ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ H

Share it:
സ്‌പെയിന്‍
 വായിക്കു  മാത്രുഭൂമി സ്പോര്‍ട്സ് വാരിക 



വിളിപ്പേര്: ദ റെഡ് ഫ്യൂറി
കോച്ച്: വിന്‍സെന്റെ ഡെല്‍ ബോസ്‌ക്
ക്യാപ്റ്റന്‍: ഇകെര്‍ കസിയസ്
ഫിഫ റാങ്കിങ്: 2

വലിയ മത്സരവേദികളില്‍ പരിഭ്രമിക്കുന്നവര്‍ എന്നായിരുന്നു വിലയിരുത്തല്‍. 1964-ലെ യൂറോ കപ്പിനുശേഷം സമാനമായ പ്രകടനങ്ങള്‍ നടത്താനാവാത്തത് തെളിവായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍, കഴിവുറ്റ താരങ്ങള്‍ ഉയര്‍ന്നുവരികയും 2008-ലെ യൂറോകപ്പില്‍ ചാമ്പ്യന്മാരാവുകയും ചെയ്തതോടെ സ്‌പെയിന്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി പരിഗണിക്കപ്പെട്ടുതുടങ്ങി. ലോക റാങ്കിങ്ങില്‍ ഇടക്കാലത്ത് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നതും സ്​പാനിഷ് ഫുട്‌ബോളിന്റെ മേല്‍വിലാസം ഗംഭീരമാക്കി. യോഗ്യതാ റൗണ്ടിലെ പ്രകടനവും അതുറപ്പിച്ചു. ഏതായാലും, ഇക്കുറി കിരീടം തേടിയെത്തുവര്‍ ആരായാലും അവര്‍ക്ക് സ്‌പെയിനെ മറികടക്കേണ്ടിവരും എന്നുറപ്പ്. 

ടീം വിശകലനം

ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളുടെ കൂട്ടത്തിലാണ് സ്‌പെയിന്‍ ഇക്കുറി. ആദ്യ ലോകകിരീടം അവര്‍ കരസ്ഥമാക്കുമെന്ന് ആരാധകരും ഉറപ്പിക്കുന്നു. എന്നാല്‍, സ്‌പെയിന്‍ അത്തരമൊരു മേല്‍വിലാസത്തോടെ ലോകകപ്പിനെ സമീപിക്കാന്‍ തയ്യാറല്ല. മികച്ച താരനിരയും സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് സ്‌പെയിനെ ഹോട്ട് ഫേവറൈറ്റുകളാക്കുന്നത്. ഫെര്‍ണാണ്ടോ ടോറസ്, ഡേവിഡ് വിയ എന്നീ സ്‌ട്രൈക്കര്‍മാരും ആന്ദ്രെ ഇനിയേസ്റ്റ, സാവി, സെസ്‌ക് ഫാബ്രിഗസ്, സാബി അലോണ്‍സോ, മാര്‍ക്കോസ് സെന്ന തുടങ്ങിയ മിഡ്ഫീല്‍ഡര്‍മാരും സെര്‍ജിയോ റാമോസ്, കാര്‍ലോസ് പുയോള്‍, റൗള്‍ ആല്‍ബിയോള്‍, അല്‍വാരോ അര്‍ബെലോയ തുടങ്ങിയ പ്രതിരോധനിരക്കാരും കളം നിറയുന്നതോടെ സ്‌പെയിന്‍ ലോകോത്തര ടീമായി മാറുന്നു. കീഴടക്കാന്‍ എളുപ്പമല്ലാത്ത ഇകെര്‍ കസിയസ് ഗോള്‍വല കാക്കുന്നതും സ്‌പെയിന്റെ കരുത്തേറ്റുന്നു. 

ലോകകപ്പിലേക്കുള്ള വഴി

പെര്‍ഫെക്റ്റ് ടെന്‍ എന്നു വിളിക്കാമെങ്കില്‍ സ്‌പെയിന്റെ യോഗ്യതാ റൗണ്ടിലെ പ്രകടനം അതിനര്‍ഹമാണ്. പത്തില്‍ പത്തു കളികളും വിജയിച്ചാണ് സ്‌പെയിന്‍ യോഗ്യത നേടിയത്. 28 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് വെറും അഞ്ചെണ്ണം മാത്രം. ഏഴ് ഗോള്‍ നേടിയ ഡേവിഡ് വിയ ടോപ്‌സ്‌കോറര്‍. ഇത്രയും ആധികാരികതയോടെ യോഗ്യത നേടിയ മറ്റൊരു ടീം ദക്ഷിണാഫ്രിക്കയിലെത്തുന്നില്ല. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് 13-ാം തവണ
1982-ല്‍ ആതിഥേയരായി.
1950-ല്‍ നാലാം സ്ഥാനം
1934, 1986, 1994, 2002 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇതുവരെ: 49 കളികള്‍, 22 ജയം, 12 സമനില, 15 തോല്‍വി

കോച്ച്

വിന്‍സെന്റെ ഡെല്‍ ബോസ്‌ക് 
2008-ലെ യൂറോ കപ്പില്‍ കിരീടം നേടിയശേഷം ലൂയി അരഗോണ്‍സ് പിന്മാറിയതിനെത്തുടര്‍ന്നാണ് വിന്‍സെന്റെ ഡെല്‍ ബോസ്‌ക് ചുമതലയേറ്റത്. അരഗോണ്‍സിന്റെ അതേ ശൈലി പിന്തുടരുന്നു. റയല്‍ മാഡ്രിഡിന രണ്ടുവട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിട്ടുള്ള ഡെല്‍ ബോസ്‌കിന് സ്​പാനിഷ് ഫുട്‌ബോളിലുള്ള അറിവ് തന്നെയാണ് അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. മിഡ്ഫീല്‍ഡ് കേന്ദ്രീകരിച്ചുള്ള ശൈലിയില്‍ വിശ്വസിക്കുന്നു. സ്‌പെയിന്റെ അപരാജിത കുതിപ്പിന് കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ തിരിച്ചടിയേറ്റെങ്കിലും ബോസ്‌കിന്റെ പരിശീലന മുറകളില്‍ ടീമിന് പൂര്‍ണ വിശ്വാസം.

സ്വിറ്റ്‌സര്‍ലന്‍ഡ്‌
 വായിക്കു  മാത്രുഭൂമി സ്പോര്‍ട്സ് വാരിക 



വിളിപ്പേര്: ഷ്വെയ്‌സര്‍ നാറ്റി
കോച്ച്: ഓറ്റ്മര്‍ ഹിസ്‌ഫെല്‍ഡ്
ക്യാപ്റ്റന്‍: അലക്‌സാണ്ടര്‍ ഫ്രെയ്
ഫിഫ റാങ്കിങ്: 26

ലോക ഫുട്‌ബോളില്‍ അത്ര വിലമതിക്കുന്ന ടീമായി ഉയരാന്‍ കഴിഞ്ഞിട്ടില്ല. 2006- ലോകകപ്പിലെ രണ്ടാം റൗണ്ട് പ്രവേശനമാണ് ഇതിന് അല്‍പമെങ്കിലും മാറ്റമുണ്ടാക്കിയിട്ടുള്ളത്. ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയും ടോഗോയെയും ദക്ഷിണ കൊറിയയെയും തോല്പിക്കുകയും ചെയ്ത അവര്‍ യുക്രൈനെയും പ്രീക്വാര്‍ട്ടറില്‍ സമനിലയില്‍ കുരുക്കി. പക്ഷേ, അവിടെ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. ഏതായാലും 2006 ലോകകപ്പില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് മടങ്ങിയത് നിശ്ചിത കളി സമയത്ത് ഗോള്‍ വഴങ്ങാത്ത ഏക ടീം എന്ന ഖ്യാതിയോടെയാണ്. ഇക്കുറി പ്രകടനം മെച്ചപ്പെടുത്തി കൂടുതല്‍ തിളക്കമാര്‍ന്ന റെക്കോഡിനാണ് അവരുടെ ശ്രമം. 

ടീം വിശകലനം

കഴിഞ്ഞ ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഒട്ടേറെ താരങ്ങള്‍ ഇക്കുറിയും സ്വിസ് നിരയിലുണ്ട്. ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ ഫ്രെയിയാണ് അതില്‍ പ്രമുഖന്‍. സ്‌ട്രൈക്കര്‍ മാര്‍ക്കോ സ്‌ട്രെല്ലര്‍, എറെന്‍ ഡെര്‍ഡിയോക്, മിഡ്ഫീല്‍ഡര്‍മാരായ ഹകന്‍ യാകിന്‍, ജോഹാന്‍ വൊണ്‍ലാന്തന്‍, ട്രാന്‍ക്വിലോ ബര്‍നേറ്റ, വാലോണ്‍ ബെരാമി, ഡിഫന്‍ഡര്‍ സ്‌റ്റെഫാന്‍ ലിച്ച്‌സ്റ്റെയ്‌നര്‍, പാട്രിക് മുള്ളര്‍, ഗോള്‍ കീപ്പര്‍ ഡീഗോ ബെനാഗ്‌ളിയോ.. സ്വിറ്റ്‌സര്‍ലന്‍ഡിന് ഇക്കുറിയും പ്രതീക്ഷ പകരുന്ന താരങ്ങളാണ് ഇവരൊക്കെ. യൂറോപ്പിലെ വലിയ ക്ലബ്ബുകളില്‍ കളിക്കുന്നവരാരുമില്ലെങ്കിലും ഇറ്റലിയിലും ജര്‍മനിയിലുമൊക്കെ കളിച്ച് പരിചയമുള്ളവരാണ് സ്വിസ് താരങ്ങള്‍. 

ലോകകപ്പിലേക്കുള്ള വഴി

യൂറോപ്പിലെ രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടി. 10 കളികളില്‍ ആറ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും. ലക്‌സംബര്‍ഗിനോട് അപ്രതീക്ഷിത തോല്‍വി നേരിട്ടെങ്കിലും പിന്നീട് അപരാജിതരായി യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി. അഞ്ച് ഗോള്‍ വീതം നേടിയ അലക്‌സാണ്ടര്‍ ഫ്രെയിയും ബ്ലെയ്‌സ് എന്‍കുഫോയും ടീമിന്റെ ടോപ്‌സ്‌കോറര്‍മാരായി.


ലോകകപ്പില്‍

പങ്കെടുക്കുന്നത് ഒമ്പതാം തവണ
1954-ല്‍ ആതിഥേയരായി
1934, 1938, 1954 ലോകകപ്പുകളില്‍ ക്വാര്‍ട്ടറില്‍
1994-ലലും 2006ലും പ്രീ ക്വാര്‍ട്ടറില്‍
ഇതുവരെ: 26 കളികള്‍, എട്ട് ജയം, അഞ്ച് സമനില, 13 തോല്‍വി


കോച്ച്

ഓറ്റ്മര്‍ ഹിറ്റ്‌സ്‌ഫെല്‍ഡ് 
യൂറോപ്പിലെ ഏറ്റവും പരിചയസമ്പന്നനായ പരിശീലകരിലൊരാള്‍. രണ്ട് ടീമുകളെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകരിലൊരാള്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ബയറണ്‍ മ്യൂണിക് എന്നീ ടീമുകളെയാണ് ഹിറ്റ്‌സ്‌ഫെല്‍ഡ് ജേതാക്കലാക്കിയത്. ഏഴുവര്‍ഷത്തോളം സ്വിസ് ടീമിന് പരിശീലിപ്പിച്ച ജേക്കബ് കോബി കുന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2008 ജൂലായ് ഒന്നിന് ഹിറ്റ്‌സ്ഫല്‍ഡ് ചുമതലയേറ്റു. ടീമിന് യോഗ്യത നേടിക്കൊടുത്തതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹീറോയായി മാറി

ഹോണ്ടുറാസ്‌
 വായിക്കു  മാത്രുഭൂമി സ്പോര്‍ട്സ് വാരിക 

വിളിപ്പേര്: ഹോണ്ടുറാസ്
കോച്ച്: റെയ്‌നാള്‍ഡോ റ്യൂഡ
ക്യാപ്റ്റന്‍ അമാഡോ ഗുവാര
ഫിഫ റാങ്കിങ്: 40

കോസ്റ്റാറിക്കയുടെ നഷ്ടമാണ് ഹോണ്ടുറാസിന്റെ നേട്ടം. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന്റെ അവസാന നിമിഷം ജോനാഥന്‍ ബോണ്‍സ്‌റ്റെയ്ന്‍ നേടിയ ഗോളില്‍ കോസ്റ്റാറിക്കയെ അമേരിക്ക തളച്ചപ്പോള്‍ ഹോണ്ടുറാസ് ദക്ഷിണാഫ്രിക്കയിലെത്തി. എന്നാല്‍, കോസ്റ്റാറിക്കയുടെ കണ്ണീരുവീണ യോഗ്യതാ പട്ടം വെറുതെയാക്കില്ലെന്ന പ്രതിജ്ഞയുമായാണ് റെയ്‌നാള്‍ഡോ റ്യൂഡയുടെ ടീം ദക്ഷിണാഫ്രിക്കയിലെത്തുന്നത്. 28 വര്‍ഷത്തിനുശേഷം ലോകഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയിലെത്തുമ്പോള്‍ ഹോണ്ടുറാസിന് സഭാകമ്പമൊന്നുമില്ല. സ്‌പെയിനും ചിലിയുമുള്‍പ്പെട്ട ഗ്രൂപ്പിലാണെങ്കിലും പോരാടാനുറച്ചുതന്നെയാണ് അവരുടെ വരവ്

ടീം വിശകലനം

വെറ്ററന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് പവനിലാണ് ഇക്കുറിയും ഹോണ്ടുറാസിന്റെ പ്രതീക്ഷയത്രയും. യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോററായ പവന്‍ അര്‍ധാവസരങ്ങളില്‍പ്പോലും ഗോള്‍ നേടാന്‍ പ്രാപ്തനാണ്. ഡേവിഡ് സ്വാസോ, വില്‍സണ്‍ പലാഷ്യസ്, ജൂലിയോ ലിയോണ്‍, ക്യാപ്റ്റന്‍ അമാഡോ ഗുവാര തുടങ്ങിയവരും പോരാളികളാണ്. സ്വന്തം നാട്ടില്‍ തുടരെ എട്ട് മത്സരങ്ങള്‍ പരാജയമറിയാതെ യോഗ്യതാ റൗണ്ടില്‍ പിന്നിട്ടതും, അവസാന റൗണ്ടില്‍ വെറും 11 ഗോള്‍ മാത്രം വഴങ്ങിയതും അവരുടെ നേട്ടമാണ്. മേഖലയിലെ അവസാന യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രതിരോധ നിരയായിരുന്നു ഹോണ്ടുറാസിന്റേതെന്ന് വഴങ്ങിയ ഗോളുകളുടെ കണക്ക് സാക്ഷ്യപ്പെടുത്തുന്നു.


ലോകകപ്പിലേക്കുള്ള വഴി

കരീബിയന്‍-മധ്യ അമേരിക്കന്‍ മേഖലയിലെ മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടി. യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരുന്ന കോസ്റ്റാറിക്കയെ അപ്രതീക്ഷിതമായി മറികടന്നാണ് ഹോണ്ടുറാസിന്റെ വരവ്. അവസാന മത്സരത്തില്‍ എല്‍ സാല്‍വഡോറിനെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തി യോഗ്യത നേടി. അതേസമയം. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷം കോസ്റ്റാറിക്ക സമനില വഴങ്ങിയത് ഹോണ്ടുറാസിന് സഹായകവുമായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ
1982-ല്‍ ആദ്യ റൗണ്ടില്‍ പുറത്ത്
ഇതുവരെ: മൂന്ന് കളികള്‍, രണ്ട് സമനില, ഒരു തോല്‍വി

കോച്ച്

റെയ്‌നാള്‍ഡോ റ്യൂഡ
കൊളംബിയക്കാരനായ റെയ്‌നാള്‍ഡോ റ്യൂഡ 2006-ലാണ് ഹോണ്ടുറാസിന്റെ ചുമതലയേറ്റെടുക്കുന്നത്. കൊളംബിയയുടെ പരിശീലകസ്ഥാനത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള റ്യൂഡയ്ക്ക് അനുഭവസമ്പത്താണ് കൈമുതല്‍. ടീമിന് പ്രൊഫഷണല്‍ സ്വഭാവം കൊണ്ടുവരുന്നതിലും ഒത്തിണക്കമുള്ള സംഘമായി ടീമിനെ മാറ്റുന്നതിലും റ്യൂഡ വിജയിച്ചു. ആക്രമണത്തിനൊപ്പം കടുത്ത പ്രതിരോധവും എന്നതാണ് റ്യൂഡയുടെ ശൈലി.

ചിലി
 വായിക്കു  മാത്രുഭൂമി സ്പോര്‍ട്സ് വാരിക 

വിളിപ്പേര്: എവരിബഡീസ് ടീം
കോച്ച്: മാഴ്‌സലോ ബിയേല്‍സ
ക്യാപ്റ്റന്‍: ക്ലോഡിയോ ബ്രാവോ
ഫിഫ റാങ്കിങ്: 15

ഒരു വ്യാഴവട്ടത്തിനുശേഷമാണ് ചിലി ലോകകപ്പിലെത്തുന്നത്. വന്‍തുക മുടക്കി അര്‍ജന്റീനക്കാരനായ മാഴ്‌സലോ ബിയേല്‍സയെ പരിശീലകനാക്കിയതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് ഈ യോഗ്യത. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായെത്തുന്ന ചിലി ഏറെക്കുറെ രണ്ടാം റൗണ്ട് ഉറപ്പിച്ചാണ് കളിക്കാനെത്തുന്നത്. ഒരുതവണ ലോകകപ്പിന് ആതിഥേയരാകുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. 

ടീം വിശകലനം

ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ക്ലോഡിയോ ബ്രാവോയാണ് ടീമിന്റെ പ്രധാന ശക്തിസ്രോതസ്. ലാറ്റിനമേരിക്കയിലെ മികച്ച ഗോള്‍കീപ്പറായി കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ബ്രാവോയെ മറികടക്കലാവും എതിരാളികളുടെ പ്രധാന വെല്ലുവിളി. ഹുംബര്‍ട്ടോ സ്വാസോ, മത്യാസ് ഫെര്‍ണാണ്ടസ്, മാര്‍ക്ക് ഗോണ്‍സാലസ്, അലക്‌സിസ് സാഞ്ചസ്, റോഡ്രിഗോ ടെല്ലോ തുടങ്ങിയ പ്രമുഖരാണ് ടീമിന്റെ പ്രധാന പ്രതീക്ഷകള്‍. 

ലോകകപ്പിലേക്കുള്ള വഴി

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. 18 കളികളില്‍ 10 ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയും. ബ്രസീലിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ ചിലിയുടെ പ്രകടനം ലാറ്റിനമേരിക്കയില്‍ ഗ്രൂപ്പ്തല മത്സരം വന്നശേഷം ഏറ്റവും മികച്ചതാണ്. കൊളംബിയയെ 4-2ന് തോല്പിച്ച് 2009 ഒക്ടോബറില്‍ ചിലി യോഗ്യത നേടുമ്പോള്‍ അവര്‍ക്ക് ഒരു മത്സരം കൂടി ശേഷിച്ചിരുന്നു. പത്തുഗോള്‍ നേടിയ ഹുബര്‍ടോടെ സ്വാസോയാണ് യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോറര്‍. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് എട്ടാം തവണ
1962-ല്‍ ആതിഥേയരായി.
1962 ലോകകപ്പില്‍ മൂന്നാം സ്ഥാനം. 1998-ല്‍ പ്രീ ക്വാര്‍ട്ടറില്‍
ഇതുവരെ: 25 കളികള്‍, ഏഴ് ജയം, ആറ് സമനില, 12 തോല്‍വി

കോച്ച്

മാഴ്‌സലോ ബിയേല്‍സ
ഭ്രാന്തന്‍ എന്നാണ് ബിയേല്‍സയ്ക്ക് ഫുട്‌ബോള്‍ വൃത്തങ്ങളിലെ വിളിപ്പേര്. 2002 ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലകനായി ലോകകപ്പിനെത്തിയെങ്കിലും ടീം ആദ്യ റൗണ്ടില്‍ പുറത്തായി. 2004 ആതന്‍സ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനയെ സ്വര്‍ണം ചൂടിച്ച് തിരിച്ചുവന്നെങ്കിലും സ്ഥാനമൊഴിഞ്ഞു. 2007-ല്‍ ചിലിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തു. കഠിനാധ്വാനിയായ പരിശീലകന്റെ മുഖമുദ്ര തന്ത്രങ്ങളിലുള്ള അപാര ജ്ഞാനമാണ്. താരങ്ങളിലും ആരാധകരിലും ബഹുമാനവും ആദരവും നേടിയെടുക്കുന്ന പരിശീലകന്‍.
കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ് Subscribe to കിളിചെപ്പ് by Email

Share it:

ലോകകപ്പ്‌ ഫുട്ബോള്‍

Post A Comment:

1 comments:

  1. ലോകകപ്പ് ഇനി തുടങ്ങാൻ മണികൂറുകൾ മാത്രം .

    ReplyDelete