല്‍...
ഇവിടെ, ഈ മാഞ്ചോടുകളിലായിരുന്നു ഒഴിവുകാലത്തിന്‍െറ കളിയാരവങ്ങള്‍. മാമ്പഴം മത്സരിച്ച് കൂട്ടിവെച്ചു അവര്‍. ഇടക്ക് കടിച്ചൂമ്പി രസിക്കും. ഒപ്പം, മാവ് ചായ്ച്ച്തരുന്ന ചില്ലകളില്‍ ഊഞ്ഞാല്‍ കെട്ടി ആടും. ആവോളം ഒച്ചയിട്ട് രസിച്ചുകളിച്ചങ്ങനെയങ്ങനെ ആ അവധിക്കാലം.
നല്ലോണം പൊക്കത്തില്‍ തലയുയര്‍ത്തി, പടര്‍ന്നുപന്തലിച്ചങ്ങനെ ഉശിരോടെ നിന്നിരുന്ന നാട്ടുമാവുകളുടെ തണലിലായിരുന്നു ആ ഒഴിവുകളികളൊക്കെ. അത്തരം മാവുകള്‍ പതിയെ നാടുനീങ്ങുകയാണ്. മാഞ്ചോടുകളിലെ ഈ കാഴ്ചകളും മറഞ്ഞുപോകുന്നു, മെല്ലെമെല്ലെ.
നാടുനിറഞ്ഞുനിന്നിരുന്ന നാടന്‍ മാവുകളെക്കുറിച്ചറിയാന്‍, ആ മധുരകാലത്തിന്‍െറ നന്മകള്‍ അറിയാന്‍, മാമ്പഴ വിശേഷങ്ങള്‍ അറിയാന്‍, കൂടുതല്‍ അന്വേഷിക്കാന്‍, കൈവിട്ടുപോകുന്ന ആ മധുരിക്കും മാമ്പഴക്കാലം തിരികെ പിടിക്കാന്‍ നമുക്ക് ഇറങ്ങിത്തിരിച്ചുകൂടേ, കൂട്ടുകാരേ...? മാങ്ങകളുടെ ലോകത്തേക്കാണ് മറ്റൊരവധിക്കാല പതിപ്പില്‍ വെളിച്ചം നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്.
ഒരു മാങ്ങയുടെ പേരില്‍
രാജാവായിരുന്ന ഭര്‍തൃഹരി വൈരാഗിയായിത്തീര്‍ന്നതിനു പിന്നില്‍ ഒരു മാങ്ങാക്കഥയുണ്ട്. ഒരുപക്ഷേ, മാങ്ങയുമായി ബന്ധപ്പെട്ട ആദ്യ കഥ ഇതാവാം.
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ തന്‍െറ ദാരിദ്ര്യപരിഹാരത്തിനായി ദേവിയെ ഭജിച്ചു. ഭഗവതി അദ്ദേഹത്തിന് ഒരു മാമ്പഴം സമ്മാനിച്ചു. ഇതു തിന്നാല്‍ ജരാനരകളില്ലാതെ അനവധി കാലം ജീവിക്കാം എന്ന വരവും കൊടുത്തു.
മാമ്പഴം കിട്ടിയതില്‍ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നിയില്ല. കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത താന്‍ അനവധി കാലം ജീവിച്ചിട്ടെന്തു ചെയ്യും? ദാരിദ്ര്യം മാറാന്‍ പണം കിട്ടണം. പണം കിട്ടാന്‍ ഈ മാമ്പഴം രാജാവായ ഭര്‍തൃഹരിക്ക് നല്‍കാം എന്നു തീരുമാനിച്ചു. നല്‍കി. പണവും കിട്ടി. സന്തോഷമായി. ഈ വിശിഷ്ടമായ പഴം രാജാവ് തന്‍െറ പ്രിയപ്പെട്ടവള്‍ക്കു നല്‍കി. വിശിഷ്ടമായത് സ്വയം അനുഭവിക്കുകയല്ല മറിച്ച്, പ്രിയപ്പെട്ടവര്‍ക്കു നല്‍കണം എന്നാണു ധര്‍മം. അവളത് മറ്റൊരാള്‍ക്ക് നല്‍കി. അയാള്‍ അത് അയാളുടെ ഭാര്യക്കും. ഭാര്യ മാമ്പഴത്തിന്‍െറ പ്രാധാന്യം ശരിക്കറിയാത്തതുകൊണ്ട് വേലക്കാരിക്കും നല്‍കി. ഭര്‍തൃഹരി, കൊട്ടാരമട്ടുപ്പാവിലിരിക്കുമ്പോള്‍ ഒരുത്തി രാജവീഥിയില്‍ക്കൂടി ഒരു പാത്രം നിറയെ ചാണകവും അതിനുമുകളില്‍ ഒരു മാമ്പഴവുമായി നടന്നുപോകുന്നതു കണ്ടു. ബ്രാഹ്മണന്‍ തനിക്കുതന്ന വിശിഷ്ടമായ പഴം ആണതെന്നു മനസ്സിലായി. അന്വേഷണത്തില്‍ സംഗതികളെല്ലാം മനസ്സിലായി. ഏറെ ദുഃഖം തോന്നി.
അന്നു മുതല്‍ സ്ത്രീകളെയെന്നല്ല ഒന്നിനെയും വിശ്വസിക്കരുതെന്ന് തീരുമാനിച്ച് രാജ്യം അനുജനായ വിക്രമാദിത്യനെ ഏല്‍പിച്ച് വൈരാഗിയായി ജീവിച്ചു.
ഇക്കാലത്ത് ഇദ്ദേഹം ‘ഭര്‍തൃഹരീയം’ എന്ന മഹത്തായ കൃതി രചിച്ചു. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ രചനകള്‍ ഇതിലാണുള്ളത്.

മാമ്പഴവരികള്‍
പുരാണേതിഹാസങ്ങളില്‍ മാമ്പഴത്തെ കുറിച്ചുള്ള സൂചനകളുണ്ട്. കാളിദാസന്‍െറ മേഘസന്ദേശത്തില്‍ മാവുകളെക്കുറിച്ചും മാമ്പഴത്തെക്കുറിച്ചും പറയുന്നുണ്ട്. ഛന്നോപാന്തഃ പരിണതഫലദ്യോദിഭിഃ കാനനാമ്രൈ... (മാങ്ങ പഴുത്തു തിളങ്ങുന്ന കാട്ടുമാവുകളെക്കൊണ്ടു ചുറ്റും മൂടിനില്‍ക്കുന്ന (ആമ്രകൂട)പര്‍വതം...) പര്‍വതത്തിന്‍െറ പേരുതന്നെ നോക്കൂ. ആമ്രകൂടം. ആമ്രം = മാങ്ങ!
മലയാളത്തില്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍െറ ‘മയൂരസന്ദേശത്തില്‍’ മാവിനെക്കുറിച്ചുള്ള മനോഹരമായ ഒരു വിവരണം ഉണ്ട്. മലയാളകവിതയില്‍ ഇതാവാം ആദ്യത്തെ മാങ്ങാ പ്രസ്താവം. മുറ്റത്ത് നില്‍ക്കുന്ന മാവിനെക്കുറിച്ച് തമ്പുരാന്‍ എഴുതിയത് നോക്കൂ:
കൈയാലെത്തിക്കുതുകമിയലും കുട്ടികള്‍ക്കും പറിക്കാന്‍
വയ്യാതല്ലാതൊരുതര ഫലശ്രേണി തൂങ്ങിക്കിടക്കും
തൈയായുള്ളോരനവധി രസാലാളി വിസ്മേരമാക്കി-
ച്ചെയ്യാതേകണ്ടവിടെ ഒരുവന്‍േറയുമില്ലന്തരംഗം.


മാവ് മുറ്റത്തു നിറയെ വേണം
തൈമാവ് ആവണം
നിറയെ കായ്കള്‍ വേണം
മൂത്തു പഴുത്തിരിക്കണം
കുട്ടികള്‍ക്കുപോലും കൈയെത്തി പറിക്കാന്‍ കിട്ടണം.
എത്ര മനോഹരമായ ഉദ്യാനഭാവന!
മലയാളത്തിലെ ഏറ്റവും നല്ല മാങ്ങാക്കവിത വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ തന്നെ. ‘മാമ്പഴം’ വായിക്കാത്ത, കേള്‍ക്കാത്ത മലയാളിയില്ല. കവിതയെന്ന നിലയിലും മാമ്പഴത്തെക്കുറിച്ചുള്ള ഒരു കവിതയെന്ന നിലയിലും ‘മാമ്പഴം’ ഉദാത്തമാണ്. ശൈശവ കുതൂഹലങ്ങളും മുതിര്‍ന്ന മനസ്സിന്‍െറ വേവലാതികളും ‘മാമ്പഴം’എന്ന ഒരു കാവ്യബിംബത്തിലൂടെ വൈലോപ്പിള്ളി കാവ്യാത്മകമായ നിത്യതയിലെത്തിക്കുന്നു.
ആധുനിക കവികളില്‍ പി.പി. രാമചന്ദ്രന്‍െറ ‘മാമ്പഴക്കാലം’ ആണ് ഏറ്റവും നല്ല മാങ്ങാക്കവിത. പഴുത്തമാങ്ങകള്‍ ഞെക്കിപ്പിഴിഞ്ഞു കുടിച്ചിരുന്ന പഴയകാല രീതികളും ആധുനികമായ മാംഗോ ഫ്രൂട്ടി സംസ്കാരവും തമ്മിലുള്ള വൈരുധ്യം രാമചന്ദ്രന്‍ എഴുതുന്നു. (കവിത ‘കാണെക്കാണെ’ എന്ന സമാഹാരത്തില്‍)

മാങ്ങാത്തീറ്റ
വേനല്‍ക്കാല ഫലമാണ് മാങ്ങ. മാമ്പൂ മുതല്‍ കണ്ണിമാങ്ങ, അണ്ടിയുറച്ച മാങ്ങ, ചെനച്ചമാങ്ങ, പഴുത്തമാങ്ങ എന്നിങ്ങനെ പല പരുവത്തിലുള്ള മാങ്ങകള്‍ തിന്നും. കുട്ടികളാണ് ഏറ്റവും ആസ്വദിച്ചു തിന്നുന്നവര്‍. നേരെ കടിച്ചുകടിച്ചു തിന്നും. മുതിര്‍ന്നവര്‍ തോലുചെത്തി പൂണ്ടാണു തിന്നുക. പൂളുന്നതു വളരെ നിഷ്കര്‍ഷയോടെയാണ്. ഒരു മാങ്ങ പൂണ്ടാല്‍ നാലുകഷ്ണം. രണ്ട് അപ്പംപൂളും രണ്ടു വാരിപ്പൂളും. അപ്പംപൂളു പുളിക്കില്ല. വാരിപ്പൂളു പുളിക്കും. അപ്പംപൂളു നാലായി മുറിക്കും. അതാണു തിന്നുക.
മാങ്ങ കുട്ടികള്‍ എറിഞ്ഞുവീഴ്ത്തും. കുട്ടികളുടെ ഉന്നം പരീക്ഷിക്കപ്പെടുന്നതിവിടെയാണ്. മാവില്‍ക്കയറി കുലുക്കിവീഴ്ത്തും. തനിയെ വീണവ പെറുക്കിയെടുക്കും.
മറ്റൊരു സന്ദര്‍ഭത്തില്‍ മഹാകവി ഒളപ്പമണ്ണ പറഞ്ഞത്:
അല്ലെങ്കില്‍ പഴമാങ്ങയെറിഞ്ഞുവീഴ്ത്തും ശീലം
കല്ലാക്കി കൈവന്നോരു പഴമാങ്ങയെക്കൂടി
കുട്ടികള്‍ മാങ്ങ നേരെ കടിച്ചുതിന്നും. കണ്ടുനില്‍ക്കുന്നവന്‍െറ വായില്‍ വെള്ളം നിറയും. പഴുത്തമാങ്ങ കൈയിലിട്ട് ഞെരടി പതുപതുപ്പുള്ളതാക്കും. എന്നിട്ട് ഒരറ്റം അല്‍പം പൊട്ടിച്ച് അതിലെ സത്ത് ഉറുഞ്ചിക്കുടിക്കും. ഒരുപാടുനേരം കുടിക്കും. അവസാനം അണ്ടി വലിച്ചെറിയും. വലിച്ചെറിയുമ്പോള്‍ കൂട്ടുകാരെ അണ്ടിക്കു തുണപോകാന്‍ വിളിക്കും.
വലിച്ചെറിഞ്ഞ അണ്ടികള്‍ അണ്ണാറക്കണ്ണന്മാര്‍ എടുത്തുകൊണ്ടുപോയി സൂക്ഷിക്കും. മഴക്കാലത്തെ പട്ടിണിമാറ്റാനുള്ള സൂക്ഷിപ്പ്. സൂക്ഷിച്ചത് എവിടെയെന്ന് പാവം അണ്ണാറക്കണ്ണന്മാര്‍ മറക്കുകയും ചെയ്യും.
ഇങ്ങനെ വലിച്ചെറിഞ്ഞ അണ്ടികള്‍ മഴക്കാലത്ത് മുളക്കും. നാട്ടില്‍ കാണുന്ന പല വലിയമാവുകളും ഇങ്ങനെ ഉണ്ടായവയാണ്. നാട്ടുമാവുകള്‍ എന്നുതന്നെ ഇവക്ക് പേരും.
മാവുകള്‍ക്ക് പല പേരുകളും പണ്ടുണ്ട്. ഇനംതിരിച്ച് മൂവാണ്ടന്‍, പുളിയന്‍, ഗോമാവ് എന്നിങ്ങനെ. മൂവാണ്ടന്‍ വെളുത്തതും കറുത്തതുമുണ്ട്. ചെറിയ മരങ്ങളാവും മൂവാണ്ടന്‍. പുളിമാവും ഗോമാവും വലിയ മരങ്ങളും.
ഓരോ മാവിനും പേരുണ്ട്. മുത്തി, മുട്ടിക്കുടിയന്‍, വരമ്പന്‍, അരികിലെ മാവ്, പിന്നിലെ മാവ്, ചകിരിയേന്‍, ശര്‍ക്കരമാവ്... എന്നിങ്ങനെ. അതിന്‍െറ ഫലം, വെച്ചയാള്‍, സ്ഥാനം, പ്രായം, സംഭവങ്ങള്‍ എന്നൊക്കെ അടിസ്ഥാനമാക്കിയാണ് പേരുകള്‍. ഓരോ മാങ്ങക്കും ഭിന്നരുചികളായിരുന്നു.
ഓരോ വളപ്പിലും നിരവധി മാവുകളുണ്ടാവും. പല പ്രായത്തിലുള്ളവ. കോടി കായ്ക്കുന്ന ഫലം അമ്പലത്തില്‍ നിവേദിക്കും. കോടി കായ്ക്കുമ്പോള്‍ മാവിനെ (പ്ളാവിനെയും) കോടിവസ്ത്രം ഉടുപ്പിക്കും.

സംഭവങ്ങള്‍...കഥകള്‍
•ഒരിക്കല്‍ മുത്തച്ഛന്‍ ഒരു മാങ്ങയണ്ടി കുഴിച്ചിട്ട് വെള്ളം നനക്കുന്നതു കണ്ട്: ഈ മാവ് വലുതായി കായ്ക്കാന്‍ എത്രകാലം വേണം? അത്രകാലം മുത്തച്ഛന്‍ ജീവിച്ചിരിക്ക്യോ?
ഇല്ല. ഇതെനിക്ക് തിന്നാനല്ല. എന്‍െറ പേരക്കുട്ടികള്‍ക്കാ. ഞാന്‍തിന്ന മാങ്ങകള്‍ എന്‍െറ മുത്തച്ഛന്മാരു വെച്ചതല്ലേ?
• തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നു. ബ്രാഹ്മണര്‍ക്ക് ഗംഭീരസദ്യയുണ്ട്.
ഊണുകഴിക്കുന്നനേരത്താണ് പിറ്റേന്നുവേണ്ട വിഭവങ്ങള്‍ തീരുമാനിക്കുക. ഒരു ദിവസം ഒരു വൃദ്ധന്‍ നാളത്തെ സദ്യക്ക് രണ്ട് ഉപ്പുമാങ്ങ കിട്ടിയാല്‍ നന്നാവും എന്ന് അഭിപ്രായപ്പെട്ടു.
ഉപ്പുമാങ്ങ കിട്ടുന്ന കാലമല്ല. എന്നിട്ടും രാജസേവകന്മാര്‍ അന്വേഷിച്ചെത്തിച്ചു. അതും പാണ്ടന്‍ പറമ്പത്തെ കുണ്ടന്‍ ഭരണിയിലിട്ടുവെച്ചിരുന്ന മാങ്ങ!
• രക്തസമ്മര്‍ദം അധികരിച്ച തിരുമേനി വൈദ്യനെ ചെന്നുകണ്ടു. വൈദ്യന്‍ ഉപ്പു കൂട്ടരുതെന്നു നിര്‍ദേശിച്ചു. മരുന്നിനു പഥ്യം!
കുറച്ചുദിവസം കഴിഞ്ഞു. സമ്മര്‍ദം ഒരു കുറവുമില്ല. വൈദ്യനെ വീണ്ടും കണ്ടു.
വൈദ്യന്‍: ഉപ്പു കൂട്ടരുതെന്നു പറഞ്ഞിരുന്നില്ലേ?
തിരു: ഉവ്വ്
വൈദ്യന്‍: ന്ന്ട്ടോ... പിന്നെന്താ കഴിച്ചത്?
തിരു: ഉപ്പ് കൂട്ടീല്ലാ... പകരം ദിവസവും ഉപ്പുമാങ്ങകൊണ്ട് കഴിച്ചുകൂട്ടി!
• തിരുമേനി സദ്യക്കിരിക്കയാണ്. ഗംഭീരസദ്യ. മാമ്പഴക്കാളനാണ്.
തിരുമേനി ഒരു മാങ്ങയെടുത്തു ചോറിലേക്കുപിഴിഞ്ഞു. ധാരാളം ചാറ്. വീണ്ടും പിഴിഞ്ഞു. അമര്‍ത്തിപ്പിഴിഞ്ഞു.
മാങ്ങയണ്ടി കൈയില്‍നിന്നു വഴുതി. അടുത്ത ഇലയില്‍ തൊട്ടു. അതിനടുത്തതില്‍... അതിനടുത്ത്... ഒരുവരിയിലെ മുഴുവന്‍ ഇലയിലും മാങ്ങയണ്ടി ചെന്നുമുട്ടി. ഒക്കെ എച്ചിലായി.
തിരുമേനിക്ക് സങ്കടം വന്നു. കരയാന്‍ തുടങ്ങി.
ഏയ്... സാരല്യാ... ഒരബദ്ധം പറ്റിയതല്ലേ. സാരല്യാ...
സാരണ്ട് -തിരുമേനി കരഞ്ഞു, സാരണ്ട്...
എന്താ?
എന്‍െറ അച്ഛന്‍ ഇങ്ങനെ പിഴിഞ്ഞാല്‍ രണ്ടോ മൂന്നോ വരി എച്ചിലാക്കിയിരുന്നു.
എനിക്ക് കഷ്ടിയൊരു വരിയല്ലേ പറ്റീള്ളൂ... സാരണ്ട്...

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

മാവ്

Post A Comment:

0 comments: