സ്വര്‍ണത്തളിക

Share it:

രാത്രിയില്‍ ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങളോടൊപ്പം കാണാറുള്ള, അസാധാരണ വലുപ്പമുള്ള ‘സ്വര്‍ണത്തളിക’ പ്രാചീനകാലം മുതല്‍തന്നെ ഭൗമനിവാസികളുടെ ഉറക്കംകെടുത്തിയിരുന്നു. പ്രാചീന 
മനുഷ്യന്‍ രാവിന് വെളിച്ചം പ്രദാനം ചെയ്യുന്ന ഏതോ ഒരു ജ്യോതിര്‍ഗോളമാണ് ചന്ദ്രനെന്ന് ഉറപ്പിച്ചു. മാത്രമല്ല, ഈ ഗോളം സ്വയം പ്രകാശിക്കുകയാണെന്നും ഭൂമിയിലേതുപോലെ ഇതില്‍ മനുഷ്യജീവികളുണ്ടെന്നുപോലും മനുഷ്യന്‍ കാലാകാലങ്ങളില്‍ മാറ്റിപ്പറഞ്ഞു. ഏകദേശം ഒരു നൂറ്റാണ്ടു മുമ്പുവരെ ഇങ്ങനെയൊക്കെയായിരുന്നു മനുഷ്യന്‍ സങ്കല്‍പിച്ചിരുന്നത്. എന്നാല്‍, നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ചന്ദ്രന്‍ ഭൗമ ഉപഗ്രഹമാണെന്നും അതില്‍ കുന്നുകളും താഴ്വരകളും ഉണ്ടെന്നും ഗലീലിയോ ഗലീലി കണ്ടെത്തിയിരുന്നു. അദ്ദേഹമാണ് 1609ല്‍ ആദ്യമായി ചന്ദ്രന്‍െറ ചിത്രം തയാറാക്കിയത്. എന്നിട്ടും ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണെന്ന് അധികംപേരും വിശ്വസിച്ചില്ല.
പ്രാചീന മനുഷ്യന് ചന്ദ്രന്‍ ദേവതയായിരുന്നു. ആദിമജനവര്‍ഗങ്ങള്‍ സൂര്യനോടൊപ്പം ചന്ദ്രനെയും ആരാധിച്ചിരുന്നു. ലോകത്തെ പ്രാചീനമായ ഒട്ടുമിക്ക സംസ്കാരങ്ങളും സൂര്യചന്ദ്രന്മാരെ ദൈവങ്ങളായാരാധിച്ചു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് ചന്ദ്രന്‍ എന്നത് കൂടുതല്‍ അന്വേഷണം ആവശ്യമായ ഒരു ആകാശഗോളമാണെന്ന് ജനവര്‍ഗങ്ങള്‍ക്ക് തോന്നി. അങ്ങനെയാവും ചന്ദ്രന്‍ എന്ന ആകാശഗോളത്തെപ്പറ്റി മനുഷ്യന്‍ പഠിക്കാനിറങ്ങിയത്. ഇത്തരം അന്വേഷണങ്ങളുടെ ആരംഭം ബി.സി മൂന്നാം ശതകത്തോടെയാണെന്നാണ് ലഭ്യമായ കണക്കുകള്‍പറയുന്നത്. ബാബിലോണിയന്‍ പുരോഹിതനായിരുന്ന ബെറോസസിന്‍െറ നാമമാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം പറഞ്ഞുകേള്‍ക്കുന്നത്. അദ്ദേഹം ചന്ദ്രന്‍ ഒരു ആകാശഗോളമാണെന്ന് തന്‍െറ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുത്തുവത്രെ. എന്നാല്‍, അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടനുസരിച്ച് സ്വന്തമായി പ്രകാശിക്കുന്ന ആകാശഗോളമായിരുന്നു ചന്ദ്രന്‍. എന്നാല്‍, അനക്സാഗോറസിന്‍െറ നിരീക്ഷണത്തില്‍ ചന്ദ്രന്‍ ആകാശത്തിലെ പരന്ന വസ്തുവായിരുന്നു. അനക്സാഗോറസ് വിശ്വസിച്ചിരുന്നത് ഈ പരന്ന വസ്തുവില്‍ ജീവജാലങ്ങള്‍ ഭൂമിയിലെന്നപോലെ കഴിഞ്ഞുകൂടുന്നുവെന്നാണ്.
പിന്നീട് ചന്ദ്രനെപ്പറ്റി പഠിക്കാനിറങ്ങിയ പല പ്രാചീന ഗവേഷകരും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. ചിലര്‍ക്ക് ജലം ധാരാളമുള്ള ഗോളമായിരുന്നു ചന്ദ്രനെങ്കില്‍ ചിലര്‍ വായുവും ജലവുമില്ലാത്ത വരണ്ടുണങ്ങിയ പ്രദേശമാണ് ചന്ദ്രനെന്ന് നിരീക്ഷിച്ചു. പ്ളിനിയുടെ കാലത്തെ നിരീക്ഷണങ്ങള്‍ ചന്ദ്രനെ സംബന്ധിച്ച് ഇന്ന് നമുക്കറിയാവുന്ന വസ്തുതകളോട് സാമ്യം പുലര്‍ത്തുന്നതാണ്. അദ്ദേഹം ചന്ദ്രനില്‍ വര്‍ധിച്ച താപനിലയാണുള്ളതെന്നും ഈയത്തെപ്പോലും ഉരുക്കിക്കളയാന്‍ ഈ താപത്തിനാവുമെന്നും പറഞ്ഞു. ഇതേപോലെ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന കണ്ടെത്തലുകളായിരുന്നു ശാസ്ത്രജ്ഞനായ പ്ളൂട്ടാര്‍ക്കിന്‍േറതും. ചന്ദ്രന്‍െറ ഉപരിതലത്തില്‍ കുന്നുകളും താഴ്വരകളുമുണ്ടെന്ന് പ്ളൂട്ടാര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.
ചന്ദ്രനെപ്പറ്റിയുള്ള പഴയകാല ഗവേഷണങ്ങള്‍ അധികവും അപൂര്‍ണങ്ങളായിരുന്നു. എന്നാല്‍, ഗലീലിയോ ഗലീലിയുടെ കണ്ടെത്തലുകള്‍ ചന്ദ്രനെ സംബന്ധിച്ച ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. താന്‍ സ്വന്തമായുണ്ടാക്കിയ ടെലിസ്കോപ് ഉപയോഗിച്ചായിരുന്നു ഗലീലിയോയുടെ നിരീക്ഷണങ്ങള്‍. ഗലീലിയോക്കു മുമ്പ് ലിപര്‍ഷെ ടെലിസ്കോപ് നിര്‍മിച്ചിരുന്നുവെങ്കിലും ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തി പില്‍ക്കാലത്ത് ലോകത്തെ അമ്പരപ്പിച്ച വസ്തുതകള്‍ സംഭാവന ചെയ്തതിന്‍െറ ബഹുമതി ഗലീലിയോക്കുള്ളതാണ്.
ചന്ദ്രന്‍െറ കഥ
ഇന്ന് ചന്ദ്രനെപ്പറ്റി നമുക്ക് കൂടുതലറിയാം. ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രന്‍. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഉപഗ്രഹം. സൗരയൂഥത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങളുണ്ടെങ്കിലും അവയെല്ലാം സൂര്യനില്‍നിന്ന് ഏറെ അകലെയാണ്. സൂര്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ബുധനും (Mercury) ശുക്രനും (Venus) ഉപഗ്രഹങ്ങളില്ല. സൂര്യനില്‍നിന്നും മൂന്നാമത് നിലനില്‍ക്കുന്ന ഗ്രഹം ഭൂമിയാണ്. ഭൂമിക്ക് ചന്ദ്രന്‍ മാത്രമാണ് ഉപഗ്രഹം. ചൊവ്വക്ക് രണ്ട് ഉപഗ്രഹങ്ങളും വ്യാഴത്തിന് അറുപതിലേറെ ഉപഗ്രഹങ്ങളുമുണ്ട്. സൗരയൂഥത്തിലെ അടുത്ത സ്ഥാനക്കാരായ ശനി, യുറാനസ്, നെപ്ട്യൂണ്‍ തുടങ്ങിയവക്കും ചന്ദ്രന്മാര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഗ്രഹപ്പട്ടികയില്‍നിന്ന് പുറത്തായ പ്ളൂട്ടോക്കും ഉപഗ്രഹങ്ങളുണ്ട്.
എന്നാല്‍, മറ്റു ഉപഗ്രഹങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത ചന്ദ്രനുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍ ഭൗമനിവാസികള്‍ എന്നും ആരാധനയോടെ, ജിജ്ഞാസയോടെ ചന്ദ്രനെ നോക്കുന്നു എന്നതുതന്നെ. ഇനി എത്ര വര്‍ഷം പിന്നിടേണ്ടിവരും ചന്ദ്രന്‍ എന്ന ഉപഗ്രഹത്തെപ്പറ്റിയുള്ള മനുഷ്യന്‍െറ ജിജ്ഞാസകളടങ്ങാന്‍!
ചന്ദ്രനെ സംബന്ധിച്ച് ചില കാര്യങ്ങള്‍ ഇന്ന് നമുക്കറിയാം. റോമന്‍ നിവാസികള്‍ ലൂണ (Luna) എന്നും ഗ്രീസിലെ ജനത സെലന്‍ (Selene) എന്നും ചന്ദ്രനെ വിളിച്ചുവന്നു. ഭൂമിയില്‍നിന്ന് ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ എന്ന ഉപഗ്രഹം സ്ഥിതി ചെയ്യുന്നത്. എന്നാല്‍, കുറഞ്ഞ ദൂരം 3,63,104 കിലോമീറ്ററും കൂടിയ ദൂരം 4,05,696 കിലോമീറ്ററുമാണ്. 3476 കിലോമീറ്ററാണ് ചന്ദ്രന്‍െറ വ്യാസം. ഏകദേശം 450 കോടി വര്‍ഷം പ്രായം കണക്കാക്കുന്ന ചന്ദ്രന്‍ 27 ദിവസം ഏഴു മണിക്കൂര്‍ 43 മിനിറ്റ് 13.6 സെക്കന്‍ഡ് സമയമെടുത്താണ് ഭൂമിയെ ഒരു തവണ ചുറ്റുന്നത്. ഒരു സ്വയംഭ്രമണത്തിനും ചന്ദ്രന് അത്രതന്നെ സമയം വേണം. അതായത് ചന്ദ്രന്‍െറ ശരാശരി ഭ്രമണവേഗം സെക്കന്‍ഡില്‍ 1.022 കിലോമീറ്ററാണ്. പ്രദക്ഷിണസമയവും സ്വയംഭ്രമണസമയവും തുല്യമായതിനാല്‍ നാം സ്ഥിരമായി കാണുന്നത് ചന്ദ്രന്‍െറ ഒരേവശം തന്നെയാണ്. ചന്ദ്രനില്‍നിന്ന് പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ 1.3 സെക്കന്‍ഡ് മതി. പ്രകാശം സെക്കന്‍ഡില്‍ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നതാണിതിന് കാരണം.
രാത്രിയില്‍ നമുക്ക് നിലാവ് ചൊരിയുന്ന ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഗോളമാണെന്നായിരുന്നു പ്രാചീന ജനവര്‍ഗങ്ങളുടെ വിശ്വാസം. എന്നാല്‍, ചന്ദ്രന്‍ സ്വയം പ്രകാശിക്കുകയല്ലെന്നും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാണ് രാത്രികളില്‍ നാം നിലാവായി കാണുന്നതെന്നും തിരിച്ചറിയാന്‍ നൂറ്റാണ്ടുകള്‍ പലതും പിന്നിടേണ്ടിവന്നു. സൂര്യനില്‍നിന്ന് ചന്ദ്രനിലെത്തുന്ന പ്രകാശത്തിന്‍െറ കുറച്ചു മാത്രമേ ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്നുള്ളൂ. അതായത് പതിക്കുന്ന സൂര്യപ്രകാശത്തിന്‍െറ ഏഴു ശതമാനം മാത്രം. എന്നാല്‍, നമ്മുടെ ഭൂമി സൂര്യപ്രകാശത്തിന്‍െറ ഏകദേശം  33 ശതമാനവും പ്രതിഫലിപ്പിക്കുന്നു.
ജലസാന്ദ്രതയുടെ 3.3 മടങ്ങ് മാത്രമാണ് ചന്ദ്രന്‍െറ സാന്ദ്രത. ചന്ദ്രന് ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമേയുള്ളൂ. അതുകൊണ്ടുതന്നെ ഭൂമിയില്‍ 60 കി. ഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ 10  കി. ഗ്രാം ഭാരം മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഗുരുത്വാകര്‍ഷണത്തിന്‍െറ കുറവു കാരണമാണ് ചന്ദ്രനില്‍ അന്തരീക്ഷമില്ലാതെ പോയത്. ഒരാള്‍ ഭൂമിയില്‍ നാല് അടി ഉയരത്തില്‍ ചാടുമെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അയാള്‍ക്ക് ചന്ദ്രനില്‍ ചെന്നാല്‍ 24 അടി ആയാസരഹിതമായിത്തന്നെ ചാടാനാവും. കാരണം, ചന്ദ്രന്‍െറ ഗുരുത്വാകര്‍ഷണബലം ഭൂമിയെ അപേക്ഷിച്ച് വളരെ കുറവാണ്.
ചന്ദ്രന് പറയത്തക്ക ഗുരുത്വാകര്‍ഷണബലം പ്രാചീനകാലത്ത് ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച അന്വേഷണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ചന്ദ്രന് ഗുരുത്വാകര്‍ഷണബലം കുറവായതിനാല്‍ അന്തരീക്ഷത്തെ പിടിച്ചുനിര്‍ത്താനുമായില്ല. അതിനാല്‍ ചന്ദ്രനില്‍ മൂലകങ്ങളൊന്നുംതന്നെ വാതകരൂപത്തില്‍ നിലനില്‍ക്കുന്നില്ലെന്നാണ് പില്‍ക്കാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ചന്ദ്രന്‍െറ ഉപരിതല മണ്ണില്‍ മിക്കവാറും ഭൗമമൂലകങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ചരല്‍, മണ്ണ്, പാറ ഇവയാണ് ചന്ദ്രന്‍െറ ഉപരിതലത്തില്‍ പ്രത്യക്ഷമായി കാണാന്‍ കഴിയുക. രണ്ടുതരം പ്രദേശങ്ങളാണ് ചന്ദ്രനിലുള്ളത്. മരിയ എന്ന പരന്ന പ്രദേശങ്ങളും ഗര്‍ത്തങ്ങള്‍ നിറഞ്ഞ മലമ്പ്രദേശങ്ങളുമാണവ. മലമ്പ്രദേശങ്ങള്‍ ഭൂരിഭാഗവും ഗര്‍ത്തങ്ങളുടെ പുറത്തേക്കുയര്‍ന്നുനില്‍ക്കുന്ന വക്കുകളാണെന്നതാണ് യാഥാര്‍ഥ്യം. ചന്ദ്രനിലെ പല ഗര്‍ത്തങ്ങള്‍ക്കും നൂറുകണക്കിന് കിലോമീറ്ററുകള്‍ വ്യാസമുണ്ട്. ബേസിനുകള്‍ (Basins) എന്നറിയപ്പെടുന്ന വലിയ ഗര്‍ത്തങ്ങളില്‍ ചെറിയവക്കുപോലും 300 കിലോമീറ്ററിലധികം വ്യാസം കാണുന്നു. ഇതില്‍ ഏറ്റവും വലുത് സൗത്പോള്‍ ആണ്. ഈ ആഘാതബേസിനിന്‍െറ വ്യാസം 2500 കിലോമീറ്ററാണ്. ആഴമാകട്ടെ 12 കിലോമീറ്ററും.
നാം ചന്ദ്രന്‍െറ ഒരുവശം മാത്രമാണ് എപ്പോഴും കാണുന്നതെന്ന് പറഞ്ഞുവല്ലോ. അതിനുകാരണം ചന്ദ്രന്‍െറ പരിക്രമണവും സ്വയംഭ്രമണവും തുല്യമായതാണ്. ചന്ദ്രന്‍െറ 59 ശതമാനം ഭാഗം നമുക്ക് ദൃശ്യമാണ്. ഇങ്ങനെ നല്ലൊരു ശതമാനം നമുക്ക് ദൃശ്യമാകാന്‍ കാരണം പരിക്രമണസമയത്ത് ചന്ദ്രന്‍ മേല്‍ഭാഗത്തേക്കും താഴേക്കും ഉലയുന്നതാണ്.
ചന്ദ്രന്‍െറ വൃദ്ധിക്ഷയങ്ങള്‍
എല്ലായ്പോഴും ഒരേനിലയിലും വലുപ്പത്തിലുമല്ല ചന്ദ്രന്‍ നമുക്ക് ദൃശ്യമാവുക. സൂര്യന്‍െറ സ്ഥാനവും ചന്ദ്രന്‍െറ സ്ഥാനവുമനുസരിച്ച് ചന്ദ്രന്‍െറ രൂപത്തില്‍ മാറ്റമുണ്ടാകും. പല കാലങ്ങളില്‍ നമുക്ക് പല ആകൃതിയില്‍ ചന്ദ്രനെ കാണാനാവുന്നതിന് കാരണമിതാണ്. നാം ചന്ദ്രനെ പൂര്‍ണമായി കാണുന്നത് സൂര്യന്‍ ചന്ദ്രന്‍െറ നേരെ എതിര്‍വശത്ത് വരുമ്പോള്‍ മാത്രമാണ്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ നാം കാണുന്നത് ചന്ദ്രന്‍െറ ഭൂമിയിലേക്ക് തിരിഞ്ഞുനില്‍ക്കുന്ന ഭാഗം മാത്രമാണെന്നറിയാമല്ലോ. ഇതാകട്ടെ സ്ഥിരമാണ്. നാം എല്ലാകാലത്തും ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ കാണുന്നത് ഈ ചന്ദ്രഭാഗംതന്നെയാണ്.
സൂര്യനും ഭൂമിക്കുമിടയില്‍ കയറിവരുന്ന ചന്ദ്രന്‍ ഭൂമിയില്‍ സൂര്യഗ്രഹണം അനുഭവപ്പെടാനിടയാക്കുന്നു. അതായത് സൂര്യന്‍ ചന്ദ്രസാന്നിധ്യത്താല്‍ ഭാഗികമായോ പൂര്‍ണമായോ മറയ്ക്കപ്പെടുന്നു. അമാവാസികളിലാണ് ഭൂമിയില്‍ സൂര്യഗ്രഹണമനുഭവപ്പെടുക. ചന്ദ്രന്‍ ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണത്തിനിടെ 28 ദിവസങ്ങള്‍ക്കിടയില്‍ ഒരു പ്രാവശ്യം എന്ന കണക്കിന് ഭൂമിക്കും സൂര്യനും ഇടയില്‍ വരും. ഭൂമിക്കും സൂര്യനും മധ്യത്തിലായി ചന്ദ്രനെത്തുമ്പോള്‍ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് ഭാഗികമായോ പൂര്‍ണമായോ മറയ്ക്കപ്പെടുന്നു. ഇതാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്. അത് ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ നില്‍ക്കുന്ന സ്ഥാനമനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. ചിലത് ഭാഗിക സൂര്യഗ്രഹണം മാത്രമായിരിക്കും. ചിലത് പൂര്‍ണ സൂര്യഗ്രഹണവും. ചന്ദ്രന്‍െറ നിഴലില്‍ ഭൂമിയിലെ ചില പ്രദേശങ്ങള്‍ മാത്രമേ പെടാറുള്ളൂ. ഈ സമയത്ത് അവിടത്തുകാര്‍ക്ക് ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ദൃശ്യമായിരിക്കില്ല. എന്നാല്‍, അല്‍പനിമിഷങ്ങള്‍ കഴിയുന്നതോടെ ഇരുള്‍നീങ്ങി ചന്ദ്രന്‍െറ ‘മറനീക്കി’ സൂര്യന്‍ അല്‍പാല്‍പമായി പുറത്തുവരും. സെക്കന്‍ഡുകള്‍ മുതല്‍ കൂടിയാല്‍ ഏഴര മിനിറ്റ് നേരംവരെ മാത്രമേ സൂര്യഗ്രഹണം നീണ്ടുനില്‍ക്കാറുള്ളൂ. നക്ഷത്രമായ സൂര്യനും ഗ്രഹമായ ഭൂമിയും ഉപഗ്രഹം ചന്ദ്രനും ചലിക്കുന്നത് സെക്കന്‍ഡില്‍ കിലോമീറ്ററുകള്‍തന്നെ വേഗത്തിലാണ്. ഈ ഒരു കാരണംകൊണ്ട് കൂടിയാണ് സൂര്യഗ്രഹണത്തിന്‍െറ ദൈര്‍ഘ്യം കുറയുന്നത്. ഗ്രഹണസമയത്ത് സൂര്യപ്രകാശം ഭാഗികമായി പതിക്കുന്ന പ്രദേശത്തെ അമ്പ്ര എന്ന് വിളിക്കുന്നു. അതായത്, അമ്പ്രയില്‍നിന്ന് വീക്ഷിക്കുന്ന ഒരാളുടെ കണ്ണില്‍നിന്ന് സൂര്യന്‍ പൂര്‍ണമായി മറയപ്പെടുന്നു. മാത്രമല്ല അമ്പ്രയില്‍ ഈ സമയം രാത്രിക്ക് സമാനമായ ഇരുട്ടുമായിരിക്കും. പെനമ്പ്രയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ഭാഗികമായ സൂര്യഗ്രഹണമാണ് അനുഭവപ്പെടുക.
ഒരിടത്ത് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായശേഷം അതേപോലെ മറ്റൊരു പൂര്‍ണ സൂര്യഗ്രഹണം ആ പ്രദേശത്ത് ദൃശ്യമാവാന്‍ ഒരുപക്ഷേ, ഏറെ വര്‍ഷങ്ങളെടുക്കും.
ചന്ദ്രഗ്രഹണത്തിന്‍െറ കാര്യവും ഏതാണ്ട് ഇതേപോലെതന്നെയാണ്. ഭൂമിയുടെ നിഴല്‍ ചന്ദ്ര ഉപരിതലത്തില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രന്‍ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കപ്പെടുന്നു. പൂര്‍ണമായി എന്ന് പറയപ്പെടുമ്പോഴും ചന്ദ്രന്‍ പൂര്‍ണ ചന്ദ്രഗ്രഹണവേളകളില്‍ മുഴുവനായി മറയ്ക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചന്ദ്രന് വല്ലാത്തൊരു നിറഭേദം സംഭവിക്കുകയാണ് പ്രത്യക്ഷമായ ഭാവം. സൂര്യനില്‍നിന്നെത്തുന്ന പ്രകാശത്തെ ഭൂമിയുടെ അന്തരീക്ഷം പ്രതിഫലിപ്പിക്കുമ്പോള്‍ ഇതില്‍നിന്ന് ഉളവാകുന്ന ചുവന്ന രശ്മികള്‍ ചന്ദ്രനില്‍ ചെന്നുപതിക്കുന്നതിനാല്‍ പ്രത്യക്ഷമാവുന്നതാണ് ഈ നിറം. അതായത്, ഒരു മങ്ങിയ ചുവപ്പുനിറത്തില്‍ ആ സമയത്ത് ചന്ദ്രനെ കാണാം കഴിയും. വെളുത്ത വാവ് അഥവാ പൗര്‍ണമി ദിനങ്ങളിലാണ് ചന്ദ്രഗ്രഹണം നടക്കുക.
അതുപോലെ ചന്ദ്രന്‍െറ സ്വാധീനഫലമായി ഭൂമിയില്‍ വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നു. ചന്ദ്രന് ഭൂമിയിലെ സമുദ്രജലത്തെ ചലിപ്പിക്കാന്‍ പോന്ന ഗുരുത്വാകര്‍ഷണബലം ഉണ്ടെന്നറിയാമല്ലോ. സൂര്യനും ഇത്തരം സ്വാധീനമുണ്ട്. എന്നാല്‍, സൂര്യന്‍ ചന്ദ്രനെ അപേക്ഷിച്ച് ഏറെ ദൂരെ സ്ഥിതി ചെയ്യുന്നതിനാല്‍ സ്വാധീനം കുറവാണെന്നു മാത്രം. ചന്ദ്രന്‍ ഭൂമിയുടെ ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഉപഗ്രഹമായതിനാല്‍ സ്വാധീനം കൂടും. ഇത്തരം ഗുരുത്വാകര്‍ഷണബലങ്ങള്‍ ഭൂമിയിലെ സമുദ്രജലത്തെ വലിയതോതില്‍ തന്നെ ചലിപ്പിക്കാന്‍ പ്രാപ്തമാണ്. ഇത് ചിലയിടങ്ങളിലെ സമുദ്രജലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നു. അതായത് ചില പ്രദേശങ്ങളില്‍ സമുദ്രജലം ഉയരുകയും ചിലയിടങ്ങളില്‍ സമുദ്രജലം താഴുകയും ചെയ്യും. ചന്ദ്രന് അഭിമുഖമായി നില്‍ക്കുന്ന സമുദ്ര ഭാഗത്താണ് ജലത്തില്‍ വലിയതോതില്‍ ഏറ്റം അനുഭവപ്പെടുക. എന്നാല്‍, ചന്ദ്രനില്‍നിന്ന് അകന്ന് സ്ഥിതിചെയ്യുന്ന സമുദ്രഭാഗങ്ങളില്‍ ഗുരുത്വാകര്‍ഷണം കുറയുന്നതിനാല്‍ വേലിയേറ്റം കുറഞ്ഞതോതിലേ അനുഭവപ്പെടൂ. ചന്ദ്രന്‍െറ ഗുരുത്വാകര്‍ഷണ സ്വാധീനം കുറയുന്നതോടെ വേലിയേറ്റം ഇല്ലാതാവുന്നു. ചന്ദ്രന്‍ ഭ്രമണപഥം വഴി നീങ്ങുമ്പോള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള സ്വാധീനം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നതിനാലാണ് വേലിയേറ്റം സ്ഥിരമായി നില്‍ക്കാതിരിക്കുന്നത്. ഒരു ദിവസം രണ്ട് വേലിയേറ്റങ്ങള്‍ (അതായത് 25 മണിക്കൂറിനുള്ളില്‍) നടക്കുന്നു.
മറ്റൊരു കാര്യം സൂര്യന് വേലിയേറ്റം സൃഷ്ടിക്കാനുള്ള സ്വാധീനം കുറവാണെന്നതാണ്. കാരണം, സൂര്യന്‍ ഏറെ ദൂരെ സ്ഥിതിചെയ്യുന്നു. എന്നാല്‍, സൂര്യ-ചന്ദ്രന്മാര്‍ നേര്‍രേഖയില്‍ വന്നാല്‍ രണ്ടു ഗോളങ്ങളുടെയും സ്വാധീനം നിമിത്തം ‘സ്പ്രിങ് ടൈഡ്’ എന്നുവിളിക്കുന്ന ശക്തിയേറിയ വേലിയേറ്റങ്ങള്‍ ചിലപ്പോള്‍ ഭൂമിയില്‍ അനുഭവപ്പെടാറുണ്ട്. സമകോണില്‍ സൂര്യ-ചന്ദ്രന്മാര്‍ വന്നെത്തുമ്പോള്‍ കുറഞ്ഞ തോതില്‍ ജലം ചലിപ്പിക്കപ്പെടും. ഇതിനെ നാം ‘നീപ് ടൈഡ്’ എന്നും വിളിക്കുന്നു.
ചന്ദ്രന്‍െറ ഘടന
ചന്ദ്രന് ബാഹ്യസ്തരം, മധ്യസ്തരം, ലോഹനിര്‍മിതമായ കേന്ദ്രം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ കല്‍പിക്കാം. ബാഹ്യസ്തരം (Crust) പുറംകവചമാണ്. അതിനിടയിലാണ് മധ്യസ്തരം (Mantle). ലോഹനിര്‍മിതമായ മൂന്നാമത്തെ കേന്ദ്രം (Core) ഉരുകിയ ലോഹങ്ങള്‍ ഉള്‍പ്പെട്ടതാണ്. മധ്യസ്തരമെന്നറിയപ്പെടുന്ന Mantle അര്‍ധ ദ്രവാവസ്ഥയിലാണുള്ളത്.
പാറകളാണ് ചന്ദ്രന്‍െറ മറ്റൊരു സവിശേഷത. ചന്ദ്രനില്‍ ഏകദേശം 400 കോടി വര്‍ഷം പ്രായം കണക്കാക്കുന്ന പാറകള്‍ വരെയുണ്ട്. എന്നാല്‍, പര്‍വതപ്രദേശങ്ങളിലെ പാറകള്‍ പ്രായമേറിയവയാണ്. ചന്ദ്രനിലെ പാറകള്‍ പരിശോധിച്ചതില്‍നിന്ന് ക്രീപ് എന്നൊരു ഘടകത്തിന്‍െറ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. നമ്മുടെ ഭൂമിയിലില്ലാത്ത ഒരുതരം മൂലകസംയുക്തമാണിത്.
ചന്ദ്രനിലെ ബാഹ്യസ്തരം അതായത് ക്രസ്റ്റിന്  എല്ലാ ഭാഗത്തും കനം ഒരുപോലെയല്ല. ഇത് പലയിടത്തും പലതരം വിസ്തൃതിയില്‍ താഴേക്ക് വ്യാപിച്ചിരിക്കുന്നു. അതായത് ചിലയിടങ്ങളില്‍ ക്രസ്റ്റിന്‍െറ കനം ഒരു കിലോമീറ്ററിലും താഴെയാണെങ്കില്‍ ചില വടക്കന്‍ മേഖലകളില്‍ 107 കിലോമീറ്ററിലും ഏറെയാണ് കനം. ഭൂമിയെ അപേക്ഷിച്ച് ചന്ദ്രശിലകളില്‍ ടൈറ്റാനിയത്തിന്‍െറ അംശം കൂടുതലായി കണ്ടുവരുന്നുണ്ട്. അതായത് നമ്മുടെ ഭൂമിയിലുള്ള ടൈറ്റാനിയത്തിന്‍െറ ഏകദേശം പത്തിരട്ടിയോളം.
ചന്ദ്രന്‍െറ കേന്ദ്രഭാഗം ഇരുമ്പിനാല്‍ സമ്പന്നമാണെന്നാണ് പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചത്. ഈ കേന്ദ്രഭാഗത്തിന് ഏകദേശം 800 കിലോമീറ്റര്‍ വ്യാസം കാണുമെന്നാണ് ഊഹം. ചന്ദ്രനിലെ പര്‍വതങ്ങള്‍ നിരന്തരമായ ഉല്‍ക്കാപതനങ്ങളാല്‍ തകര്‍ക്കപ്പെട്ട നിലയിലാണ് ഇന്നുള്ളത്. അതിനാല്‍ കുത്തനെ നില്‍ക്കുന്ന പര്‍വതങ്ങള്‍ ചന്ദ്രനില്‍ ഇല്ലെന്നുതന്നെ പറയാം. ഉല്‍ക്കാപതനംകൊണ്ട് കൊടുമുടികള്‍ പൊട്ടിയടര്‍ന്നുമാറിയ പര്‍വതഭാഗങ്ങളാണ് ചന്ദ്രനില്‍ ഇന്ന് അവശേഷിക്കുന്നത്. ഇതില്‍ ഏറ്റവും ഉയരമുള്ള പര്‍വതഭാഗം മൗണ്ട് ലിബ്നിസ്റ്റാണ്. ഏകദേശം 7.9 കിലോമീറ്ററാണിതിന്‍െറ ഉയരം.
ആദിമമനുഷ്യന്‍ ചന്ദ്രനിലെ കറുത്ത അടയാളങ്ങളെ ‘ചന്ദ്രനിലെ കടലുകള്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മെയര്‍ ഇംബ്രിയം, മെയര്‍ ഹ്യൂമോറം, മെയര്‍ നൂബിയം എന്നിങ്ങനെയുള്ള ചാന്ദ്രസമുദ്രങ്ങളെ പില്‍ക്കാല ഗവേഷകര്‍ സങ്കല്‍പിച്ചു. ഭൗമോപരിതലത്തിലെ സമുദ്രങ്ങളെപ്പോലെ ജല സമുദ്രങ്ങളല്ല ചന്ദ്രനിലെ കടലുകള്‍.  ഇവ വിസ്തൃതമായ പ്രദേശങ്ങള്‍ മാത്രമാണ്.
ചന്ദ്രന്‍ ഒരുകാലത്ത് തണുത്തുറയുന്നതിനു മുമ്പ് പുറത്തേക്കൊഴുകിയ ലാവ നിറഞ്ഞുണ്ടായതാണ് ചന്ദ്രനിലെ സമുദ്രങ്ങളെന്ന് വിശ്വസിക്കുന്നു. ഇതില്‍ ഓഷ്യാനസ് പ്രോസെല്ലാരമാണ് ചന്ദ്രനിലെ ഏറ്റവും വലിയ കടലായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, മരിയകളില്‍ ഏറ്റവും ആഴമുള്ളത് മെയര്‍ ക്രിസിയമാണ്. കൂടാതെ വേറെയും വെള്ളമില്ലാത്ത കടലുകള്‍ ചന്ദ്രനിലുണ്ട്.
കടലുകള്‍പോലെ ഗര്‍ത്തങ്ങളുമുണ്ട് ചന്ദ്രനില്‍. 295 കി. മീറ്റര്‍ വ്യാസം വരുന്ന ബ്രെയിലി ഗര്‍ത്തം ഇതില്‍ ഒന്നാം സ്ഥാനത്താണ്. അതുപോലെ അരിസ്റ്റാര്‍കസ് എന്ന വന്‍ഗര്‍ത്തം ഏറെ തെളിഞ്ഞതായതിനാല്‍ ഭൂമിയില്‍നിന്നുപോലും കാണാന്‍ കഴിയും.
ചന്ദ്രനില്‍ ഉല്‍ക്കകള്‍ വീണ് കൊടുമുടികള്‍ തകര്‍ന്നുപോകുന്നുവെന്ന് പറഞ്ഞുവല്ലോ. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ ഉരസലിന്‍െറ ഫലമായി ഉല്‍ക്കകള്‍ നശിക്കുകയില്ല. നേരെ ചന്ദ്രോപരിതലത്തില്‍ വന്നുപതിക്കുകയാണ് ചെയ്യുക. അതാകട്ടെ, പലപ്പോഴും സെക്കന്‍ഡില്‍ എഴുപതോ എണ്‍പതോ കിലോമീറ്റര്‍ വേഗത്തില്‍. 1999ല്‍ ലിയോനിദ് ഉല്‍ക്കകള്‍ ചന്ദ്രനില്‍ പതിച്ചത് വന്‍ സ്ഫോടനങ്ങള്‍ ചന്ദ്രനിലുണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
റിഗോലിത്ത് എന്നറിയപ്പെടുന്ന മണ്ണ് ചന്ദ്രന്‍െറ ഉപരിതലത്തിലാണ് പ്രധാനമായും കാണപ്പെടുന്നത്. റിഗോലിത്ത് നിര്‍മിക്കപ്പെടുന്നത് ചന്ദ്രനില്‍ വന്നുപതിക്കുന്ന ഉല്‍ക്കകള്‍ നിമിത്തമാണെന്ന് പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉല്‍ക്കകളുടെ കൂട്ടത്തിലെ കുഞ്ഞന്മാരായ മൈക്രോ മീറ്റിയോറൈറ്റുകള്‍ ചന്ദ്രനില്‍ വീഴുമ്പോള്‍ ചന്ദ്രനിലെ പാറകള്‍ പൊടിഞ്ഞ് റിഗോലിത്ത് എന്നതരം മണ്ണ് ഉണ്ടാക്കപ്പെടുന്നു.

Subscribe to കിളിചെപ്പ് by Email
Share it:

ചന്ദ്രന്‍

Post A Comment:

1 comments:

  1. തങ്കത്താഴികക്കുടമല്ല
    താരാപഥത്തിലെ രഥമല്ല
    ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
    സ്വര്‍ണ്ണമയൂരമല്ല

    ReplyDelete